ഹൈദരാബാദ് സമ്മേളന സ്മൃതിപഥങ്ങളിലൂടെ

തസ്‌നീം ബാനു എ.പി
ജനുവരി 2025
ഒരു ട്രെയിനിന്റെ ബോഗികള്‍ നിറയെ, അല്ലാഹുവിന്റെ ദീനിനെ മുറുകെപ്പിടിച്ച് ഇസ്ലാമിക പ്രസ്ഥാനത്തെ നെഞ്ചിലേറ്റിക്കൊണ്ട് ഇഖാമത്തുദ്ദീനിന് വേണ്ടി ആവോളം പരിശ്രമിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍. ഒരേ ലക്ഷ്യത്തോടെ, ഒരേ മനസ്സോടെ ഒന്നിച്ചുള്ള യാത്ര എന്തുകൊണ്ടും മനസ്സ് സന്തോഷവും ആനന്ദവും നിറക്കുന്ന യാത്രയായിരുന്നു.

ചരിത്ര പ്രാധാന്യമുള്ള ഹൈദരാബാദ് നഗരത്തിന്റെ ഹൃദയ ഭാഗവും പ്രശാന്ത സുന്ദരവുമായ വാദിഹുദയുടെ  വിഹായസ്സിന്റെ വിരിമാറില്‍ വെച്ച് നടന്ന ജമാഅത്തെ ഇസ്ലാമി അംഗങ്ങളുടെ സമ്മേളനത്തിന് സാക്ഷിയാകാന്‍ ഒരിക്കല്‍ കൂടി അവസരം ലഭിച്ചു.

യാത്ര ഒരു പരീക്ഷണമാണ് എന്ന അര്‍ഥത്തില്‍ ഏറെ ആശങ്കയോടും പ്രയാസത്തോടും കൂടിയാണ് ഞാന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് തയ്യാറായത്. എന്നാല്‍, ഉദ്ദേശ്യശുദ്ധി നന്മയാണ് എന്നത് എന്റെ എല്ലാ ആശങ്കകളെയും ബഹുദൂരം പിന്നിലാക്കി യാതൊരു പ്രയാസവും കൂടാതെ സമ്മേളനത്തില്‍ പങ്കെടുത്ത് ഏറെ സന്തോഷവും സംതൃപ്തിയും നിറഞ്ഞ മനസ്സുമായി തിരിച്ചു നാട്ടിലെത്താന്‍ സാധിച്ചു, തുടക്കം തന്നെ നവ്യാനുഭവമായിരുന്നു. മങ്കട മസ്ജിദ് തഖ് വയുടെ മുന്നില്‍ നിന്നാണ് യാത്രക്ക് തുടക്കം കുറിച്ചത്. ചെറുപ്പത്തില്‍ ഏറെ കൗതുകത്തോടും ഭയപ്പാടോടും കൂടി നോക്കിക്കണ്ടിരുന്ന കെ.എസ.്ആര്‍.ടി.സി ബസ് തിരൂര്‍ക്കാട് ഏരിയയിലെ ജമാഅത്ത് അംഗങ്ങള്‍ക്ക് വേണ്ടി മാത്രം .

പതിവില്ലാത്ത റൂട്ടിലൂടെ -മക്കരപ്പറമ്പ് മങ്കട റോഡിലൂടെ- അത് മസ്ജിദുദ്ദഅ്‌വയുടെ മുന്നില്‍ വന്നുനിന്നു. കൂട്ടില്‍ പുളിക്കപ്പറമ്പ് മങ്കട ഭാഗത്തു നിന്നുള്ളവരെല്ലാം അതില്‍ കയറി. അനുസരണയുള്ള കുട്ടിയെ പോലെ ആവശ്യപ്പെടുന്ന ഓരോ സ്റ്റോപ്പിലും നിര്‍ത്തി ആ ബസ് ആളുകളെ സന്തോഷത്തോടെ എതിരേറ്റുകൊണ്ട് പ്രയാണം തുടര്‍ന്നു. അവരവര്‍ക്ക്, മുന്‍പേ നിശ്ചയിച്ച ഓരോ സ്റ്റോപ്പില്‍ നിന്നും സംഘാംഗങ്ങള്‍ കയറിക്കൊണ്ടേയിരുന്നു. 

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കെ.എസ.്ആര്‍.ടി.സി ബസ്സിനോട് വിട ചൊല്ലിയ ഞങ്ങളെ ശബരി എക്‌സ്പ്രസ്സ് ചൂളം വിളിച്ചുകൊണ്ട് വരവേറ്റു. അങ്ങനെ സെക്കന്ദരാബാദ് ലക്ഷ്യം വെച്ചുള്ള ഞങ്ങളുടെ യാത്ര ആരംഭിച്ചു. ആത്മീയത മനസ്സില്‍ നിറക്കുന്ന ഒരു യാത്രയായിരുന്നു ഇത്.  ഒരു ട്രെയിനിന്റെ ബോഗികള്‍ നിറയെ അല്ലാഹുവിന്റെ ദീനിനെ മുറുകെപ്പിടിച്ച് ഇസ്ലാമിക പ്രസ്ഥാനത്തെ നെഞ്ചിലേറ്റിക്കൊണ്ട് ഇഖാമത്തുദ്ദീനിന് വേണ്ടി ആവോളം പരിശ്രമിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍. ഒരേ ലക്ഷ്യത്തോടെ ഒരേ മനസ്സോടെ ഒന്നിച്ചുള്ള യാത്ര എന്തുകൊണ്ടും മനസ്സ് സന്തോഷവും ആനന്ദവും നിറക്കുന്ന യാത്രയായിരുന്നു. ചുറ്റും നോക്കുമ്പോള്‍ ഏതെങ്കിലുമൊരു അര്‍ഥത്തില്‍ പരിചയമുള്ളവര്‍, ബന്ധുമിത്രാദികള്‍, സഹപ്രവര്‍ത്തകര്‍, എല്ലാവരുടെ മുഖത്തും സന്തോഷത്തിന്റെ സ്ഫുരണങ്ങള്‍ കാണാമായിരുന്നു.

അങ്ങനെ തികച്ചും ആസ്വാദ്യകരമായിരുന്നു ആ യാത്ര. യാത്രക്കിടയില്‍ തങ്ങളുടെ പഴയകാല സുഹൃത്തുക്കളെ തിരയുന്നവര്‍, ആദരണീയരായ തങ്ങളുടെ അധ്യാപകരെ തിരയുന്നവര്‍, കുടുംബക്കാരെയും കൂട്ടുകാരെയും പരതുന്നവര്‍ ചുരുക്കിപ്പറഞ്ഞാല്‍ ആനന്ദലബ്ദിക്ക് ഇനിയെന്തുവേണം. 

രാത്രി ഏറെ വൈകുന്നത് വരെ ആ യാത്ര  തുടര്‍ന്നു. കാര്യമായ തീറ്റയുടെ സെഷനായിരുന്നു പിന്നീട് നടന്നത്. ബീഫും ചിക്കനും ചപ്പാത്തിയും പത്തിരിയും നെയ്േച്ചാറും തേങ്ങാച്ചോറും തുടങ്ങി എല്ലാ വിഭവങ്ങളും കൈയില്‍ റെഡി. 

ഇതിനിടയില്‍ ട്രെയിനില്‍ എല്ലാ അന്താരാഷ്ട്ര വിഷയങ്ങളുടെയും അതോടൊപ്പം ദീനീ കാര്യങ്ങളുടെയും കൂലംങ്കു ഷമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. സമയം രാത്രി ഏറെ വൈകിയും തങ്ങളുടെ ഗുരുവര്യന്മാരെ തെരഞ്ഞു നടക്കുന്ന വിദ്യാര്‍ഥികളുടെ ശബ്ദവും കേള്‍ക്കാമായിരുന്നു. ഇതിനിടയില്‍ ട്രെയിനിലെ അസുലഭ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ഉത്സാഹം കാണിക്കുന്ന ചില ഫോട്ടോഗ്രാഫര്‍മാരുണ്ടായിരുന്നു കൂട്ടത്തില്‍. ഉച്ചക്ക് 12:45-ന് സെക്കന്ദരാബാദിലെത്തേണ്ട ട്രെയിന്‍ രാത്രി 8:45 നാണ് എത്തിയത്.

9 മണിക്കൂര്‍ വൈകിയുള്ള യാത്ര; എല്ലാം സഹിക്കാനും ക്ഷമിക്കാനും പഠിച്ചവരായത് കൊണ്ട് യാതൊരു കുഴപ്പവും ആര്‍ക്കുമില്ല. ഏതായാലും അല്‍ഹംദു ലില്ലാഹ് ഏറെ തിരക്കേറിയ സെക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷനില്‍ പ്രയാസങ്ങളൊന്നുമില്ലാതെ ഇറങ്ങാന്‍ സാധിച്ചു.

അവിടെ എത്തിയ ഞങ്ങളെ സ്വീകരിക്കാന്‍ തെലുങ്കാന റോഡ്ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സുകള്‍ സമ്മേളന പ്രതിനിധികളെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ബസ്സില്‍ പഴവും വെള്ളവും അതിലേറെ സ്‌നേഹവും കരുതലും നല്‍കിയാണ് വളണ്ടിയര്‍മാര്‍ ഞങ്ങളെ സ്വീകരിച്ചത്. ഞങ്ങളുടെ വിശപ്പിന് താല്‍ക്കാലിക ആശ്വാസം നല്‍കിയ വളണ്ടിയര്‍മാരോട് ഏറെ ഇഷ്ടം തോന്നി.

നീണ്ട ഒന്നര മണിക്കൂര്‍ യാത്രക്ക് ശേഷം 10.30-നാണ് സമ്മേളന നഗരിയില്‍ എത്തിച്ചേര്‍ന്നത്.  നേരത്തെ നല്‍കിയ ഐ. ഡി കാര്‍ഡുകള്‍ സ്‌കാന്‍ ചെയ്താണ് സമ്മേളന നഗരിയുടെ കവാടത്തില്‍ നിന്ന് അകത്തേക്ക് ഞങ്ങളെ കടത്തിവിട്ടത്. അതോടൊപ്പം നാം താമസിക്കുന്നത് ടെന്റുകളിലേക്ക് എത്തിക്കുന്നതിനുവേണ്ടി വരിവരിയായി നില്‍ക്കുന്ന ഓട്ടോകളും അവിടെയുണ്ടായിരുന്നു. 

നേരം വെളുത്തപ്പോഴാണ് സമ്മേളന നഗരിയുടെ മനോഹാരിത മനസ്സിലാക്കുന്നത്. പ്രകൃതിരമണീയമായതും ഏറെ ആകര്‍ഷകവുമായതും മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം അതിന്റെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ട നഗരം കൂടിയാണ് ഹൈദരാബാദ്. 1980-ല്‍ ആറാം അഖിലേന്ത്യാ സമ്മേളനം നടന്നതും 1997, 2015 കാലയളവില്‍ അംഗങ്ങളുടെ സമ്മേളനം രണ്ട് തവണ നടന്നതും ഇവിടെത്തന്നെ. ഇസ്ലാമിക സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്ന നാണയം ദീര്‍ഘകാലം നിലവിലുണ്ടായിരുന്ന സംസ്ഥാനം എന്നതും ഹൈദരാബാദിന്റെ മാത്രം പ്രത്യേകതയാണ്. സമ്മേളനം നടന്ന വാദിഹുദയില്‍ നിന്ന് ഏതാനും മൈല്‍ അകലെ ഹസിന്‍ സാഗര്‍ ജയിലിനടുത്ത് സ്ഥിതി ചെയ്തിരുന്ന ഒരു ചെറിയ കെട്ടിടത്തില്‍ ഇരുന്നുകൊണ്ടാണ് അബുല്‍ അഅ്‌ലാ മൗദൂദി അവിഭക്ത ഭാരതത്തില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് അടിത്തറ പാകാനുള്ള പഠനത്തിലും പ്രവര്‍ത്തനത്തിലും മുഴുകിക്കഴിഞ്ഞത് എന്നതും ഹൈദരാബാദിന്റെ  ചരിത്രത്തെ തീര്‍ഥമാക്കുന്നുണ്ട്.

വളരെ ഉയരത്തില്‍ ബലവത്തായി കെട്ടിപ്പൊക്കിയ അതിമനോഹരമായ പച്ചപ്പരവതാനി വിരിച്ച സമ്മേളന ഹാള്‍, അതിന് പുറത്ത് ഓപ്പണ്‍ സ്‌പേസില്‍ നമസ്‌കാരത്തിനായി സജ്ജീകരിക്കപ്പെട്ട നമസ്‌കാര സ്ഥലം. വുളു എടുക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുവാനുള്ള ഒട്ടനവധി സംവിധാനങ്ങള്‍. വൃത്തിയും വെടിപ്പുമുള്ള നീലയും പച്ചയും നിറങ്ങളിലുള്ള ബയോ ടോയ്‌ലറ്റുകള്‍ തുടങ്ങിയവ വളരെ മനോഹരമായി സമ്മേളനം വീക്ഷിക്കുന്നതിനും വെറുപ്പോ പ്രയാസമോ കൂടാതെ തങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുമുള്ളതായിരുന്നു. ആദ്യ ദിവസം ഉര്‍ദുവിലുള്ള അനൗണ്‍സ്‌മെന്റിനാലും പ്രഭാഷണങ്ങളാലും ശബ്ദ മുഖരിതമായ സമ്മേളന നഗരി കേരളത്തില്‍നിന്ന് വന്ന ചിലര്‍ക്കെങ്കിലും അത്രകണ്ട് ദഹിക്കാത്തതായിരുന്നു. സമ്മേളന ആപ്പും നെറ്റ് വര്‍ക്കും മര്യാദക്ക് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതുകൊണ്ട് ആപ്പിലായ ചിലര്‍ വേറെയും ഉണ്ടായിരുന്നു.

പുതുതായി റുക്ന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ മുഖത്ത് നിരാശയായിരുന്നു. ഈ അനൗണ്‍സ്‌മെന്റെങ്കിലും ഒന്ന് മലയാളത്തില്‍ ആക്കിക്കൂടെ എന്ന് ചിലര്‍ പറയാന്‍ തുടങ്ങി. എന്നാല്‍ ഒന്നും സംഘാടകരുടെ പ്രശ്‌നമല്ല, നമ്മുടേതാണ് കുഴപ്പം. ഫോര്‍ജി നെറ്റ് വര്‍ക്കുള്ള ഫോണ്‍ കൊണ്ടുപോകണമെന്ന് നിര്‍ദേശമുണ്ടായിരുന്നു പിന്നെ ഉര്‍ദു മലയാളികള്‍ അല്ലാത്ത എല്ലാ സംസ്ഥാനക്കാര്‍ക്കും നന്നായി വശമുള്ള ഭാഷയാണ.് നമുക്ക് വേണ്ടി മാത്രം മലയാളത്തില്‍ പ്രസംഗങ്ങള്‍ പ്രത്യേകമായി നടത്തുന്നത് പ്രായോഗികമായിരുന്നില്ല.

ഇത്തരം പ്രയാസമനുഭവിച്ച ആളുകള്‍ മലയാളി നേതാക്കളെ വഴിയില്‍ വെച്ച് കണ്ടുമുട്ടുമ്പോള്‍ അവയുടെ പ്രയാസങ്ങള്‍ ഉണര്‍ത്തുകയുണ്ടായി. അതുകൊണ്ടുതന്നെ പിറ്റേ ദിവസം രാവിലെ കേരളത്തിലെ പ്രതിനിധികള്‍ക്കായി കേരള വനിതാ നേതാക്കളുടെ വക പ്രത്യേകം നിര്‍ദേശങ്ങളും ഉദ്‌ബോധനങ്ങളും ഉണ്ടായിരുന്നു. "അല്ലാഹുവിന്റെ ചരക്ക് എന്നത് വിലയുള്ളതാണ്. അത് സ്വര്‍ഗമാണ്. ത്യാഗം സഹിക്കാതെ അത് നേടിയെടുക്കാന്‍ സാധിക്കുകയില്ല" എന്നഹദീസ് ക്ലാസിലൂടെയുള്ള ഉണര്‍ത്തലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പുറപ്പെട്ട നമ്മെ സംബന്ധിച്ചിടത്തോളം ഈ ഒത്തുചേരല്‍ തന്നെ ഒരു പുണ്യകര്‍മമാണെന്ന ഓര്‍മപ്പെടുത്തലും ഹൈദരാബാദിലേക്ക് വന്നത് വെറും ഒരു പ്രസംഗം കേള്‍ക്കാന്‍ വേണ്ടി മാത്രമല്ലെന്നും യാത്രയുടെ ആരംഭം മുതല്‍ സമ്മേളന അവസാനം വരെയും അവിടെ പങ്കെടുത്ത ഓരോരുത്തരില്‍നിന്നും നമുക്ക് ഏറെ അറിയാനും മനസ്സിലാക്കാനും ജീവിതത്തില്‍ പകര്‍ത്താനുമുണ്ട് എന്നുള്ള നേതാക്കളുടെ ഉദ്‌ബോധനങ്ങള്‍ പലര്‍ക്കും ആശ്വാസമായി. ഉര്‍ദുവിനോട് മുഖം തിരിക്കാതെ എത്രയും പെട്ടെന്ന് ഉര്‍ദു പഠിക്കാന്‍ ശ്രമിക്കുക എന്ന സ്വന്തം അനുഭവത്തില്‍നിന്നുള്ള റഹ്‌മത്തുന്നിസ സാഹിബയുടെ ഉപദേശം നെഞ്ചിലേറ്റിയാണ് ഓരോ വനിതാ അംഗവും അവിടെ നിന്ന് മടങ്ങിയത്.

17-ന് ഉച്ചയോട് കൂടി സമ്മേളനം അവസാനിച്ച പ്പോൾ ഞങ്ങള്‍ തിരൂര്‍ക്കാട് പ്രതിനിധികള്‍ പിറ്റേ ദിവസം രാവിലെ തന്നെ ഹൈദരാബാദ് നഗരം ചുറ്റിക്കാണാനുള്ള യാത്ര ആരംഭിച്ചു.

വനിതകള്‍ക്കുള്ള താമസയിടം സജ്ജീകരിച്ചിരുന്നത് ബാബുല്‍ ഉമ്മ കവാടത്തിന് അകത്തായിരുന്നു. ഓരോ സംസ്ഥാനക്കാര്‍ക്കുമുള്ള ടെന്റുകളും നിരനിരയായി ക്രമീകരിച്ചിട്ടുണ്ടായിരുന്നു. അവക്കിടയിലുള്ള രണ്ട് വരി പാതയിലൂടെ അത്യാവശ്യ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുന്നുണ്ടായിരുന്നു. എല്ലാം മനോഹര കാഴ്ച തന്നെ.

നമ്മള്‍ കേരളക്കാര്‍ അംഗത്വ അപേക്ഷക്ക് നേതൃത്വത്തില്‍നിന്നുള്ള ആഹ്വാനമുണ്ടായാല്‍ പിന്നെയങ്ങ് ചിന്തിക്കാന്‍ തുടങ്ങും, ഞാനിപ്പോള്‍ അതിനായിട്ടുണ്ടോ, ഈ കുട്ടികളെയും മക്കളെയും വെച്ച് അതൊക്കെ നടക്കുമോ, കൂടുതല്‍ ഭാരം തലയില്‍ വരില്ലേ? അങ്ങനെ ചിന്ത കാട് കയറി നമുക്ക് അപേക്ഷ കൊടുക്കാനുള്ള അന്തമില്ലാതാകും. പിന്നെ 50 കഴിഞ്ഞേ അതിനെ കുറിച്ച് ചിന്തിക്കുക പോലുമുള്ളൂ.

എന്നാല്‍, അവിടെ കണ്ട കാഴ്ച ഇതില്‍ നിന്നു വിഭിന്നമാണ്. പ്രായമായവരെക്കാള്‍ കൂടുല്‍ യുവതികളാണ്.

ഒക്കത്തൊരു കൈക്കുഞ്ഞും കൈവിരലില്‍ തൂങ്ങി കുസൃതിക്കുരുന്നുകളുമായാണ് അവര്‍ എത്തിയിരിക്കുന്നത്. അല്ലാഹുവിന്റെ ദീനിന്റെ മാര്‍ഗത്തില്‍ മുന്നേറാന്‍ പ്രായവും പ്രാരബ്ധങ്ങളും ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്നതായിരുന്നു ആ കാഴ്ച.

അതുപോലെ തന്നെ സമ്മേളന നഗരിയിലും താമസ സ്ഥലത്തും സേവന സന്നദ്ധരായി ഓടി നടന്നിരുന്ന ജി.ഐ.ഒവിന്റെ പെണ്‍കൊടിമാരും ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. അവരില്‍ കര്‍ണാടകക്കാരി ആയിശയുടെ പെരുമാറ്റം ഏറെ ഹൃദ്യമായിരുന്നു. ഞങ്ങളോടൊപ്പം കൂട്ടുകൂടാനും പാട്ടുപാടാനും സെല്‍ഫി എടുക്കാനും അവള്‍ ഉല്‍സാഹം കാണിച്ചു. നമസ്‌കാരത്തിനും ഭക്ഷണത്തിനും ശേഷം ടെന്റില്‍ വിശ്രമിച്ചിരിക്കുമ്പോള്‍ 18ാംനമ്പര്‍ ടെന്റിലെ ഞങ്ങള്‍ക്കൊരു മോഹം......

ആത്മീയതക്ക് ശേഷം ഇനിയല്‍പ്പം ആസ്വാദനമായിക്കൂടേ എന്ന്! അങ്ങനെ അന്താക്ഷരി ആരംഭിച്ചു. ബത്തൂല്‍താത്തയും ഫാത്തിമക്കുട്ടി താത്തയുമെല്ലാം പഴയ പാട്ടുകെട്ടുകള്‍ പുറത്തെടുത്തു... വിട്ടുകൊടുക്കാന്‍ ഒട്ടും തയ്യാറാവാതെ കോഴിക്കോട്ടുകാരി റഹ്‌മ കരീമും കൂട്ടരും.ആവേശം മൂത്ത  ആ സംഗീതത്തിന്റെ അലയൊലികള്‍ തൊട്ടടുത്ത മഹാരാഷ്ട്രക്കാരുടെ ടെന്റിലുമെത്തി. അവിടെ നിന്ന് അതാ വരുന്നു ബോംബെക്കാരി ബില്‍ക്കീസ് ബാനുവും കൂട്ടുകാരി സറീനയു കൂട്ടരും, അല്‍പം അമ്പരപ്പും നിറപുഞ്ചിരിയുമായി പാട്ടുപാടാനും കൂട്ടുകൂടാനും. ഞങ്ങളവരെ സന്തോഷത്തോടെ സ്വീകരിച്ചിരുത്തി.

അറിയാവുന്ന ഉര്‍ദുവും മുറിയന്‍ ഇംഗ്ലീഷും വെച്ച് കാച്ചി അവരോട് സൗഹൃദം കൂടി. ഞങ്ങളുടെ പാട്ടും ആരവവും ഇഷ്ടപ്പെടാത്ത ചിലരും അവരിലുണ്ടായിരുന്നു. നിങ്ങള്‍ക്ക് ഖുര്‍ആന്‍ ഓതിക്കൂടെ എന്ന് ഞങ്ങളോട് ചോദിക്കുകയും ചില സൂറത്തുകള്‍ ഞങ്ങള്‍ക്ക് ഓതിത്തരികയും ചെയ്തു. അവരിലെ ആത്മീയത വിളിച്ചോതുന്നതായിരുന്നു ആ സംഭവം.

ഒരൊറ്റ ആദര്‍ശത്തിന്റെ കൊടിക്കീഴില്‍ ഒരേ ലക്ഷ്യം മുന്നില്‍ വെച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ പണിയെടുത്തുകൊണ്ടിരിക്കുന്നവര്‍ ഒരിടത്ത് ഒരുമിച്ചു കൂടുകയും, അവരെ പരസ്പരം അറിയാനും അനുഭവിക്കാനും അവസരം ലഭിക്കുകയും ചെയ്തു എന്നത് സമ്മേളനത്തിന്റെ ഒരു നേട്ടമായിരുന്നു. ഭാഷ ഒരു തടസ്സമാണെങ്കിലും ഒരു ചെറുപുഞ്ചിരിയിലും ഒരു നോട്ടത്തിലും സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒരായിരം സന്ദേശങ്ങള്‍ ഓരോരുത്തരും പരസ്പരം കൈമാറുന്നുണ്ടായിരുന്നു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media