ആത്മാവിന്റെ തീര്‍ഥാടനം

ശമീർബാബു കൊടുവള്ളി
2013 ഒക്ടോബര്‍
ത്യാഗത്തിന്റെ പൂര്‍ണിമയുടെ സാക്ഷാത്ക്കാ രമാണ്, ഉത്സവമാണ് ഈദുല്‍ അദ്ഹ. ഈദുല്‍ അദ്ഹയുടെ കേന്ദ്രകഥാപാത്രം പ്രവാചകന്‍ ഇബ്രാഹീം തന്നെ. സഹ കഥാപാത്രങ്ങളായി പത്‌നി ഹാജറയും മകന്‍ ഇസ്മാഈലും കടന്നുവരുന്നു.

ത്യാഗത്തിന്റെ പൂര്‍ണിമയുടെ സാക്ഷാത്ക്കാ രമാണ്, ഉത്സവമാണ് ഈദുല്‍ അദ്ഹ. ഈദുല്‍ അദ്ഹയുടെ കേന്ദ്രകഥാപാത്രം പ്രവാചകന്‍ ഇബ്രാഹീം തന്നെ. സഹ കഥാപാത്രങ്ങളായി പത്‌നി ഹാജറയും മകന്‍ ഇസ്മാഈലും കടന്നുവരുന്നു. ത്യാഗത്തിന്റെ ത്രസിപ്പിക്കുന്ന മാതൃകകളാണ് ഇവര്‍ മൂവരുമെന്നാണ് മുഖ്യകഥാപാത്രവുമായി മൂലകങ്ങളെ ബന്ധിപ്പി ക്കുന്ന മൂലതന്തു. മറ്റൊരു പ്രവാചകനും ലഭിക്കാ ത്ത ശ്രേഷ്ഠപദവി ഇബ്രാഹീമിനു മാത്രം ലഭി ച്ചതിന്റെ യുക്തി രണ്ടുകാരണങ്ങളിലാണ്. ഒന്ന്, ഇബ്രാഹീം മനുഷ്യരിലെ പൂര്‍ണനായിരുന്നു. രണ്ട്, അദ്ദേഹം ത്യാഗത്തിന്റെ എക്കാലത്തെയും നിസ്തുല മാതൃകയായിരുന്നു.
പൂര്‍ണമനുഷ്യനെ കുറിച്ചുള്ള സങ്കല്‍പത്തിന് ചരിത്രത്തോളം പഴക്കമുണ്ട്. ആത്മീയ-തത്വശാ സ്ത്ര--സൈദ്ധാന്തിക രചനകളില്‍ പൂര്‍ണമനു ഷ്യനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കാണാവുന്നതാണ്. മനസ്സും ശരീരവും ഇഴചേര്‍ന്ന മനുഷ്യസത്വത്തി ന്റെ പൂര്‍ണത നിര്‍വചിക്കല്‍ അല്‍പം പ്രയാസമു ള്ള കാര്യമാണ്. മനുഷ്യേതരമായ അസ്തിത്വ ങ്ങളുടെ പൂര്‍ണത നിര്‍വചിക്കല്‍ എളുപ്പമാണ്.
ഓരോ ചിന്താപദ്ധതിയും മനുഷ്യന്റെ പൂര്‍ണത ആരോപിക്കുന്നത് വിവിധ ആശ യങ്ങളിലാണ്.  ഇസ്‌ലാമിക ദര്‍ശനം അവതരി പ്പിക്കുന്ന പൂര്‍ണമനുഷ്യന്‍ എന്ന പൂര്‍ണ സങ്കല്‍പത്തിന്റെ മാതൃകകള്‍ പ്രവാചകന്മാ രാണ്. ഇബാദത്തിന്റെ വഴിത്താരയില്‍ ചാലിച്ച തായിരുന്നു പ്രവാചകന്മാരുടെ ജീവിതം. അവരുടെ കൂട്ടത്തില്‍ പ്രഥമ പൂര്‍ണമനുഷ്യനാ യിരുന്നു ഇബ്രാഹീം. വ്യക്തി, കുടുംബം, സമൂഹം എന്നിങ്ങനെയുള്ള ജീവിത തുറകളില്‍ ഇബ്രാഹീമിന്റെ വഴികാട്ടി ദൈവവും മനോഭാവം പൂര്‍ണസമര്‍പ്പണവുമായിരുന്നു. ഇബ്രാഹീമിന്റെ വ്യക്തിജീവിതത്തില്‍ മനുഷ്യനെ പൂര്‍ണനാ ക്കുന്ന മൂന്ന് തലങ്ങളിലുള്ള സ്വഭാവങ്ങ ളാണു ള്ളത്.  ദൈവവുമായും സ്വത്വവുമായും മാനവി കതയുമായും ബന്ധപ്പെട്ട സ്വഭാവങ്ങളാണവ. ഇവ മൂന്നും  ഇബാദത്തിന്റെ ഭൂമികയിലൂന്നി ഇ ബ്രാഹീമില്‍ അലിഞ്ഞുചേര്‍ന്നതായി കാണാം. ഇബ്രാഹീമിന്റെ മാനവിക സ്വഭാവത്തിന് തിലകക്കുറി ചാര്‍ത്തുന്ന ഒരു ബൈബിള്‍ വചനം ഇങ്ങനെയാണ്. ദൈവം അബ്രഹാ മിനോട് അരുള്‍ചെയ്തു: ''നിന്നോടാണ് എന്റെ ഉടമ്പടി. നീ അനേകം ജനതകള്‍ക്ക് പിതാ വാകും. ഇനി മുതല്‍ നിന്റെ പേര് അബ്രാം (ഉന്നതനായ പിതാവ്)എന്നായിരിക്കില്ല; അബ്രാഹാം (ജനസമൂഹത്തിന്റെ പിതാവ്) എന്നായിരിക്കും.'' (ഉല്‍പത്തി: 17: 3-5). വ്യക്തിഗതം കൂടാതെ കുടുംബം, സമൂഹം എന്നീ തുറകളിലെല്ലാം പൂര്‍ണനായിരുന്നു ഇബ്രാഹീം. 'ഇബ്രാഹീം സ്വയം ഒരു സമുദാ യമായിരുന്നു' (അന്നഹ്ല്‍: 120)
ത്യാഗത്തിന്റെ നിസ്തുല മാതൃകയാണെ ന്നതാണ് ഇബ്രാഹീമിന്റെ ദ്വിതീയ സവിശേഷത. ത്യാഗികളുടെ പിതാവാണ് ഇബ്രാഹീം. ത്യാഗത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളാണ് ഇബ്രാഹീം ബാക്കിവെച്ചത്. ദൈവം,ധര്‍മം, സൗന്ദര്യം എന്നിവയുടെ ചേരുവയുള്ള  നവസമൂഹത്തിന്റെ സൃഷ്ടിപ്പിനു വേണ്ടിയായിരുന്നു ഈ ത്യാഗം.
ആദര്‍ശം വെടിഞ്ഞാല്‍ അഗ്നിയെന്ന തീവ്രപരീക്ഷണത്തില്‍നിന്ന് രക്ഷപ്രാപിക്കാമായിരുന്നു ഇബ്രാഹീമിന്. എന്നാല്‍ ഇബ്രാഹീം മുന്‍ഗണന നല്‍കിയത് താല്‍ക്കാലികമായ നീക്കുപോക്കുകള്‍ക്കായിരുന്നില്ല; ത്യാഗത്തിനായിരുന്നു. ഭൗതികമായും ആത്മീയമായും ഒരാളെ ഭീതിപ്പെടുത്തുന്ന പരീക്ഷണം അഗ്‌നിയാണന്നുകൂടി ഓര്‍ക്കുക.
ത്യാഗത്തെ പ്രപഞ്ചത്തോളം വികസി പ്പിക്കുന്നതില്‍ ഇബ്രാഹീമിനോടൊപ്പം നിലകൊണ്ട സഹകഥാപാത്രങ്ങളാണ് ഹാജറയും ഇസ്മാഈലും. പിതാവിനൊപ്പം പോരാട്ടത്തിന്റെ  വഴി തന്നെയാണ് ഇസ്മാഈലും  തെരഞ്ഞെടുത്തത്. ബലികര്‍മത്തില്‍ പിതാവിന്റെയും മകന്റെയും ത്യാഗസന്നദ്ധത ഒരേ സമയം പ്രതിഫലിക്കുന്നുണ്ട്. മകനെ ബലി യറുക്കണമെന്ന ദൈവിക ആഹ്വാനം സ്വപ്നത്തിലൂടെ ഉണ്ടായ മാത്രയില്‍ ഇബ്രാഹീം അതിന് സജ്ജമാകുന്നു. ദൈവത്തിന്റെ ഇംഗിതം പിതാവിന്റെ ജിഹ്വയിലൂടെ ശ്രവിച്ച മാത്രയില്‍  ഇസ്മാഈലും ബലിക്ക് സന്നദ്ധനാകുന്നു. കണ്ണിലെ കൃഷ്മണിയായ  അരുമസന്താനത്തിന്റെ കഴുത്തില്‍ കത്തിവെക്കുകയെന്നതായിരുന്നു ഇബ്രാഹീമിന്റെ പരീക്ഷണം. നരബലിക്ക് വിധേയനാവുക എന്നതായിരുന്നു ഇസ്മാഈലിന്റെ പരീക്ഷണം. എന്നാല്‍, കഥയുടെ അവസാനത്തില്‍ കയ്പ്പുറ്റ ഈ പരീക്ഷണത്തില്‍ ഇരുവരും വിജയശ്രീലാളിതരാവുന്നു.
നരബലി എന്ന ദുരാചാരം ദൈവിക ശരീഅത്തിന്റെ ഭാഗമല്ല. ബലികര്‍മത്തിനുള്ള ആഹ്വാനത്തിന് മുമ്പും തത്സമയത്തും ശേഷവും നരബലി ഉണ്ടായിട്ടുമില്ല. നരബലിയല്ല ഇവിടുത്തെ പ്രശ്‌നം. കാരുണ്യവാനായ ദൈവം നരബലി ഉദ്ദേശിച്ചിട്ടുമില്ല. ത്യാഗമെന്ന ആശയത്തിന്റെ പൂര്‍ണ പ്രയോഗത്തില്‍ ഇബ്രാഹീമും ഇസ്മാഈലും എത്രത്തോളം പ്രതിജ്ഞാബദ്ധരായിരുന്നു എന്നതായിരുന്നു പ്രശ്‌നം.
ത്യാഗികളുടെ മാതാവാണ് ഹാജറ. ത്യാഗികളുടെ കാര്യത്തില്‍ ചരിത്രത്തില്‍ ഇടം നേടിയ വേറെയും ഒട്ടേറെ സ്ത്രീകളുണ്ട്. ഫറോവയില്‍നിന്ന് രക്ഷതേടി കൈക്കുഞ്ഞിനെ നദിയിലൊഴുക്കിയ മൂസാ നബിയുടെ മാതാവ്, മാതൃകാ വ്യക്തത്വമായി വിശുദ്ധവേദം കുറിച്ചിടുന്ന ഫറോവയുടെ പത്‌നി, പ്രതികൂലസാഹചര്യങ്ങളെ അചഞ്ചലമായ മനസ്സോടെ നേരിട്ട ഈസാ നബിയുടെ മാതാവ്, ജീവിതത്തിന്റെ ഓരോ ഇഴയിലും താങ്ങും തണലുമായി പ്രവാചകനൊപ്പം നിന്ന പത്‌നിമാര്‍... ഇവരെല്ലാം ത്യാഗികളുടെ മാതാക്കളാണ്.എന്നാല്‍ ഇവര്‍ക്കെല്ലാം മുമ്പേ ത്യാഗികളുടെ പൂര്‍വവും പ്രഥമവുമായ മാതാവെന്നതാണ് ഹാജറയുടെ സവിശേഷത.
ജനശൂന്യവും ജലശൂന്യവുമായ ഇരുണ്ട ഭൂപ്രദേശത്ത് പത്‌നിയെയും മകനെയും തനിച്ചാക്കി ഇബ്രാഹീം വിടപറയുമ്പോള്‍ ഈ ഭാഗദേയം ദൈവികമെങ്കില്‍ സഹിക്കാന്‍ തയ്യാറാണെന്ന് പറയാന്‍ ഹാജറക്ക് കരുത്തുപകര്‍ന്നത് ദൈവബോധവും ത്യാഗസന്നദ്ധതയും മാത്രമാണ്. ഈ നിലപാടാണ് ത്യാഗികളുടെ ഒന്നാമത്തെ മാതാവെന്ന പദവി ഹാജറക്ക് നേടിക്കൊടുത്തത്.
ഇസ്‌ലാമിക ദര്‍ശനത്തിന്റെ പാതയില്‍ സ്ത്രീക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്ന കാര്യത്തിന് ഹാജറയുടെ ത്യാഗജീവിതം തെളിവാണ്. ദൈവബോധത്തിലും ധര്‍മബോധത്തിലും നിലകൊള്ളുന്നൊരു സംസ്‌കാരത്തെ രൂപപ്പെടുത്തിയതില്‍, മക്കാ താഴ്‌വരയെ ജനനിബിഢമായ നാഗരികതയാക്കി പരിവര്‍ത്തിപ്പിച്ചതില്‍  ഇബ്രാഹീമിനൊപ്പം ഹാജറക്കും പങ്കുണ്ട്. ഇസ്മാഈലിനെ ത്യാഗത്തിന്റെ പോരാളിയാക്കിമാറ്റിയതിന്റെ പ്രസക്തി ഹാജറയെന്ന മാതാവിനാണ്. പ്രാചീന യുഗത്തിലെ ഇബ്രാഹീം-ഹാജറ ദമ്പതിമാരെപോലെയും ആധുനിക യുഗത്തില്‍ മുഹമ്മദ് മുര്‍സി- നജ്‌ല മുഹമ്മദ് ദമ്പതിമാരെ പോലെയും ഇരുവിഭാഗങ്ങളും പോരാട്ടത്തില്‍ ഉജ്ജ്വലമാതൃകകള്‍ തീര്‍ക്കണമെന്നാണ് ഇസ്‌ലാമിക ദര്‍ശനത്തിന്റെ നിലപാട്.
ഹജ്ജിന്റെ വേളയിലും ഈദിന്റെ വേളയിലും വിശ്വാസികളുടെ ആത്മാക്കള്‍ തീര്‍ഥാടനത്തിലാണ്. ഇബ്രാഹീമിന്റെയും ഹാജറയുടെയും ഇസ്മഈലിന്റെയും രക്ഷിതാവായ ദൈവത്തിലേക്കുള്ള തീര്‍ഥാടനമാണത്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media