കോടതിപോലും കൈയൊഴിഞ്ഞെന്നോര്‍ക്കണം

2014 ജനുവരി ആദ്യവാരം പ്രധാനപ്പെട്ട ഒരു വിധി ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയില്‍ നിന്നും ഉണ്ടായി. നമ്മുടെ പെണ്‍കുട്ടികളും സ്ത്രീകളും ശ്രദ്ധയോടെ വായിക്കേണ്ട ഒന്നായിരുന്നു അത്. നിയമപരമായി വിവാഹിതരാകാതെ ഏതെങ്കിലും പുരുഷനോടൊപ്പം ജീവിക്കുന്ന സ്ത്രീക്ക് ജീവനാംശത്തിനോ നഷ്ടപരിഹാരത്തിനോ അര്‍ഹതയില്ലെന്നായിരുന്നു പ്രസ്തുത വിധി. ഗാര്‍ഹിക പീഢന നിരോധന നിയമത്തിന്റെ പരിരക്ഷയും ഇത്തരം ജീവിതം തെരഞ്ഞെടുത്തവര്‍ക്കുണ്ടാവില്ല. വെപ്പാട്ടിയായോ ലൈംഗികാവശ്യത്തിനു വേണ്ടി മാത്രമായോ ഒന്നിച്ച് ജീവിക്കുന്ന സ്ത്രീക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന സുപ്രിം കോടതി വിധിയെ ഹൈക്കോടതി ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്.
വിവാഹം, കുടുംബം, എന്നിവ വേണമോ വേണ്ടെയോ എന്ന് തീരുമാനിക്കുന്നത് വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളാണെങ്കിലും അത് പാലിക്കുന്നിടത്ത് സമൂഹം വ്യക്തിയുടെ തന്നിഷ്ടങ്ങളെക്കാള്‍ ശ്രദ്ധ ചെലുത്തുന്നത് സുഗമമായ സാമൂഹിക ജീവിത്തിന്റെ കെട്ടുറപ്പിനെയാണ് എന്നു ബോധ്യപ്പെടുത്തുന്നതാണ് ഈ വിധി. കുടുംബം, വിവാഹം കുട്ടികള്‍ എന്നിവ പരിഹാസ്യപദങ്ങളായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന വ്യവസ്ഥിതിയില്‍ പ്രത്യേകിച്ചും.
ഏതൊരു സംസ്‌കാരവും വ്യവസ്ഥിതിയും വികാസം പ്രാപിക്കുന്നത് കുടുംബമെന്ന സ്ഥാപനത്തിലൂന്നിയാണ്. സമൂഹം അംഗീകരിച്ചതും അനുവദനീയവുമായ മാര്‍ഗത്തിലൂടെയുള്ള സ്ത്രീപുരുഷ ബന്ധത്തിലൂടെയാണത് സാധ്യമാകുന്നത്. അതിലൂടെ പൂര്‍ണതയിലെത്തുന്ന ബന്ധങ്ങളില്‍ നിന്നേ ഉത്തരവാദിത്തബോധവും നീതിബോധവും പ്രതീക്ഷിക്കേണ്ടതുമുള്ളൂ. അത്തരത്തിലുള്ളതുതന്നെയായിരുന്നു കുടുംബത്തെക്കുറിച്ച് നാം മുമ്പ് കേട്ടതും.
എന്നാലിപ്പോള്‍ ആണും പെണ്ണും ഒന്നിച്ച് താമസിക്കുന്നതിന് വിവാഹമെന്ന കരാര്‍ ആവശ്യമില്ലായെന്ന തരത്തിലുള്ള ഭോഗാസക്തിയുടെ മതം പ്രചാരം നേടാന്‍ തുടങ്ങി. പാശ്ചാത്യ സദാചാര സങ്കല്‍പങ്ങളെ അനുകരിക്കാന്‍ ശ്രമിച്ചതോടെയാണ് ഇത് സാധ്യമായത്. അതേതുടര്‍ന്ന് ഉദാരലൈംഗികത ഇല്ലാത്തതാണ് സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നഭിപ്രായമുള്ള 'പുരോഗമനവാദക്കാരും' നമുക്കിവിടെ സുലഭമായിരുന്നു. പക്ഷേ ഈ പറയുന്നതൊക്കെയും പുരുഷഭോഗാസക്തി സാധിക്കാനുള്ള കാര്യമാണെന്നും ഇക്കാര്യത്തില്‍ സ്ത്രീകള്‍ വെറും ഇരകളാണെന്നും സ്ത്രീ സമൂഹം പോലും തിരിച്ചറിഞ്ഞില്ല. അത്തരം വാദക്കാരുടെ വലയില്‍പ്പെട്ട് ഒരുപാട് പെണ്‍കുട്ടികള്‍ ചതിക്കപ്പെട്ടു. ഉത്തരവാദിത്തവും പിതൃത്വവും ഏറ്റെടുക്കാനാളില്ലാത്ത മക്കളായിരുന്നു ചിലര്‍ക്കെങ്കിലും ബാക്കിയായത്.
വിവാഹവാഗ്ദാനം നല്‍കിയതിനു ശേഷം നടക്കുന്ന ലൈംഗിക ബന്ധങ്ങളെല്ലാം ബലാത്സംഗങ്ങളായി കാണാനാകില്ലായെന്നും പരപുരുഷനുമായി ബന്ധപ്പെടുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ മനസ്സിലാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോടതിപോലും രക്ഷക്കെത്തില്ലെന്നര്‍ഥം. സ്വതന്ത്ര ലൈംഗികവാദികള്‍ പറയുന്നതൊക്കെയാണ് സ്വതന്ത്ര്യമെന്ന് തെറ്റിദ്ധരിക്കുന്ന പെണ്‍കുട്ടികളും സമൂഹത്തിന് നന്മ ആഗ്രഹിക്കുന്നവരും ഇത്തരം കോടതിവിധികളെ ഗൗരവത്തിലെടുക്കണം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top