അക്ഷരങ്ങള്‍ക്കൊണ്ടൊരു കരവിരുത്

അഹമ്മദ് അബൂസൈദ്
2012 ജൂലൈ

യുഗങ്ങളായി ഇസ്ലാമിക അറബ് ലോകത്ത് അത്യുന്നത പദവിയിലാണ് അറബി കാലിഗ്രാഫി നിലകൊള്ളുന്നത്. അറബി കലയോടുള്ള മുസ്ലിംകളുടെ ശ്രദ്ധയും ആത്മാഭിമാനവുമാണ് ഇതിനു കാരണം.
കൊട്ടാരങ്ങള്‍, ആരാധനാലയങ്ങള്‍, പാഠശാലകള്‍, ആതുരാലയങ്ങള്‍ തുടങ്ങി പ്രാചീന ഇസ്ലാമിക പുരാവസ്തുക്കള്‍ വീക്ഷിക്കുന്ന ഏതൊരാള്‍ക്കും സുന്ദര കൈപ്പടയില്‍ എഴുതപ്പെട്ട വാക്കുകളും ഇസ്ലാമിക ചാരുതയും കണ്ടെത്താന്‍ കഴിയും. വിളക്കുമാടങ്ങള്‍, അലങ്കാര വസ്തുക്കള്‍, പാത്രങ്ങള്‍, ഭരണികള്‍ സ്വര്‍ണ നാണയങ്ങള്‍, ആയുധങ്ങള്‍ എന്നിവയിലും ഇത് കാണാവുന്നതാണ്.
അറബി കാലിഗ്രാഫിയുടെ ആവിര്‍ഭാവവും ശ്രദ്ധയും ഇസ്്ലാമിന്റെ ആരംഭവും വ്യാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്റെ സാങ്കേതിക അഭിരുചിയും സൌന്ദര്യവും എടുത്തുപറയാവുന്നതാണ്. ഇസ്്ലാമിക വാസ്തുശില്‍പ കലകള്‍ക്കും അറബി കാലിഗ്രാഫിക്കുമിടയില്‍ കടന്നുകയറ്റവും സങ്കല്നവും നടന്നിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളുടെ ശരിയായ വായന ഉറപ്പ് വരുത്താന്‍ എഴുത്തിന്റെ പരിഷ്കരണം ആവശ്യമായിരുന്നു. അതിനാല്‍ ഇസ്ലാമിക അറബ് സംസ്കാരങ്ങളുടെയും നാഗരികതകളുടെയും അടിസ്ഥാന ശിലകളിലൊന്നായി അറബി ലിപി മാറുന്നു. സാംസ്കാരിക പുരോഗതിയും ഭാഷയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇസ്ലാം നഗരികത വേറിട്ടുനില്‍ക്കുന്ന സുപ്രധാന കലകളില്‍ അറബിലിപിയുമുണ്ട്. അറബി എഴുത്ത് കലയാണെങ്കില്‍ വരക്കാരന്‍ ഓരോ അക്ഷരത്തിലും തന്റെ ആത്മാവും ഭാവനയും കലയും പ്രകടിപ്പിക്കുന്നു.
അറബി എഴുത്ത് പ്രകൃത്യാ സുന്ദരമാണ്. ഇസ്ലാമാശ്ളേഷിച്ച ചില യൂറോപ്യര്‍ അവരുടെ ഇസ്ലാമാശ്ളേഷണത്തിന്റെ നിമിത്തം അറബി എഴുത്ത് അവരെ ആകര്‍ഷിച്ചതും അതു മുഖേന അതും അതിന്റെ അര്‍ഥവും പഠിക്കാനുള്ള ആഗ്രഹവും കൈവന്നുവെന്നാണ്. മുസ്ലിം എഴുത്തുകാര്‍ അറബിലിപിയില്‍ ആഖ്യാന ശക്തി വര്‍ധിപ്പിക്കാനും വാക്കുകളുടെ അര്‍ഥങ്ങള്‍ സുഗ്രാഹ്യമാക്കാനും ഒട്ടേറെ ചമയങ്ങളും കൊത്തിവെപ്പും ചേര്‍ക്കുകയുണ്ടായി.
കലാകാരന്മാര്‍ ഓരോ അക്ഷരത്തിനും അനുയോജ്യമായ ദര്‍ശനചിത്രവും കാണുന്നു. വെറും അക്ഷരത്തില്‍ മാത്രം കലാകാരന്‍ മതിയാകുന്നില്ല. അതിലേക്കയാള്‍ ചമയവും വരകളും ചേര്‍ക്കുന്നു. കൊട്ടാര ചുമരിലാണ് എഴുത്തെങ്കില്‍ കലാകാരനത് സുന്ദര ചിത്രത്തിലാക്കുന്നു. അത് മസ്ജിദിലാണെങ്കില്‍ ആത്മീയവും ഉന്നതവുമായ ചിത്ര കല്‍പന നടത്തുന്നു. ശ്മശാനത്തിലോ ശവകുടീരത്തിലോ ആണെങ്കില്‍ ബഹുമാനത്തിന്റെയും ദുഃഖത്തിന്റെയും സ്പര്‍ശം അതിന് നല്‍കുന്നു.
ഇസ്ലാം സ്വീകരിച്ച ജനതയും സമൂഹങ്ങളും നഗരങ്ങളും ഒട്ടനവധിയായി. വിവിധങ്ങളായ എഴുത്തുകളും ഇതോടെ പ്രത്യക്ഷപ്പെട്ടു. അവ രൂപപ്പെട്ട ജനവിഭാഗങ്ങളുടെയും നഗരങ്ങളുടെയും പേരുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.
പേര്‍ഷ്യക്കാരുടെ അടുക്കല്‍ ഫഹ്ലവിയ്യ അക്ഷരങ്ങളുടെ സ്ഥാനത്ത് അറബി അക്ഷരങ്ങള്‍ സംജാതമാവുകയുമുണ്ടായി. ഇവ അഫ്ഗാന്‍കാരും പാകിസ്താന്‍കാരും എഴുത്തില്‍ ഉപയോഗിക്കുകയും ചെയ്തു. ഇന്ത്യയില്‍ ഉര്‍ദു, ഹിന്ദുസ്ഥാനിയുടെയും സ്ഥാനത്ത് അറബി എഴുത്ത് സ്ഥാനം പിടിച്ചു. ചൈനയില്‍ ഇസ്ലാമിക പ്രമാണങ്ങള്‍ ഈ ലിപിയില്‍ എഴുതപ്പെട്ടു. ഇവയല്ലാത്ത സമര്‍ഖന്ദ്, ബുഖാര, ദക്ഷിണ റഷ്യ എന്നിവിടങ്ങളിലും ഈ പ്രവണത കണ്ടു. ലോകത്തെ വിവിധ ഭാഗങ്ങളില്‍ അറബിയില്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ അറബികളും അറബ് ലോകവും എഴുതിയവയേക്കാള്‍ എത്രയോ ഇരട്ടിയാണ്.
ഹിജ്റ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ചൈനക്കാരില്‍നിന്ന് അറബികള്‍ കടലാസ് നിര്‍മാണം പഠിച്ചു. അറബികളും മറ്റു സമൂഹങ്ങളുമായുള്ള സങ്കലനം വഴി അവരിലേക്കും സംസാരഭാഷ ചേരാന്‍ തുടങ്ങി. ഇക്കാരണത്താല്‍ ഖുര്‍ആന്‍ പാരായണത്തില്‍ സംസാരഭാഷ കടന്നുകൂടാതിരിക്കാന്‍ ഹിജ്റ 76-ാമാണ്ടില്‍ ഇറാഖ് ഭരണാധികാരി സിയാദ് ബിന്‍ അബീഹ്, അബില്‍ അസ്വദ് അദ്ദുലിയോട് അക്ഷരങ്ങള്‍ക്കു മീതെയും താഴെയും ചിഹ്നങ്ങളിടാന്‍ ആവശ്യപ്പെട്ടു.
അറബി ലിപി ഉയര്‍ച്ച പ്രാപിച്ചതും വൈവിധ്യങ്ങള്‍ കൈവരിച്ചതും അബ്ബാസിയാ കാലത്തിലാണ്. ഇരുപതിലധികം എഴുത്തുരൂപങ്ങള്‍ അന്ന് നിലവിലുണ്ടായിരുന്നു.
ഖുത്വ്ബത് അല്‍ മുഹര്‍റിര്‍ ആണ് ആദ്യമായി ശാമി ലിപി കണ്ടുപിടിച്ചതും പരിഷ്കരിച്ചതും. മാലിക് ബിന്‍ ദീനാറും ഈ രംഗത്ത് പ്രാവീണ്യം തെളിയിച്ചു. മുസ്ഹഫ് എഴുത്തിലൂടെയായിരുന്നു അദ്ദേഹം ജീവിത മാര്‍ഗം കണ്ടെത്തിയിരുന്നത്. നുസഖ് ലിപിയുടെ വിധാതാവായ ഇബ്നുമുഖില്ലയും ശ്രദ്ധേയനാണ്. ബഗ്ദാദില്‍ ജനിച്ച ഇദ്ദേഹം ഭാഷയും സാഹിത്യവും അക്ഷരകലയും പണ്ഡിതരില്‍നിന്ന് അഭ്യസിച്ചു. മേന്മയേറിയ ലിപിയോടും സുന്ദരമായ എഡിറ്റിംഗിനോടുമൊപ്പം അടിസ്ഥാനങ്ങളും നിയമങ്ങളും അദ്ദേഹം സമര്‍പ്പിച്ചു. ശേഷമുണ്ടായ എഴുത്തു കലാവിദഗ്ധര്‍ ഇദ്ദേഹത്തിന്റെ പാതയാണ് പിന്‍പറ്റിയത്. പക്ഷേ, അസൂയക്കാരുടെ ഇരയായ അദ്ദേഹത്തിന്റെ വലതു കൈമുറിച്ചു കളയാന്‍ ഭരണാധികാരി കല്‍പിച്ചു. ഇടതുകൈകൊണ്ടുള്ള അദ്ദേഹത്തിന്റെ ലിപി വലതുകൈ പോലെ തന്നെ നൂതനമായിരുന്നു.
ഹിജ്റ നാലം നൂറ്റാണ്ടില്‍ അറബി ലിപിക്കാരിലെ വിശിഷ്ടനായ ഖാത്വിബ രംഗത്തുവന്നു. അദ്ദേഹമാണ് ബഗ്ദാദ് കവാട സന്തതിയെന്നറിയപ്പെടുന്നത്. യുവത്വത്തിലദ്ദേഹം വീടുകളില്‍ കൊത്ത് പണി നടത്തുകയും ബുക്്ബൈന്റ് ചെയ്യുകയുമുണ്ടായി. ഇബ്നു സഈദ് അസ്സീറാസിയില്‍നിന്ന് സ്വീകരിച്ചലിപി അദ്ദേഹം ഹൃദയം തൊട്ട് സ്നേഹിച്ചു.
ഹിജ്റ അഞ്ചാം നൂറ്റാണ്ടില്‍ ശുഹ്ദ ബിന്‍ത് അല്‍ അബ്രി ഈ രംഗത്ത് പ്രശസ്തയായി. ബഗ്ദാദുകാരിയായ ഇവര്‍ എഴുത്തുകാരിയും പണ്ഡിതയും പ്രസംഗകയുമായിരുന്നു. ഈജിപ്ഷ്യന്‍ എഴുത്തുകാര്‍ ഇവരെ കാലിഗ്രാഫി പാഠശാലയുടെ സ്ഥാപകയായി കരുതപ്പെടുന്നു.
ഏഴാം നൂറ്റാണ്ടിലെ പ്രശസ്ത ബഗ്ദാദ് എഴുത്തുകാരനായ യാഖൂത് അല്‍ മുസ്വ്തഅ്സിമി അറബി ലിപിയുടെ സാങ്കേതിക നിയമങ്ങള്‍ രചിക്കുന്നതില്‍ പ്രഗത്ഭനായിരുന്നു. ഇദ്ദേഹം ഗ്രന്ഥകാരുടെ ഖിബ്ല എന്ന് നാമകരണം ചെയ്യപ്പെട്ടു.
മഹാന്മാരായ കാലിഗ്രാഫിക്കാരാല്‍ പ്രശസ്തനാണ് ബുഖാറ. മന്ത്രിയും എഴുത്തുകാരനും കവിയുമായിരുന്ന മീര്‍ അലിയെ പോലെ തുര്‍ക്കിയിലും ഒട്ടനവധി എഴുത്തുകാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. സ്പെയിന്‍ കലാകാരന്മാരുടെ അതിവിശിഷ്ടവും മഹത്തരവുമായ പൈതൃകങ്ങള്‍ ഇന്നും കൊര്‍ദോവ പള്ളികളിലടക്കം ദൃശ്യമാണ്. ഒരു പഴഞ്ചൊല്ല് നമുക്കിങ്ങനെ വായിക്കാം: ''ഖുര്‍ആന്‍ മക്കയില്‍ അവതീര്‍ണമായി. ഇസ്താനയില്‍ എഴുതി. കയ്റോയില്‍ വായിച്ചു.'' ഈ ചൊല്ലിന്റെ ഉദ്ദേശ്യം മഹാന്മാരായ ഖുര്‍ആന്‍ അക്ഷര കലാകാരന്മാരെയും മുസ്ഹഫ് എഴുത്തുകാരെയും ഉല്‍പാദിപ്പിച്ചത് തുര്‍ക്കിയാണ്. ഇസ്്ലാമിക പൈതൃകത്തില്‍ ഏറ്റവും സുന്ദരമായ മുസ്ഹഫുകള്‍ അച്ചടിച്ചിരിക്കുന്നതോ ഇസ്താനയിലും. അതേസമയം വിശ്വവിഖ്യാതരായ ഖുര്‍ആന്‍ പാരായണക്കാരെ ഉല്‍പാദിപ്പിച്ചതോ ഈജിപ്തും.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media