സര്‍ഗസാഹിത്യത്തിലെ സമ്പുഷ്ടമായ മേഖലയും വായനയിലെ ഹൃദ്യമായ അനുഭവവുമാണ് യാത്രാ വിവരണങ്ങള്‍. ഒരു ജനതയെയും സംസ്‌കാരത്തെയും ജീവിതരീതികളെയും കണ്ണുകൊണ്ട് കണ്ടറിയുന്നതിനെക്കാള്‍ കൂടുതല്‍ നാം അറിഞ്ഞും അനുഭവിച്ചും ആസ്വദിച്ചിട്ടുണ്ടാവുക മനസ്സുകൊണ്ടായിരിക്കും. മനസ്സുകള്‍ ലോക ഭൂപടങ്ങളിലൂടെ വ്യാപരിച്ചത് യാത്രാവിവരണമെന്ന സാഹിത്യ ശാഖയിലൂടെയാണ്. ദേശത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ എഴുതപ്പെട്ടത് മക്കയെന്ന ചരിത്ര ഭൂമിയെപ്പറ്റിയാണ്. ഇന്നോളം ദര്‍ശിച്ച കാല-ദേശ-ഭാവനാ ചിന്തകള്‍ക്കും അപ്പുറമാണ് മക്കാ ഭൂപ്രദേശത്തെക്കുറിച്ച ചിന്തകള്‍.
കാല-ദേശങ്ങള്‍ക്കതീതമായി മാനവര്‍ ഒറ്റമനസ്സായി സംഗമിക്കുന്ന ആ പവിത്ര ഭൂമിയെക്കുറിച്ച വര്‍ണനകള്‍ ലോകസാഹിത്യത്തിലെ തിളക്കമാര്‍ന്ന രചനകളാണ്. കര്‍മശാസ്ത്രം, മതപരം, മതാത്മക ചരിത്രം എന്ന തലത്തില്‍ വിശദീകരിക്കുന്ന മതപരമായ ഉള്ളടക്കമുള്ളവ മാത്രമല്ല, തങ്ങളനുഭവിച്ചതും കണ്ടതും കേട്ടതുമായ, മക്കയെന്ന പ്രദേശത്തെ മാലോകരിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെ എഴുതപ്പെട്ടവയും അതിലുണ്ട്. ലോക മനസ്സുകള്‍ ഭാഷാ-വേഷ-ലിംഗ സ്വത്വഭേദങ്ങള്‍ക്കതീതമായി ദൈവത്തിന്റെ ഏകത്വമെന്ന പരികല്‍പനയിലേക്ക് മനമൊന്നായി ഒന്നിക്കുന്ന ലോകസമ്മേളനം എന്ന നിലക്ക് രാഷ്ട്രീയ-സാംസ്‌കാരിക പരിപ്രേക്ഷ്യത്തോടെ എഴുതപ്പെട്ടവയും മക്കയെ ചുറ്റിയുണ്ട്.
കാലിളം ചോപ്പുമാറാത്തൊരു പൈതലിന്റെ കാലിട്ടടിയും മാറില്‍ ജീവാമൃതം കിനിഞ്ഞിറങ്ങുന്ന പെണ്ണിന്റെ നിലവിളിച്ചോട്ടത്തിനു സാക്ഷിയായ സഫാ-മര്‍വാ കുന്നുകളും ആദിമാതാപിതാക്കളായ ആദം - ഹവ്വാ ദമ്പതിമാരുടെ പുനര്‍സംഗമസ്ഥലിയെന്ന് ചരിത്രത്തിന് മറ്റൊരാഖ്യാനം നല്‍കിയവര്‍ വിശേഷിപ്പിച്ച അറഫയുടെ മണല്‍ത്തരികളും കാണുകയെന്നത്, കണ്ടതൊക്കെയും ലോകത്തോളം വിളിച്ചുപറയുകയെന്നത് മനുഷ്യായുസ്സിന്റെ ജന്മസാഫല്യമാണ്. ആധുനിക വാര്‍ത്താവിനിമയോപാധികളും ഗതാഗത മാര്‍ഗങ്ങളും ലഭ്യമല്ലാത്ത കാലത്തും, ഹാജറിനാല്‍ കിളിര്‍ത്ത നാഗരികതയെ തൊട്ടറിയാന്‍ വിജനമായ മരുഭൂമിയും വന്യമായ കാട്ടുപാതകളും ഇടുങ്ങിയ മലയിടുക്കുകളും ഇരുള്‍മുറ്റിയ കടലോലങ്ങളും താണ്ടി വിശ്വാസികള്‍ എത്തിയിട്ടുണ്ട്. ഹജ്ജിന്റെ ആചാരങ്ങള്‍ക്കപ്പുറം സാമൂഹിക-രാഷ്ട്രീയ വികാസ പരിണാമങ്ങളെ പരിപോഷിപ്പിക്കുന്ന ഇടം കൂടിയായിരുന്നു മക്ക എന്ന് മനസ്സിലാക്കാന്‍ മക്കയെക്കുറിച്ച എഴുത്തുകള്‍ സഹായിക്കുന്നുണ്ട്.
'അവന്‍ നാട്ടിലുള്ള മാവുകളിലൊക്കെ വലിഞ്ഞുകയറും. അവയുടെ ഉച്ചിയിലെ ചില്ലക്കൊമ്പുകളില്‍ പിടിച്ച് ഇലപ്പടര്‍പ്പുകളുടെ മീതേകൂടി അനന്തമായ ലോക വിശാലതയില്‍ നോക്കുക അവന് ഒരു രസമാണ്. ചക്രവാളത്തിന്റെ അപ്പുറത്തുള്ള ലോകങ്ങള്‍ കാണാന്‍ അവനു കൊതിയാണ്. ഭാവനയില്‍ മുഴുകി അവന്‍ വൃക്ഷത്തിന്റെ ഉച്ചിയില്‍ നില്‍ക്കുമ്പോള്‍ അടിയില്‍നിന്ന് സുഹ്‌റ വിളിച്ചു ചോദിക്കും:
''മക്കം കാണാവോ ചെറ്ക്കാ?''
മജീദ് അതിനുത്തരമായി ഉയരെ മേഘങ്ങളോട് പറ്റിച്ചേര്‍ന്നു പറക്കുന്ന പരുന്തുകളുടെ പാട്ട് എന്ന് വിശ്വസിക്കുന്ന വരികള്‍ സ്വരമാധുര്യത്തോടെ ഉരുവിടും:
മക്കം കാണാം, മദീനത്തേ പള്ളി കാണാം! -വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖിയിലെ മജീദിന്റെയും സുഹറയുടെയും സംസാരം അഞ്ചുനേരം തിരിഞ്ഞു നില്‍ക്കുന്ന മക്കയെന്ന പവിത്രഭൂമിയെ മനം കുളിര്‍ക്കെ കാണാന്‍ കൊതിക്കുന്ന വിശ്വാസിയുടെ കിനാവാണ്.
'അവളുടെ ഭര്‍ത്താവ് അതിരാവിലെ അവളെ വിളിച്ചുണര്‍ത്തി. കുറച്ച് അപ്പവും കുറേ ഈത്തപ്പഴവും ഒരു തോല്‍ക്കുടം നിറയെ വെള്ളവും എടുത്ത് അവളുടെ കൈയില്‍ കൊടുത്തു. 'എന്റെ പിന്നാലെ വരൂ.. നിന്റെ മകനെയും എടുത്തോളൂ...' അയാള്‍ തന്റെ ഒട്ടകത്തിന്റെ പുറത്തു കയറി. മൊട്ടക്കുന്നുകളും മുള്‍ച്ചെടികളും പൊടിക്കാറ്റും മാത്രമുള്ള മരുഭൂമിയിലൂടെ ഏറെ ദൂരം അവര്‍ സഞ്ചരിച്ചു. ഘോരമായ മരുഭൂമിയുടെ നടുക്കെത്തിയപ്പോള്‍ അയാള്‍ പറഞ്ഞു: 'ഇവിടെ നില്‍ക്കുക.' മണല്‍കുന്നിനപ്പുറത്ത് അയാളുടെ അവസാന കാഴ്ചയും മാഞ്ഞുപോവുകയാണ്... ഹാജര്‍ ശബ്ദം മുഴുവനുമെടുത്ത് ഉറക്കെ വിളിച്ചു ചോദിച്ചു: 'ദൈവമാണോ ഇത് കല്‍പിച്ചത്?' 'അതേ, ഇത് ദൈവത്തിന്റെ നിശ്ചയമാണ്.'
'ആതി' എന്ന നോവലിലൂടെ സാറാ ജോസഫ് കാല്‍പെരുമാറ്റമില്ലാത്ത മക്കാ മരുഭൂമിയെ ലോകജനതയൊന്നാകെ ചുറ്റിത്തിരിയുന്ന പവിത്രനഗരമാക്കിയതിന്റെ ചരിത്രം പറഞ്ഞുവെക്കുകയാണ്.
മലയാളത്തിലെ ഹജ്ജെഴുത്ത്
ഭാവനാ സാഹിത്യത്തിനപ്പുറം കണ്‍കണ്ട മക്കയെ ആത്മനിര്‍വൃതിയോടെ ആവിഷ്‌കരിക്കപ്പെട്ട രചനകള്‍ ലോകത്തെമ്പാടുമുണ്ട്. അതില്‍ തന്നെ മലയാളി വായനയിലേക്കെത്തിയവയില്‍ പ്രധാനപ്പെട്ടവയാണ് ഔസാഫ് അഹ്‌സന്‍ വിവര്‍ത്തനം ചെയ്ത മൈക്കല്‍ വുള്‍ഫിന്റെ ഹാജി, എം.എന്‍ കാരശ്ശേരി മാറ്റിയെഴുതിയ മൊഴിയിലൂടെ മലയാളി വായിച്ച മുഹമ്മദ് അസദിന്റെ മക്കയിലേക്കുള്ള പാത, സിയാവുദ്ദീന്‍ സര്‍ദാറിന്റെ (വിവ. കെ.സി സലീം) സ്വര്‍ഗം തേടി നിരാശയോടെ, അമീര്‍ അഹ്മദ് അലവിയുടെ ഹജ്ജ് യാത്രയുടെ പുണ്യപാതയില്‍ (വിവ. പി.വി യാസിര്‍), അലി ശരീഅത്തിയുടെ 'ഹജ്ജ്' തുടങ്ങിയവ. മൈക്കള്‍ വുള്‍ഫിന്റെ വണ്‍ തൗസന്റ് ഡേ ടു മക്ക എന്ന ഗ്രന്ഥത്തിലെ 10 ലേഖനങ്ങള്‍ 'മക്കയിലേക്ക് അനേക വഴികള്‍' എന്ന ലേഖന സമാഹാരത്തിലൂടെ എ.കെ അബ്ദുല്‍ മജീദ് മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നു. ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങളില്ലാത്ത കാലത്ത് മാസങ്ങളെടുത്ത് കപ്പല്‍ മാര്‍ഗം പോയവരും ആദ്യ വിമാനയാത്ര ചെയ്ത് തീര്‍ഥാടനം നടത്തിയവരുമായ സ്ത്രീകളുടെ ഹൃദയഹാരിയായ വായനയുടെ വിവര്‍ത്തനമാണത്. അതുകൂടാതെ മലയാള ഭാഷയില്‍ തന്നെ ഹജ്ജും മക്കയും ഇതിവൃത്തമായ രചനകള്‍ തീര്‍ഥാടകരുടെ നിനവിലൂടെ മലയാളിവായനയിലേക്കെത്തിയിട്ടുണ്ട്. ഇതില്‍ ആദ്യത്തേതാണ്് വെള്ളമുണ്ട സ്വദേശി പള്ളിയാര്‍ പി. മൊയ്തു ഹാജിയുടെ 1946-ല്‍ പ്രസിദ്ധീകൃതമായ 'ഞാന്‍ കണ്ട അറേബ്യ'.
ഹജ്ജിലെ സ്ത്രീകള്‍
വിശ്വാസികളുടെ മനം എന്നും കാണാന്‍ കൊതിക്കുന്ന മക്കയെന്ന വിശുദ്ധിയുടെ നാടിനെ എഴുതിയവര്‍ അതിലെ സ്ത്രീ സാന്നിധ്യത്തെയും അടയാളപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കു വേണ്ടിയുള്ള എഴുത്ത്, കണ്ടതും അനുഭവിച്ചതുമായ സ്ത്രീജീവിതങ്ങള്‍, യാത്രാ സൗകര്യങ്ങളൊന്നുമില്ലാത്ത കാലത്തും ഹാജറിന്റെ ഗദ്ഗദങ്ങള്‍ അലയൊലിയായ് കാതില്‍ അലയടിച്ചപ്പോള്‍ പരിശ്രമത്തിന്റെയും പങ്കാളിത്തത്തിന്റെയും പ്രതീകമായ ഹാജറിന്റെ വേരുകള്‍ തേടിപ്പോയവര്‍ എഴുതിയവ എന്നിവ ഇതിലുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് 'മക്കയിലേക്ക് അനേകം വഴികള്‍' എന്ന എ.കെ അബ്്ദുല്‍ മജീദിന്റെ ലേഖന സമാഹാരത്തിലെ നവാബ് സിക്കന്ദര്‍ ബീഗം - ഒരു ഇന്ത്യന്‍ രാജ്ഞിയുടെ ഹജ്ജ് യാത്ര, വിനി ഫ്രെഡ് സ്റ്റെഗാ റിന്റെ അബ്രഹാമിനോടൊപ്പം ജീവിക്കുന്ന പോലെ, സഈദ മില്ലറുടെ ഇസ്്ലാമിന്റെ അഞ്ചാമത്തെ സ്്തംഭം, കഅ്ബ ലക്ഷ്യം വെച്ച് മണല്‍പ്പരപ്പിലൂടെ എന്ന ലേഡി എവ്ലിന്‍ കൊബ്ബോൾഡിന്റെ യാത്രാ വിവരണം തുടങ്ങിയവ.
നവാബ് സിക്കന്ദര്‍ ബീഗം 1867-ല്‍ രചിച്ച 'യാദ് ദശ്ത് താരീഖ്-ഓ-വഖാഇയേ ഹജ്ജ്' എന്ന ഉര്‍ദു കൃതിയില്‍ അവരുടെ മക്കാ യാത്രാനുഭവങ്ങളാണ് വിവരിക്കുന്നത്. അത് 'Pilgrimage to Mecca' എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇംഗ്ലീഷില്‍ നിന്നാണ് 'ഒരിന്ത്യന്‍ രാജ്ഞിയുടെ ഹജ്ജ് യാത്ര' എന്ന പേരില്‍ എ.കെ അബ്ദുല്‍ മജീദ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. 1860 മുതല്‍ 1868-ല്‍ മരിക്കുന്നതുവരെ ഭോപ്പാലിന്റെ രാജ്ഞിയായ അവര്‍ ഇന്ത്യയില്‍നിന്ന് ആദ്യമായി ഹജ്ജിന് പോകുന്ന പ്രവിശ്യാ ഭരണാധികാരി കൂടിയായിരുന്നു. ദക്ഷിണേഷ്യയില്‍ നിന്നുള്ള ആദ്യ മുസ്ലിം സ്ത്രീ എഴുത്തായിട്ടാണ് അത് പരിഗണിക്കപ്പെടുന്നത്. ആത്മീയവശങ്ങള്‍ക്കു പകരം ഭരണാധികാരിയെന്ന നിലക്കുള്ള നയതന്ത്രജ്ഞതലത്തിലെ അവരുടെ ഔദ്യോഗിക ഇടപാടുകള്‍ രേഖപ്പെടുത്തുന്ന രാഷ്ട്രീയ പ്രാധാന്യമുള്ള എഴുത്തുരൂപമാണവരുടെ രചനയില്‍ വായിക്കാനാവുക.
യാത്രയില്‍ അവിടുത്തെ സാമൂഹിക-രാഷ്ട്രീയ സ്ത്രീ അവസ്ഥകളെക്കുറിച്ചാണ് കൂടുതല്‍ പ്രതിപാദിക്കുന്നത്. 'ഹിജ്റ 1280 ശഅ്ബാന്‍ 13-ന് അതായത് 1864 ജനുവരി 23-ന് ഞാന്‍ ജിദ്ദയിലെത്തി. ബോംബെയില്‍ നിന്ന് എന്റെ സഹ തീര്‍ഥാടകരോടൊപ്പം സഫലമായ സമുദ്രയാത്ര നടത്തിയാണ് ഇവിടെ എത്തിയത.് തുര്‍ക്കി സുല്‍ത്താന്റെ തുറമുഖ മേധാവി കപ്പലിലേക്ക് വന്നു പറഞ്ഞു: 'ഇനി നിങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിക്കുകയില്ല, നിങ്ങളുടെ ആഗമന വിവരം മക്കയിലെ പാഷയെയും ശരീഫിനെയും അറിയിച്ചിട്ടുണ്ട്. നാളെ എട്ടോ ഒമ്പതോ മണിക്ക് കപ്പലില്‍ നിന്നിറങ്ങി നഗരത്തില്‍ പ്രവേശിക്കാം.' ഇത്തരത്തില്‍ ഔദ്യോഗിക നയതന്ത്ര രീതിയെക്കുറിച്ചാണ് പ്രതിപാദ്യം. അക്കാലത്തെ വിശുദ്ധ മക്കയുടെ ഭൂമിശാസ്ത്രം പറയുന്നിടം, 'ഉത്തുംഗമായ പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട മലനിരകള്‍. കുന്നുകള്‍ക്കിടയിലൂടെയാണ് നിരത്ത്. ''ചില ഭാഗങ്ങളില്‍ വഴി വളരെ ഇടുങ്ങിയതാണ്. മൂന്നോ നാലോ ഒട്ടകങ്ങള്‍ക്ക് മാത്രമേ ഒരുമിച്ച് പോകാന്‍ സാധിക്കുകയുള്ളൂ.' മക്കക്ക് ചുറ്റുമുള്ള പട്ടണത്തില്‍ തടാകമോ നദിയോ അരുവികളോ ഇല്ല, പണം കൊടുക്കാതെ തീര്‍ഥാടകര്‍ക്ക് വെള്ളമെടുക്കാന്‍ കഴിയില്ല. കൂടെയുണ്ടായിരുന്ന ഒമ്പത് പേര്‍ക്ക് വയറിളക്കം ബാധിച്ചു, എട്ട് പേര്‍ മരിച്ചു. നാലുപേര്‍ കപ്പലിലാണ് മരിച്ചത്. മദീനാ സന്ദര്‍ശനത്തിനു പോയ ഒരുപാടാളുകള്‍ മരിച്ചു. രണ്ടുപേര്‍ അപ്രത്യക്ഷരായി. ഒന്ന് ഒരു സ്ത്രീയായിരുന്നു. ഒന്നു ജലവാഹകന്‍. അവര്‍ക്കെന്തു സംഭവിച്ചുവെന്നറിയില്ല. 400-ഓളം ആളുകള്‍ക്ക് കപ്പലില്‍ വെച്ച് ജീവഹാനി സംഭവിച്ചു.'' ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്ന ബോധ്യത്തോടെ മക്കത്തേക്ക്് ബന്ധുക്കളെ യാത്രയാക്കുന്ന അക്കാലത്തിന്റെ ഓര്‍മകള്‍ സൂക്ഷ്മമായി മനസ്സിലാക്കാന്‍ ഇതിലൂടെ കഴിയുന്നുണ്ട്. ''സ്ത്രീകള്‍ പലപ്പോഴും പത്തോളം വിവാഹം കഴിക്കും. ഒരു പ്രാവശ്യം മാത്രം വിവാഹിതരായവര്‍ വളരെ കുറവാണ്. ഒരു സ്ത്രീ തന്റെ ഭര്‍ത്താവിന് പ്രായമാവുകയോ അല്ലെങ്കില്‍ മറ്റാരിലെങ്കിലും ആകൃഷ്ടരാവുകയോ ചെയ്താല്‍ ശരീഫിനെ (അന്ന് അവിടത്തെ പ്രവിശ്യാഭരണാധികാരിക്ക് പറയുന്ന പേര്) വിവരം അറിയിച്ച് ഭര്‍ത്താവുമായുള്ള കാര്യം തീര്‍ക്കും. എന്നിട്ട് മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കും. പുതിയ ആള്‍ സുന്ദരനോ പണക്കാരനോ ആയിരിക്കും. അന്നത്തെ സൗദി സ്ത്രീയവസ്ഥകളെ ഇപ്രകാരമാണ് പ്രതിപാദിക്കുന്നത് (ഒരിന്ത്യന്‍ രാജ്ഞിയുടെ ഹജ്ജ് യാത്ര എന്ന പേരില്‍ എ.കെ അബ്ദുല്‍ മജീദ്). ഭോപാല്‍ എവിടെയാണെന്നു ചോദിക്കുമ്പോള്‍ - ഇന്ത്യയിലെ സ്വര്‍ഗം എന്നു മറുപടി പറയുന്നതും അവിടേക്ക് 'ശരീഫ്' ക്ഷണിക്കുമ്പോള്‍ കഅ്ബയാണ് എന്റെ സ്വര്‍ഗം എന്നു മറുപടി പറയുന്നതും കാണാം.
പാശ്ചാത്യ ദമ്പതികള്‍ക്ക് ചൈനയില്‍ വെച്ച് ജനിച്ച വിനി ഫ്രെഡ് സ്റ്റെഗാർ ജീവിത വഴിയില്‍ വെച്ച് പരിചയപ്പെട്ട ഇന്ത്യക്കാരനായ ഭര്‍ത്താവ് അലിയോടൊപ്പമാണ് ഹജ്ജിനു പോകുന്നത്. എണ്‍പതാമത്തെ വയസ്സിലാണ് വിനി ഫ്രെഡ് സ്റ്റെഗാർ Always Bells '(അബ്രഹാമിനോടൊപ്പം ജീവിക്കുന്ന പോലെ') എഴുതിയത്. തീവണ്ടിയിലെയും കപ്പലിലെയും യാത്രാ ക്ലേശങ്ങളെയും കൗതുകങ്ങളെയും കുറിച്ച വര്‍ണനകളാണ് ഇതില്‍. ലക്നോവില്‍ നിന്നാണ് അവര്‍ തീവണ്ടിയില്‍ യാത്ര പുറപ്പെടുന്നത്. തീര്‍ഥാടനവണ്ടി പിടിക്കാനുള്ള ആള്‍ത്തിരക്കും ക്ഷയരോഗം ബാധിച്ച രോഗിയെ പോലെ കിതച്ചുവരുന്ന വണ്ടിയെയും തീര്‍ഥാടകരെയും പൂമാലയിട്ട് സ്ത്രീകള്‍ അലങ്കരിക്കുന്നതും ഇനിയൊരിക്കലും തിരിച്ചൊരു വരവുണ്ടാകില്ലെന്നുറപ്പോടെ പ്രിയപ്പെട്ടവരെ യാത്രയാക്കാന്‍ വേണ്ടി വരുന്ന ഉറ്റവരുടെ സ്നേഹാര്‍പ്പണം നടത്തുന്നതും ഹൃദയഹാരിയായ വര്‍ണനയാണ്. കവിള്‍ വരെ മാലകൊണ്ട് മൂടിയതിനെ 'ചൈനയിലെ ക്ഷേത്രോദ്യാനത്തില്‍ മരിക്കാന്‍ വേണ്ടി ഉപേക്ഷിച്ച കുഞ്ഞ് റോസിന്റെയും മുല്ലയുടെയും രാജകീയ ഹാരങ്ങളണിഞ്ഞ് രാജ്ഞിയായിരിക്കുന്നു എന്നാണ് സ്വയം വര്‍ണിക്കുന്നത്. യാത്രയയക്കാന്‍ വന്ന മഹാ ജനം അല്ലാഹു അക്ബര്‍ എന്നുച്ചരിച്ചതോടെ ആയിരം മുസ്ലിംകള്‍ കയറിയ വണ്ടി, അവരുടെ കപ്പലായ എസ്തോഫാര്‍ എന്ന ചരക്കുകപ്പലിനെ ലക്ഷ്യമാക്കി നീങ്ങി. 400 സ്ത്രീകള്‍ കപ്പലില്‍ യാത്രക്കാരായുണ്ട്. അക്കാലത്തെ സമുദ്ര സഞ്ചാരത്തിലെ ഭയാനകതകള്‍ കോറിയിടുന്നതാണ് വിവരണങ്ങള്‍. പാചകത്തിനുള്ള ഏര്‍പ്പാടുകള്‍ ഇന്നത്തെ ആധുനിക ടൂറിംഗ് ഓപറേറ്റര്‍മാരാല്‍ നയിക്കുന്ന ഹജ്ജ് നടത്തുന്നവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയാത്തത്രയാണ്. അതില്‍ പെഷവാറില്‍ നിന്നുള്ള രണ്ട് പെണ്‍കുട്ടികളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. മക്കയെത്തും മുമ്പേ സഹോദരിമാരില്‍ ഒരാള്‍ മരിച്ചു.
'ഫിഫ്ത് പില്ലര്‍ ഓഫ് ഇസ്ലാം' എന്ന സയ്യിദാ മില്ലറുടെ ഇസ് ലാമിന്റെ അഞ്ചാമത്തെ സ്തംഭം (എ.കെ അബ്ദുല്‍ മജീദ്) എന്ന പേരില്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട പുസ്തകം ഒരു താരതമ്യ പഠനമെന്ന നിലയില്‍ ഉള്ളതാണ്. 1970-ല്‍ വിമാനത്തില്‍ പോയ അവര്‍, കപ്പലില്‍ ഹജ്ജിന് പോയവരുടെ പ്രയാസങ്ങളെ അറിയുകയും മുന്‍കാല ഹജ്ജ് സാഹിത്യങ്ങള്‍ വായിക്കുകയും ചെയ്തതിനാല്‍ ഒട്ടകപ്പുറത്തുള്ള യാത്ര വളരെ ദുസ്സഹമായിരുന്നെങ്കിലും വിമാന യാത്രയെപ്പോലെ കടലാസ് വര്‍ക്കുകളും മറ്റും ഉള്ള നൂലാമാല ഇല്ല, 30000 പേര്‍ വിമാന യാത്രക്ക് അപേക്ഷിച്ചിരുന്നു എങ്കിലും 17,000 പേര്‍ക്ക് മാത്രമേ അനുമതി ലഭിച്ചിരുന്നുള്ളൂ എന്ന് പറയുന്നു. ഭര്‍ത്താവിന്റെ പൂര്‍വ വിദ്യാര്‍ഥിയായ യുവാവ്, അവന് ഹജ്ജിന് പോകാന്‍ അനുമതി ഇല്ലാത്തതിനാല്‍ കൂടെയുള്ള ഒരു സ്ത്രീയെ ഹജ്ജ് വേളയില്‍ നോക്കണേ എന്ന് പറഞ്ഞ് വിമാനത്തില്‍ വെച്ച് അദ്ദേഹത്തെ ഏല്‍പ്പിച്ചു കൊടുത്തത,് 'പെണ്‍ തീര്‍ഥാടകര്‍ പുരുഷ ബന്ധുവിനോടൊപ്പം മാത്രമേ ഹജ്ജിന് പോകാവൂ എന്ന ശാസന നിലനില്‍ക്കെ ഇങ്ങനെ ചെയ്തത് അവരെ വല്ലാതെ അമ്പരപ്പിച്ചു കളഞ്ഞു എന്നും, ഈജിപ്തുകാരും ആഫ്രിക്കക്കാരും അറബികളും എല്ലാമുള്ള തമ്പിലെ സാഹോദര്യത്തോടെയുള്ള സഹവാസവും അവരുടെയൊക്കെ ജീവിതരീതിയും പെരുമാറ്റവും ഒക്കെ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
എ.കെ അബ്ദുല്‍ മജീദ് വിവര്‍ത്തനം ചെയ്ത മറ്റൊരു ഹജ്ജ് യാത്രാവിവരണമാണ് ലേഡി എബിന്‍ കൊബ്ബോൾഡിന്റെ 'കഅ്ബ ലക്ഷ്യം വെച്ച് മണല്‍ പരപ്പിലൂടെ. 'ഇസ്ലാം സ്വീകരിച്ച് സൈനബ കൊബ്ബോൾഡ് എന്നറിയപ്പെട്ട അവര്‍ ആദ്യമായി ഹജ്ജ് ചെയ്ത ബ്രിട്ടീഷ് വനിതയാണ്. 1933-ല്‍ 63-ാമത്തെ വയസ്സില്‍ കയ്റോവില്‍ നിന്ന് ജിദ്ദ വഴി തനിച്ച് കാറിലാണ് യാത്ര പുറപ്പെടുന്നത.്' ജിദ്ദയില്‍ നിന്ന് മക്കയിലേക്ക്, മക്കയില്‍ നിന്ന് മദീനയിലേക്ക് ആണ് യാത്ര.'ഒരു ഡയറിക്കുറിപ്പ് എന്ന രൂപത്തിലാണ് വിവരണം. 1933 ജനുവരി 26, ഫെബ്രു 26, മാര്‍ച്ച് 1... അങ്ങനെ തുടങ്ങി കാറില്‍ നടത്തിയ ഹജ്ജ് യാത്രയുടെ വിവരണം എന്ന നിലക്കുകൂടി പ്രസക്തമാണ്. ബദവി പെണ്‍കുട്ടികളെ കുറിച്ചും മരുഭൂമിയിലെ വഴിക്കൊള്ളയെ കുറിച്ചുമൊക്കെ എഴുതിയ യാത്രാ ഡയറിയില്‍ കഥ പറച്ചില്‍ വിവരണമുണ്ട്. ''വൈകുന്നേരം ചന്തയില്‍ ഒത്തുകൂടുന്ന ഗ്രാമീണരാണ് കഥ പറയുക. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കഥ, ആയിരത്തൊന്ന് രാവുകള്‍, ജാഹിലിയ്യാ വീര കവികളെ കുറിച്ച്- ഇതൊക്കെയായിരിക്കും കഥകള്‍. കഥ കേള്‍ക്കാന്‍ ആള്‍ക്കൂട്ടം ഉണ്ടാകും. മുസ്്ലിമായ ശേഷം പാസ്പോര്‍ട്ടില്‍ പേര് മാറ്റാത്തതിനാല്‍ ഉദ്യോഗസ്ഥരാല്‍ തടഞ്ഞുവെക്കപ്പെട്ട കാര്യം പരാമര്‍ശിക്കുന്നുണ്ട്.'
മലയാള ഹജ്ജെഴുത്തില്‍ സ്ത്രീകളെ കുറിച്ച പരാമര്‍ശങ്ങള്‍ രസകരമായി നടത്തിയ വായന കാണാനാവുക സി.എച്ച് മുഹമ്മദ് കോയയുടെ, ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുകയും പിന്നീട് പുസ്തകമാക്കുകയും ചെയ്ത തന്റെ സരസമായ ശൈലിയിലൂടെ എഴുതിയ 'എന്റെ ഹജ്ജ് യാത്ര'(1960)യിലാണ.് കപ്പല്‍ യാത്രയിലെ സ്ത്രീകളുടെ രസകരമായ കാഴ്ചകളെ കുറിച്ചാണ് അദ്ദേഹം പ്രതിപാദിക്കുന്നത്. കൂടെയുണ്ടായിരുന്ന മലബാറിലെ സ്ത്രീകളും മറ്റ് സംസ്ഥാനങ്ങളിലുള്ള കുഞ്ഞു മക്കളെ കൂട്ടി വന്ന സ്ത്രീകളും സ്വന്തം കാര്യങ്ങള്‍ ചെയ്തതിനെക്കുറിച്ചും മലബാര്‍ സ്ത്രീകളുടെ മടിയെ കുറിച്ചുമൊക്കെ രസകരമായി അദ്ദേഹം പറയുന്നു. ''മലബാറിനു പുറത്തുള്ള സ്ത്രീകള്‍ വളരെ ഉഷാറായി കാണപ്പെട്ടു. നമ്മുടെ സ്ത്രീകള്‍ അധിക നേരവും കിടക്കുമ്പോള്‍ മുസാഫര്‍ ഖാനയിലുള്ള സ്ത്രീകള്‍ ചോറു വാങ്ങേണ്ടിടത്ത് പോയി ചോറ് വാങ്ങുന്നു. സ്വയം വെള്ളമെടുത്ത് നമസ്‌കരിക്കുന്നു. നമ്മുടെ സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാന്‍ പോലും ആണുങ്ങള്‍ വേണം. മൂന്നുമാസം പ്രായമായിട്ടില്ലാത്ത ചോര പൈതലിനെയും, നാഴിയും ഉഴുക്കും പോലെയുള്ള കുഞ്ഞുങ്ങളെയും കൊണ്ട് കപ്പല്‍ തങ്ങളുടെ തറവാട് ആണെന്ന വിചാരത്താല്‍ 'ചുറ്റി നടക്കുന്ന ചില സ്ത്രീകളെ കണ്ടപ്പോള്‍ 'ഭര്‍ത്താവിനാല്‍ 'അനുഗ്രഹീത ആയാലും അത്തോളിയില്‍ നിന്ന് ഒരു കുഞ്ഞിനെയും കൂട്ടി കോഴിക്കോട് എത്താന്‍ ഭാര്യ പെടുന്ന പെടാപാട് ഓര്‍ത്തു പോയി.'' മലയാളി സ്ത്രീകളുടെ വസ്ത്രധാരണത്തെ സ്വതഃസിദ്ധമായ ശൈലിയിലൂടെ പറയുന്നത് ''കപ്പലില്‍ രണ്ടു കൈകൊണ്ടും കോണി പിടിച്ച് തട്ടിലേക്ക് കയറുമ്പോള്‍ ശക്തിയായി അടിക്കുന്ന കാറ്റ് കൊണ്ട് കാച്ചി പൊങ്ങി പോകുമ്പോള്‍ താഴെ തട്ടിലുള്ള മര്യാദക്കാര്‍ കണ്ണു പൊത്തേണ്ടി വന്നു. അടിയിലെ പാവാടകൊണ്ട് വലിയ കാര്യമില്ല. ഹജ്ജിനു പോകുമ്പോഴെങ്കിലും നമ്മുടെ സഹോദരിമാര്‍ പൈജാമ ധരിക്കുന്നത് കൊള്ളാം എന്നാണ്.'
വചനം ബുക്ക് പ്രസിദ്ധീകരിച്ച പി.എ സമീനയുടെ 'ഹജ്ജ് ഒരു അനുഭവസാക്ഷ്യം', കല്ലടി മുംതസ് ഹമീദിന്റെ 'ഒരു തീര്‍ഥാടകയുടെ നിനവുകള്‍', 'വിലപിക്കുന്ന മതിലും ദിവംഗതരുടെ താഴ്്‌വാരവും' (കെ. മറിയം) എന്നിവ മലയാളി വായിച്ച പുസ്തകങ്ങളാണ്. മനം കൊണ്ട് കാണാനാഗ്രഹിച്ച നാടിനെ കാണുകയും ചരിത്ര പാഠങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്ത ഒരു തീര്‍ഥാടകയുടെ അനുഭവങ്ങളിലൂടെ നീങ്ങുന്ന യാത്രാനുഭവമാണ് സമീനയുടേത്. മുംതാസിന്റേത് ആത്മീയ സന്തോഷം എന്നതിനപ്പുറം ഒരു സ്ത്രീമനസ്സിന്റെ ചിന്തകള്‍കൂടിയാണ്. ''ഞങ്ങളുടെ മുഖമക്കന ഒട്ടും സുന്ദരമായിരുന്നില്ല, അതിന്റെ ഡിസൈനെക്കുറിച്ച് ഒട്ടും മതിപ്പുതോന്നിയില്ല'- വിമാനത്തിലെ എയര്‍ഹോസ്റ്റസിനെ മുടി ബോബ് ചെയ്ത് സുന്ദരിയായവള്‍ എന്നൊക്കെയുള്ള വര്‍ണനകള്‍ സ്ത്രീ മനസ്സിനെ കൂടി പ്രതിഫലിപ്പിക്കുന്നു. ഇതില്‍ ചേര്‍ത്തുവെക്കാവുന്ന ഒന്നാണ് വൈറോളജിസ്റ്റായ പ്രഫ കെ. നസീമയുടെ 'ചരിത്രം ത്രസിക്കുന്ന പുണ്യയാത്രയിലെ സ്മരണകള്‍'. ഖുര്‍ആനിക ചരിത്ര സ്ഥലങ്ങളെയും സന്ദര്‍ഭങ്ങളെയും ശാസ്ത്രത്തിന്റെ നിരീക്ഷണത്തോടു കൂടി അവതരിപ്പിക്കുകയാണവര്‍. 'നൈലിന്റെയും ഒലീവിന്റെയും നാടുകളിലൂടെ' എന്ന സവിത ടീച്ചറുടെ ഗ്രന്ഥവും ആത്മനിര്‍വൃതിയുടെ കാഴ്ചകളാണ്.
'എന്റെ ഹജ്ജ് അനുഭവങ്ങള്‍' എന്ന യു.ടി ഫാത്വിമ ശാന്തപുരത്തിന്റെ ലേഖനം (ആരാമം മാസിക) ആദ്യകാല ഹജ്ജെഴുത്തിനെക്കുറിച്ച ശ്രദ്ധേയമായ എഴുത്താണ്. 1971-കളില്‍ കപ്പലില്‍ പോയ യാത്രയില്‍ 'വാനലോകത്ത് മിന്നിത്തിളങ്ങുന്ന താരാപഥങ്ങളെയും കണ്ണെത്താ ദൂരത്തുള്ള പാരാവരങ്ങളെയും നോക്കിയുള്ള യാത്ര'. ഇന്നത്തെപ്പോലെ രാജപാതകള്‍ നിര്‍മിക്കപ്പെട്ടിട്ടില്ലാത്ത ക്ലേശതകളും കൗതുകങ്ങളും നിറഞ്ഞ യാത്ര അവര്‍ നടത്തിയത് പത്ത് മാസം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ടായിരുന്നു. ഇന്നത്തെപ്പോലെ ജനബാഹുല്യമോ തിരക്കുകളോ ഇല്ലാത്ത കാലം എന്നവര്‍ സൂചിപ്പിക്കുന്ന മനോഹരമായ എഴുത്താണത്.
'കഅ്ബയിലേക്കുള്ള ഖാഫിലക്കൂട്ടം' എന്ന, എഴുത്തുകാരി ഷഹ് ല പെരുമാളിന്റെ കഅ്്ബയിലേക്കുള്ള ഖാഫിലകള്‍, മക്കത്തു പൂത്ത ഈന്തമരം തുടങ്ങി ഒമ്പതു ശീര്‍ഷകങ്ങളുള്ള ഈ കൂട്ടത്തില്‍ ഏറ്റം അവസാനമായി പുറത്തിറങ്ങിയതെന്നു പറയാവുന്നതാണ്. 'മക്കത്തു പോയവര്‍ക്കെല്ലാം തിരികെ വരുമ്പോള്‍ സംസം വെള്ളത്തിനും കാരക്കക്കും തസ്ബീഹ് മാലക്കും ഒപ്പം നാട്ടിലേക്കു കൊണ്ടുവരാന്‍ നൂറുനൂറു കഥകളുണ്ടായിരുന്നു' എന്നവര്‍ പറയും പോലെ വളരെ രസകരമായി, കഥ പറയും പോലെ മക്കയും മദീനയും കണ്ടപോലെ മാലോകരോട് വിളിച്ചുപറയാന്‍ കഴിയുന്ന പുസ്തകമാണ്.
അവലംബം;
ഹജ്ജെഴുത്തിലെ മലയാളിപ്പെരുമ, അബ്്ദുറഹ്മാന്‍ മങ്ങാട്
മക്കയിലേക്ക് അനേകം വഴികള്‍ (എ.കെ അബ്്ദുല്‍ മജീദ്)