കര്‍ണാടക നിയമസഭയില്‍ പ്രതിപക്ഷ നേതാവ് പ്രസംഗിച്ചുകൊണ്ടിരിക്കെ, മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ ആസ്വദിക്കുകയായിരുന്ന മൂന്നു മന്ത്രിമാരുടെ ചെയ്തി മൂവിക്യാമറയില്‍ ഒപ്പിയെടുത്ത സ്വകാര്യ ചാനല്‍ അത് പുറത്തുവിട്ട സംഭവം ഒച്ചപ്പാടായി. സര്‍ക്കാറിനെയും ബി.ജെ.പിയെയും നാണക്കേടിലാക്കിയ സഹകരണമന്ത്രി ലക്ഷ്മണ്‍ സാവാദി, വനിതാ ശിശുക്ഷേമമന്ത്രി സി.സി. പാട്ടീല്‍, പരിസ്ഥിതി വകുപ്പുമന്ത്രി കൃഷ്ണ പലേമാര്‍ എന്നിവരോട് പാര്‍ട്ടി രാജി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ക്ക് സ്ഥാനത്യാഗം ചെയ്യേണ്ടിവന്നു. ഇതേപ്പറ്റി അന്വേഷിക്കാന്‍ നിയോഗിച്ച ആറംഗ നിയമസഭാ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ സ്പീക്കര്‍ മൂന്നുപേര്‍ക്കും സഭയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. നിയമസഭയോട് മന്ത്രിമാര്‍ അനാദരവ് കാട്ടി എന്ന ആരോപണത്തില്‍ കറങ്ങുകയാണ് സംഭവത്തെക്കുറിച്ച വിവാദം മുഴുവന്‍. എന്നാല്‍, ആ ഒരു മാനം മാത്രമല്ല മന്ത്രിമാരുടെ അശ്ലീലകൃത്യത്തിനുള്ളതെന്ന് വ്യക്തമാണ്. നമ്മുടെ പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും വിവിധ കക്ഷികളുടെ ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെടുന്നവരില്‍ വലിയ പങ്ക് ക്രിമിനലുകളാണ്. 'ബോട്ടിലൂടെ കടന്നുവരുന്ന ക്രിമിനലുകളെ പിടികൂടുക താരതമ്യേന എളുപ്പമാണ്; വോട്ടിലൂടെ കടന്നുവരുന്ന ക്രിമിനലുകളെ പിടിക്കാനാണ് പ്രയാസം' എന്നൊരു എസ്.എം.എസ് സന്ദേശം മുംബൈ ഭീകരാക്രമണം കഴിഞ്ഞ ഉടനെ പ്രചരിച്ചതോര്‍ക്കുന്നു. ജനപ്രതിനിധികളായെത്തുന്ന ക്രിമിനലുകളില്‍ ബലാത്സംഗവീരന്മാരും സ്ത്രീപീഡനം തൊഴിലാക്കിയവരുമെല്ലാം ഉള്‍പ്പെടുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഏറ്റവും വലിയ ഇന്ത്യന്‍ സംസ്ഥാനമായ യു.പിയിലെ സ്ഥാനാര്‍ഥികളില്‍ നിരവധി ക്രിമിനലുകള്‍ മത്സരിക്കുന്നു. ബി.എസ്.പി, എസ്.പി, ബി.ജെ.പി, കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളൊന്നും അക്കാര്യത്തില്‍ പിന്നിലല്ല. ക്രിമിനല്‍കേസിലെ പ്രതികളെക്കുറിച്ചാണ് ഇപ്പറഞ്ഞതത്രയും. കേസെടുക്കാന്‍ അവസരമൊരുക്കാത്ത, എന്നാല്‍, സദാചാരമായി അറുവഷളന്മാരായ മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരും വേണ്ടത്രയുണ്ട്.
1965 സെപ്തംബറിലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തിനിടെ ഇന്ത്യന്‍സേന ലാഹോര്‍ സെക്ടറിലേക്ക് കടന്നുകയറി എന്ന വാര്‍ത്ത, പാര്‍ലമെന്റ് സമ്മേളിച്ചുകൊണ്ടിരിക്കെ പുറത്തുവന്നു. ഒറ്റക്കെട്ടായി ഹര്‍ഷാരവം മുഴക്കെ പിന്നീട് കേന്ദ്ര കാബിനറ്റംഗമായിത്തീര്‍ന്ന ഒരു പാര്‍ലമെന്റംഗം ആഹ്ലാദം പ്രകടിപ്പിച്ചതിങ്ങനെ: 'ലാഹോറില്‍ സുന്ദരികളായ പെണ്‍കുട്ടികളുണ്ട്. ഒരു ചാന്‍സ് കിട്ടുമോ എന്നുനോക്കട്ടെ.' അന്തരിച്ച ബഹുമാന്യനായ ഒരു എം.പിയാണ് ഇതെഴുതുന്നയാളോട് ഇക്കാര്യം വേദനയോടെ പറഞ്ഞത്. സാന്മാര്‍ഗികത, സദാചാരം എന്നീ പദങ്ങളുടെ വിപരീതശബ്ദങ്ങളായ മുന്‍ പ്രധാനമന്ത്രിമാരെ വരെ ഹതഭാഗ്യയായ നമ്മുടെ മാതൃഭൂമിക്ക് കാണേണ്ടിവന്നിട്ടുണ്ട്.ഭാരതീയ സംസ്‌കൃതിയുടെ മഹത്വം ഘോഷിക്കാന്‍ നൂറുനാക്കായ ബി.ജെ.പി നേതാക്കളില്‍ പലരുടെയും സ്വകാര്യജീവിതം അനാവരണം ചെയ്യപ്പെട്ടാല്‍ സെപ്റ്റിക്ടാങ്ക് തുറന്ന പ്രതീതിയാവും. പാര്‍ട്ടിയുടെ ഫണ്ട് ശേഖരന്‍ എന്ന നിലയില്‍ പ്രസിദ്ധനായിരുന്ന പ്രമോദ് മഹാജന്‍ സ്വന്തം അനുജന്റെ വെടിയേറ്റ് മരിക്കുകയായിരുന്നല്ലോ. ബംഗളൂരുവില്‍ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി സമ്മേളിക്കുമ്പോള്‍ അന്തിയുറങ്ങാന്‍ മാത്രമായി ഫ്‌ളൈറ്റില്‍ മുംബൈയിലേക്ക് നിത്യേന പറന്നയാളായിരുന്നു ഈ മഹാജന്‍. അദ്ദേഹത്തിന്റെ വധക്കേസ് വിചാരണ നടക്കെ, പ്രതിയായ സഹോദരന്‍ എന്തിനീ ക്രൂരകൃത്യം ചെയ്തുവെന്ന് വിശദീകരിച്ചുതുടങ്ങിയപ്പോള്‍ സ്തബ്ധരായിപ്പോയ ന്യായാധിപന്മാര്‍ക്ക് തുടര്‍വിചാരണ രഹസ്യമായി നടത്തേണ്ടിവന്നു. 2002-ലെ ഗുജറാത്ത് വംശഹത്യ അരങ്ങേറിയപ്പോഴാണ് നാടിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ കൂട്ടബലാത്സംഗങ്ങള്‍ നടമാടിയതെന്ന റിപ്പോര്‍ട്ട് രാജ്യത്തെ ഞെട്ടിച്ചതാണ്. സനാതനധര്‍മം എവിടെ കിടക്കുന്നു, സംഘ്പരിവാര്‍ സദാചാരം എവിടെ കിടക്കുന്നു! ഈ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ കര്‍ണാടകയിലെ ബി.ജെ.പി മന്ത്രിമാര്‍ പരിസരം മറന്ന് സ്വകാര്യമായി അശ്ലീലദൃശ്യങ്ങള്‍ നോക്കിരസിച്ചുവെങ്കില്‍ അവരെ സംബന്ധിച്ചിടത്തോളം അത് ദിനചര്യ മാത്രം! മുസ്‌ലിം തീവ്രവാദ ഭീഷണി കണ്ണിലെണ്ണയൊഴിച്ച് കണ്ടെത്തുക മാത്രമാണല്ലോ അവര്‍ സ്വയം ഏറ്റെടുത്ത ഒരേയൊരു ജോലി.