അഹ്‌നഫ്ബ്‌നു ഖൈസ് എന്ന വ്യക്തിയാണ് അന്ന് ആദ്യം കൊട്ടാര ദര്‍ബാറില്‍ വന്നത്. മുആവിയത്ത് ഇബ്‌നു അബൂസുഫ്‌യാനായിരുന്നു അന്ന് ബാഗ്ദാദിലെ ഭരണാധികാരി. അഹ്‌നഫിനെ കണ്ടപാടെ മുആവിയ ചോദിച്ചു: ''സിഫീന്‍ യുദ്ധത്തില്‍ താങ്കള്‍ നമ്മെ വിട്ട് അലി(റ)ന്റെ കൂടെ ചേര്‍ന്നല്ലോ അതൊരു അപമാനമായി. ഞാനങ്ങ് ജീവനൊടുക്കിയാലോ എന്ന് പോലും ചിന്തിച്ചു.''
''മുആവിയാ! ഞങ്ങളുടെ നെഞ്ചകത്ത് ഇപ്പോഴും അതേ മനസ്സ് തന്നെയാണുള്ളത്. അന്ന് താങ്കളെ നേരിട്ട അതെ കരവാള്‍ തന്നെയാണ് ഞങ്ങളുടെ കൈവശം ഇന്നുമുള്ളത്. മുസ്‌ലിം ഐക്യവും കൂട്ടായ്മയുമായിരുന്നു ഞങ്ങളുടെ ലക്ഷ്യം- അഹ്‌നഫ് മറുപടി പറഞ്ഞു.'' അഹ്‌നഫിന്റെ ഈ എടുത്തടിച്ച മറുപടി കേട്ട് ഖലീഫയുടെ സഹോദരി ഉമ്മു ഹകമിന് അത്ഭുതവും രോഷവും- 'ഖലീഫയോട് ഇത്രയൊക്കെ പറയാന്‍ ഇയാളാര്?!'
എന്നാല്‍ ഖലീഫ ഇടപെട്ടു. ''ഇദ്ദേഹത്തിന്റെ കരവാള്‍ കണ്ട് ബനൂതമീമിലെ എത്രയോ ചെറുപ്പക്കാര്‍ അവരുടെ മൂര്‍ച്ചയുള്ള വാള്‍ ഉറയിലിട്ടിട്ടുണ്ട്. ഹിജാസിലെയും നജ്ദിലെയും ബുദ്ധിജീവികള്‍ നിശബ്ദരായിട്ടുണ്ട്.''ഹിജ്‌റ എട്ടാം വര്‍ഷത്തിലാണ് അഹ്‌നഫ് ജനിച്ചത്.
തിരുമേനിയുടെ വിയോഗത്തിന് എതാനും വര്‍ഷം മുമ്പ് സ്വഹാബികള്‍ അഹ്‌നഫിന്റെ ഗോത്രത്തെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. എന്നാല്‍ ഗോത്രത്തലവന്മാര്‍ പരസ്പരം മുഖാമുഖം നോക്കിയിരുന്നതല്ലാതെ ഒന്നും പ്രതികരിച്ചില്ല. അന്ന് കുട്ടിയായിരുന്ന അഹ്‌നഫ്ബ്‌നു ഖൈസ് തന്റെ ഗോത്രത്തലവന്മാരോട് ഇങ്ങനെ പറഞ്ഞു: ''എന്റെ ജനമേ! നന്മ തെരഞ്ഞെടുക്കുന്നതില്‍ എന്തിന് ആലോചിച്ചും അറച്ചും നില്‍ക്കണം? എഴുന്നേറ്റ് വിജയ പാത കൈയിലേന്തുക!'' ഇത് കേട്ടപാടെ അവരെല്ലാം ഇസ്‌ലാം സ്വീകരിക്കാന്‍ മുന്നോട്ട് വന്നു. അവര്‍ നബിയുടെ സന്നിധിയിലേക്ക് പുറപ്പെട്ടെങ്കിലും അഹ്‌നഫ് ചെറുപ്പമായതിനാല്‍ അവരോടൊപ്പം പോയില്ല.
തിരുനബിയെ കാണാനും നേരിട്ട് സഹവസിക്കാനും പറ്റാത്തതിനാല്‍ 'സ്വഹാബി' എന്ന ഗണത്തില്‍ അദ്ദേഹത്തിന് ഉള്‍പ്പെടാനായില്ല. എന്നാല്‍ നബിതിരുമേനിയുടെ പൊരുത്തവും പ്രാര്‍ഥനയും അഹ്‌നഫിന് ലഭിക്കാതെയുമിരുന്നില്ല. അഹ്‌നഫ് അക്കാര്യം അനുസ്മരിക്കുന്നു. ഹസ്രത്ത് ഉമറിന്റെ കാലത്ത് ഞാന്‍ ത്വവാഫ് ചെയ്യുകയായിരുന്നു. ഇടക്ക് ഒരാള്‍ എന്റെ കൈപിടിച്ചു കൊണ്ട് 'ഞാന്‍ താങ്കള്‍ക്കൊരു സന്തോഷവാര്‍ത്ത അറിയിക്കട്ടെയോ' എന്ന് ചോദിച്ചു. തുടര്‍ന്ന് അദ്ദേഹം ആ ചരിത്രസത്യം അനുസ്മരിച്ചു. ''റസൂല്‍ (സ) എന്നെ താങ്കളുടെ ജനതയിലേക്ക് ഇസ്‌ലാമിക പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരിക്കുന്നു. ഇസ്‌ലാമിലേക്ക് താങ്കളുടെ ഗോത്രത്തെ ക്ഷണിച്ചെങ്കിലും അവര്‍ മുഖം തിരിച്ചുകളഞ്ഞു. അന്ന് താങ്കളാണ് ആ ജനതയെ വെളിച്ചത്തിന്റെ വഴിയിലേക്ക് തിരിച്ചുവിട്ടതെന്ന് ഓര്‍ക്കുന്നുണ്ടാവുമല്ലോ. ഇക്കാര്യം ഞാന്‍ റസൂല്‍ തിരുമേനിയുടെ സന്നിധിയില്‍ വന്നറിയിച്ചപ്പോള്‍ തിരുമേനി താങ്കള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു.'' തന്റെ അഭാവത്തില്‍ തനിക്ക് വേണ്ടി തിരുമേനി പ്രാര്‍ഥിച്ച സംഭവം അഹ്‌നഫില്‍ വിസ്മയം വിരിയിച്ചു. അഹ്‌നഫ് പലപ്പോഴും പറയുമായിരുന്നു. എന്റെ ഏതൊരു പ്രവൃത്തിയെക്കാളും എനിക്കേറ്റവും പ്രിയങ്കരം തിരുമേനിയുടെ ആ പ്രാര്‍ഥനയാണ്. അന്ത്യദിനത്തില്‍ എന്റെ ഏക പ്രതീക്ഷയും അവലംബവും അതുതന്നെ!
കുട്ടിക്കാലത്ത് തന്നെ ഹസ്രത്ത് ഉമര്‍(റ) അടക്കം പ്രമുഖ സ്വഹാബിമാരുമായി അദ്ദേഹം ആത്മബന്ധം പുലര്‍ത്തിപ്പോന്നു. ഇത് അദ്ദേഹത്തിന്റെ സ്വഭാവത്തിലും സംസ്‌കാരത്തിലും വലിയ സ്വാധീനം ചെലുത്തി. ഒരിക്കല്‍ അദ്ദേഹം തന്റെ വീടിന്റെ ചെരുവില്‍ ചില ബുദ്ധിജീവികളുമായി സംവദിക്കുകയായിരുന്നു. അപ്പോള്‍ പുറത്തൊരു ബഹളം. കുറച്ചാളുകള്‍ ഒരുത്തനെ പിടിച്ച് കൈകാലുകള്‍ ബന്ധിച്ച് അഹ്‌നഫിന്റെ മുമ്പില്‍ ഹാജരാക്കി. കൂടെ ഒരു മൃതദേഹവും അവര്‍ വഹിച്ചിരുന്നു. വന്നവര്‍ പറഞ്ഞു: ''താങ്കളുടെ സഹോദരപുത്രന്‍ താങ്കളുടെ മകനെ വധിച്ചിരിക്കുന്നു. അവനെ പിടികൂടി ഞങ്ങള്‍ ഹാജരാക്കിയിരിക്കയാണ്.'' ഈ രംഗം അദ്ദേഹത്തെ ഒട്ടും അസ്വസ്ഥനാക്കിയില്ല. സഹോദരപുത്രനെ നോക്കി ഇത്രമാത്രം പറഞ്ഞു: ''താന്‍ തന്റെ സഹോദരനെ കൊന്നിട്ട് തന്റെ കൈകൊണ്ട് കുടുംബബന്ധം ഛേദിച്ചു. കഠാര സ്വന്തം ശരീരത്തില്‍ കുത്തി മുറിവേല്‍പ്പിച്ചു എന്നര്‍ഥം.'' പിന്നീട് അഹ്‌നഫ് തന്റെ മക്കളോടായി പറഞ്ഞു: ''ഇവന്റെ കൈകാലുകള്‍ അഴിച്ച് വിടുക. തുടര്‍ന്ന് സഹോദരനെ ഖബറടക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുക. അവന്റെ ഉമ്മക്ക് നൂറ് ഒട്ടകം ദാനമായി എത്തിച്ച് കൊടുക്കുക. അവര്‍ ഇന്ന് തീര്‍ച്ചയായും ദുഃഖിതയായിരിക്കും.'' ഈ സംഭവം നടക്കുമ്പോള്‍ അഹ്‌നഫ് സ്വന്തം തോളില്‍ വാളേന്തിയിരുന്നു. എങ്കില്‍ പോലും അദ്ദേഹം പ്രകോപിതനായിരുന്നില്ല.
ഒരിക്കല്‍ അദ്ദേഹം ബസറയിലെ തെരുവിലൂടെ നടന്നു പോവുകയാണ്. ഒരാള്‍ അഹ്‌നഫിനെ തടഞ്ഞു നിര്‍ത്തി ചീത്ത പറയാന്‍ തുടങ്ങി. അതൊന്നും കൂസാതെ അദ്ദേഹം മുന്നോട്ട് നടന്നു. അതുകൊണ്ടരിശം തീരാത്ത ശത്രു പിന്നാലെക്കൂടി ആക്ഷേപശരങ്ങള്‍ എയ്തുകൊണ്ടേയിരുന്നു. ആള്‍ക്കൂട്ടത്തിലെത്താറായപ്പോള്‍ അഹ്‌നഫ് തിരിഞ്ഞു നിന്ന് കൊണ്ട് അയാളോട് പറഞ്ഞു: ''സഹോദരാ, ഇനിയും വല്ലതുമുണ്ടെങ്കില്‍ പറഞ്ഞ് തീര്‍ത്തേക്കൂ. ആള്‍ക്കാര്‍ കേട്ടാല്‍ അറക്കുന്ന നിന്റെ ഈ വായ്താരിക്ക് അവര്‍ പണിതരും. ജനക്കൂട്ടത്തിലെത്തും മുമ്പെ തിരിഞ്ഞു പോകുന്നതാകും നിനക്ക് നല്ലത്.''
ഭക്തനായ അഹ്‌നഫ് സ്വന്തം തെറ്റുകള്‍ ഓര്‍മവരുമ്പോള്‍ വിളക്ക് കത്തിച്ച് ശരീരം ചൂടാക്കും. അദ്ദേഹം സ്വന്തത്തോട് പറയും: 'എന്തിനാണു നീ ഈ തെറ്റ് ചെയ്തത്?! ഇന്ന് വിളക്കിന്റെ നാളം താങ്ങാന്‍ നിനക്കാവുന്നില്ല. നാളെ നരകത്തിന്റെ തീ എങ്ങനെ നീ സഹിക്കും!' അവസാനം അദ്ദേഹം പ്രാര്‍ഥിക്കും. 'ദൈവമേ, നരകമാണ് നീ എനിക്ക് വിധിക്കുന്നതെങ്കില്‍ അതെന്റെ പ്രവൃത്തിയുടെ അനിവാര്യ ഫലം. ഇനി ദയാപരനായ കര്‍ത്താവേ, നീ എന്നോട് കാരുണ്യം കാണിച്ചാല്‍ അത് നിന്റെ ഔദാര്യം ഒന്നുകൊണ്ട് മാത്രം!'
|