ആത്മവിശ്വാസം നിറഞ്ഞ പോരാട്ടത്തിന്റെ മറ്റൊരു പേര്; അതായിരുന്നു മലയാളികള്‍ക്ക് കെ.വി റാബിയ. വിധി ജീവിതത്തെ എന്നെന്നേക്കുമായി ചക്രക്കസേരയിലേക്ക് പിടിച്ചിരുത്തിയപ്പോഴും തളരാതെ, പതറാതെ, കണ്ണീരും നൊമ്പരവുമായി ഒതുങ്ങിയിരിക്കാതെ ആ പെണ്‍കിളി ഉയരേ പറന്നു... അക്ഷരങ്ങളുടെ വിശാല വാനങ്ങളിലേക്ക്. ആ ചിറകടിയുടെ ഉയരങ്ങള്‍ കൊണ്ട് അവര്‍ താഴെയുള്ള ഒരുപാട് ആളുകള്‍ക്കും ആത്മവിശ്വാസത്തിന്റെ ചിറകു പകുത്തു നല്കി. കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ മുഖമായിരുന്നു ആ നിറഞ്ഞ പുഞ്ചിരിയുള്ള വനിതക്ക്. 2022-ല്‍ രാജ്യം പത്മശ്രീ നല്‍കിക്കൊണ്ടാണ് അവരെ ആദരിച്ചത്. ഇന്നിതാ നേരിട്ടറിയുന്നവര്‍ക്കും നേരിട്ടറിയാത്തവര്ക്കുമെല്ലാം ഉള്ളില്‍ നോവു സമ്മാനിച്ച് കെ.വി റാബിയ നാഥനിലേക്ക് യാത്രയായിരിക്കുകയാണ്. എങ്കിലും അവര്‍ തിരികൊളുത്തിവെച്ച വിദ്യയുടെ വെള്ളിവെളിച്ചം ഈ ലോകത്തെ എന്നെന്നും വഴി കാട്ടുമെന്നുറപ്പാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് മാധ്യമം കുടുംബത്തിലേക്ക് ഫീച്ചര്‍ ചെയ്യാനായി അവരെ കാണാന്‍ പോയപ്പോള്‍ അനുഭവിച്ച ഹൃദ്യമായ പെരുമാറ്റവും സ്നേഹാതിഥ്യവുമെല്ലാം ഉള്ളില്‍ ആര്‍ദ്രമായ ഓര്‍മയായുണ്ട്. സ്വന്തം ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചതിനൊപ്പം മുന്നിലിരിക്കുന്നയാളുടെ വിശേഷങ്ങള്‍ കൂടി ചോദിച്ചറിയാനും അവര്‍ ഔത്സുക്യം കാണിച്ചിരുന്നു.
പരിമിതികള്‍ കരുത്താക്കി...
1966-ല്‍ തിരൂരങ്ങാടിയിലെ വെള്ളിലക്കാട് എന്ന ഗ്രാമത്തില്‍ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായാണ് കെ.വി റാബിയയുടെ ജനനം. പി.എസ്.എം.ഒ കോളേജില്‍ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് ചലനശേഷി നഷ്ടമാകുന്നത്. പിന്നീടിങ്ങോട്ടുള്ള ജീവിതത്തിലുടനീളം വീല്‍ച്ചെയറിലായിരുന്നു. ഒപ്പം, അര്‍ബുദവും അവരുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി. എന്നാല്‍ തളര്ന്നിരിക്കാന് തയ്യാറല്ലായിരുന്നു റാബിയ.
പ്രീഡിഗ്രി പഠനത്തിനു ശേഷം വീട്ടില്‍ സാക്ഷരതാ ക്ലാസ് തുടങ്ങി. അന്നൊക്കെ നാട്ടില്‍ ഏറെ പേരും അക്ഷരാഭ്യാസമില്ലാത്തവരായിരുന്നുവെന്ന യാഥാര്‍ഥ്യം ഇന്നത്തെ തലമുറ അത്രത്തോളം ഉള്‍ക്കൊള്ളണമെന്നില്ല. ശാരീരിക പരിമിതി വലിയ തടസ്സമായി മുന്നിലുണ്ടായിരുന്നെങ്കിലും അവരുടെ ആത്മവിശ്വാസത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും മുന്നില്‍ പ്രതിസന്ധികള്‍ കരുത്തായി മാറി. അങ്ങനെയാണ് സാക്ഷരതാ യജ്ഞത്തില്‍ സജീവമാകുന്നത്. വീല്‍ച്ചെയറിലിരുന്ന് റാബിയ നടത്തിയ വിപ്ലവകരമായ പോരാട്ടം നുറുകണക്കിന് ആളുകളുടെ ജീവിതത്തിലേക്ക് അക്ഷരത്തിന്റെ വെളിച്ചമെത്തിച്ചു.
അധ്യാപന കാലത്ത് അന്നന്ന് പഠിപ്പിക്കേണ്ട കാര്യങ്ങളെ പറ്റിയും പഠിപ്പിച്ചതിനെ പറ്റിയും അവര്‍ വ്യക്തവും സമഗ്രവുമായി എഴുതിവെച്ച ഡയറി കുറിപ്പുകള്‍ പിന്നീട് 'റാബിയയുടെ ഡയറി' എന്ന തലക്കെട്ടില്‍ ഫോട്ടോ സഹിതം 'അ' എന്ന പ്രസിദ്ധീകരണത്തില്‍ വന്നു. സാക്ഷരതാ കാലത്ത് മലപ്പുറം ജില്ലാ സാക്ഷരതാ സമിതി പ്രസിദ്ധീകരിച്ചുവന്ന പത്രമാണ് 'അ'. കൂടാതെ അന്ന് മാധ്യമങ്ങളിലും അതേകുറിച്ച് വാര്‍ത്ത വന്നതാണ് പില്ക്കാലത്ത് അസംഖ്യം ആളുകള്‍ക്ക് അക്ഷരവഴിയിലേക്ക് കടന്നുവരാന്‍ പ്രചോദനമായത്.
1994-ല്‍ ചലനം ചാരിറ്റബ്ള്‍ സൊസൈറ്റി എന്ന പേരില്‍ വനിതാ വികസനവും സാക്ഷരതയും ലക്ഷ്യമാക്കിക്കൊണ്ടുള്ള സംഘടനക്ക് രൂപം നല്കി. റാബിയയെ ലോകമറിഞ്ഞതിലൂടെ വെള്ളിലക്കാട് എന്ന അവികസിത ഗ്രാമത്തെയും നാടറിഞ്ഞു തുടങ്ങി. അവരിലൂടെയാണ് അന്നാട്ടിലേക്ക് വൈദ്യുതിയും റോഡുമെല്ലാം എത്തുന്നത്. അക്ഷയ പദ്ധതിയിലൂടെ മലപ്പുറം ജില്ലയെ ഐ.ടി ഭൂപടത്തില്‍ മുന്‍ നിരയിലെത്തിച്ചതിലും റാബിയക്ക് പങ്കുണ്ട്.
2000-ലാണ് അര്‍ബുദം അവരെ തേടിയെത്തിയത്. വെല്ലുവിളികള്‍ നിറഞ്ഞ ജീവിതത്തിലുടനീളം സ്രഷ്ടാവിനോടുള്ള ആരാധനയും ഈമാനും മുറുകെ പിടിക്കുന്നതിലും അവര്‍ അങ്ങേയറ്റം ശ്രദ്ധാലുവായിരുന്നു. 2002-ല്‍ പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പുറപ്പെടുമ്പോള്‍ അവരുടെ ഉള്ളിലുണ്ടായിരുന്നത് അല്ലാഹുവിനോടുള്ള സ്നേഹവും സമര്‍പ്പണ ഭാവവും മാത്രമായിരുന്നു. താന്‍ നയിച്ചുവന്ന കര്‍മമണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കുമപ്പുറം സാമൂഹ്യസേവനത്തിലും സജീവമായിരുന്നു റാബിയ. അശരണരുടെ കണ്ണീരൊപ്പാനും നിസ്സഹായരുടെ നിലവിളി കേള്‍ക്കാനും അവര്‍ കരുത്തോടെ മുന്നോട്ടിറങ്ങി.
സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്...
ചെറുപ്പത്തിലേ വായന ശീലമാക്കിയ റാബിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അവരുടെ ആത്മകഥയുടെ പേരാണ് സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട് എന്നത്. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും സുകുമാര്‍ അഴീക്കോടും ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്തത്. സ്വന്തം ജീവിതത്തിന്റെ നോവും പ്രതീക്ഷകളും പ്രത്യാശയും നിറങ്ങളും നിനവുമെല്ലാം അക്ഷരങ്ങളിലേക്ക് പകര്‍ത്തി അവരെഴുതിയപ്പോള് പിറന്നതാണ് ആ ആത്മകഥ. ശരീരത്തെ വേദനകള്‍ കുത്തിനോവിച്ചുകൊണ്ടിരിക്കുമ്പോഴും നോട്ടുബുക്കുകളുടെ പേജുകളില്‍ ഓര്‍മകള്‍ എഴുതാന്‍ തുടങ്ങി. സ്വപ്നം കാണാനും ആ സ്വപ്നങ്ങള്‍ സഫലമാക്കാനും പരിമിതികളൊന്നും തടസ്സമാവില്ലെന്ന് തെളിയിച്ച സ്വന്തം ജീവിതത്തെയാണ് അവര്‍ പുസ്തകത്തിലേക്ക് വരച്ചിട്ടത്.'' ജീവിതം ഒരു യാത്രയാണ്; ലക്ഷ്യം തേടിയുള്ള യാത്ര. മനുഷ്യന് മനസ്സിലൊരു സ്വപ്നം നെയ്ത് ആ സ്വപ്നം യാഥാര്‍ഥ്യമാക്കാനായി ശ്രമിക്കുകയും പോരാടുകയും ചെയ്യേണ്ട ഒരു യാത്ര. അസാധ്യമായി ഒന്നുമില്ലെന്ന നെപ്പോളിയന്റെ വാക്കുകള്‍ ഓര്മ വരുന്നതിവിടെയാണ്'' എന്ന് അവര്‍ ആത്മകഥയില്‍ എഴുതി.
മൗന നൊമ്പരങ്ങള്‍, അക്ഷരഹൃദയം എന്നതുള്‍പ്പെടെയാണ് മറ്റു പുസ്തകങ്ങള്‍. പത്മശ്രീ പുരസ്കാരത്തിനു പുറമെ 1994-ല്‍ ദേശീയ യുവജന പുരസ്കാരം, സംസ്ഥാന സാക്ഷരത മിഷന് അവാര്‍ഡ്, യു.എന്‍ അന്താരാഷ്ട്ര പുരസ്കാരം, കണ്ണകി സ്ത്രീശക്തി പുരസ്കാരം, 2014-ല്‍ സംസ്ഥാന സര്‍ക്കാറിന്റെ വനിതാരത്നം പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തന്റെ കര്‍മപഥത്തിലെ ദൗത്യങ്ങളെല്ലാം പൂര്‍ത്തീകരിച്ച് അസുഖബാധിതയായി മെയ് നാലിന് ഈ ലോകത്തോട് വിടപറയുമ്പോള്‍ അവര്‍ ബാക്കിവെക്കുന്നത് ഒരിക്കലും അണയാത്ത അക്ഷരങ്ങളുടെ അഗ്നിപ്രകാശമാണ്. അതെന്നുമെന്നും അണയാത്ത ജ്യോതിയായി നമുക്കുള്ളില്‍ തെളിഞ്ഞുകത്തും.