'അലമുറത്തിരമുറിച്ച്,
അന്തിച്ചുവപ്പിലൂടെ...
അകന്നകന്നുപോകയല്ലോ..,
ആ മയ്യിത്തുകട്ടില്‍.!
നഖം കടിച്ചു കടിച്ച്
തൊലിയടര്‍ന്നതും,
ചോര പൊടിഞ്ഞതുമൊന്നും...
അറിയാതെ പോകാറുള്ള
ധ്യാനാത്മകമായൊരാധി
പടിയിറങ്ങിപ്പോകയല്ലോ.
പറമ്പിലൊരിടത്ത്
അയവിറക്കാന്‍ മറന്നുനിന്ന
പയ്യിന്റെ ആത്മഗതം കേട്ട്,
മുതുകിലിരുന്ന് ചെള്ളുചിക്കുന്ന
കാക്കച്ചി ചെരിഞ്ഞുനോക്കി.
നേരാണല്ലോ.
'ഒഖ്ത്ത്' തെറ്റിയുള്ള
ഊണിനിരിക്കേ...
പലവിധ വിചാരങ്ങളില്‍പെട്ട്
പൈദാഹം കെട്ടുപോകയാല്‍,
വടക്കേമുറ്റത്തു വിളമ്പാറുള്ള
'ബിസ്മി'ചേര്‍ത്ത സ്വാദ് ഇനി...!
അന്നവും, അറിവും തേടി
അന്യദിക്കുകളില്‍-
ചേക്കേറിയ,
വലിയ, ചെറിയ മക്കളുടെ-
മുഖങ്ങള്‍...
വേട്ടക്കാരനും ഇരയുമായ് വന്ന്...
നിലംതൊടാതെ പറക്കുന്ന
അവന്റെയൊക്കെ
ടൂവീലറോര്‍മകള്‍...!
ഇരമ്പിവന്ന്,
ഹൃദയഭിത്തിയിലിടിക്കുമ്പോഴൊക്കെയും...
നെഞ്ചിടിപ്പിന്‍ പെരുമ്പറയുമായ്
ദൈവസമക്ഷം വീണുകേണ്...
അങ്ങനെയെത്രയോ വട്ടം
വെന്തുരുകി മരിച്ചവള്‍.
ഇപ്പോള്‍,
തീര്‍ത്തും ശാന്തമായൊരു-
മരണത്തിന്റെ...
തണുത്ത കരം പിടിച്ച്
ഇറങ്ങിപ്പോകയാണ്
തിരിഞ്ഞുനോക്കാതെ...!