തനിക്കു മുന്നേ
ഭാര്യ മരിച്ചയാള്‍,
കാത്തൊരുപാടിരുന്നും
അഛനാവാത്തയാള്‍,
ജീവ സായാഹ്നം
ഏകാന്തതയുടെ
കല്‍വഴികളില്‍
തപ്പിത്തടഞ്ഞയാള്‍,
അയാള്‍
മരിച്ചു കിടക്കുന്നത്
സസൂക്ഷ്മം
വീക്ഷിക്കുന്നത്
നിഴല്‍ നാടകങ്ങള്‍
മുഴക്കുന്ന
പൊങ്ങാത്ത
ഒച്ചപ്പാടു കണക്കെയാണ്.
വീതി കുറഞ്ഞ
കട്ടിലും കടന്ന്
തെന്നി നീങ്ങിയ
കഫന്‍ പുടവയില്‍
ഈച്ചകള്‍
വിലാപങ്ങളും മൂളി
പറക്കുന്നത് കാണാം,
മേലെ വിരിച്ച
പഴയ വെളളത്തുണിയുടെ
കറുത്ത കരകള്‍
വാ പൊളിച്ച്
അന്ത്യനോട്ടക്കാരെ
തുറിച്ചുനോക്കും.
ആരുമില്ലാതിരിക്കെ
മരിച്ചയാള്‍ക്കു വേണ്ടി
കരയാനാരുമില്ലാത്ത
കാരണം
ചുമരുകളെന്തോ
പിറുപിറുക്കുന്നതിന്
വരുന്നവരുടെ
നിഴലുകള്‍ കാതോര്‍ക്കും.
ഗദ്ഗദങ്ങളുടെ
നീലിച്ച അവശിഷ്ടങ്ങളില്‍
ഒരാള്‍ മരിച്ചിട്ടും
അവര്‍ക്കവിടെ
ജനിക്കാനാവാത്തതിലെ
സങ്കടങ്ങള്‍
നിസ്സംഗമായ് ഘനീഭവിക്കും.
പടിഞ്ഞാറ്റു
ചെരിഞ്ഞു കിടക്കുന്ന
മജ്ജയലിഞ്ഞു തീര്‍ന്ന
രൂപത്തിന്‍ ചാരെ
ഒരു ബന്ധുവിന്റെ
ദുഃഖപരിഭവം കേള്‍ക്കാം.
പാതിരാക്ക്
മൂത്രശങ്കയുണ്ടായാല്‍
ഒറ്റക്കെണീക്കാന്‍ പേടിച്ച്
'അനക്ക് പാത്താനില്ലേ'
എന്നും ചോദിച്ച്
പാതിയെ കൂട്ടിയിരുന്നയാള്‍
ഒറ്റക്കിങ്ങനെ
കിടക്കുന്നത് കാണാന്‍ വയ്യെന്ന്.
എന്നാലുമയാളുടെ
മുഖം
പ്രശാന്തമായ് കാണാം
വളവുകളില്ലാത്ത
വഴിയിലാണിപ്പോള്‍
ഋജുവായ യാത്രയുടെ
ഒടുവിലെ പടികളില്‍
ദൂരത്തല്ലാത്തൊരിടത്ത്
പ്രിയപ്പെട്ടൊരുവള്‍
ഖബ്ര്‍ ചുമരില്‍
താടിയില്‍ കൈയൂന്നി
ചാരിയിരിപ്പുണ്ട്.
കുഴിയിലിറക്കിവെച്ച്
ശവവാഹകര്‍ പിരിഞ്ഞാല്‍
മണ്‍ചുമരുകളുടെ
അതിരു മാത്രമുള്ളിടത്ത്
എന്തോരം കഥകള്‍
പറഞ്ഞുതീര്‍ക്കാനുണ്ട്.