നിലനില്‍പ് നീതിക്കുവേണ്ടി

അഫീദ അഹ്മദ്
ജൂണ്‍ 2025
ഗുജറാത്തില്‍ വെച്ച് ബില്‍ക്കീസ് ബാനുവിനൊപ്പം ചെലവഴിച്ച അനുഭവം ഓര്‍ത്തെടുക്കുന്നു.. 2002-ല്‍ നടന്ന അതിഭീകരമായ വംശഹത്യക്ക് ശേഷം, ഏകദേശം മുപ്പത് തവണയെങ്കിലും അഞ്ച് മക്കളെയുംകൊണ്ട് അവര്‍ക്ക് വീട് മാറേണ്ടി വന്നിട്ടുണ്ട് എന്നത് സംഘ് പരിവാര്‍ തുടരുന്ന വംശീയ ഉന്മൂലന പ്രക്രിയയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നുണ്ട്. മൂത്ത മകള്‍ ഹാജറ ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കി തുടര്‍പഠനം ആഗ്രഹിക്കുന്നു. മറ്റൊരു മകള്‍ ഫാത്തിമ പ്ലസ് ടു പരീക്ഷ എഴുതി. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സാലിഹയും ആറാം ക്ലാസില്‍ പഠിക്കുന്ന അക്ഷയുമടങ്ങിയതാണ് ആ കുടുംബം.

എമ്പുരാനും, അതിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്ത് വംശഹത്യയുമൊക്കെ കേരളം ചര്‍ച്ച ചെയ്യുമ്പോള്‍ അതൊന്നുമറിയാതെ, അരക്ഷിതമായിപ്പോയ തന്റെ ജീവിതത്തെ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ് ബില്‍ക്കീസ് ബാനു എന്ന ധീരയായ പെണ്ണ്.

സ്വന്തം നിലനില്‍പ്പ് കൊണ്ടുമാത്രം സംഘ് പരിവാറിനെ വിറളി പിടിപ്പിക്കുന്ന, അസ്വസ്ഥപ്പെടുത്തുന്ന പെണ്‍പോരാളി. തന്റെ ജീവിതത്തിലേറ്റ വലിയ മുറിവിനെ അസാമാന്യ ധൈര്യവും ആര്‍ജവവും കൈമുതലാക്കി തുന്നിച്ചേര്‍ത്തവള്‍.

ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആദ്യമായി ജി.ഐ.ഒ കേരളക്ക് വേണ്ടി അവരെ ബന്ധപ്പെടുന്നത്. ജി.ഐ.ഒ നടത്തുന്ന സംഘ് പരിവാര്‍ വിരുദ്ധ കാമ്പയിനിന്റെ ഉദ്ഘാടനത്തിന് വേണ്ടിയായിരുന്നു അത്. മുസ്ലിം പെണ്ണിനെ ടൂളാക്കികൊണ്ട് ഫാസിസ്റ്റ് ഭരണകൂടം നടത്തുന്ന മുസ്ലിം വംശഹത്യാ രാഷ്ട്രീയത്തെ തുറന്നുകാട്ടുകയും അതിന്റെ ഏറ്റവും വലിയ ഇരകളായ സ്ത്രീ ജീവിതങ്ങളെ മുഖ്യധാരാ സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയുമായിരുന്നു ഉദ്ദേശ്യം. ഇത്തരമൊരു കാമ്പയിനിന്റെ ഉദ്ഘാടനം നിര്‍വഹിക്കേണ്ടത് ആര് എന്ന ചര്‍ച്ച നീണ്ടത് സമകാലിക ഇന്ത്യയില്‍ സംഘ് പരിവാറിനെ സ്വന്തം അതിജീവനംകൊണ്ട് വെല്ലുവിളിക്കുന്ന ബില്‍ക്കീസ് ബാനുവിലേക്കായിരുന്നു. അന്വേഷണങ്ങള്‍ക്കൊടുവില്‍ ബില്‍ക്കീസ് ബാനുവിന്റെ ഇണയായ യാക്കൂബ് സാഹിബിനെ ബന്ധപ്പെടാന്‍ സാധിച്ചു. പ്രസ് കോണ്‍ഫറന്‍സുകളില്‍ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ തന്റെ ഇണക്ക് സംരക്ഷണവലയം തീര്‍ത്ത് ചേര്‍ന്ന് നില്‍ക്കുന്ന യാക്കൂബ് സാഹിബിന്റെ മുഖം നമുക്കൊക്കെ ഏറെ പരിചയമുള്ളതാണ്.

പരിപാടിയെക്കുറിച്ച് ബോധ്യപ്പെടുത്തി നേരില്‍ കാണാനുള്ള അനുവാദം വാങ്ങി.

ജി.ഐ.ഒവിനെ പ്രതിനിധീകരിച്ച് ഈയുള്ളവളും, ഒപ്പം സംസ്ഥാന സമിതിയംഗങ്ങളായിരുന്ന നസ് റിൻ പി നസീറും സുഹാന അബ്ദുല്ലത്തീഫും ഗുജറാത്തിലേക്ക് പോകുമ്പോള്‍ അവര്‍ രണ്‍ധിക്പൂര്‍ എന്ന സ്ഥലത്തെ ഒരു കൊച്ചു വീട്ടിലായിരുന്നു. നിസ്സംഗമായ ഭാവത്തോടെ മാത്രം കാണാറുള്ള ആ മുഖത്ത് ഞങ്ങളെ എതിരേല്‍ക്കുമ്പോള്‍ കണ്ട പുഞ്ചിരി ഇന്നും മായാതെ ഓര്‍മയിലുണ്ട്. ഞങ്ങള്‍ക്ക് വിരുന്നൊരുക്കുന്ന തിരക്കിലായിരുന്നതിനാലാവാം, അവര്‍ക്ക് കൂടുതലൊന്നും സംസാരിക്കാന്‍ സാധിച്ചില്ല. സംസാരിച്ചത് മുഴുവനും യാക്കൂബ് സാഹിബായിരുന്നു. അവിടെ ചെലവഴിച്ച കേവലം രണ്ടു മണിക്കൂറുകള്‍ കൊണ്ട് 2002-ന് ശേഷമുള്ള തങ്ങളുടെ കയ്പുറ്റ ജീവിതാനുഭവങ്ങള്‍ അദ്ദേഹം നമുക്ക് മുന്നില്‍ പറഞ്ഞു വെച്ചു.

കോടതി പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയും മറ്റാനുകൂല്യങ്ങളൊന്നും അന്നവര്‍ക്ക് ലഭ്യമായിരുന്നില്ല. തുടര്‍ന്നുള്ള നിയമ പോരാട്ടത്തിനൊടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സമ്മര്‍ദത്തിന് വഴങ്ങി സര്‍ക്കാര്‍ അല്‍പമെങ്കിലും തുക അനുവദിച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞത്.

 

ഇന്നും തുടരുന്ന സൗഹൃദം

കഴിഞ്ഞ ദിവസമാണ് വീണ്ടും യാസീനെ ബന്ധപ്പെട്ടത്. ബില്‍ക്കീസ് ബാനുവിന്റെയും യാക്കൂബ് സാഹിബിന്റെയും ഒരേയൊരു മകന്‍. അവന്‍ ഹോസ്റ്റലില്‍ നിന്ന് പ്ലസ് ടു പഠിക്കുകയാണ്. വീട്ടിലെത്തിയപ്പോള്‍ യാക്കൂബ് സാഹിബിനെ ബന്ധപ്പെട്ടു. സുഖവിവരങ്ങളന്വേഷിച്ചപ്പോള്‍ നേരത്തേയുള്ള വീട്ടിലല്ല, മറ്റൊരു സ്ഥലത്തേക്ക് അവര്‍ താമസം മാറിയിരിക്കുന്നു.

2002-ല്‍ നടന്ന അതിഭീകരമായ വംശഹത്യക്ക് ശേഷം, ഏകദേശം മുപ്പത് തവണയെങ്കിലും അഞ്ച് മക്കളെയുംകൊണ്ട് അവര്‍ക്ക് വീട് മാറേണ്ടി വന്നിട്ടുണ്ട് എന്നത് സംഘ് പരിവാര്‍ തുടരുന്ന വംശീയ ഉന്മൂലന പ്രക്രിയയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നുണ്ട്. മൂത്ത മകള്‍ ഹാജറ ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കി തുടര്‍പഠനം ആഗ്രഹിക്കുന്നു. മറ്റൊരു മകള്‍ ഫാത്തിമ പ്ലസ് ടു പരീക്ഷ എഴുതി. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സാലിഹയും ആറാം ക്ലാസില്‍ പഠിക്കുന്ന അക്ഷയുമടങ്ങിയതാണ് ആ കുടുംബം.

തുടര്‍ച്ചയായി ഒരു സ്ഥലത്ത് താമസം സാധ്യമല്ലാത്തതിനാല്‍ യാക്കൂബ് സാഹിബിന് കൃത്യമായി ഒരു തൊഴിലെടുക്കാനാവുന്നില്ല. തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഒന്നും സമ്പാദിക്കാന്‍ കഴിയാതെയും നിത്യവരുമാനമില്ലാതെയും ജീവിതം തള്ളി നീക്കുമ്പോള്‍, രണ്ട് പതിറ്റാണ്ടിനിപ്പുറത്തും അവര്‍  വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം മനസ്സിലാവും.

പുതിയ വഖ്ഫ് നിയമവുമായി ബന്ധപ്പെട്ട് അതിന്റെ മേന്മകളിലൊന്നായി സംഘ് പരിവാര്‍ അവതരിപ്പിക്കുന്നത് മുസ്ലിം സ്ത്രീയുടെ അവകാശങ്ങള്‍ സംരക്ഷിക്കുക കൂടിയാണ്. വളരെ നിഷ്‌കളങ്കമായി തോന്നുന്ന ഈ വാദത്തിന്റെ ഇരട്ടത്താപ്പിനെ കുറിച്ച് നാം മനസ്സിലാക്കേണ്ടതുണ്ട്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കുമ്പോഴും, മുത്ത്വലാഖ് ബില്ല് പാസാക്കുന്ന ഘട്ടത്തിലുമെല്ലാം പ്രസ്തുത വാദം അവതരിപ്പിച്ച് തന്നെയാണവര്‍ സമൂഹത്തെ കബളിപ്പിക്കാന്‍ ശ്രമിച്ചത്. അഥവാ, ബില്‍ക്കീസ് ബാനുവിനെ പോലെ തീര്‍ത്തും  അരക്ഷിതരാക്കപ്പെട്ട, സംഘ് പരിവാര്‍ അക്രമിക്കൂട്ടം തകര്‍ത്തെറിഞ്ഞ ജീവിതത്തെ ധൈര്യവും ഇച്ഛാശക്തിയും കൊണ്ട് മാത്രം അതിജീവിച്ചു കൊണ്ടിരിക്കുന്ന ഒരു കൂട്ടം സ്ത്രീകള്‍ക്ക് നേരെ കൊഞ്ഞനം കുത്തിക്കൊണ്ടാണ് ഈ സ്ത്രീ സംരക്ഷണവാദം അവര്‍ സംസാരിക്കുന്നത്.

പക്ഷേ, തുടര്‍ന്നുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ കൊണ്ടോ ഭീഷണികള്‍ കൊണ്ടോ ഒന്നും തന്റെ ചങ്കുറപ്പിനെ തോല്‍പ്പിക്കാനാവില്ല എന്ന് ഉറക്കെ പറയുന്നുണ്ട് ഫാസിസ്റ്റ് വിരുദ്ധ പോരാട്ട ചരിത്രത്തില്‍ തന്റേതായ ഇടം നിര്‍ണയിച്ച ഈ ധീരവനിത. പ്രതീക്ഷ ദൈവത്തില്‍ മാത്രമാണെന്നും നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടരുമെന്നും അവരുടെ മൗനം പ്രഖ്യാപിച്ചുകൊണ്ടേയിരിക്കുന്നു.

കേരളത്തിലെ വിവിധ പരിപാടികളിലേക്ക് അവര്‍ ക്ഷണിക്കപ്പെട്ടിരുന്നു. പക്ഷേ, സുരക്ഷാ കാരണങ്ങളും മറ്റുമുള്ളതിനാല്‍ ഇതുവരെ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. കേരളത്തിലേക്ക് വരാനും നമ്മളോടൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കാനും ഒക്കെ വലിയ ആഗ്രഹമുണ്ടെന്ന് യാക്കൂബ് സാഹിബ് പറയാറുണ്ട്. അതൊരിക്കല്‍ സാധ്യമാവട്ടെ എന്ന് പ്രത്യാശിക്കുന്നു.

എല്ലാ സ്ത്രീകളോടും ബില്‍ക്കീസ് ബാനുവിന് പറയാനുണ്ട്: കൂടുതല്‍ ധൈര്യത്തോടെ, വെല്ലുവിളികള്‍ക്കു മുന്നില്‍ ചാഞ്ചല്യമില്ലാതെ, നീതിക്ക് വേണ്ടിയുള്ള വഴികളില്‍ മുന്നോട്ടു നടക്കുക എന്നത് തന്നെയാണത്.

ഉപമകള്‍ അസാധ്യമായ ആ പോരാട്ടവീര്യം ബാക്കിയുള്ളവരിലേക്ക് പകര്‍ന്നു നല്‍കിക്കൊണ്ട് നമുക്ക് മുന്നില്‍ അവര്‍ ജീവിച്ചുകൊണ്ടിരിക്കുകയാണ്. സംഘ് പരിവാറിന് കണ്ണിലെ കരടായും, നീതിക്കു വേണ്ടിയുള്ള ശബ്ദങ്ങള്‍ക്ക് നിലക്കാത്ത ഊര്‍ജമായും.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media