ലോകത്തിന്റെ പല ഭാഗങ്ങളിലും ജനകീയ മുന്നേറ്റങ്ങളും പ്രതിരോധ സമരങ്ങളും ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുകയാണ്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അടിച്ചമര്‍ത്തപ്പെടുന്നവരുടെ അന്തഃസംഘര്‍ഷങ്ങളാണ് തെരുവില്‍ പ്രതിരോധം തീര്‍ക്കുന്നത്. ലാഭാധിഷ്ഠിത വ്യവസായ-വ്യാപാര മേഖലകളില്‍ മാത്രമല്ല, സേവന മേഖലകളായ കലാശാലകളും ആതുരാലയങ്ങളും വരെ ഇന്ന് പ്രക്ഷോഭത്തിന്റെ പാതയിലാണ്.
നമ്മുടെ നാട്ടില്‍ ഒന്നിനു പിറകെ ഒന്നായി ആതുരാലയങ്ങളിലെ മാലാഖമാര്‍ എന്നറിയപ്പെടുന്ന നഴ്സുമാര്‍ ആശുപത്രിയിലെ രോഗികള്‍ക്കരികെ നിന്നും സമരപ്പന്തലിലേക്ക് ഇറങ്ങിവരികയാണ്. ഇതിലേറിയ കൂറും സ്ത്രീകളാണ്. ഒരു നൂറ്റാണ്ട് മുമ്പ് തൊഴില്‍ രംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന അസമത്വത്തിനെതിരെ നിരന്തരമുണ്ടായ പ്രക്ഷോഭത്തിനൊടുവിലാണ് മാര്‍ച്ച് 8 വനിതാ ദിനമായി ലോകമൊട്ടുക്കും ആചരിക്കാനിടയായത്. അതിന്റെ ഓര്‍മദിനങ്ങള്‍ ആഘോഷിച്ചുകൊണ്ടേയിരിക്കുമ്പോഴും സ്ത്രീകള്‍ക്ക് ഏറ്റവും പറ്റിയപണിയെന്ന് സമൂഹം പറഞ്ഞുവെച്ച മേഖലയില്‍ പോലും മെച്ചപ്പെട്ട സേവന വേതന സുരക്ഷിതത്വത്തിനു വേണ്ടിയുള്ള മുറവിളി തന്നെയാണ്.
ലാഭാധിഷ്ഠിതവും വിപണി കേന്ദ്രീകൃതവുമായ മൂലധനശക്തികള്‍ ഉണ്ടാക്കിയെടുത്ത നിയമാവലികള്‍ ലോകത്തെ ഭരിക്കാന്‍ തുടങ്ങിയതിന്റെ ദുരിതമാണ് അന്നും ഇന്നും നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തിക ഞെരുക്കത്തിലും പലിശക്കെണിയിലും പെട്ടവര്‍ ആത്മഹത്യയെ സ്വയം പ്രതിരോധമാക്കിത്തീര്ക്കുന്ന കാഴ്ചയാണ് ചറ്റും.
ഒരു രാജ്യത്തിന്റെ വികസനമെന്നത് ചുരുക്കം ചിലരുടെ ബാഹ്യമോടികളും പ്രതാപവുമല്ല, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപരവും മാനസികവുമായ ക്ഷേമവും ശാക്തീകരണവും സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസവും നാട്ടിലെ പ്രാന്തവല്‍കരിക്കപ്പെട്ടവരുടെ ഉന്നമനവുമൊക്കെയാണ്. രാജ്യത്തിന്റെ സമ്പത്ത് ഏതെങ്കിലും ചിലരില്‍ കേന്ദ്രീകരിക്കാതെ എല്ലാവരിലേക്കും എത്തുന്ന, ലിംഗത്തിന്റെയും വംശത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിച്ചു കാണാത്ത ആണ്-പെണ് സമൂഹത്തിലേ എല്ലാ അര്‍ഥത്തിലുമുള്ള യഥാര്‍ഥ ശാക്തീകരണവും വികസനവും സാധ്യമാകൂ. സമൂഹത്തെ ഭരിക്കുന്ന മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളൊക്കെയും ഈ കാഴ്ചപ്പാടിനു നേരെ പരാജയം സമ്മതിച്ചതായാണ് അനുഭവ പാഠം. സൃഷ്ടികളുടെ ഇടയില്‍ യാതൊരു വിവേചനവും കാണിക്കാത്ത യഥാര്‍ഥ ദൈവികജ്ഞാനം നേടിയ ആണിലൂടെയും പെണ്ണിലൂടെയും മാത്രമേ എല്ലാതരത്തിലുള്ള സ്ഥിതിസമത്വവും പുലരൂ.