ത്യാഗത്തിന്റെയും സമര്‍പണത്തിന്റെയും സന്ദേശമുയര്‍ത്തി വീണ്ടും ഒരു പെരുന്നാള്‍ കൂടി. ഇബ്രാഹീം നബിയുടെ കുടുംബത്തിന്റെ ആദര്‍ശപ്രതിബദ്ധതയെ സ്മരിച്ചുകൊണ്ടാണ് ലോകത്താകമാനം മുസ്‌ലിംകള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. മനുഷ്യന്റെ കാല്‍പാടുകള്‍ പതിഞ്ഞിട്ടില്ലാത്ത, സസ്യങ്ങളുടെ പച്ചപ്പില്ലാത്ത, ദാഹമകറ്റാന്‍ ഒരിറ്റ് വെള്ളമില്ലാത്ത മക്കാ മരുഭൂമിയില്‍ പ്രിയതമയെ തനിച്ചാക്കി ദൈവ വിളിക്കുത്തരം നല്‍കാനായ് പുറപ്പെട്ട ഇബ്രാഹീം(അ). ദൈവത്തിനു വേണ്ടി കഴുത്ത് നീട്ടിക്കൊടുത്ത മകന്‍ ഇസ്മാഈല്‍. മരുഭൂമിയില്‍ നാഗരികതക്ക് വിത്തിടാന്‍ ഭാഗ്യം ലഭിച്ച ഹാജറ. ഏറ്റവും പ്രിയപ്പെട്ടതിനെ ദൈവത്തിനായ് സമര്‍പ്പിച്ചവരുടെ, സഹിച്ചവരുടെ സ്മരണയെ അനുഭൂതിയാക്കിയാണ് നാം ബലിപെരുന്നാളാഘോഷിക്കുന്നത്. നമ്മുടെ ആഘോഷത്തിന്റെ പൊരുളും അതുതന്നെ. മിതത്വത്തിന്റെയും സൂക്ഷ്മതയുടെയും അതിര്‍വരമ്പുകളറിഞ്ഞ് ദൈവത്തിനുവേണ്ടിയും സഹജീവിക്ക് വേണ്ടിയും ത്യജിക്കാനും സഹിക്കാനും പ്രയാസങ്ങളറിഞ്ഞ് പരിഹരിക്കാനും തയ്യാറാവുന്ന, അതില്‍ സായൂജ്യം കണ്ടെത്തുന്ന മനസ്സിന്റെ ആഘോഷമാണത്. ബഹുസ്വര സമൂഹത്തില്‍ ഒരുപാടാഘോഷങ്ങള്‍ ഉണ്ടാകാറുണ്ട്. പരസ്പരം സഹകരിച്ചും സ്‌നേഹിച്ചും കൊണ്ടും കൊടുത്തും എല്ലാ പവിത്രതയോടെയും കൊണ്ടാടാറുമുണ്ട്. ആഘോഷങ്ങള്‍ സന്തോഷിക്കാനുള്ളതാണ്. പക്ഷേ ഈ സന്തോഷ വേളയില്‍ പോലും അന്നത്തിനും വെള്ളത്തിനും നാണം മറക്കാന്‍ തുണിക്കും വേണ്ടി അലയുന്ന ഒരുപാട് ജീവിതങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. പ്രാര്‍ഥന കൊണ്ടും ദൈവം തന്ന വിഭവങ്ങള്‍ കൊണ്ടും അവരെ സ്മരിക്കാനെങ്കിലും നമുക്കാവണം. മാനവികതയുടെ സന്ദേശമുയര്‍ത്തി പരസ്പരമുള്ള പങ്കുവെപ്പിലൂടെ സാഹോദര്യത്തെ ഊട്ടിയുറപ്പിക്കാനുള്ളതാവട്ടെ നമ്മുടെ ഈ പെരുന്നാള്‍.