തെരുവില്‍ പൊട്ടിച്ചിരിച്ച കേസിന് ഭ്രാന്തനെ വിചാരണ ചെയ്യുമ്പോളാണ് അത് സംഭവിച്ചത്.
സത്യം ബോധിപ്പിക്കാന്‍ തൊട്ടുപിടിക്കേണ്ട പുസ്തകം ഭ്രാന്തന്‍ കൈയെത്തിപ്പിടിച്ച് ചീന്തിയെറിഞ്ഞു. നീതിദേവതയുടെ പ്രതിമ തട്ടിമറിച്ച് കണ്ണുകെട്ടിയ കറുത്ത തുണി പിച്ചിച്ചീന്തി.
ആ പുസ്തകത്തില്‍ ആദ്യപേജ് മുതല്‍ അവസാന പേജ് വരെ ഒരക്ഷരം പോലും എഴുതിയിരുന്നില്ല. അതൊരു തടിയന്‍ കോപ്പി പുസ്തകമായിരുന്നു.
ആ പ്രതിമയുടെ ഉള്ള് പൊള്ളയായിരുന്നു. കണ്ണെന്ന ഒരവയവമേ ആ പ്രതിമക്കുണ്ടായിരുന്നില്ല.
കോടതി വല്ലാതെ പിരിഞ്ഞുപോയിരുന്നു.
കടക്കു മുമ്പിലെ വരിയില്‍ നൂറ്റിരണ്ടാമനായി അയാളും നിന്നു. പൊരി വെയിലിലും ഒരാളും വിയര്‍ത്തിരുന്നില്ല.
ഊഴത്തിനനുസരിച്ച് ഓരോരുത്തരും വാങ്ങിക്കൊണ്ടു നെഞ്ചോട് ചേര്‍ത്തുപിടിച്ചു കൊണ്ടുപോകുന്ന കുപ്പിയെ അയാള്‍ ആര്‍ത്തിയോടെ നോക്കി.
അയാളുടെ ഊഴമെത്തി. പെരുവിരല്‍ അമര്‍ത്തി സ്വയം തെളിയിച്ച് അയാള്‍ നിന്നപ്പോള്‍ തടിച്ച രജിസ്റ്ററില്‍ രേഖപ്പെടുത്തി പ്രധാന ഉദ്യോഗസ്ഥന്‍ വിളിച്ചു പറഞ്ഞു:
'ഗംഗാധരന്‍ ഒരു ഹാഫ്'
ജോലിക്കാരന്‍ ഷെല്‍ഫില്‍നിന്നും അയാള്‍ക്ക് ഒരു കുപ്പിയെടുത്തു നല്‍കി.
'സാര്‍, ഒരു ഫുള്ളെങ്കിലും?'
അയാള്‍ കെഞ്ചി.
'ഏയ്, നടക്കില്ല. നിങ്ങളുടെ ക്വാട്ട ഇത്രയേ ഉള്ളൂ. അടുത്ത ആഴ്ച വരൂ ഇനി.'
ജോലിക്കാരന്‍ ഗംഗാധരന്റെ ചെവിയില്‍ സ്വകാര്യം പറഞ്ഞു:
'അതേയ്, അപ്പുറത്ത് സാറിന്റെ തന്നെ റീട്ടെയില്‍ ഷോപ്പുണ്ട്. അത്യാവശ്യമാണങ്കി കരിഞ്ചന്തക്ക് തരാം. സംഗതി പുലിവാലാണ്. ചെലവു വരും രഹസ്യമായിരിക്കണം.'
കുപ്പി നെഞ്ചോടടക്കിപ്പിടിച്ച് പുറത്തു കടക്കുമ്പോള്‍ വരണ്ട നാവുകൊണ്ട് അയാള്‍ ബോര്‍ഡ് ഒന്നുകൂടി വായിച്ചു:
'സര്‍ക്കാര്‍ ശുദ്ധജല വിതരണ കേന്ദ്രം
നിറപുഴ.'