കാലവും സമയവും ആര്‍ക്കുവേണ്ടിയും കാത്ത് നില്‍ക്കില്ല എന്ന ആപ്തവാക്യത്തെ സ്മരിച്ചു കൊണ്ട് ചുമരിലെ കലണ്ടറുകള്‍ മാറ്റിവെക്കാനുള്ള തയ്യാറെടുപ്പിലാണ് നാം. വരുംവര്‍ഷത്തെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിനിടയില്‍ നഷ്ടപ്പെട്ട ദിവസങ്ങളും മണിക്കൂറുകളും ഇനി വീണ്ടെടുക്കാനാവില്ലെന്ന തിരിച്ചറിവ് കൂടി നമുക്കുണ്ടാവണം.
2011-ല്‍ മറക്കാനാവാത്ത പല സംഭവങ്ങള്‍ക്കും ലോകം സാക്ഷിയായി. സര്‍വാധിപത്യവും സ്വേഛാധിപത്യവും വാണരുളിയ നാടുകളില്‍ ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ നടക്കുകയും ചിലയിടത്തെങ്കിലും വിജയിക്കുകയും ചെയ്തു എന്നതാണ് ഇതില്‍ പ്രധാനം. പൗരാവകാശങ്ങള്‍ അനുവദിച്ചു കിട്ടാന്‍ പോരാടിയവരിലും നായകത്വം വഹിച്ചവരിലും ഉയര്‍ന്നുകേട്ട പേരുകളിലധികവും സ്ത്രീകളുടെതായിരുന്നു. അവരുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങളധികവും സമാധാനപരമായിരുന്നു എന്നത് ശ്രദ്ധേയമാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രാദേശിക തലം മുതല്‍ അന്തര്‍ദേശീയ തലം വരെ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ ചിന്താ മണ്ഡലങ്ങളിലൊക്കെയും ഈ സാന്നിധ്യം പ്രകടമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാര ജോതാക്കളിലും മൂന്ന് പേര്‍ സ്ത്രീകളായിരുന്നു.
ചരിത്രത്തില്‍ ഈ പെണ്‍പേരുകള്‍ എഴുതിച്ചേര്‍ക്കപ്പെട്ടതും ഉയര്‍ന്നുകേട്ടതും, തന്റെ അറിവും കഴിവും സമയവും സാമൂഹ്യനന്മക്കായി അവര്‍ വിനിയോഗിച്ചത് കൊണ്ടാണ്. സ്ത്രീത്വത്തിന്റെ മാനങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കാലം തന്നോടാവശ്യപ്പെടുന്ന നിയോഗം നിറവേറ്റിയതിനാലാണ്. അര്‍ഹതപ്പെട്ടവളെ അംഗീകരിക്കുമെന്നതിന് കാലവും ലോകവും സാക്ഷിയാണ്. നീതിയും ധര്‍മവും സഹിഷ്ണുതയും പുലരുന്ന കാലത്തിന്നായ് ഇനിയുമൊരുപാട് ദൂരം താണ്ടേണ്ടതുണ്ട്. അനാവശ്യങ്ങളിലേക്കും കേവലം തമാശകളിലേക്കും സമയത്തെ തളച്ചിടാതെ സ്‌ത്രൈണതയുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിക്കൊണ്ട് സാമൂഹ്യ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കാന്‍ സ്ത്രീകള്‍ രംഗത്തു വരണം. ലോകത്തിന്റെ മാറ്റം രചിക്കേണ്ടവള്‍ സ്ത്രീയാണ്. കാരണം ലോകത്താകമാനം വ്യാപിച്ചുകിടക്കുന്നത് അവളിലോരോരുത്തരും നൊന്തുപെറ്റ മക്കളാണ്.
കഴിഞ്ഞുപോയ ദിനങ്ങള്‍ ഇനിയൊരിക്കലും തിരിച്ചെടുക്കാ നാവില്ലെങ്കിലും വരാനിരിക്കുന്ന നാളുകള്‍ ദൈവസ്മരണയോടെ നന്മക്കുവേണ്ടി വിനിയോഗിക്കാനുള്ളതായിത്തീരട്ടെ.