ഭര്‍ത്താവ് തന്നെയാണ് പരാതി പറഞ്ഞിരിക്കുന്നത്.
എന്നെ കാണ്‍മാനില്ലെന്ന്.
ചിതറി കിടക്കുന്ന വീടിനുള്ളില്‍
അവിടെയുമിവിടെയും കുട്ടികള്‍ അമ്മയെ തേടി.
അടുക്കളയറയില്‍ പ്രവേശിച്ച അമ്മായിയമ്മ
എച്ചില്‍ പാത്രങ്ങളോടൊപ്പമിരുന്ന
എന്നെ എടുത്തു കളഞ്ഞു.
വിശന്നു കരയുന്ന കുട്ടികള്‍
ചോറ്റുരുളകളുരുട്ടുമ്പോള്‍ കണ്ട എന്നെ
എടുത്തിട്ടു പുറത്തേക്ക്.
എന്തോ എടുക്കാന്‍
സാമാന അറയില്‍ ചെന്ന
ഭര്‍ത്താവിന്റെ കണ്ണിലും തട്ടിത്തടഞ്ഞു
ചിതറി കിടന്ന ധാന്യമായ്,
തല നിവര്‍ത്തി നോക്കിയ
അമ്മായിയപ്പന്റെ കണ്ണിലും
പെട്ടു മധുരമില്ലാത്ത ചായയായ്,
എല്ലാവരും പരിഭ്രമത്തിലായ്
മുഴുവനായി കണ്ടെത്താന്‍
അടുക്കി വെക്കപ്പെട്ട തുണിയില്‍
അടിച്ചു കൂട്ടിയ കുപ്പയില്‍
തൂങ്ങിക്കൊണ്ടിരിക്കുന്ന ഈറന്‍ തുണിയില്‍
വിരിച്ചു കിടന്ന കിടക്കയില്‍
കിടന്നിരുന്ന എന്നെയവര്‍
കൂട്ടിചേര്‍ത്ത് ഒന്നാക്കി.
ഉയര്‍ത്തെഴുന്നേറ്റു വീണ്ടും
അമ്മ വീട്ടില്‍ പോയിരുന്നു ഞാന്‍
അടുപ്പറയിലെ വീട്ടുറാണിയായ്.
(തമിഴ് കവിതയുടെ മൊഴിമാറ്റം)