വിദേശ സെക്രട്ടറി വിക്രം മിസ്‌രിക്കും വ്യോമികാ സിങ്ങിനുമൊപ്പം കേന്ദ്ര സര്‍ക്കാര്‍ കേണല്‍ സോഫിയ ഖുറൈശിയെ കൂടി 'ഓപറേഷന്‍ സിന്ദൂര്‍' വിശദീകരിക്കാന്‍ ചുമതലപ്പെടുത്തിയതെന്തിനായിരുന്നു? ധീരയായ ഒരു മുസ്‌ലിം വനിതാ സൈനിക ഓഫീസറെ ഇന്ത്യന്‍ സൈന്യത്തിന്റെ മുഖമായി അവതരിപ്പിച്ചതിന് പിന്നിലുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ യുക്തി എന്തായിരുന്നു?
ഇങ്ങനെ ഒരു ചോദ്യം രാജ്യം ഭരിക്കുന്ന കക്ഷിയുടെ ഒരു സാധാരണ നേതാവിനോടു ചോദിച്ചാല്‍ അതിനു കിട്ടുന്ന ഉത്തരമാണ് മധ്യപ്രദേശിലെ ബി.ജെ.പി മന്ത്രി നല്‍കിയത്. മധ്യപ്രദേശ് ഹൈകോടതിയെയും സുപ്രീംകോടതിയെയും വല്ലാതെ അസ്വസ്ഥപ്പെടുത്തിയ ബി.ജെ.പി മന്ത്രിയുടെ ആ ഉത്തരത്തില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികത തോന്നിയിരുന്നില്ല. അതുകൊണ്ടാണല്ലോ വിദ്വേഷ പ്രസംഗം ഇന്ത്യന്‍ സേനക്കെതിരാണെന്ന കോടതി വിമര്‍ശനത്തിന് ശേഷവും ആ നേതാവിനെതിരെ ഒരു നടപടിയെടുക്കാതിരുന്നത്. മുസ്‌ലിം സമുദായമൊന്നടങ്കം തീവ്രവാദികളും ഭീകരവാദികളുമാണെന്നുമുള്ള ഒരു ശരാശരി ഹിന്ദുത്വ നേതാവിന്റെ ഇസ്‌ലാമോഫോബിക്കായ മനസ്സിലുള്ളത് മാത്രമാണ് മന്ത്രിയുടെ നാവിലൂടെ പുറത്തുവന്നത്.
വിദ്വേഷ പ്രചാരണ കാലത്ത്
മുസ്‌ലിം സ്ത്രീയുടെ പ്രതിനിധാനം
ഇന്ത്യയെ 'ഭാരതാംബ'യെന്ന് വിളിച്ച് ദേശീയതയെ ഉദ്ദീപിപ്പിക്കുന്നവരുടെ ഉള്ളില്‍ യഥാര്‍ഥത്തില്‍ ദേശത്തോടുള്ള കൂറും സൈനികരോടുള്ള സ്‌നേഹവുമൊക്കെ എത്രയുണ്ടെന്ന് രാജ്യത്തിനും ലോകത്തിനും കാണിച്ചുകൊടുക്കാനും കേണല്‍ സോഫിയയുടെ പ്രതിനിധാനം കൊണ്ടായി. ജനിച്ച മണ്ണിന്റെ അഭിമാനമുയര്‍ത്തിപ്പിടിക്കാന്‍ ജീവന്‍ വെടിയാനും തയാറുള്ള ഒരു സൈനിക ഉദ്യോഗസ്ഥയും ഇക്കൂട്ടരുടെ വിദ്വേഷത്തില്‍ നിന്നൊഴിവല്ലെന്ന് രാജ്യത്തെ ജനങ്ങളും കോടതിയും കണ്ടു. മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ വിദ്വേഷ പ്രചാരണം 'ന്യൂ നോര്‍മല്‍' ആയ കാലത്താണ് കേണല്‍ സോഫിയയെന്ന മുസ്‌ലിം വനിത രാജ്യത്തിനായി ദൃഢനിശ്ചയത്തോടെ സേവനം ചെയ്യുന്നത്. തന്നെക്കുറിച്ച് പറയുന്നതിലും കേള്‍ക്കുന്നതിലും കുലുങ്ങാവുന്നതല്ല സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍ രാജ്യത്തെ ഒരു മുസ്ലിം ഓഫീസറുടെ ഔദ്യോഗിക ജീവിതമെന്ന് സോഫിയ കാണിച്ചു തന്നു. വിദേശ മന്ത്രാലയത്തിലെ നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള വാര്‍ത്താസമ്മേളനങ്ങളും അത് തെളിയിച്ചു.
സ്റ്റേറ്റ്‌സ്മാന്‍ഷിപ്പ് ഉള്ള സൈനിക ഓഫീസര്‍
സൈനിക ഓഫീസര്‍ എന്ന നിലക്ക് സേനയെ നയിക്കാന്‍ മാത്രമല്ല, ലോകത്തിന് മുമ്പില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കൂടി താന്‍ പ്രാപ്തയാണെന്ന് അവര്‍ തെളിയിച്ചു. വിദേശ മാധ്യമങ്ങളുടെ പ്രതിനിധികളും വന്നിരിക്കുന്ന വിദേശ മന്ത്രാലയത്തിന്റെ സമ്മേളന ഹാളില്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് പറയേണ്ടത് വൈകാരിക വിക്ഷോഭങ്ങളൊട്ടുമില്ലാതെ ശാന്ത ഗംഭീരമായി തന്നെ അവര്‍ അവതരിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകരെയും വാര്‍ത്താസമ്മേളനങ്ങളെയും അഭിമുഖീകരിക്കാന്‍ മുതിര്‍ന്ന സൈനിക ഓഫീസര്‍മാര്‍ പോലും പരാജയപ്പെടുന്നിടത്താണ് സോഫിയ കൂളായി തന്റെ ദൗത്യം നിര്‍വഹിച്ചത്. സേനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സേനാ ആസ്ഥാനങ്ങളിലും വിദേശ നയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വിദേശ മന്ത്രാലയത്തിലും വാര്‍ത്താസമ്മേളനം നടത്താറുള്ള ഡല്‍ഹിയില്‍ വിദേശ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും ചേര്‍ന്ന് സംയുക്ത വാര്‍ത്താസമ്മേളനം നടത്തുകയെന്നത് തന്നെ അസാധാരണമായിരുന്നു. വിദേശ സെക്രട്ടറി വിക്രം മിസ്‌രിക്കൊപ്പം സോഫിയാ ഖുറൈശിയും വ്യോമികാ സിങ്ങും ഓപറേഷന്‍ സിന്ദൂര്‍ തുടങ്ങി വെടി നിര്‍ത്തുന്നത് വരെ ഒരു തരത്തിലുള്ള ആശയക്കുഴപ്പവുമില്ലാതെ രണ്ടു മന്ത്രാലയങ്ങള്‍ ചേര്‍ന്നുള്ള ഈ വാര്‍ത്താസമ്മേളനങ്ങള്‍ തുടര്‍ന്നു കൊണ്ടുപോയി. മാധ്യമങ്ങളില്‍ നിറഞ്ഞ ഇന്ത്യാ - പാക് സംഘര്‍ഷത്തിന്റെ വ്യാജ വാര്‍ത്തകളെ പാടെ നിരാകരിച്ച് വസ്തുതകളെ ആധാരമാക്കിയായിരുന്നു ഇന്ത്യന്‍ സേനയുടെ പക്ഷം സോഫിയ അവതരിപ്പിച്ചത്.
സോഫിയ തകര്‍ത്ത മുസ്‌ലിം വാര്‍പ്പുമാതൃക
സിന്ദൂരം തട്ടിച്ചിന്തിയ പാത്രം അക്ഷരമാക്കി 'ഓപറേഷന്‍ സിന്ദൂര്‍' എന്ന് വൈകാരികത കലര്‍ന്ന പേരിട്ട് നടത്തിയ സൈനിക ഓപറേഷനില്‍ ഇന്ത്യയുടെ ഭാഗം ഒരു മുസ്‌ലിം വനിതാ സൈനിക ഓഫീസര്‍ തന്നെ ലോകത്തോട് പറയട്ടെ എന്ന് തീരുമാനിച്ചത് കേന്ദ്ര സര്‍ക്കാറിന്റെ തന്ത്രപരമായ ഒരു നീക്കമായിരുന്നു. പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരരെ പിടികൂടാന്‍ കഴിയാത്ത ഘട്ടത്തില്‍ അതിന് തിരിച്ചടിയായി പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തെ അവിടുത്തെ പള്ളികള്‍ക്കും മദ്രസകള്‍ക്കുമെതിരായ ആക്രമണമായി പാകിസ്താന്‍ നടത്തിയ പ്രചാരണത്തിന് പ്രതിരോധം തീര്‍ക്കാന്‍ കൂടിയായിരുന്നു കേണല്‍ സോഫിയയുടെ നിയോഗം. ഇന്ത്യയുടെ കര, വ്യോമ, നാവിക സേനകള്‍ നടത്തിയ ആക്രമണങ്ങളെ വളരെ കൃത്യതയോടെ സോഫിയ രാജ്യത്തിനും ലോകത്തിനും മുമ്പില്‍ അവതരിപ്പിച്ചതിലൂടെ മുസ്‌ലിം വനിതകളെ കുറിച്ച് രാജ്യം ഭരിക്കുന്ന പാര്‍ട്ടി തന്നെ സൃഷ്ടിച്ച വാര്‍പ്പുമാതൃകയാണ് അവര്‍ തകര്‍ത്തു കളഞ്ഞത്.
പ്രതിനിധാനത്തിന്റെ പ്രതീകം
പാകിസ്താനോട് സൈനികമായി കണക്കുതീര്‍ത്തത് മുസ്‌ലിം സ്ത്രീയെ കൊണ്ട് പറയിക്കുന്നത് മധുര പ്രതികാരമായി ഒരു ഭാഗത്ത് ആഘോഷിക്കുമ്പോള്‍ അതിലും വേഗത്തില്‍ സ്വന്തം സ്വത്വത്തിന്റെ പ്രതിനിധാനമായി ഉത്തരേന്ത്യയിലെ മുസ്‌ലിം ജന സാമാന്യമൊന്നടങ്കം കേണല്‍ സോഫിയയെ കൊണ്ടാടുന്നതാണ് കണ്ടത്. കേവലം പഞ്ചര്‍ അടക്കുന്നവരായി മാറിയെന്ന് പറഞ്ഞ പ്രധാനമന്ത്രി പറഞ്ഞ ഒരു സമുദായത്തിന്റെ യഥാര്‍ഥ പ്രതിനിധാനം ഇതാണെന്ന നിലക്കായിരുന്നു സമൂഹ മാധ്യമങ്ങളിലെ മുസ്‌ലിം ഹാന്‍ഡിലുകള്‍ കേണല്‍ സോഫിയ ഖുറൈശിയെ ആഘോഷിച്ചത്. ഇംറാന്‍ പ്രതാപ് ഗഡിയുടെ ആക്ഷേപ ഹാസ്യ കവിത പശ്ചാത്തലത്തിലിട്ട് കേണല്‍ സോഫിയയുടെ റീലുകളിറങ്ങുന്നത് അങ്ങിനെയാണ്. സോഫിയയെന്നത് മുസ്‌ലിം പൗരബോധത്തിന്റെ കൊടിയടയാളമായി മാറിയതോടെ പലരും അവരെ വെച്ചുള്ള ഡീപ് ഫേക്കുകളുമായും രംഗത്തുവന്നു. 'മേം മുസല്‍മാന്‍ ഹൂം, പാകിസ്താനി നഹീ ഹും' എന്നൊക്കൊ പറഞ്ഞുള്ള ഇത്തരത്തിലുള്ള ഫേക്ക് വീഡിയോകള്‍ക്കെതിരെ സുപ്രീംകോടതിയില്‍ പരാതിയുമെത്തി. ഏതായാലും ഒറിജിനലും വ്യാജനുമായിറങ്ങിയ നൂറുകണക്കിന് റീലുകളിലൂടെ ഇന്ത്യയിലെ മുസ്‌ലിം സ്ത്രീത്വത്തിന്റെ പ്രതിനിധാനമായി സോഫിയ മാറിയന്നെതാണ് നേര്. കേണല്‍ സോഫിയയെ കേവലമൊരു പ്രതികാരത്തിന്റെ പ്രതീകമായൊതുക്കാനുള്ള ഹിന്ദുത്വ രാഷ്ട്രീയ നീക്കം പരാജയപ്പെടുകയും പ്രതിനിധാനത്തിന്റെ പ്രതീകമായി അവര്‍ മാറുകയും ചെയ്തു.
സേനയിലെ ലിംഗവിവേചനത്തിനെതിരെ സുപ്രീംകോടതി ഉയര്‍ത്തിക്കാണിച്ച പേര്
ഇതൊക്കെയാണെങ്കിലും വനിതാ സൈനിക ഓഫീസര്‍മാരായ സോഫിയയെയും വ്യോമികയെയും ഇന്ത്യന്‍ സേനയുടെ മുഖങ്ങളാക്കി ഓപറേഷന്‍ സിന്ദൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചത് സേനയുടെ ലിംഗ സമത്വത്തിന്റെ നിദര്‍ശനമായി കാണാന്‍ കഴിയുമോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തന്നെയാണുത്തരം. ഇന്ത്യന്‍ സേനയിലെ ലിംഗ വിവേചനത്തിനെതിരായ വനിതാ ഓഫീസര്‍മാരുടെ നിയമ പോരാട്ടത്തിന്റെ വെളിച്ചത്തിലാണ് അത് പറയാന്‍ കഴിയാത്തത്. സേനയിലെ വിവചേനത്തിനെതിരെ ഇന്ത്യന്‍ സ്ത്രീകള്‍ നടത്തിയ പോരാട്ടത്തില്‍ പരമോന്നത കോടതി ഉയര്‍ത്തിപ്പിടിച്ച പേര് കൂടിയാണ് സോഫിയ ഖുറൈശിയുടേത്. ഇന്ത്യന്‍ സേനയില്‍ സ്ഥിര നിയമനം എന്ന പെര്‍മനന്റ് കമീഷന്‍ ലഭിക്കാന്‍ വനിതാ ഓഫീസര്‍മാര്‍ക്ക് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം നടത്തേണ്ടി വന്നിരുന്നു.
ആ നിയമ പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ സേനയിലെ വനിതാ ഉദ്യോഗസ്ഥകള്‍ക്ക് പെര്‍മനന്റ് കമീഷന്‍ പദവി നല്‍കാനായി പുറപ്പെടുവിച്ച വിധിയില്‍ പരമോന്നത കോടതി ഉയര്‍ത്തിക്കാണിച്ച വ്യക്തിത്വമാണ് സോഫിയ ഖുറൈശി. ഇന്ത്യന്‍ സേനയില്‍ കേണല്‍ സോഫിയ കൈവരിച്ച നേട്ടത്തിന്റെ ചരിത്ര രേഖ കൂടിയാണ് സേനയിലെ ലിംഗ വിവചേനത്തിനെതിരായ 2020ലെ സുപ്രീംകോടതി വിധി പ്രസ്താവം. എല്ലാ പദവികളില്‍ നിന്നും സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന പ്രവണതയും കമാന്‍ഡ് നിയമനങ്ങളില്‍ അവരെ പരിഗണിക്കാതിരിക്കുന്നതും ചോദ്യം ചെയ്ത സുപ്രീംകോടതി കേണല്‍ സോഫിയയെ ഉയര്‍ത്തിക്കാണിച്ചാണ് ഇനിയും നിലപാട് മാറ്റാന്‍ നിങ്ങള്‍ക്കായില്ലേ എന്ന് സൈന്യത്തോടും കേന്ദ്ര സര്‍ക്കാറിനോടും ഒരു പോലെ ചോദിച്ചത്.
സേനയിലെ ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ പ്രതിനിധാനം
ആ വിധിയില്‍ സുപ്രീംകോടതി ഇങ്ങിനെ പറഞ്ഞു. ''ആര്‍മി സിഗ്‌നല്‍ കോര്‍പ്‌സി'ലെ ലഫ്റ്റനന്റ് കേണല്‍ സോഫിയ ഖുറൈശി ബഹു രാഷ്ട്ര സൈനികാഭ്യാസത്തില്‍ ഇന്ത്യന്‍ സേനയെ നയിച്ച ആദ്യ വനിതാ ഓഫീസറാണ്. ഇന്ത്യ ഇതുവരെ ആതിഥേയത്വം വഹിച്ചതില്‍ വെച്ചേറ്റവും വലിയ വിദേശ സൈനിക അഭ്യാസമായിരുന്നു 'എക്‌സര്‍സൈ് ഫോഴ്‌സ് 18' എന്ന പേരിട്ട ആ പ്രകടനം. 2006-ല്‍ അവര്‍ കോംഗോയില്‍ യു.എന്‍ സമാധാന ഓപറേഷന്റെ ഭാഗമായി വെടിനിര്‍ത്തലിന് ശേഷമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. സംഘര്‍ഷ മേഖലയില്‍ സമാധാനം ഉറപ്പുവരുത്തുക കൂടിയായിരുന്നു സോഫിയയുടെ ജോലി''. എന്നിട്ടും സ്ത്രീക്ക് ജീവശാസ്ത്രപരമായും സാമൂഹികമായും പുരുഷന്മാരേക്കാളും കുറഞ്ഞ റോള്‍ മാത്രമേ ചെയ്യാനുള്ളൂ എന്നാണ് ഈ കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചതെന്ന് വിധിയില്‍ സുപ്രീംകോടതി വിമര്‍ശിച്ചു. സത്യവാങ്മൂലത്തില്‍ അത്തരമൊരു വരി വന്നത് രാജ്യത്തിന്റെ ഭരണഘടനാമൂല്യങ്ങള്‍ക്ക് എതിരാണ് എന്ന് കേന്ദ്ര സര്‍ക്കാറിനെ സുപ്രീംകോടതി ഓര്‍മിപ്പിച്ചു. ഇങ്ങിനെ ഇന്ത്യന്‍ സേനയില്‍ രാജ്യത്തെ സ്ത്രീത്വത്തിന്റെ പ്രതിനിധാനമായതിന് ശേഷമാണ് രാജ്യത്തിനായി മുസ്‌ലിം വനിതാ ഓഫീസറുടെ പ്രതിനിധാനമായും കേണല്‍ സോഫിയ ഖുറൈശി മാറിയതെന്ന് പലര്‍ക്കുമറിയില്ല.