പക്ഷി നിരീക്ഷണം പ്രകൃതിയെ അറിയാം

മുനീര്‍ മങ്കട
ജൂണ്‍ 2025

പുലര്‍ കാലത്തിന്റെ വരവറിയിച്ചുകൊണ്ട് പശ്ചാത്തല സംഗീതമൊരുക്കുന്ന കിളിനാദങ്ങള്‍, കോകില ഗാനവും വിഷുപ്പക്ഷിയുടെ പാട്ടും രാക്കിളികളുടെ സംഗീത സാന്ദ്ര രാവുകളും ഗൃഹാതുരതയാര്‍ന്ന ഓര്‍മകളാണ്. പക്ഷികളുടെ കലപില ശബ്ദങ്ങളില്ലാത്ത ഒരു ലോകം മനുഷ്യന് സങ്കല്‍പ്പിക്കാനാവുമോ?

ഒട്ടിയ വയറുമായി പ്രഭാതത്തില്‍ അന്നം തേടിയിറങ്ങുന്ന കിളികളെക്കുറിച്ചും ആകാശത്ത് ചിറക് വീശിപ്പറക്കുന്ന പക്ഷികളുടെ ദൃഷ്ടാന്തങ്ങളെക്കുറിച്ചും ചിന്തിക്കാന്‍ ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നുണ്ട്.

മനുഷ്യനുമായി ചേര്‍ന്നുനില്‍ക്കുന്ന പക്ഷികളുടെ ജീവിതം നമുക്കേറെ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ദേശാടനം, പ്രജനനം, കൂടുനിര്‍മാണം, കുഞ്ഞുങ്ങളെ പരിപാലിക്കല്‍, ഇര തേടല്‍ തുടങ്ങിയവയില്‍ പക്ഷികള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ഏറെ കൗതുകമാണ്.

പക്ഷിനിരീക്ഷണം ഒരു കല എന്നതിലുപരി പ്രപഞ്ച ദൃഷ്ടാന്തങ്ങളുടെ നിഗൂഢതകളിലേക്കുള്ള വാതായനം കൂടിയാണ്. പ്രകൃതിയില്‍ വളരെ സുന്ദരമായ ജീവിതരീതി പിന്തുടരുന്ന പക്ഷികളെ നിരീക്ഷിക്കുക, അവയുടെ ജീവിത രീതികള്‍ പഠിക്കുക എന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മനുഷ്യര്‍ ഹോബിയായി സ്വീകരിച്ചിരുന്നു. മനുഷ്യന് ഇതര ജീവജാലങ്ങളുമായും പ്രകൃതിയുമായുമുള്ള ബന്ധവും അതില്‍ നിന്നുള്ള അനുഭവങ്ങളും അറിവുകളും വര്‍ധിപ്പിക്കാനും പക്ഷി നിരീക്ഷണം സഹായകമാകുന്നുണ്ട്. ഒരര്‍ഥത്തില്‍ ഗ്രാമീണ സമൂഹത്തിന്റെ സഹജവും സ്വാഭാവികമായിരുന്ന അനുഭവങ്ങളായിരുന്നു അത്തരം അറിവുകള്‍.

കാടുകളിലും മറ്റു പ്രതികൂല സാഹചര്യങ്ങളിലും ഒളിഞ്ഞിരുന്നും വേഷപ്രച്ഛന്നരായും ഏറെ ക്ലേശം സഹിച്ച് ക്ഷമയോടെ കാത്തിരുന്നാണ് പക്ഷിനിരീക്ഷകര്‍ പഠനങ്ങള്‍ നടത്തുന്നത്. പ്രകൃതിയോടും ജീവലോകത്തോടുമുള്ള ആത്മബന്ധം വളര്‍ത്തുന്നതിനും ഇത് സഹായകമാകുന്നു.

നമുക്ക് ചുറ്റുമുള്ള ഗ്രാമങ്ങളും വയലേലകളും കുന്നിന്‍ പുറങ്ങളും നാം നിത്യേന കണ്ടുകൊണ്ടിരിക്കുന്നതും അവഗണിച്ചു വിടുന്നതുമായ വളരെയധികം പ്രദേശങ്ങള്‍ പക്ഷികളാല്‍ സമ്പന്നമാണ്.

ലോകത്തുണ്ടായിരുന്ന പക്ഷി ഇനങ്ങളില്‍ മൂന്നിലൊന്ന് ഇന്ന് വംശനാശം വന്നുകൊണ്ടിരിക്കുന്നു. ഐ.യു.സി.എന്‍ (ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍) 2008-ല്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ റെഡ് ലിസ്റ്റ് പ്രകാരം ലോകത്ത് ഏറ്റവും വംശനാശ ഭീഷണി നേരിടുന്ന പക്ഷികള്‍ ഇന്ത്യയിലാണുള്ളത്.

പ്രകൃതി ചൂഷണം, മലകളും കുന്നുകളും ഇടിച്ചുനിരത്തുന്നതും തണ്ണീര്‍ത്തടങ്ങളും ചതുപ്പുകളും നികത്തി കെട്ടിടങ്ങളും മറ്റും ഉണ്ടാക്കുന്നതിനുവേണ്ടി മനുഷ്യരുടെ ആര്‍ത്തിപൂണ്ട കൈയേറ്റങ്ങളുമാണ് ഇതിന് പ്രധാന കാരണങ്ങളായി ഗണിക്കപ്പെടുന്നത്. പുല്‍ത്തകിടുകളും തണ്ണീര്‍ത്തടങ്ങളും ചതുപ്പ് നിലങ്ങളും മണ്ണിട്ട് നികത്തുന്നതും കണ്ടല്‍ക്കാടുകളും കുറ്റിക്കാടുകളും  കോണ്‍ക്രീറ്റ് സൗധങ്ങള്‍ ഉയര്‍ത്തുന്നതിന് വേണ്ടി നിരത്തുന്നതുമായ പ്രവര്‍ത്തനങ്ങള്‍ ജീവജാലങ്ങളെ മാത്രമല്ല, ഭൂമിയുടെ തന്നെ നിലനില്‍പ്പിന് ഭീഷണിയാകുന്നുണ്ട്.

ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രകൃതി ചൂഷണം നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കേരളത്തിന്റെ സമ്പന്നമായ ജൈവ വൈവിധ്യവും പ്രകൃതി ഭംഗിയും നഷ്ടപ്പെടുന്ന രീതിയിലാണ് ഇന്ന് വികസന പ്രവര്‍ത്തനങ്ങള്‍.

വര്‍ഷത്തില്‍ ഓരോ ദിനങ്ങള്‍ പക്ഷി നിരീക്ഷണത്തിനും അതുപോലെതന്നെ പ്രകൃതി സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഒക്കെയായി നാം നീക്കി വെച്ചിട്ടുണ്ടെങ്കിലും ഓരോ വര്‍ഷം കഴിയുന്തോറും വികസനത്തിന്റെ എണ്ണം വര്‍ധിക്കുകയും പ്രകൃതിയുടെ മേല്‍ അത്യധികമായ ചൂഷണങ്ങള്‍ നടന്നുവരികയും ചെയ്തുകൊണ്ടിരിക്കുന്നു.

പ്രകൃതിയിലുള്ള മനുഷ്യന്റെ ചൂഷണം താല്‍ക്കാലികമായി നിലയ്ക്കുകയും പക്ഷികള്‍ക്കും മറ്റു ഇതര ജീവജാലങ്ങള്‍ക്കും സൈ്വരമായി വിഹാരം നടത്താനും ലഭിച്ച ഒരു അസുലഭ സന്ദര്‍ഭമായിരുന്നു കോവിഡ് കാലം. നാട്ടിന്‍പുറങ്ങളിലും മറ്റും അപൂര്‍വമായി കണ്ടിരുന്ന പലയിനം പക്ഷികളും ജീവികളും കാടുകളില്‍ നിന്ന് നാട്ടിന്‍പുറങ്ങളിലേക്ക് ഇറങ്ങി വരാനും അവയ്ക്ക് സൈ്വരമായി വിഹരിക്കാനും സാധിച്ചു എന്നത് പക്ഷി നിരീക്ഷകരെ സംബന്ധിച്ചും പ്രകൃതി നിരീക്ഷകരെ സംബന്ധിച്ചും വലിയ ആശ്വാസമുള്ള കാര്യമായിരുന്നു. എന്നാല്‍ വിലക്കുകളും നിയന്ത്രണങ്ങളും നീങ്ങുകയും മനുഷ്യന്‍ സാധാരണ ജീവിതത്തിലേക്ക് നീങ്ങുകയും ചെയ്ത സാഹചര്യത്തില്‍ പക്ഷി മൃഗാദികളോടും പ്രകൃതിയോടുമുള്ള മനുഷ്യന്റെ ഇടപെടലുകള്‍ പഴയ അവസ്ഥയിലേക്ക് തന്നെ തിരിച്ചു പോവുകയും ചെയ്തു.

സാലിം മുഈസുദ്ദീന്‍ അബ്ദുല്‍ അലി എന്ന ഡോക്ടര്‍ സാലിം അലിയുടെ ജന്മദിനമായ നവംബര്‍ 12 ആണ് ഇന്ത്യയില്‍ ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത്. ഒരു കുരുവിയുടെ പതനം എന്ന തന്റെ ആത്മകഥയില്‍ ഡോക്ടര്‍ സാലിം അലി  അദ്ദേഹത്തിന്റെ പക്ഷി നിരീക്ഷണ അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്. തന്റെ പത്താം വയസ്സില്‍ മുട്ടയിട്ട് അടയിരിക്കുന്ന ഒരു കുരുവിയുടെ ഇണയെ  വെടിവെച്ച് കൊന്നതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും അനുഭവങ്ങളുമാണ് പക്ഷികളെ സംരക്ഷിക്കുന്നതിന് വേണ്ടി അദ്ദേഹം രംഗത്തിറങ്ങാന്‍ ഇടയായത്.

അദ്ദേഹത്തിന്റെ സ്മരണാര്‍ഥം കേരളത്തിലെ പക്ഷി സങ്കേതമായ തട്ടേക്കാട് പക്ഷി സങ്കേതം ഡോക്ടര്‍ സാലിം അലി പക്ഷി സങ്കേതം എന്ന പേരിലാണ് അറിയപ്പെടുന്നത്. ലോകപ്രശസ്ത ചിത്രകാരനും ശാസ്ത്രജ്ഞനും ആയിരുന്ന ലിയനാര്‍ഡോ ഡാവിഞ്ചി അറിയപ്പെടുന്ന ഒരു പക്ഷി നിരീക്ഷകന്‍ കൂടിയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പെലിക്കണ്‍ സങ്കേതം കണ്ടെത്തിയ കെ.കെ നീലകണ്ഠന്‍ എന്ന ഇന്ദുചൂഡന്‍ തുടങ്ങി നിരവധി പേര്‍ പക്ഷിനിരീക്ഷണ ഗവേഷണങ്ങളില്‍ ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തുകയും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തില്‍ വയലേലകളിലും മറ്റുമായി കണ്ടെത്താവുന്ന ധാരാളം പക്ഷികളെ പക്ഷി നിരീക്ഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഓലേഞ്ഞാലി, ചെമ്പോത്ത്, മീന്‍കൊത്തി ചാത്തന്‍, നാട്ടുമരംകൊത്തി, കുളക്കോഴി, നാട്ടുമൈന എന്ന മാടത്ത, നാട്ടുബുള്‍ബുള്‍, ഇരട്ടതലച്ചി, കരിങ്കുയില്‍, മഞ്ഞതേന്‍കിളി, തുന്നാരന്‍, ചെറിയ മീന്‍കൊത്തി, ചാണകക്കിളി എന്ന മണ്ണാത്തിപ്പുള്ള്, നീര്‍ക്കാക്ക, മൈന, കറുപ്പന്‍ തേന്‍കിളി, മഞ്ഞത്തേന്‍കിളി, അങ്ങാടിക്കുരുവി, ചെമ്പന്‍ നത്ത്, മഞ്ഞക്കിളി, മഞ്ഞക്കറുപ്പന്‍, ആറ്റക്കുരുവി, ആനറാഞ്ചി, മോതിരത്തത്ത, ചിന്നകുട്ടുറുവന്‍ എന്ന പനംതത്ത, കല്‍മണ്ണാത്തി, ചക്കിപ്പരുന്ത്, വിവിധയിനം കൊക്കുകള്‍, മുനിയകള്‍ തുടങ്ങി വിവിധങ്ങളായ നാട്ടുപക്ഷികളാല്‍ സമൃദ്ധമാണ് കേരളത്തിന്റെ നാട്ടിന്‍പുറങ്ങള്‍.

നമ്മുടെ അങ്ങാടികളിലും കടകളിലും ഒക്കെ കണ്ടുവന്നിരുന്ന, മനുഷ്യനോട് ഏറ്റവും അടുത്ത് ഇടപഴകുന്ന അങ്ങാടിക്കുരുവികളില്‍ 80 ശതമാനവും ഇന്ന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ദൈവത്തിന്റെ സ്വന്തം നാടെന്ന് വീമ്പു പറയുമ്പോഴും ഈ നാട്ടില്‍ ദൈവം അറിഞ്ഞ് നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ചും അത്ഭുതകരമായ പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ചും നമ്മിലേറെപ്പേരും അജ്ഞരാണ് എന്നതാണ് സത്യം.

 

(പരിസ്ഥിതിപ്രവര്‍ത്തകനും പക്ഷി നിരീക്ഷകനും ഫോട്ടോഗ്രാഫറും കവിയുമാണ് ലേഖകന്‍

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media