പ്രധാന റോഡില്‍ നിന്നും തെല്ലൊന്നു മാറിയാണ് കുടുംബവീട്. വീടെടുക്കാനുള്ള തീരുമാനമെടുത്തപ്പോഴേ ബാപ്പ പറഞ്ഞു: 'ഇവിടെ പത്ത് സെന്റ് നിന്റെ പേരിലാക്കിത്തരാം. പ്ലാനനുസരിച്ച് പണി തുടങ്ങാലോ.' സഖിയോട് കാര്യമവതരിപ്പിച്ചു. അവള്‍ ബൗള്‍ഡ് ചെയ്തു. 'എന്തിനുമേതിനും കിഴവന്റെ ഉപദേശം.' അങ്ങനെയിരിക്കുമ്പോഴാണ് ടൗണില്‍ കണ്ണായസ്ഥലത്ത് അഞ്ചുസെന്റ് ഒത്തുവന്നത്. ബാപ്പ കൈയയച്ച് സഹായിച്ചു. വില്ലേജോഫീസിലെ നിറം മങ്ങിയ കടലാസിലെ അതിര്‍രേഖകള്‍ എന്റെ പേരില്‍ കുറിച്ചിടപ്പെട്ടു.
സകുടുംബം ബോധ്യപ്പെട്ട പ്ലാനനുസരിച്ച് പണി തുടങ്ങി. നാലു സെന്റില്‍ ഇരുനില റെഡി. ബാക്കി ഒരു സെന്റില്‍ സെപ്റ്റിക് ടാങ്ക്, അടുക്കള, വാഷ് ബേസിന്‍ എന്നിത്യാദികള്‍ പുറന്തള്ളുന്ന വെള്ളത്തിന് ഒരു കുഴിയും. കുഴിമാടങ്ങള്‍ക്ക് മീതെ കല്ലുകള്‍ പാകി മുറ്റമൊരുക്കി. വീണ്ടുമൊരു പ്രശ്‌നം. വീട്ടില്‍ നിത്യേനയുണ്ടാവുന്ന പ്ലാസ്റ്റിക് കവറില്‍ തുടങ്ങി നാപ്കിനുകളിലവസാനിക്കുന്ന മാലിന്യങ്ങളെന്തു ചെയ്യും. കുടുംബശ്രീയുടെ ബക്കറ്റ് പിരിവില്‍ നൂറ് രൂപാ ചെലവില്‍ നിക്ഷേപിക്കാമെന്നായി. വിപുലമായിത്തന്നെ കുടിവെപ്പ് നടത്തി. തിരക്കൊഴിഞ്ഞ് സ്വസ്ഥമായുറങ്ങാന്‍ കിടന്നതാണ്. ഉടനെ ബീവിയുടെ വിളി- 'ഹേയ്, പോത്തുപോലെ കിടന്നുറങ്ങാതെ. വേസ്റ്റുകവറുകള്‍ മുറ്റത്ത് കിടപ്പുണ്ട്. വെളുക്കുന്നതിനുമുമ്പ് ഒഴിവാക്കണ്ടേ?'
അഴിച്ചുവെച്ച ഷര്‍ട്ടെടുത്തിട്ടു. മകനെ മുന്നിലും വേസ്റ്റുകവറുകള്‍ പിന്നിലുമിരുത്തി ഞാന്‍ അതിരു തേടിപ്പോയി. അതൊരു വലിയ വീട്ടുപറമ്പായിരുന്നു. ഞാനെന്റെ ബാധ അവിടേക്ക് വലിച്ചെറിഞ്ഞു. നിശ്ശബ്ദതയെ കുത്തി നോവിച്ച് എന്റെ ബാപ്പ നിര്‍ത്താതെ ചുമക്കുന്നത് എനിക്കപ്പോള്‍ കേള്‍ക്കാന്‍ കഴിഞ്ഞു. ഞാനെന്റെ ചെവിയില്‍ വിരലുകള്‍ തിരുകിവെച്ച് പരിധിക്ക് പുറത്ത് നില്‍ക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.