പൂവിനോടും പൂമ്പാറ്റയോടും കിന്നാരം പറഞ്ഞ് ഓടിച്ചാടിക്കളിക്കുന്ന ബാല്യത്തെ നമുക്കിഷ്ടമാണ്. സ്വപ്നങ്ങളിലൂടെ പാറിക്കളിക്കുന്ന കൗമാരകുതുഹുലങ്ങളെ അതിലേറെ ഇഷ്ടം. ഇടിമുഴക്കങ്ങള്‍ തീര്‍ത്ത് തെറിച്ചുകളിക്കുന്ന യുവത്വത്തെ നാം കാത്തിരിക്കും. പക്ഷേ വാര്‍ധക്യത്തിലെത്തുമ്പോള്‍ അതിനെ അഭിമുഖീകരിക്കാന്‍ പേടിയാണ്; കാണുന്നവര്‍ക്കും. അനുഭവിക്കുന്നവര്‍ക്കും. പക്ഷേ അത് അനുഭവിച്ചേ തീരൂ. അഭിമുഖീകരിച്ചേ തീരൂ. അടുത്തിടെ 'ഹെല്‍പ് ഏജ് ഇന്ത്യ' എന്ന സംഘടന കണ്ടെത്തിയ പഠനത്തില്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെക്കാള്‍ കൂടുതലായിരിക്കും വൃദ്ധജനസംഖ്യ എന്നാണ് പറയുന്നത്. വാര്‍ധക്യമെന്ന ജീവിതാവസ്ഥ യാഥാര്‍ഥ്യമാണെങ്കിലും ആ യാഥാര്‍ഥ്യത്തെ ആരും ഒരിക്കലും കരുതിയിരിക്കുന്നില്ല. 2011-ല്‍ 'സൊസൈറ്റി ഓഫ് വിന്‍സെന്റ് ഡി.പോള്‍' എന്ന അയര്‍ലന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൃദ്ധന്‍മാരെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത് വൃദ്ധരായി ജീവിക്കുന്നവരാരും തന്നെ അവര്‍ യുവജനങ്ങളും ആരോഗ്യമുള്ളവരുമായി ജീവിക്കുമ്പോള്‍ വാര്‍ധക്യത്തെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യുന്നില്ലെന്നാണ്. ഇന്നലെവരെ കരുത്തായി നടന്ന കാലുകള്‍ പതറുന്നതും കറുത്ത മുടികളോരോന്നായി കറുത്തുവരുന്നതും പതിയെപതിയെ വരുന്ന അസുഖങ്ങളുമാണ് പലരിലും എനിക്കും വയസ്സായി എന്ന തോന്നലുണ്ടാക്കുന്നത്. യഥാര്‍ഥത്തില്‍ വാര്‍ധക്യം ബാധിച്ചവരെ പടിയടച്ച് പിണ്ഢം വെക്കേണ്ടതുണ്ടാ? 1982-ല്‍ ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞത് വാര്‍ധക്യം എന്ന അവസ്ഥയെ വേറിട്ട് കാണേണ്ടതില്ലെന്നും സാമ്പത്തിക സാമൂഹ്യാവസ്ഥകളിലെ ഭാഗം തന്നെയാണെന്നും വികസനപാതയിലെ ഒഴിച്ചുകൂടാനാവാത്ത ഘടകം തന്നെയാണവരുമെന്നാണ്. ഈ കാഴ്ചപ്പാടിലൂന്നിയ സമീപനമായിരിക്കണം വൃദ്ധരോട് സമൂഹത്തിനും കുടുംബത്തിനുമുണ്ടാവേണ്ടത്.മൂല്യങ്ങളെ വില്‍പനക്കുവെച്ചിരിക്കുന്നു എന്ന് വിളിച്ചോതിക്കൊണ്ടാണ് വൃദ്ധസദനങ്ങള്‍ നമുക്ക് മുമ്പിലേക്ക് വന്നത്. യഥാര്‍ഥത്തില്‍ ജരാനര ബാധിച്ചവരുടെ അഭയസങ്കേതം മാത്രമല്ല അത് ജരാനരബാധിച്ച സംസ്‌കാരത്തിന്റെ സൂക്ഷിപ്പുകേന്ദ്രങ്ങള്‍ കൂടിയാണത്. മാറുന്നജീവിത ചുറ്റുപാടിനനുസരിച്ച് സ്വന്തക്കാരുടെയും ബന്ധുക്കളുടെയും അകല്‍ച്ചയും വേര്‍പാടും വൃദ്ധര്‍ക്കും അല്ലാത്തവര്‍ക്കും പരസ്പരം ഭാരമായി എന്നതോന്നലുണ്ടാക്കുന്നു. ഔദ്യോഗിക ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷം ഒരുപാട് കൂട്ടായ്മകളിലും റസിഡന്റന്‍സ് ്അസോസിയേഷനു കീഴിലും പ്രവര്‍ത്തിക്കുന്ന ഊര്‍ജ്ജസ്വലരായ മുതിര്‍ന്ന പൗരന്മാരെ നമുക്ക് കാണാം. ആയുര്‍ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ചും സര്‍ക്കാര്‍ ജോലിയില്‍ നിന്നും ചില സ്വകാര്യജോലിയില്‍ നിന്നും വിരമിക്കുന്നതിനനുസരിച്ചും അന്‍പത് കഴിഞ്ഞ 80 വരെയുള്ള മുതിര്‍ന്ന പൗരന്മാര്‍ സമൂഹത്തിലുണ്ട്. വൃദ്ധര്‍ക്ക് എല്ലായിടത്തും റിസര്‍വേഷന്‍ നല്‍കി ഒതുക്കുന്നതിന് പകരം സാമൂഹ്യകൂട്ടായ്മകളിലും കുടുംബത്തിനകത്തും ചെറിയ കുട്ടികളുടെ കരുതലിനും അടുക്കളത്തോട്ടം പോലെ മാനസീകോല്ലാസം നല്‍കുന്ന ജോലികളിലും പങ്കാളികളാക്കി വാര്‍ധക്യത്തെ സാര്‍ഥകമാക്കാനുള്ള അവസരം മക്കളും പേരക്കുട്ടികളുമടക്കമുള്ളവര്‍ ചെയ്തുകൊടുത്ത് അവരെ സമൂഹത്തിന്റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കണം. അതിനെക്കാള്‍ വേണ്ടത് വാര്‍ധക്യം പെട്ടന്നുണ്ടാകുന്നതല്ലെന്ന തിരിച്ചറിവോടെ ഊര്‍ജ്ജസ്വലമായ വാര്‍ധക്യത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ മുന്‍കൂട്ടി തന്നെ ചെയ്തുവെക്കണം. കുടുംബത്തിലെ കാരണവരായിരുന്നില്ലേ എന്ന നെടുവീര്‍പ്പ് മാറ്റിവെച്ച് ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ പുതുതലമുറക്ക് വിട്ടുകൊടുത്തുകൊണ്ട് തന്നാല്‍ കഴിയുന്നത് ചെയ്ത് അവരോടൊപ്പം കൂടി ജീവിതത്തെ സര്‍ഗാത്മകമാക്കാന്‍ അവരും സഹകരിക്കണം എങ്കില്‍ മാറുന്ന ചുറ്റുപാടുന്നതിനനുസരിച്ച് സ്വന്തക്കാരുടെയും ബന്ധുക്കളുടെയും അകല്‍ച്ചയും വേര്‍പാടും രോഗവും കൊണ്ടുള്ള ഒറ്റപ്പെടല്‍ വൃദ്ധര്‍ക്കും അവരെ അനുഭവിക്കുന്നവര്‍ക്കും ഒരു പരിധി വരെ ഒഴിവാക്കാം.