കവിത
ഒരു സെല്‍ഫിയിലും അവള്‍ വന്നുനിന്നില്ല
കണ്ണാടിക്കു മുമ്പില്‍
ഏകാഗ്രതയോടെ നിന്ന്
ഉടുത്ത സാരിയുടെ മൊഞ്ച് നോക്കിയില്ല
മുറ്റമടിക്കുമ്പോള്‍
അലസമായി വീഴുന്ന ഇലകളോടും
അഴുക്കു നീങ്ങാതെ
കുമിഞ്ഞുകൂടിയ ഉടുപ്പുകളോടും മാത്രം
ചിലപ്പോള്‍ വര്‍ത്തമാനം പറഞ്ഞു.
ഒരിക്കല്‍
പുഴയിലേക്ക് മുഖം കുത്തിയ
മഴവില്ലിനെ
കയ്യില്‍ കോരിയെടുത്ത്
ഉമ്മവെക്കുന്നത് കണ്ടിരുന്നു
മറ്റൊരിക്കല്‍
കലത്തിലെ വേവാത്ത ചോറ്
തവിയില്‍ ഊറ്റിയെടുത്ത്
തന്റെ സ്വപ്നത്തോട് ഉപമിച്ചത് കേട്ട്
അന്നൊരിക്കല്‍
തിളച്ചുമറിയുന്ന പാലുപോലെ
വെണ്‍നുരയിട്ടു ചിരിച്ചു
ഒരു രാത്രി
മഴ വന്നു വിളിച്ചപ്പോള്‍
ആരും കാണാതെ
അവള്‍ ഒപ്പം ഇറങ്ങിപ്പോയി
അതില്‍ പിന്നെ
ആ മഴവില്ല് കണ്ടിട്ടേയില്ല ഞാന്‍
*****************************************
*****************************************
-സജദില്‍ മുജീബ്
വിണ്ടുകീറിയ ഉടലിലൊരു
ജലസ്വപ്നമുണ്ടായിരുന്നു..
വെള്ളാരം കല്ലുകളോടും
മണ്ണതിരിനോടും
കൊഞ്ചിപ്പറഞ്ഞ സ്വപ്നം..,
മേഘങ്ങളെ നോക്കി
കണ്ണു മഞ്ഞളിച്ചങ്ങനെ
ചോരയില്ലാത്ത ശവം കണക്കെ
മണല്‍ പുതച്ച് കിടക്കുമ്പോള്‍..,
ജലബാഷ്പക്കുളിരേറ്റിയ
മഴക്കാറ്റിന്റെ വിശറി കൊതിക്കും..
കണ്ണുകള്‍ മൂടി
ആകാശം മാത്രം കേള്‍ക്കും വണ്ണം
പൊട്ടിക്കരയുമ്പോള്‍
മണലൊരു ചിതയാകും..
ആളിക്കത്തുമ്പോഴും
ഒരുറവനാമ്പിനെ
ദൂരേക്ക് വലിച്ചെറിഞ്ഞ്
ചിതയെക്കാളുച്ചത്തില്‍
കത്തിക്കരയും..
ദൂരെയൊരുറവ
പിച്ചവെക്കുന്നതും
കിനാവു കണ്ട്
മണലിലേക്ക്
എരിഞ്ഞടങ്ങും