അല്‍പം മനസ്സുവെച്ചാല്‍

2012 ആഗസ്റ്റ്

അനുദിനം വര്‍ധിച്ചുവരുന്ന വിലക്കയറ്റത്തിന്റെ കരാളഹസ്തത്തിലാണ് നാം. ആഢംബരങ്ങള്‍ക്കും അനാവശ്യങ്ങള്‍ക്കും മാത്രമല്ല, പെട്രോളും മണ്ണെണ്ണയുമടക്കം അത്യാവശ്യങ്ങളായ പലവ്യഞ്ജനങ്ങള്‍ക്കു പോലും തൊട്ടാല്‍ പൊള്ളുന്ന വില കാരണം രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പെടാപാടിലാണ് സാധാരണക്കാര്‍. ഹോട്ടലില്‍ നിന്ന് മാത്രമല്ല വീട്ടില്‍ നിന്നുപോലും വയറുനിറച്ചുണ്ണണമെങ്കില്‍ വല്ലാതെ വിയര്‍ക്കണം. രാജ്യത്തിന്റെ ഉദാരവത്ക്കരണ നയവും സ്വകാര്യപങ്കാളിത്തവുമാണ് ഇതിനുകാരണമെന്നും ഭരണാധികാരികളുടെ ആസൂത്രണമില്ലായ്മക്കും കെടുകാര്യസ്ഥതക്കും വലിയ വില ഒടുക്കേണ്ടിവരുന്നത് സാധാരണക്കാരും പാവപ്പെട്ടവരുമാണെന്നതും യാഥാര്‍ഥ്യമാണ്. ജനസേവന മേഖലകളില്‍ നിന്നൊക്കെ പതിയെ പിന്മാറി എല്ലാ തരത്തിലുള്ള സബ്‌സിഡികളും വെട്ടിക്കുറച്ചും എടുത്തുകളഞ്ഞും രാജ്യത്ത് സ്വകാര്യ മൂലധനം കൊണ്ടുവരാനും അതില്‍ നിന്ന് പങ്കുപറ്റാനും കിണഞ്ഞു ശ്രമിക്കുന്ന ജനസേവകരാണിതിന് കാരണക്കാരെന്നത് സത്യമാണ്.
പക്ഷേ, രാജ്യത്തിന്റെ മറ്റേതൊരു ഭാഗത്തേക്കാളും വിലക്കയറ്റം കൊണ്ടും ഭക്ഷ്യദൗര്‍ലഭ്യം കൊണ്ടും ഏറെ ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്നവര്‍ കേരളീയരാണ്. അന്യ സംസ്ഥാനത്ത് നിന്നും ലോറി നിറയെ വരുന്ന പഴങ്ങളും പച്ചക്കറികളും അരിയും കാത്താണ് നമ്മുടെയിരിപ്പ്. എന്തുസാധനവും മാര്‍ക്കറ്റിലെത്തിച്ചാല്‍ മതി, സ്വാശ്രയശീലമില്ലാത്ത നാം വാങ്ങാന്‍ തയ്യാറാണെന്ന് വന്നതോടെ ഏത് മാരക കീടനാശിനിയും ഉപയോഗിക്കാന്‍ അന്യസംസ്ഥാന കര്‍ഷകര്‍ തയ്യാറായി. അതു വാങ്ങി ഉപയോഗിച്ച് മാരകരോഗത്തിന് നാം അടിപ്പെടുകയും ചെയ്തു. വൈവിധ്യമാര്‍ന്നതും പോഷകസമൃദ്ധവുമായ ഒരുപാട് ഭക്ഷ്യോത്പന്നങ്ങളുടെ സ്വന്തം നാടായ, പച്ചപിടിച്ച കേരളം ഇന്ന് പച്ചമുളകിന്റെ വില കേട്ട് ഞെട്ടുന്ന അവസ്ഥയിലാണ്.
മണ്ണെറിഞ്ഞ് വിത്തെറിയാന്‍ മടി കാണിക്കുന്ന നമുക്ക് ആരെങ്കിലും ഉണ്ടാക്കിത്തരുന്നത് നല്ല വളമിട്ടും വില കുറച്ചും തരണമെന്ന വാശിയാണിപ്പോഴും. ഈ വാശിയൊന്ന് മാറ്റിയാല്‍ വില കേട്ട് ഞെട്ടുന്ന അവസ്ഥ മാറ്റാം. സ്വന്തം ചുറ്റുവട്ടത്തുനിന്നും പറിച്ചെടുത്തവ കൊണ്ട് വിഭവസമൃദ്ധമായ സദ്യയുണ്ടാക്കുന്ന കാലം നമുക്കുണ്ടായിരുന്നു.
പ്രാദേശികമായുണ്ടായിരുന്ന ഭക്ഷ്യസംസ്‌കാരം നമ്മുടെ തീന്‍മേശയില്‍ നിന്നും മറഞ്ഞു. പ്രാദേശികമായ രുചിഭേദങ്ങളും തലമുറകള്‍ കൈമാറി വന്ന അറിവുകളും നാം തിരിച്ചു കൊണ്ടുവരേണ്ടിയിരിക്കുന്നു. മുറ്റത്തും ചെടിച്ചട്ടികളിലും പ്ലാസ്റ്റിക് കവറില്‍ പോലും നട്ട് വളര്‍ത്താന്‍ പറ്റിയ ഒരുപാടിനം ചീരകളും ഇലക്കറികളും പച്ചക്കറികളും ഉള്ളപ്പോഴും അന്യനെ ആശ്രയിക്കാതെ കഴിയണമെങ്കില്‍ ഒരു പിടി വിത്ത് മണ്ണിലേക്കെറിയാനും അല്‍പമൊന്ന് നനച്ചുകൊടുക്കാനും തയാറാവുകയേ വേണ്ടൂ.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media