ഹറമുകളുടെ സമ്മാനങ്ങള്‍

സി.ടി സുഹൈബ്
ജൂണ്‍ 2025
ഹജ്ജും ഉംറയുമൊക്കെ കുറച്ച് പ്രായമൊക്കെ ആയിട്ട് ചെയ്യാനുള്ളതാണെന്ന തോന്നല്‍ പൊതുവെ നമുക്കിടയിലുണ്ട്. ആരോഗ്യവും സമ്പത്തും ഉണ്ടായിട്ടും ഉംറ ചെയ്യാത്ത ധാരാളം ചെറുപ്പക്കാരുണ്ട്. ഉംറ സുന്നത്ത് മാത്രമാണെന്ന് ധരിച്ച് വെച്ചവരുമുണ്ട്. ഇമാം ശാഫിഈ (റ), ഇമാം അഹ് മദ് (റ) അടക്കം പല പണ്ഡിതന്മാരും ആരോഗ്യവും ഉംറ ചെയ്യാനാവശ്യമായ പണവുമുള്ളവര്‍ക്ക് അത് നിര്‍ബന്ധമാണെന്ന് പറഞ്ഞിട്ടുണ്ട്.

മക്കയിലേക്കുള്ള യാത്ര വിശ്വാസിക്ക് അവന്റെ വേരുകളിലേക്കുള്ള യാത്ര കൂടിയാണ്. മില്ലത്തു ഇബ്‌റാഹീമിലേക്കുള്ള യാത്ര. തൗഹീദിന്റെ മഹത്തായൊരു പാരമ്പര്യത്തിന്റെ തുടര്‍ച്ചയിലാണ് ഞാനുള്ളതെന്ന് ഓര്‍മപ്പെടുത്തുന്ന നാളുകള്‍ കൂടിയാണ് ഓരോ ഹജ്ജ് കാലവും.

വിശുദ്ധ നാടും മണ്ണും ഭവനവുമെല്ലാം ഹജ്ജ് ചെയ്യുന്നവര്‍ ശരീരം കൊണ്ടും മനസ്സു കൊണ്ടും അനുഭവിക്കുമ്പോള്‍ ഹജ്ജിന് പോകാത്തവര്‍ ഹജ്ജ് കാലത്ത് മനസ്സുകൊണ്ട് ഇഹ്‌റാം കെട്ടുന്നവരാണ്. കണ്ണില്‍ കാണുന്ന പോല്‍ അവര്‍ കഅ്ബയും സ്വഫയും മര്‍വയും മനസ്സില്‍ കാണും. അറഫയില്‍ ചെന്ന് നില്‍ക്കും. ചുറ്റിലും കേള്‍ക്കുന്നതൊക്കെയും ഇബ്‌റാഹീം നബിയുടെ കിസ്സകളാണ്. ഹാജറിന്റെയും കുഞ്ഞു ഇസ്മാഈലിന്റെയും കഥകളാണ്. അവരിലൊരാളായി നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് നമ്മളും ചെന്ന് നില്‍ക്കും.

ഭൂമിയില്‍ ആദ്യമായി നിര്‍മിക്കപ്പെട്ട ദൈവിക ഭവനം. അവിടേക്കോരോ ദിവസവും തിരിഞ്ഞു നില്‍ക്കുന്ന വിശ്വാസിക്ക് അത് നേരില്‍ കാണാന്‍ അത്രയേറെ കൊതിക്കുന്നൊരു കിനാവാണ്. ആദ്യമായി കഅ്ബ നേരില്‍ കാണുന്ന നിമിഷം അവര്‍ണനീയമായൊരു അനുഭൂതിയാണ്. ലളിത സുന്ദരമായൊരു നിര്‍മിതി മാത്രമാണെങ്കിലും അകമില്‍ നിറഞ്ഞ് നില്‍ക്കുന്നൊരുപാട് ഓര്‍മകളുടെ കെട്ട് കഴിഞ്ഞു പോകുന്നൊരു നിമിഷം. പടച്ചോനോടുള്ള ഹുബ്ബ് തന്നെയാണ് അതില്‍ നിറഞ്ഞ് നില്‍ക്കുക. കൂടെ ഹബീബായ റസൂലും ഇബ്‌റാഹീം നബിയും ഹാജറുമ്മയുമൊക്കെ കണ്‍മുന്നില്‍ വന്ന് നില്‍ക്കും. മത്വാഫിലേക്കിറങ്ങുന്നതോടെ ഒരു പാരാവാരത്തിലെ കണ്ണിയായി നമ്മളും മാറുകയായി.

പടച്ചോനിലുള്ള വിശ്വാസത്തെ ഉറക്കെ പ്രഖ്യാപിച്ച് തുടങ്ങുന്ന ത്വവാഫ് അവനു ചുറ്റിലും കറങ്ങുന്നൊരു വിശ്വാസിയുടെ ജീവിതത്തെ വരച്ച് കാണിക്കുന്നുണ്ട് -അവനില്‍നിന്ന് തുടങ്ങി അവന്റെ ഓര്‍മയില്‍ സഞ്ചരിച്ച് അവനിലേക്ക് തന്നെ മടങ്ങുന്നൊരു വിശ്വാസിയുടെ ജീവിത ചക്രത്തിന്റെ പ്രതീകം.

സഅ് യ് ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. അല്ലാഹുവിന്റെ വഴിയില്‍ സഞ്ചരിക്കേണ്ട ത്യാഗപൂര്‍ണമായ വഴിദൂരങ്ങളുടെ ഓര്‍മപ്പെടുത്തല്‍. പരിശ്രമത്തിന്റെ പാഠവും പ്രതീക്ഷയുടെ നനവുമുള്ളൊരു കയറ്റിറക്കം. അവിടെ ഹംദിനാലും തക്ബീറിനാലും ദിക്‌റുകള്‍ മുഴങ്ങുമ്പോള്‍ ചരിത്രത്തിന്റെ തുടര്‍ച്ചകളിലേക്കുള്ള കാലടികളുടെ വേഗത കൂടി വരും.

അറഫ മഹ്ശറിനെ ഓര്‍മിപ്പിക്കുന്ന മൈതാനമാണ്. മഹ്ശറില്‍ ഒരുമിക്കും മുമ്പേ ചെയ്ത് തീര്‍ക്കാനുള്ള ഉത്തരവാദിത്വങ്ങളെ ഓര്‍മപ്പെടുത്തുന്ന റസൂലിന്റെ വിടവാങ്ങല്‍ സംസാരം കാതുകളില്‍ അലയടിക്കും. അല്ലാഹുവിന്റെ ഏകത്വത്തെ ഉദ്‌ഘോഷിക്കുന്ന, വംശീയതയുടെ അടിവേരറുക്കുന്ന സാഹോദര്യത്തെ ഉയര്‍ത്തിക്കാണിച്ച, സ്ത്രീകളോടുള്ള വിവേചനത്തെയും അനീതിയെയും തൊട്ട് പടച്ചോനെ സൂക്ഷിക്കാന്‍ പറഞ്ഞ, നമസ്‌കാരത്തെ കുറിച്ച് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തിയ ഉജ്ജ്വലമായൊരു പ്രഖ്യാപനം.

ഹജ്ജിന്റെയും ഉംറയുടെയുമൊക്കെ സവിശേഷമായ കര്‍മങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ആ ദിനങ്ങളില്‍ മുഴുവനും ദിക്‌റും സ്വലാത്തും ദുആയും നമസ്‌കാരവുമാണ്. അതൊക്കെയാകട്ടെ നാട്ടിലായിരിക്കുമ്പോള്‍ ദിനേന നമ്മള്‍ ചെയ്യുന്ന കാര്യങ്ങളും. പക്ഷേ, ഹറമിലെത്തിക്കഴിയുമ്പോള്‍ നമസ്‌കാരത്തിനും ദിക്‌റിനും ദുആക്കുമൊക്കെ പ്രത്യേകമായൊരു അനുഭൂതിയാണ്. അവിടെ മൗനമായിരിക്കുന്നതുപോലും സുന്ദരമായ അനുഭവമാണ്. ഈമാനിന്റെ മാധുര്യം റസൂല്‍ (സ) പഠിപ്പിച്ചിട്ടുണ്ടല്ലോ. ആ അനുഭവം പലപ്പോഴായി നമുക്കവിടെ കിട്ടും. പ്രത്യേകമായൊരു ആനന്ദം മനസ്സില്‍ നിറഞ്ഞ് നില്‍ക്കും. ഹജ്ജും ഉംറയുമൊക്കെ കഴിഞ്ഞ് വരുന്നവര്‍ കൊണ്ടുവരേണ്ട ഏറ്റവും വിലപ്പെട്ട സമ്മാനം ഈ അനുഭൂതിയാണ്.

ഒരു കാര്യം നഷ്ടപ്പെടുന്നു എന്ന് തോന്നുന്നത് അത് അനുഭവിച്ചവര്‍ക്കാണല്ലോ. നമസ്‌കാരത്തിന്റെയും ദിക്‌റിന്റെയും അല്ലാഹുവുമായുള്ള ബന്ധത്തിന്റെയും മാധുര്യവും സന്തോഷവും അനുഭവിച്ചിട്ടില്ലാത്തവര്‍ക്ക് അത് കിട്ടാതിരിക്കുമ്പോഴും പ്രത്യേകിച്ചൊന്നും തോന്നില്ല. ഒരു തരം യാന്ത്രികതയിലായിരിക്കുമവര്‍. അതേസമയം അതനുഭവിച്ചവര്‍ക്ക് പിന്നീടത് കിട്ടാതാകുമ്പോള്‍ എന്തോ നഷ്ടപ്പെട്ടപോലെ തോന്നും. ഹറമിലും വിശുദ്ധ ഇടങ്ങളിലും കുറച്ച് ദിവസം കഴിഞ്ഞവര്‍ക്ക് ലഭിക്കുന്ന വലിയ സമ്മാനം പടച്ചോനോടുള്ള സ്‌നേഹത്തിന്റെ അനുഭൂതി തന്നെയാണ്.

ഹജ്ജിന്റെയും ഉംറയുടെയും കര്‍മങ്ങളിലെവിടെയും മദീന കടന്നുവരുന്നില്ലെങ്കിലും മക്കയിലെത്തുന്ന ഓരോ വിശ്വാസിയുടെയും മനം മദീനയിലേക്ക് കൂടി കൊതിക്കും. തീര്‍ഥാടനം പുണ്യമാക്കപ്പെട്ട മൂന്ന് പള്ളികളില്‍ ഒന്ന് മസ്ജിദുന്നബവി കൂടിയാണല്ലോ. അവിടത്തെ ഒരു നമസ്‌കാരത്തിന് മറ്റു പള്ളികളിലെ ആയിരം നമസ്‌കാരത്തേക്കാള്‍ പ്രതിഫലമുണ്ടല്ലോ. സ്വര്‍ഗത്തിലെ ഇടം എന്നോ അല്ലെങ്കില്‍ സ്വര്‍ഗത്തിലേക്കെത്തിക്കുന്ന സത്കര്‍മങ്ങള്‍ ചെയ്യാനുള്ള ഇടമെന്നോ പരിചയപ്പെടുത്തപ്പെട്ട റൗള ശരീഫ് അവിടെയാണല്ലോ. അതിനോടൊപ്പം പ്രിയ റസൂല്‍ (സ) അന്ത്യവിശ്രമം കൊള്ളുന്ന ഇടം. അതിനു മുന്നില്‍ ചെന്ന് റസൂലിനോട് സലാം പറയുന്നത് ഒരു വൈകാരിക മുഹൂര്‍ത്തമാണ്. ലോകത്ത് എവിടെനിന്ന് റസൂലിന് സലാം പറഞ്ഞാലും അവിടെ എത്തുമെങ്കിലും അരികില്‍ ചെന്ന് പറയുന്നതിന് മറ്റൊരനുഭൂതിയാണല്ലോ. മൗലാനാ മൗദൂദി സാഹിബ് എഴുതുന്നു: 'ഒരാള്‍ക്ക് ഹിജാസിലേക്ക് പോയശേഷം മദീന സന്ദര്‍ശിക്കാതിരിക്കാന്‍ എങ്ങനെ കഴിയും? മദീനയിലേക്ക് പോകുമ്പോള്‍ നബി(സ)യുടെ ഖബ് ർ സിയാറത്ത് ചെയ്യാനുള്ള ആഗ്രഹവും അഭിലാഷവും മനസ്സില്‍ സൂക്ഷിക്കാതിരിക്കുക എന്നത് ഒരു വിശ്വാസിക്ക് സാധ്യമാവുമെന്ന് എനിക്ക് തോന്നുന്നില്ല. വെറും മസ്ജിദുന്നബവി മാത്രം ലക്ഷ്യമാക്കി യാത്ര ചെയ്യുക എന്നത് ശക്തമായ മനോവീര്യം ഉണ്ടായിരുന്നാല്‍ പോലും സാധ്യമല്ല. വാസ്തവത്തില്‍ അവിടെ പള്ളിമാത്രം നിലനില്‍ക്കുകയും നബി(സ)യുടെ ഖബ് ർ ഇല്ലാതിരിക്കുകയും ചെയ്താല്‍ വളരെ കുറഞ്ഞ ആളുകളേ അങ്ങോട്ട് പോകൂ എന്നാണ് ഞാന്‍ കരുതുന്നത്. കാരണം, മഹത്വങ്ങള്‍ പലതും മസ്ജിദുല്‍ അഖ്‌സക്കുമുണ്ടല്ലോ. എന്നിട്ടും എത്ര പേര്‍ അങ്ങോട്ട് പോകുന്നുണ്ട്? മദീനയുടെ ആകര്‍ഷണം അത് നബി(സ)യുടെ പട്ടണമാണ് എന്നതാണ്. നബി(സ)യുടെ ശേഷിപ്പുകളും റൗളയും അവിടെയാണുള്ളത്. അവിടത്തെ അനുഭവങ്ങള്‍ മസ്ജിദുല്‍ ഹറമിലെ അനുഭവങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. മസ്ജിദുല്‍ ഹറമില്‍ സ്‌നേഹത്തേക്കാള്‍ ഭക്തിയുടെയും ഗാംഭീര്യത്തിന്റെയും വികാരത്തിനാണ് മുന്‍തൂക്കം. അവിടെ ഒരാള്‍ക്ക് യാചകന്റെ അവസ്ഥകളോട് സാമ്യമുള്ള അനുഭവങ്ങളാണുണ്ടാവുക. എന്നാല്‍, മസ്ജിദുന്നബവിയില്‍ എത്തുമ്പോള്‍ മറ്റെല്ലാ വികാരങ്ങളെയും സ്‌നേഹത്തിന്റെ വികാരം അതിജയിക്കുന്നു എന്നതാണ് സത്യം. ഈ സ്‌നേഹത്തെ നബി (സ) വിശ്വാസത്തിന്റെ ഭാഗമായി പറഞ്ഞിട്ടുണ്ടല്ലോ (സഫറെ അറബ് വ ഹജ്ജെ ബൈതില്ല, പേ. 65-67).

ഹജ്ജും ഉംറയുമൊക്കെ കഴിഞ്ഞ് ഒരു പുതിയ മനുഷ്യനായി ഒരാള്‍ വരുന്നത് വ്യക്തിജീവിതത്തിലെ വിശുദ്ധി മാത്രം നേടിയെടുത്തുകൊണ്ടല്ല. വലിയൊരു സാമൂഹിക ദൗത്യത്തെ നെഞ്ചേറ്റിയാണ്. ഇബ്‌റാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗോജ്ജ്വല ജീവിതം ഒരു വിശ്വാസിയോട് പങ്കുവെക്കുന്നത്  അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇറങ്ങിത്തിരിക്കാനുള്ള പ്രചോദനങ്ങളാണ്. റസൂലുല്ലാഹി (സ)യുടെയും സ്വഹാബത്തിന്റെയും ഓര്‍മകള്‍ മുന്നില്‍ നിവര്‍ത്തി വെക്കുന്നത് സാമൂഹിക മാറ്റത്തിന്റെ ശക്തമായ പാഠങ്ങളാണ്. അവരൊക്കെ ഒന്നിച്ച് നടന്ന വഴിയില്‍ വിശ്വാസികളുടെ കൂട്ടായ്മയുടെ ഭാഗമായി ഞാനുമുണ്ടാകുമെന്ന പ്രതിജ്ഞയാണ് ഹാജിമാരുടെ മനസ്സിലുണ്ടാവേണ്ടത്. നീതിയും നിര്‍ഭയത്വവും ക്ഷേമവുമുള്ളൊരു നാടിനെ യാഥാര്‍ഥ്യമാക്കാനുള്ള പോരാട്ടത്തിന്റെ ഊര്‍ജം കൂടിയാണ് കഅ്ബയും ഹറമിന്റെ മണ്ണും ചരിത്രവും പറഞ്ഞുവെക്കുന്നത്.

ഹജ്ജും ഉംറയുമൊക്കെ കുറച്ച് പ്രായമൊക്കെ ആയിട്ട് ചെയ്യാനുള്ളതാണെന്ന തോന്നല്‍ പൊതുവെ നമുക്കിടയിലുണ്ട്. ആരോഗ്യവും സമ്പത്തുമൊക്കെ ഉണ്ടായിട്ടും ഉംറ ചെയ്യാത്ത ധാരാളം ചെറുപ്പക്കാരുണ്ട്. ഉംറ സുന്നത്ത് മാത്രമാണെന്ന് ധരിച്ച് വെച്ചവരുമുണ്ട്. ഇമാം ശാഫിഈ (റ), ഇമാം അഹ് മദ് (റ) അടക്കം പല പണ്ഡിതന്മാരും ആരോഗ്യവും ഉംറ ചെയ്യാനാവശ്യമായ പണവുമുള്ളവര്‍ക്ക് അത് നിര്‍ബന്ധമാണെന്ന് പറഞ്ഞിട്ടുണ്ട്.

അല്ലാഹുവിന് മാത്രം വഴിപ്പെടാന്‍ ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട ആദ്യഭവനം. വിശ്വാസി ഓരോ ദിവസവും തിരിഞ്ഞു നില്‍ക്കുന്ന ഗേഹം. ദിവ്യബോധനത്തിന്റെ വെളിച്ചവുമായി പ്രിയ റസൂല്‍ നടന്നു നീങ്ങിയ തെരുവുകള്‍. സുമയ്യ(റ)യുടെയും യാസിറിന്റെയും രക്തസാക്ഷ്യത്തിന്റെ നനവുള്ള മണ്ണ്. ബിലാല്‍ (റ)വിന്റെ ബാങ്കൊലിയുടെ മധുരനാദം കാതിലെത്തിക്കുന്ന ഇളം തെന്നല്‍... ദിവ്യബോധനത്തിന്റെ ആദ്യ ശബ്ദം മണ്ണിലേക്കിറങ്ങിയ ഹിറയുടെ തണുപ്പ്.... താങ്ങും തണലുമായി റസൂലുല്ലാഹി(സ)യുടെ ചാരത്ത് ചേര്‍ന്ന് നിന്ന ബീവി ഖദീജ (റ) ഉറങ്ങുന്ന മഖ്ബറ... എത്തിച്ചേരുന്നവരോടൊക്കെയും നൂറ്റാണ്ടുകളുടെ കഥകള്‍ പറയാനുള്ള അബൂഖുബൈസ് പര്‍വതം... മക്കയില്‍ കണ്ണടച്ച് നിന്നാല്‍ കാണാന്‍ കഴിയുന്ന അനേകം കാഴ്ചകളുണ്ട്. കാത് കൂര്‍പ്പിച്ചാല്‍ കേള്‍ക്കാന്‍ കഴിയുന്ന ചില ശബ്ദങ്ങളുണ്ട്. തിരക്കുകളില്‍ നിന്നൊക്കെ മാറി ഹറമിന്റെ ഏതെങ്കിലുമൊരു കോണില്‍ കണ്ണുകളടച്ച് കുറച്ച് നേരമങ്ങനെ നിന്നാല്‍ നമ്മെ മറ്റൊരു കാലത്തേക്കും ലോകത്തേക്കും കൊണ്ടുപോകും. അവിടെ നമ്മള്‍ ഇബ്‌റാഹീം നബിയെയും ഹാജറിനെയും കുഞ്ഞു ഇസ്മാഈലിനെയും കാണും. പ്രിയ റസൂലിന്റെ മുതുകില്‍ എതിരാളികള്‍ കൊണ്ട് വന്നിട്ട ഒട്ടകത്തിന്റെ കുടല്‍മാല വലിച്ച് താഴെയിറക്കാന്‍ ശ്രമിക്കുന്ന കുഞ്ഞു ഫാത്തിമയെ കാണും. അങ്ങനെ എത്രയെത്ര കാഴ്ചകള്‍. കണ്ണ് നനയാതെ മനം നിറയാതെ കഅ്ബയോടും ഹറമിനോടും യാത്ര പറയാനാകില്ല.

മദീനയിലേക്കെത്തുന്നതോടെ റസൂലുല്ലയുടെ സുഗന്ധം ചുറ്റിലും പരന്ന് തുടങ്ങും. മാനവരാശിക്ക് വെളിച്ചം പകര്‍ന്ന, ലോകത്തോളം പടര്‍ന്ന് പന്തലിച്ച ഒരു മനോഹര സംസ്‌കാരത്തിന്റെയും നാഗരികതയുടെയും അടിത്തറ പാകിയ മണ്ണില്‍ അഭിമാനത്തോടെ പാദങ്ങളമര്‍ത്തും. മുത്ത് റസൂലിന്റെ നെറ്റിത്തടം പതിഞ്ഞ റൗളയില്‍ മുഖം പതിയുമ്പോള്‍ ഉള്ളിലേക്കൊഴുകുന്നൊരു വികാരമുണ്ട്. ഒരു വാക്കുകൊണ്ടും വര്‍ണിക്കാനാവാത്തൊരു അനുഭൂതി മസ്ജിദുന്നബവിക്ക് പുറത്ത് ഒന്നിറങ്ങി നിന്നാല്‍ ഒരു കാറ്റ് നമ്മെയിങ്ങനെ പൊതിയും. ഹംസ(റ)വിന്റെയും മിസ്അബ് (റ)വിന്റെയും രക്തസാക്ഷ്യത്തിന്റെ സുഗന്ധം അതിലിങ്ങനെ നിറഞ്ഞ് നില്‍ക്കും. ബദ്‌റിന്റെയും ഉഹ്ദിന്റെയും തബൂക്കിന്റെയും കഥകള്‍ സത്യത്തിന്റെയും നീതിയുടെയും പോരാട്ട മൈതാനിയില്‍ നമ്മെ കൊണ്ട് നിര്‍ത്തും. പ്രിയ റസൂലിനോട് സലാം പറഞ്ഞിറങ്ങുമ്പോള്‍ നാളെ അല്ലാഹുവിന്റെ റസൂലിനെ കണ്‍നിറയെ കണ്ട് സലാം പറഞ്ഞ് പുണരണമെന്ന മോഹം പ്രാര്‍ഥനയായി നിറഞ്ഞ് നില്‍ക്കും. ഇതൊക്കെ അനുഭവിക്കാനാകുന്നത് ജീവിതത്തിലെ വലിയൊരനുഭവമാണ്. ആ അനുഗ്രഹത്തിലേക്ക് നമ്മെ എത്തിക്കാന്‍ പ്രാര്‍ഥനകളിലെന്നും ഇത് നിറഞ്ഞ് നില്‍ക്കട്ടെ.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media