തുന്നിച്ചേര്‍ത്ത വിജയം

കെ.കെ നദീര്‍ വേളം No image

ഒളവണ്ണ മാത്ര എന്ന സ്ഥലത്ത് കുരിക്കാവില്‍മീത്തല്‍ കറപ്പന്‍ - ദാക്ഷായണി ദമ്പതികളുടെ മകളായാണ് സുഭാഷിണി ജനിച്ചത്. അഞ്ച് പെണ്ണും രണ്ട് ആണും ഉള്ള കുടുംബമായിരുന്നു അവരുടേത്. നാലാം ക്ലാസ്സു വരെ മാത്രമെ സ്‌കൂള്‍ പഠനത്തിന് സാധിച്ചിട്ടുള്ളൂ. അപസ്മാര രോഗത്തെ തുടര്‍ന്ന് പഠനം നിര്‍ത്തേണ്ടിവന്നു. ശേഷം തുന്നല്‍ പഠിക്കാന്‍ പോയി. അവിടെ നിന്നാണ് സ്ത്രീകളുടെ വസ്ത്ര നിര്‍മാണത്തില്‍ പരിശീലനം നേടിയത്. കുറച്ചുകാലം ഒരു സ്ഥാപനത്തില്‍ ജോലിക്കാരിയായി. ആ സമയത്തുതന്നെ അവര്‍ താല്‍പര്യമുളള ആളുകള്‍ക്ക് തുന്നല്‍ പഠിപ്പിച്ചുകൊടുത്തിരുന്നു. അധികവും വീട്ടമ്മമാരാണ് തുന്നല്‍ പഠിക്കാന്‍ അവിടെ വന്നിരുന്നത് എന്ന് സുഭാഷിണി ഓര്‍ക്കുന്നു.
ബേപ്പൂര്‍ സ്വദേശിയായ അച്യുതനുമായി 1987 സുഭാഷിണിയുടെ വിവാഹം നടന്നു. കല്യാണം കഴിഞ്ഞ് പത്തു വര്‍ഷത്തിനു ശേഷം അച്യുതന്‍ ഗള്‍ഫിലേക്ക് പോയെങ്കിലും അദ്ദേഹത്തിന് പ്രതീക്ഷിച്ച ജോലി ലഭിച്ചില്ല. അദ്ദേഹം അയക്കുന്ന പണം എല്ലാ ആവശ്യങ്ങള്‍ക്കും തികയില്ലെന്ന് തോന്നിയപ്പോഴാണ് സുഭാഷിണി കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ഭര്‍ത്താവിനോടൊപ്പം താനും എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്ന തീരുമാനിക്കുന്നത്. ഏറെ ആലോചനകള്‍ക്ക് ശേഷം തനിക്ക് അറിയാവുന്ന വസ്ത്ര നിര്‍മാണ മേഖലയില്‍ തന്നെ എന്തെങ്കിലും സംരംഭം തുടങ്ങാന്‍ തീരുമാനിച്ചു.
''രണ്ട് തയ്യല്‍ മെഷീന്‍ മാത്രം വാങ്ങിയാണ് ഒരു ചെറിയ സംരംഭം തുടങ്ങിയത്. ഭര്‍ത്താവിന്റെ സ്‌നേഹിതന്റെ ഭാര്യക്കും പാപ്പന്റെ മകള്‍ക്കുമാണ് ആദ്യം പണി പഠിപ്പിച്ചുകൊടുത്തത്. രണ്ട് തയ്യല്‍ മെഷീനും രണ്ട് ആളുകളുമുളള സംരംഭം കുറച്ചുകൂടെ വലുതാക്കാന്‍ തീരുമാനിച്ചു. ആദ്യമൊക്കെ മറ്റുള്ളവരെ പണി പഠിപ്പിക്കാന്‍ പ്രയാസപ്പെട്ടു. അങ്ങനെ ഞാന്‍ ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെട്ട് സംരംഭം കൂടുതല്‍ വിപുലപ്പെടുത്താനുള്ള സഹായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ചു. കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിലെ മാനേജര്‍ അബ്ദുല്‍ റഷീദ് സാര്‍ വ്യക്തമായ നിര്‍ദേശങ്ങളും പ്രോത്സാഹനവും നല്‍കിയത് വളരെയേറെ സഹായകമായി'' സുഭാഷിണി പറയുന്നു.
''ആദ്യമൊക്കെ ഉണ്ടാക്കിയ ഗാര്‍മെന്റ്‌സുകള്‍ വീടുകളിലും ഓഫീസുകളിലും കൊടുത്തു. തുടക്കത്തില്‍ ഷോപ്പുകളില്‍നിന്നും മടക്കി അയച്ചപ്പോള്‍ സങ്കടം തോന്നിയിട്ടുണ്ട്. പക്ഷേ തോറ്റ് പിന്മാറാന്‍ ഞാന്‍ തയ്യാറായില്ല. വീണ്ടും പല ഷോപ്പുകളിലും അന്വേഷിച്ചു. ചിലര്‍ കുറച്ചൊക്കെ വാങ്ങിവെച്ചു. ഓര്‍ഡറുണ്ടെങ്കില്‍ അറിയിക്കാമെന്ന് പറഞ്ഞു. ഇഷ്ടപ്പെട്ട മോഡലിലും സൈസിലും ലഭ്യമാക്കാന്‍ തുടങ്ങിയതോടെ ഓര്‍ഡര്‍ കൂടി വന്നു.''
ജില്ലാ വ്യവസായ ഓഫീസുമായി ബന്ധപ്പെട്ടതിന്റെ ഫലമായി കൂടുതല്‍ മേളകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. പല മേളകളിലും സ്ത്രീ സംരംഭകര്‍ക്ക് പ്രത്യേക പരിഗണന കിട്ടിയിരുന്നു. ഉല്‍പന്നത്തെ കൂടുതല്‍ ആളുകള്‍ക്ക് പരിചയപ്പെടുത്താന്‍ സാധിച്ചത് ടെക്‌സ്റ്റൈല്‍സ് ഷോപ്പുകളില്‍നിന്ന് കൂടുതല്‍ ഓര്‍ഡര്‍ കിട്ടാന്‍ കാരണമായി. വനിതാ വികസന കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് യൂനിറ്റിന് പുതിയ കെട്ടിടങ്ങളും കൂടുതല്‍ മെഷീനും വാങ്ങി. തൊഴിലാളികളുടെ എണ്ണവും കൂടി. ഇപ്പോള്‍ നിരവധി വനിതകള്‍ ഈ യൂനിറ്റില്‍ ജോലി ചെയ്യുന്നുണ്ട്. താല്‍പര്യമുള്ള പാവപ്പെട്ട സ്ത്രീകള്‍ക്ക് അവരുടെ വീടുകളില്‍ മെഷീന്‍ കൊടുത്ത് ജോലി ചെയ്യിക്കുന്നു. ഇപ്പോള്‍ സുഭാഷിണിയുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന എല്ലാവരും സ്ത്രീകളാണ്. ഇവിടെ ജോലി ചെയ്യുന്ന സ്ത്രീകളുടെ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാന്‍ സുഭാഷിണി സ്വന്തമായി ഒരു ക്ഷേമനിധി ഫണ്ടും തുടങ്ങിയിട്ടുണ്ട്. ഇത് ഏറെ ആശ്വാസകരമാണെന്ന് തൊഴിലാളികള്‍ പറയുന്നു.
കട്ടിംഗ് മെഷീന്‍ പോലുള്ള മിഷനറികള്‍ കുറച്ചുകൂടി വാങ്ങിച്ചു. അഞ്ചാറു പേര്‍ സ്ഥിരമായി അവരുടെ വീട്ടില്‍വെച്ച് കടയിലേക്ക് തുണികള്‍ തയ്ച്ചു തരുന്നു. സ്ത്രീ എന്ന നിലയില്‍ തന്റെ ഭാര്യ ഇങ്ങനെയൊരു സംരംഭം സ്വന്തമായി വിജയിപ്പിച്ചെടുത്തതില്‍ അഭിമാനിക്കുന്നുവെന്ന് ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ കൂടിയായ അച്യുതന്‍ പറയുന്നു. ഭര്‍ത്താവും മൂന്ന് മക്കളും ഭര്‍ത്താവിന്റെ ജ്യേഷ്ഠന്റെ മക്കളും ഉത്സാഹത്തോടെ ഈ സംരംഭത്തിന്റെ കൂടെത്തന്നെയുണ്ട്.
കേരള ഗവര്‍ണ്‍മെന്റിന്റെ 2005-2008 വര്‍ഷത്തെ ജില്ലയിലെ ഏറ്റവും നല്ല സംരംഭകര്‍ക്കുളള അവാര്‍ഡ് നേടിയ സുഭാഷിണി ഏഴാം ക്ലാസ്സും പത്താം ക്ലാസ്സും തുല്യതാ പരീക്ഷ ജയിച്ച സന്തോഷത്തിലാണ്. മക്കളുടെ സഹായത്തോടെയാണ് പഠനം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top