ഓടിറക്കിമേയാന്‍
മൂത്താശാരിയെത്തിയപ്പോള്‍
വീട്ടിലെ സങ്കടങ്ങളെല്ലാം
പാത്രം കിലുങ്ങുന്നപോലെ ചിരിച്ചു.
വടക്കുകിഴക്കുന്ന് ആദ്യ
ഓടെടുത്ത് മാറ്റിയപ്പോള്‍
വെളിച്ചം കിട്ടിയ സന്തോഷത്താല്‍
മച്ചില്‍നിന്നും സങ്കടങ്ങള്‍
പൊടിഞ്ഞു വീഴാന്‍ തുടങ്ങി.
ഓരോ ഓടെടുക്കുമ്പോഴും
ഓരോ സങ്കടങ്ങള്‍ തലയിട്ട് ആകാശം
കാണുന്നത് അവളവിടെ
പുറത്ത് കൂട്ടിയ അടുപ്പിന്‍
ചോട്ടിലിരുന്ന് കണ്ടു.
അടുക്കളയിലെ ആദ്യ
ചായയിടല്‍ കര്‍മ്മം
മുതലിങ്ങോട്ട് ഇന്നലെ
വിരിഞ്ഞ പുതിയ
സങ്കടം വരെയും
വീര്‍പ്പുമുട്ടി കിടക്കുന്നു.
പഠിപ്പിച്ച് പെണ്ണിനൊരു ജോലിയെന്ന
വാക്കിനെ അറുത്തെടുത്ത്
അയയിലിട്ട സങ്കടം നെഞ്ചിന്‍
നിന്നിറങ്ങി മച്ചിലൊളിച്ചിരുന്നു.
ഇന്നതവളുടെ കണ്ണില്‍
കണ്ണുനീരായി നീറി.
അക്ഷരത്തെറ്റുകള്‍
കുന്നുകൂടിയ കണവന്റെ
കത്തുകണ്ട് അന്തിച്ചിരുന്ന
സങ്കടവും ഇറങ്ങിവന്നവളെ
ശ്വാസം മുട്ടിച്ചു.
നിന്റെ വീടല്ലിത്,
ഞങ്ങളുടേതെന്ന്
ഇടയ്ക്കിടെ പറഞ്ഞവളുടെ
അഭിമാനം കൊളുത്തിയ ചൂണ്ടയും
വേദനയും അവിടെയുണ്ട്.
വിയര്‍പ്പ്ഗന്ധം വമിക്കുന്ന
നിന്നെ ഞാനെങ്ങനെ
പ്രാപിക്കുമെന്നയാളുടെ
ചോദ്യം കൊണ്ടുള്ള മുറിവ്,
മറിഞ്ഞ ഉപ്പു ഭരണിയിലെ
ഉപ്പ് കൊണ്ട് വീണ്ടും നൊന്തു.
ഇറങ്ങിയോടാന്‍ കൊതിച്ച
സങ്കടങ്ങള്‍, മാഞ്ചോട്ടിലെ
അടുപ്പിലൂതുന്നവളെ കണ്ട്
വീണ്ടും മച്ച് തേടി തിരിച്ചു നടന്നു.
നമ്മളല്ലാതെ ആരിവള്‍ക്കെ-
ന്നൊരു ചോദ്യവും കൊണ്ട്,
മച്ചിന്‍ മുകളില്‍
ഇനി വരുന്നവയ്ക്കിടവും
ഒരുക്കി സങ്കടങ്ങള്‍
വീണ്ടും തൂങ്ങിക്കിടന്നു.