ഇസ്‌ലാമില്‍ സ്ത്രീധനം അനുവദനീയമോ?

അബ്ദുല്ല നീലാഞ്ചേരി / പ്രതികരണം No image

ഇസ്‌ലാംമതത്തില്‍ എവിടെ നിന്നാണ് സ്ത്രീധനമെന്ന പ്രേതം നമ്മോടൊപ്പം യാത്ര ആരംഭിച്ചതെന്ന് എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. സ്ത്രീയെ ചൂണ്ടിക്കാണിച്ച് ആരോ പറഞ്ഞതാകണം; സ്ത്രീ-ധനം. അതെ, സ്ത്രീയാണ് ധനം. പുരുഷന്‍ അവളില്‍ നിന്നും സ്ത്രീധനം വാങ്ങി അതവള്‍ക്ക് തിരിച്ച് മഹ്‌റായി കൊടുക്കുന്നു.
അനാചാരങ്ങളില്‍ ഏറ്റവും വലിയതാണിത്. സ്ത്രീധന വിവാഹങ്ങള്‍ എത്രമാത്രം സാധുവാകുന്നുവെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. നമ്മുടെ നാടുകളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും ലഹരി ഉപയോഗിക്കുന്നവരെ ഒറ്റപ്പെടുത്താന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നവരുമുണ്ട്. ലഹരി ഉപയോഗിക്കുന്നവര്‍ക്കും ചില ന്യായങ്ങളുണ്ട്. 'പൊരിവെയിലത്ത് പണിയെടുത്തു വന്നു നല്ല ഉറക്കത്തിന് മദ്യം കഴിക്കുന്നത് തെറ്റാണോ?' പുകവലിക്കുന്നവര്‍ക്കും ന്യായങ്ങളുണ്ട്. 'പൊരിവെയിലത്തും കുളിര്‍മഴയിലും പണിയെടുക്കുമ്പോള്‍ ഒന്ന് പുകക്കുന്നത് തെറ്റാണോ?' ഇങ്ങനെയുള്ള ഈ ലോകത്ത് എന്തുകൊണ്ട് സ്ത്രീധനം എന്ന പിശാചിനെ പിടികൂടാന്‍ നാം സംഘം ചേരുന്നില്ല. ചില പ്രദേശങ്ങളില്‍ സ്ത്രീധനത്തുകയുടെ തോതനുസരിച്ച് പള്ളികളില്‍ നിന്ന് കണക്ക് പറഞ്ഞ് വരന്റെ കൈയില്‍ നിന്നും നല്ല തുക കൈപറ്റുന്നുമുണ്ട്.
ഇതിനെതിരെ സംഘം ചേരാനും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനും ആരും തുനിയുന്നില്ല. കാരണം സ്ത്രീധനം എന്ന പിശാചിന്റെ കൈയില്‍ അകപ്പെട്ടു പോയവരാണ് നാം ഓരോരുത്തരും. സ്ത്രീധനത്തെക്കുറിച്ച് ഒന്ന് ഉച്ചത്തില്‍ സംസാരിച്ചു പോയാല്‍ അവന്‍/ അവള്‍ പിന്നെ സമൂഹത്തില്‍ നിന്നും പുറത്താണ്. അവര്‍ക്ക് ഇസ്‌ലാം എന്ന മതില്‍ കെട്ടിനുള്ളില്‍ ഒരു തടവറയില്‍ കഴിയുന്നത് പോലെ കഴിയാനാണ് പിന്നീട് വിധി.
ഒരു പുരുഷന്‍ വിവാഹത്തിന് ഒരുങ്ങുമ്പോള്‍ അവനൊരു പെണ്‍കുട്ടിയെ കാണുന്നു. അവന്‍ ചെല്ലുമ്പോള്‍ പെണ്‍കുട്ടിക്ക് വീടുണ്ട്-മാതാപിതാക്കളുണ്ട് കൂടപ്പിറപ്പുകളുണ്ട്. ഇഷ്ടപ്പെട്ട പെണ്ണിന് അവന്‍ ചോദിക്കുന്ന സ്ത്രീധനം കൊടുക്കാന്‍ ലക്ഷങ്ങളും അമ്പത് പവനില്‍ കുറയാത്ത സ്വര്‍ണവും കൊടുക്കുമെന്ന് മാതാപിതാക്കള്‍ സമ്മതിക്കുന്നതോടെ ആ വിവാഹം നടക്കുന്നു. പക്ഷെ, ഒരാഴ്ചക്കുള്ളില്‍ ആദ്യ സല്‍ക്കാരത്തിന് വന്നു പോകുമ്പോള്‍ ഇതുവരെ താമസിച്ചിരുന്ന വീട് അന്യന്റെതായി മാറിയിട്ടുണ്ടെന്ന തിരിച്ചറിവ് പെണ്‍കുട്ടിക്കും പുതുമണവളനുമുണ്ടാകുന്നു. നെഞ്ചില്‍ നെരിപ്പോടുമായി കഴിയുന്ന മാതാപിതാക്കളും കുഞ്ഞു പൈതങ്ങളടക്കമുള്ളവര്‍ ഇറങ്ങുന്ന സാഹചര്യവുമാണ് ഓരോ സ്ത്രീധന വിവാഹത്തിലൂടെയും ലഭിക്കുന്നത്. പിന്നീടുള്ള നെഞ്ചിലെ നെരിപ്പോടിന് ഉത്തരവാദി മകളും മരുമകനും. സ്വന്തം മകളും മരുമകനും ബൈക്കില്‍ വരുന്നത് കണ്ട് ഒരു പിതാവ് പറഞ്ഞ വാക്ക് ഈയുള്ളവന്‍ ഓര്‍ക്കുന്നു. ''എന്റെ വീടാണ് ആ വരുന്നത്'' ആ പിതാവിനെ വാടകക്കോലായിലേക്ക് എറിഞ്ഞു കൊണ്ടാണ് ഈ വിവാഹം മംഗളമായി തുടങ്ങിയത്. അതിനുത്തരവാദി ആരാണ്? സമുദായമോ? പെണ്‍കുട്ടിയോ? രക്ഷിതാക്കളോ? ഞങ്ങളെപ്പോലുള്ള സാധാരണക്കാര്‍ക്ക് മനസ്സിലാകാത്ത വിഷയമാണിത്.
സ്ത്രീധനമെന്ന നീരാളിയുടെ കൈകളില്‍ നിന്നും ആരാണ് നമ്മെ രക്ഷിക്കുക. ഉരുകിയൊലിക്കുന്ന ഈ സമൂഹത്തില്‍ നിന്നും പാപങ്ങള്‍ക്ക് മോചനമില്ലേ? വ്യഭിചാരവും മയക്കുമരുന്നും മറ്റു ലഹരി പദാര്‍ഥങ്ങളെയും പ്പോലെ പടര്‍ന്നു പിടിക്കുന്ന ഇത്തിക്കണ്ണിയാണ് സ്ത്രീധനം. ഇതിനെ മാത്രം നാം പ്രോത്സാഹിപ്പിക്കുന്നത് എന്തുകൊണ്ട്. എന്ന് സമുദായത്തിനകത്തുള്ളവര്‍ ഇനിയെങ്കിലും ചിന്തിക്കണം. ഇസ്‌ലാമെന്ന റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഞെളിഞ്ഞിരിക്കുന്ന ഈ യാത്രികനെ തൂക്കിയെടുത്ത് ദൂരെ കളയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ഈ കീടത്തെ നമ്മള്‍ വളം കൊടുത്ത് പെരുപ്പിക്കണോ? നാം ചിന്തിച്ചാല്‍ മാത്രം പോരാ പ്രവര്‍ത്തിക്കേണ്ട കാലവും കഴിഞ്ഞിരിക്കുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top