അനുഭവങ്ങളാണ് ജീവിതത്തില്‍ ഏറ്റവും വിലയേറിയതും കരുത്തുറ്റതും എന്ന അഭിപ്രായമാണ് അനീസാ മെഹ്ദിക്ക്. സംവിധായികയും പത്രപ്രവര്‍ത്തകയുമാണ് അനീസാ മെഹ്ദി. ഉപ്പ ഇറാഖിയും അമ്മ കാനഡക്കാരിയുമാണ്. ശ്രദ്ധേയമായ നിരവധി ഡോക്യുമെന്ററികള്‍ അവര്‍ ചെയ്തിട്ടുണ്ട്. അനീസ മെഹ്ദിയുടെ 'ഇന്‍സൈഡ് മക്ക' എന്ന ഡോക്യുമെന്ററി ശ്രദ്ധേയമാണ്. നാഷ്‌നല്‍ ജോഗ്രഫിക് ആണ് ഈ ഡോക്യുമെന്ററി നിര്‍മിച്ചത്. സെറ്റണ്‍ ഹാള്‍ യൂനിവേഴ്‌സിറ്റിയില്‍ പ്രഫസര്‍ കൂടിയാണ് അനീസാ മെഹ്ദി. ഡോ. മുഹമ്മദ് മെഹ്ദിയാണ് അനീസയുടെ ഉപ്പ. അദ്ദേഹം ഇറാഖീ- അമേരിക്കനാണ്. ഫലസ്ത്വീനിനുവേണ്ടി ശബ്ദിക്കുന്ന ഒരു ആക്ടിവിസ്റ്റു കൂടിയായായിരുന്നു മുഹമ്മദ് മെഹ്ദി. 1998-ലാണ് അദ്ദേഹം മരണപ്പെടുന്നത്.
അനീതികള്‍ക്കെതിരെ എങ്ങനെ സര്‍ഗാത്മകായി പ്രതിരോധിക്കാം എന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തുന്നു അവര്‍. വളരെ വൈവിധ്യമാര്‍ന്ന ചുറ്റുപാടിലാണ് അനീസ വളര്‍ന്നത്. ഉപ്പ മുസ്‌ലിമും അമ്മ ക്രിസ്ത്യാനിയും. ന്യൂയോര്‍ക്കിലെ ജൂതരായ സുഹൃത്തുക്കള്‍ക്കിടയിലാണ് അവള്‍ വളരുന്നത്. ക്രിസ്തുമസും ഈസ്റ്ററും റമദാനും ഈദും എല്ലാം ചേര്‍ന്നുള്ള ജീവിതം. പലര്‍ക്കും ആലോചിക്കാന്‍ കൂടി കഴിയാത്ത രീതിയിലുള്ള വൈവിധ്യപൂര്‍ണമായിരുന്നു അനീസയുടെ കുട്ടിക്കാലം. മതങ്ങളെയും സംസ്‌കാരത്തെയും വിശ്വാസങ്ങളെയുമൊക്കെ അടുത്തറിയാന്‍ ഈ ജീവിതം അനീസയെ തുണച്ചു. കുറച്ച് മുതിര്‍ന്നപ്പോള്‍ അനീസ ഇസ്‌ലാം സ്വീകരിച്ചു. ബോധപൂര്‍വമുള്ള ഒരു തെരെഞ്ഞെടുപ്പായിരുന്നു അതെന്ന് പറയുന്നു അനീസാ മെഹ്ദി. വ്യത്യസ്ത വിശ്വാസങ്ങളുള്ള ജനങ്ങള്‍ക്കിടയില്‍ ഒരു പാലമായി നില്‍ക്കാന്‍ തനിക്ക് കഴിയാന്‍ കാരണം തന്റെ ജീവിത ചുറ്റുപാടുകളാണെന്നവര്‍ അടിവരയിടുന്നു. ഹജ്ജിനെ പറ്റി സ്റ്റോറി ചെയ്യാന്‍ രണ്ട് തവണ അനീസ മക്കയിലെത്തിയിട്ടുണ്ട്. ഹജ്ജ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ആദ്യ അമേരിക്കന്‍ വനിതയാണ് അനീസാ മെഹ്ദി. മക്കയിലെ വന്‍ ജനക്കൂട്ടങ്ങള്‍ക്കിടയില്‍ ഡെക്യുമെന്ററിയെടുക്കുക എന്നത് വളരെ സാഹസികമാണെന്ന് അനീസ പറയുന്നു. 'വളരെ കുറച്ച് മാത്രം ഉറങ്ങിയും അസുഖങ്ങളൊന്നും വകവെക്കാതെയൊക്കെയാണ് തീര്‍ഥാടനത്തിലെ വൈകാരിക സന്ദര്‍ഭങ്ങള്‍ ഒപ്പിയെടുക്കുന്നത്.'
ജോലിയും കുടുംബജീവിതവും ബാലന്‍സ് ചെയ്ത് കൊണ്ടു പോകാന്‍ കഴിയണമെന്നും അനീസ ഓര്‍മപ്പെടുത്തുന്നു. മുന്‍ഗണനാക്രമവും ക്ഷമയുമാണ് അതിന് നിര്‍ബന്ധമായും വേണ്ട ഘടകങ്ങള്‍ . രണ്ടു പെണ്‍മക്കളാണ് അനീസക്കുള്ളത്. അമേരിക്കയിലെ ന്യൂ ജഴ്‌സിയിലാണ് താമസം.