സ്നേഹത്തിന്റെയും വിവേകത്തിന്റെയും കര്‍ത്തവ്യബോധത്തിന്റെയും തിരിച്ചറിവിന്റെയും അതിലളിതവും സുതാര്യവുമായ വഴി തുറന്നുകാണിച്ച് അശാന്തികളെ മറികടക്കാന്‍ ശ്രമിക്കുന്നവന്റെ നിയോഗമാണ് സര്‍ഗാത്മകത കൊണ്ട് ദൈവാനുഗ്രഹം ലഭിച്ച ഓരോ എഴുത്തുകാരനുമുള്ളത്. കാലം അവനു മേല്‍ ഏല്‍പിച്ച കര്‍ത്തവ്യമാണത്. റഹ്മാന്‍ മധുരക്കുഴിയുടെ 'സ്നേഹവിലാപങ്ങള്‍' എന്ന കാവ്യസമാഹാരം അങ്ങനെയൊരു ധര്‍മമാണ് നിര്‍വഹിക്കുന്നത.് അവതാരികയില്‍ കവി പി.കെ ഗോപി പറയുന്നതു പോലെ 'മതിഭ്രമങ്ങളാല്‍ മത്തു പിടിച്ച സ്വാര്‍ഥ യാത്രക്കിടയില്‍ കരുവാളിച്ചുപോയ ഹൃദയത്തിന്റെ മരവിപ്പുമായി ചാക്രിക ജീവിതം നയിക്കേണ്ടി വരുന്നവരെ കവി കാണിച്ചു തരുന്നു.' മനുഷ്യന്റെ നിലനില്‍പിനെക്കുറിച്ചും സ്വത്വത്തെക്കുറിച്ചും അവന്‍ ഭൂമിയില്‍ എങ്ങനെയാണ് ജീവിച്ചു പോവേണ്ടത് എന്നതിനെക്കുറിച്ചുമൊക്കെയുള്ള ആത്മീയമായ അന്വേഷണം കൂടിയാണ് ഈ സമാഹാരത്തിലെ കവിതകളിലേറെയും.
'സ്നേഹവിലാപങ്ങളി'ലെ കവിതകളെ അതിന്റെ സ്വഭാവ വിശേഷങ്ങളനുസരിച്ച് മൂന്നു വിഭാഗമായി തരം തിരിക്കാമെന്നു തോന്നുന്നു. ഭക്തിസാന്ദ്രവും ധര്‍മനിഷ്ഠവുമായ ജീവിതാവസ്ഥകളിലേക്കുള്ള ചൂണ്ടുപലക എന്ന നിലയിലുള്ള ഒന്നാംഭാഗം. ധ്വന്യാത്മകമായ അര്‍ഥതലങ്ങളിലേക്ക് സഞ്ചരിക്കുന്ന പദങ്ങളും ബിംബങ്ങളും സമര്‍ഥമായി ഉപയോഗിക്കപ്പെട്ട ഗദ്യ കവിതകളടങ്ങിയ രണ്ടാംഭാഗം. ലളിതവും മധുരവുമായ ശൈലിയില്‍ കുട്ടികളെ ഉദ്ദേശിച്ചെഴുതിയ ബാലകവിതകളുടെ മൂന്നാംഭാഗം. ഇതില്‍ ആദ്യ ഭാഗം വൃത്ത നിബദ്ധവും വായനാസുഖം നല്‍കുന്നതുമാണെങ്കിലും കവിത എന്ന നിലയില്‍ സമ്പൂര്‍ണമായ കാവ്യ ഗൌരവങ്ങളുടെ നിറവ് പ്രദര്‍ശിപ്പിക്കുന്നത് രണ്ടാംഭാഗത്തെ ഗദ്യകവിതകളാണ്.
ഭൂമിയില്‍ നന്മ ചെയ്തു ജീവിച്ചുപോയ പഴയ മനുഷ്യരുടെ കണ്ണുകളിലെ ആ വെളിച്ചം ഇന്ന് കിരാതമായി ജീവിക്കുന്ന പുതു തലമുറയ്ക്ക് സൂക്ഷിക്കാനാവില്ലെന്ന നിരാശ കവിക്കുണ്ട്. ദൈവത്തിന്റ കാരുണ്യം നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം പുതുകാലത്തിന്റെ സ്നേഹരാഹിത്യമാണ്.
മനുഷ്യന്‍ ചെയ്യുന്ന ദ്രോഹങ്ങള്‍ മണ്ണിനും മനുഷ്യകുലത്തിനും വരുത്തുന്ന നാശങ്ങളെക്കുറിച്ച് കവി വ്യാകുലപ്പെടുന്നതായി കാണാം. 'ബുദ്ധന്റെ നാടിതില്‍', 'നടുക്കുന്ന ഓര്‍മകള്‍', 'സ്നേഹശൂന്യലോകം', 'മരണമണി മുഴങ്ങുന്നു' തുടങ്ങിയ കവിതകള്‍ അത് ഉറക്കെ വിളിച്ചു പറയുന്നുണ്ട്.
വിശുദ്ധ ഖുര്‍ആനിന്റെ മഹത്വം വിവരിക്കുന്ന 'ദിവ്യാമൃതം', മാതാവിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്ന 'മാതൃപാദങ്ങളില്‍', നന്മ ഉപദേശിക്കുന്ന 'നിഷ്ഠയുണ്ടാവണം', നല്ല ജീവിതത്തിന് മാര്‍ഗനിര്‍ദേശം നല്‍കുന്ന 'സാരോപദേശങ്ങള്‍', 'സ്നേഹഗീതം', 'ഇരുമിഴികള്‍ തുറന്നു വെയ്ക്കണം', റമദാന്‍ മാസത്തെ വര്‍ണിക്കുന്ന 'പുണ്യറമദാന്‍', 'കാരുണ്യമാസം', പെരുന്നാളിന്റെ സന്തോഷം പങ്കുവെക്കുന്ന 'ആഹ്ളാദത്തിന്‍ പൂമഴ', പ്രാര്‍ഥനാ ഗാനമായ 'നിന്‍തിരുനാമത്തില്‍', ദേശ ഭക്തി ഗാനമായ 'ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത' എന്നീ കവിതകളെല്ലാം നല്ല വായനാ സുഖം നല്‍കുന്നവയാണ്. ഇതില്‍ വൃത്ത നിബന്ധന പാലിച്ചു കൊണ്ടും ചടുലമായ താളബോധത്തിലേക്ക് നയിക്കുന്ന പദാവലികളെ സമര്‍ഥമായി വിന്യസിച്ചു കൊണ്ടും എഴുതപ്പെട്ട ഖുര്‍ആന്‍ സ്തുതിയായ 'ദിവ്യാമൃതം' മികച്ചു നില്‍ക്കുന്നു.
അവസാന ഭാഗത്തെ കുട്ടിക്കവിതകള്‍ മധുരം കിനിയുന്ന കവിതകള്‍ തന്നെ. കുട്ടികളുടെ മനസ്സറിഞ്ഞ് എഴുതപ്പെട്ട ഇവ താളത്തില്‍ ചൊല്ലി രസിക്കാന്‍ കഴിയുന്നവയാണ്. ഈ കവിതാ പുസ്തകം മുന്നോട്ടു വെക്കുന്നത് ശാന്തിയുടെ സന്ദേശമാണ്.