അവധിക്കാലത്ത് പണിക്ക് പോകുമ്പാള്‍
കിണറൊരു ഖബ്‌റായിരുന്നു
ഇറങ്ങുംതോറും കയറാന്‍ ബുദ്ധിമുട്ട്.
തല ശ്രദ്ധ, കാല് ശ്രദ്ധ ശ്രദ്ധ...
എന്ന് അലറുന്ന കുല്‍സുക്ക,
ഭാസ്‌കരാ, ചിരട്ടയില്‍ മാത്രം തുപ്പെന്ന് മത്തായി മാഷ്;
വൈകീട്ട് ചിരട്ട അവിടെത്തന്നെ വെച്ച്
കിണറിനെ കോളാമ്പിയാക്കുന്നവന്‍ 'തുപ്പല്‍ ഭാസ്‌കരന്‍.'
ആയിരം കിണറുകള്‍ കുഴിച്ചു കുല്‍സുക്ക;
സ്വന്തം വീട്ടിലൊഴികെ.
അതിരാവിലെ പഞ്ചായത്ത് പൈപ്പിനരികില്‍ വരി നിന്നു;
മൂപ്പര്‌ടെ കെട്ട്യോളും മക്കളും.
***
കാടിവെള്ളം കുടിച്ചോ
നാഡിബലം വെക്കുമെന്ന് അഹമ്മദ്കുട്ടിക്കാ പറയും
വെള്ളം തരുന്നത് ജിന്നുകളാണെന്നും.
സന്ധ്യക്ക് ജിന്നുകളെത്തേടി
മരിപ്പിന്റെ വീടുകളിലെത്തുന്നതും ഇക്ക.
മരണത്തിന്റെ ആദ്യ കാഴ്ചക്കാരന്‍,
അവസാന യാത്രയയപ്പുകാരന്‍ ഇക്ക
മരിപ്പില്ലാത്ത ദിനങ്ങളില്‍ *ഖുത്ബിയ്യത്ത് വീട്ടില്‍
**യാ ഗൗസ് യാ മുഹ്‌യിദ്ദീന്‍......എന്ന് ഔലിയയെ വിളിക്കും.
മടങ്ങുമ്പോള്‍ വീടുറങ്ങും, പാത്രങ്ങളുണങ്ങും
അടുക്കളയില്‍ കയറാതെ കിടപ്പറയില്‍ തസ്ബീഹ് ചൊല്ലിയുറങ്ങും
സ്വുബ്ഹിക്ക് കുട്ട്യോളുണരും മുമ്പ്
കാടിവെള്ളം കുടിച്ച് പിന്നെയും പടവുകള്‍.....
അവസാന ദിനം ഞാനും പോയിരുന്നു, ഇക്കയുടെ വീട്ടില്‍
കിണറില്ലായിരുന്നവിടെ
ഫാതിഹയും ഖുത്ബിയ്യത്തുമില്ലായിരുന്നു
ഖബ്ര്‍ കുഴിക്കാന്‍ ഒരു ജെ.സി.ബി മാത്രം.
...................................
*, ** സൂഫി പ്രാര്‍ഥനകള്‍