അതിജീവനത്തിൻ്റെ കരുത്തുറ്റ അധ്യായം

ഖന്‍സാ ബിന്‍ത് ഹാറൂന്‍
ജൂണ്‍ 2025
കൊടിയ വേദനകള്‍ക്കിടയിലും മുഖത്ത് മായാത്ത പുഞ്ചിരിയുമായി ആശ്വാസത്തിന്റെയും പ്രത്യാശയുടെയും രശ്മികള്‍ പ്രസരിപ്പിച്ച കണ്ണൂരിലെ ഹാറൂന്‍ സാഹിബ് രണ്ട് പതിറ്റാണ്ടുകാലത്തെ കിടപ്പുജീവിതത്തില്‍നിന്ന് അല്ലാഹുവിന്റെ, പൂര്‍ണതകളുടെ ലോകത്തേക്ക് യാത്രയായിരിക്കുന്നു... അദ്ദേഹത്തെക്കുറിച്ച ഓര്‍മകള്‍ മകള്‍ പങ്കുവെക്കുന്നു.

ബാല്യം-യൗവനം

1954 നവംബര്‍ 20-ന് പീലാക്കീല്‍ കോയമ്മയുടെയും, പുള്‍സാറകത്ത് സുഹ്റാബിയുടെയും രണ്ടാമത്തെ മകനായി പറയത്തക്ക പ്രാസ്ഥാനിക പശ്ചാത്തലം ഒന്നുമില്ലാത്ത കുടുംബത്തിലാണ് ജനനം. ഉപ്പയുടെ ബാല്യം വല്യുപ്പയുടെ ബര്‍മ പ്രവാസത്തിന്റെ വിശേഷങ്ങള്‍ നിറഞ്ഞ ഓര്‍മകളാല്‍ ചുറ്റപ്പെട്ടതാണ്.

ഉപ്പയുടെ ഉപജീവന ജീവിതത്തിലെ ആദ്യ വേഷം തയ്യല്‍ക്കാരന്‍ എന്ന റോളിലാണ്. ഒഴിവു നേരങ്ങളില്‍ വല്യുപ്പ നടത്തുന്ന തയ്യല്‍ കടയില്‍ വെറുതെ ചെന്നിരിക്കും... ക്രമേണ കണ്ടുപഠിച്ചു. കണ്ണൂര്‍ സിറ്റിയിലെ തന്നെ അറിയപ്പെടുന്ന തയ്യല്‍ കടയായി പിന്നീടത് മാറി.

ഉമ്മയുമായുള്ള വിവാഹാലോചന ഉമ്മയുടെ സഹോദരന്‍ വഴിയാണ് ഉപ്പയിലേക്കെത്തിയത്. ഉമ്മ, എ.സറീന ആ സമയത്ത് ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജില്‍ നിന്ന് അഫ്ദലുല്‍ ഉലമ പ്രിലിമിനറി കഴിഞ്ഞ് നാട്ടില്‍ ടീച്ചറായി ജോലി ചെയ്യുകയായിരുന്നു. ഉപ്പയുടെ മാതാപിതാക്കള്‍ നല്ല വായനാ ശീലമുള്ളവരായിരുന്നു... പിന്നീട് വായനയിലൂടെ പ്രസ്ഥാനത്തെക്കുറിച്ച് അറിഞ്ഞും പഠിച്ചും അനുഭാവികളായി മാറിയിരുന്നു. അതുകൊണ്ടുതന്നെ വല്യുപ്പയ്ക്ക് മരുമകളായി വരുന്നത് ഒരു പ്രസ്ഥാന പശ്ചാത്തലമുള്ള ആളായിരിക്കണം എന്ന നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ 1979 ഡിസംബര്‍ 16 മുതല്‍ എക്കാലത്തെയും 'പവര്‍ കപ്പിള്‍' ആയ ഹാറൂന്‍-സറീന ദമ്പതികള്‍ അവരുടെ ജീവിതം ആരംഭിച്ചു.

1983-ലാണ് ആദ്യത്തെ കണ്മണിയായി ഒരാണ്‍കുഞ്ഞ് പിറക്കുന്നത്. തുടര്‍ന്നങ്ങോട്ട് ആ പൂന്തോട്ടത്തില്‍ 6 പുഷ്പങ്ങള്‍ വിരിഞ്ഞു. പക്ഷേ, കൂട്ടത്തില്‍ ഒറ്റ പെണ്‍പുഷ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ... അതാണ് ഈയുള്ളവള്‍.

ഉമ്മയുടെ പ്രാസ്ഥാനിക ജീവിതത്തിന് എന്നും പ്രചോദനമായിരുന്നു ഉപ്പയും വീട്ടുകാരും. ഹൈദരാബാദില്‍ 1981-ല്‍ നടന്ന ദേശീയ സമ്മേളനത്തില്‍ ഉപ്പ പ്രവാസ ഒരുക്കങ്ങള്‍ക്കായി ഡല്‍ഹിയില്‍ ആയതിനാല്‍ വല്യുപ്പയുടെ കൂടെയാണ് ഉമ്മ പോയത്. സൗദിയായിരുന്നു ഉപ്പയുടെ ആദ്യ പ്രവാസഗേഹം. അവിടെ നാട്ടില്‍ ചെയ്ത അതേ ജോലി തുടര്‍ന്നു. ദുബായ്, ഒമാന്‍, മസ്‌കറ്റ്, റിയാദ്, സലാല എന്നിവിടങ്ങളിലൊക്കെ വ്യത്യസ്ത ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു.  1994 മുതല്‍ 1999 വരെ കുടുംബവും സലാലയിലായിരുന്നു.

ബാബു ഭരദ്വാജിന്റെ 'പവാസിയുടെ വഴിയമ്പലങ്ങള്‍' ന്ന പുസ്തകത്തില്‍ ഉപ്പയുടെ പ്രവാസത്തെക്കുറിച്ച് വായിക്കാനാവും. സ്വന്തം പേര് ചേര്‍ക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ അതില്‍ 'ഷയ്ക്ക് പരീദ്' എന്ന പേരിലാണ് ഉപ്പ കഥ പറഞ്ഞത്.

 

പ്രാസ്ഥാനിക ജീവിതം

പ്രസ്ഥാനവുമായുള്ള ബന്ധം ഉപ്പ ചെറുപ്പകാലത്ത് തന്നെ ആരംഭിച്ചിരുന്നെങ്കിലും പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത് സലാല ജീവിതത്തിനിടയിലാണ്. ഉപജീവനമാര്‍ഗം പോലും അതിനു വേണ്ടി ഉപയോഗിച്ചുകൊണ്ട് പ്രവാസത്തില്‍ തന്നെ ഉപ്പ പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്തിരുന്നു. പ്രസ്ഥാന പ്രവര്‍ത്തകര്‍ കൂട്ടുകുടുംബം എന്ന പോലെയാണ് അവിടെ കഴിഞ്ഞിരുന്നത്. ആ ബന്ധം പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കിയപ്പോഴും തുടര്‍ന്നു.

നാട്ടിലെത്തിയ ഉപ്പയെ പ്രസ്ഥാനം ഏല്‍പിച്ചത് കണ്ണൂര്‍ ഏരിയാ സെക്രട്ടറി എന്ന ഉത്തരവാദിത്വമായിരുന്നു. ഉപ്പയുടെ പ്രസ്ഥാന പ്രവര്‍ത്തന ശൈലിയും ചടുലതയും കാരണം തുടര്‍ന്നുള്ള മീഖാത്തില്‍ കണ്ണൂര്‍ ജില്ലാ സമിതി അംഗമായും ഏരിയാ ഓര്‍ഗനൈസര്‍ എന്ന നിലയിലേക്കും നിയോഗിതനായി.

കണ്ണൂര്‍ ടൗണ്‍ഹാളില്‍ വെച്ച് 2004-ല്‍ നടത്തപ്പെട്ട ഖുര്‍ആന്‍ വിഷന്‍ പരിപാടിയുടെ ഖുര്‍ആന്‍ എക്‌സിബിഷന്‍ കണ്‍വീനര്‍ ചുമതല ഉപ്പക്കായിരുന്നു. എന്റെ ഓര്‍മയില്‍ ഇത്ര വിശാലതയോടെ നടത്തിയ മറ്റൊരു ഖുര്‍ആന്‍ എക്‌സിബിഷന്‍ കണ്ണൂരില്‍ അതിനുശേഷം നടന്നിട്ടില്ല എന്ന് പറയാം. അതുമായി ബന്ധപ്പെട്ട ചാര്‍ട്ട് / അറബിക് കാലിഗ്രഫി വര്‍ക്കുകള്‍ ഒക്കെ നടത്തുമ്പോള്‍ ഉപ്പയുടെ അരികിലിരുന്നത് ഓര്‍മയുണ്ട്. നല്ലൊരു കലാകാരന്‍ കൂടിയായ ഉപ്പയുടെയും ടീമിന്റെയും പ്രവര്‍ത്തന ഫലമായി എക്‌സിബിഷന്‍ പറഞ്ഞ ദിവസത്തെക്കാളും കൂടുതല്‍ നീട്ടേണ്ടിവന്നു.

കിടപ്പിലായ ശേഷവും പ്രസ്ഥാനത്തിന്റെ ഒട്ടുമിക്ക പരിപാടികളിലും പരമാവധി പങ്കെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 2010-ല്‍ ഡല്‍ഹിയില്‍ നടന്ന അഖിലേന്ത്യാ റുക്ന്‍ സമ്മേളനത്തിന് ഉമ്മയുടെ കൂടെ ഉപ്പയും പങ്കെടുത്തിരുന്നു.

 

പ്രസ്ഥാനയാത്രകളില്‍ ഉമ്മയുടെ വലംകൈ

ഉമ്മയുടെ പ്രസ്ഥാന പ്രവര്‍ത്തനത്തിന് എന്നും കൂടെനിന്ന് ശക്തി പകര്‍ന്നിരുന്നത് ഉപ്പയാണ്. 99'-ല്‍ ഉമ്മ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോള്‍ തന്നെ ഉമ്മയെ കാത്തിരുന്നത് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്ന ഭാരിച്ച ഉത്തരവാദിത്വമായിരുന്നു. ഏഴു മക്കളേയും കൊണ്ടുള്ള പ്രാസ്ഥാനിക ഉത്തരവാദിത്വ നിര്‍വഹണം ഉമ്മ വളരെയേറെ കഷ്ടപ്പെട്ടാണ് നിര്‍വഹിച്ചിരുന്നത്. പക്ഷേ, ഈ കാലയളവില്‍ തന്നെ ഉപ്പയ്ക്ക് ഇടയ്ക്ക് നാട്ടില്‍ വന്നു പോകാന്‍ പറ്റുന്ന രീതിയില്‍ കച്ചവടം മെച്ചപ്പെട്ടിരുന്നു. ഉപ്പ നാട്ടിലുള്ള സമയത്തൊക്കെ ഉമ്മയുടെ പ്രസ്ഥാനിക യാത്രകളില്‍ ഉപ്പയും എപ്പോഴും ഉണ്ടാവാറുണ്ട്. രണ്ടുപേരുടെയും കൂടെ ഞാന്‍ നാലാം തരത്തില്‍ പഠിക്കുമ്പോള്‍ ശാന്തപുരത്തേക്ക് യൂസുഫുല്‍ ഖറദാവി വരുന്നതുമായി ബന്ധപ്പെട്ട്  നടത്തിയ യാത്ര ഇന്നും എന്റെ മനസ്സുകളില്‍ മായാതെ കിടക്കുന്നു.

ലിംഗ നീതിയും ലിംഗ സമത്വവും ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്ത്, ഏവര്‍ക്കും മാതൃകയായ സംഭവമായിരുന്നു ഉമ്മയുടെ ഹജ്ജ്.

1999-ല്‍ ആറ് മക്കളെയും (അതില്‍ എട്ട് മാസം മാത്രം പ്രായമുള്ള മുലകുടി മാറാത്ത എന്റെ അനുജനെയുള്‍പ്പെടെ) ഉപ്പയെ ഏല്‍പ്പിച്ചാണ് ഉമ്മ ഹജ്ജ് കര്‍മത്തിനായി പുറപ്പെടുന്നത്. അതിനുള്ള എല്ലാ പിന്‍ബലവും ധൈര്യവും ഉപ്പ ഉമ്മക്ക് പകര്‍ന്നു നല്‍കി. സലാലയിലെ പ്രവാസ ജീവിതത്തിനിടയിലായിരുന്നു ഇത്. ഉമ്മ വരുന്നത് വരെയുള്ള രണ്ടു മാസക്കാലം ഞങ്ങളെ ഊട്ടിയതും ഉറക്കിയതുമൊക്കെ ഉപ്പ തന്നെയാണ്. ജെന്‍ഡര്‍ ഇക്വാലിറ്റിയെ പറ്റി ചര്‍ച്ച പോലും നടക്കാത്ത കാലത്താണ് ഇതെന്ന് ഓര്‍ക്കണം.

പ്രസ്ഥാന പ്രവര്‍ത്തനവുമായി ഉമ്മ തിരക്കിലാവുമ്പോള്‍ ഉപ്പ അടുക്കളയുടെ ഉത്തരവാദിത്വങ്ങളില്‍ കൂടെ ചേരും. എണ്ണമറ്റ പരിപാടികളില്‍ ഉമ്മയ്ക്ക് എപ്പോഴും ധൈര്യവും പിന്‍ബലവും തന്നെയായിരുന്നു ഉപ്പ. ഉപ്പ വീണ ദിവസത്തിന്റെ പിറ്റേന്ന് ഉമ്മക്ക് കണ്ണൂര്‍ എടക്കാട് ഇഖ്‌റ സെന്ററിന്റെ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് പ്രഭാഷണം നടത്തേണ്ടതുണ്ടായിരുന്നു. വേദനകള്‍ക്കിടയിലും ആ പരിപാടിക്ക് പങ്കെടുക്കണമെന്ന് സൂചിപ്പിച്ചിട്ടാണ് ഉപ്പ അന്ന് ആശുപത്രിയിലേക്ക് പോയത്.

 

സ്‌നേഹിച്ച പച്ചയാലേ 

ജീവിത നിയോഗത്തിലേക്ക്

മനോഹരമായ ഒരു കുഞ്ഞു നഴ്‌സറി ആയിരുന്നു ഞങ്ങളുടെ വീട്. ഇടക്കാലത്ത് ഉപ്പ ഒരു സുഹൃത്ത് നല്‍കിയ പാഷന്‍ ഫ്രൂട്ട് തൈ നട്ടുപിടിപ്പിച്ചു. ഉപ്പയുടെ ജീവിതത്തെ വഴിതിരിച്ചുവിട്ട ചെടി. മുകളിലെ ബാല്‍ക്കണിയുടെ പകുതി ഭാഗവും പാഷന്‍ ഫ്രൂട്ടിന്റെ വള്ളിയാല്‍ ചുറ്റപ്പെട്ടിരുന്നു. അത് യ് ചാൽ അയല്‍വാസികള്‍ക്കും കുടുംബക്കാര്‍ക്കും കൈ നിറയെ കൊടുക്കും. അന്ന് ഈ ചെടി അധികം പ്രചാരത്തില്‍ ഉണ്ടായിരുന്നില്ല.

2006 ഫെബ്രുവരി 26. അടുത്ത ദിവസം വിസ പുതുക്കാന്‍ സലാലയിലേക്ക് പോകേണ്ട ആളാണ്. രാവിലെ പത്രവായനക്കിടയില്‍ മുകളില്‍ നിന്ന് പാഷന്‍ ഫ്രൂട്ടിന്റെ വള്ളി ഉപ്പയെ എത്തി നോക്കി, എന്നെയൊന്നു ഒതുക്കുന്നില്ലേ മനുഷ്യാ എന്ന ഭാവത്തില്‍... ഒരു കാര്യവും പിന്നേക്ക് വെക്കാത്ത ഉപ്പ, മുകളിലേക്ക് പോയി. പിന്നീട് നടന്നത് ചരിത്രത്തിലേക്കുള്ള ഒരു വീഴ്ചയാണ്. ഉപ്പയുടെ തല നിലത്തടിച്ചില്ല. പക്ഷേ, നട്ടെല്ലിന് സാരമായി പരിക്ക് പറ്റി. ഒരു വര്‍ഷത്തെ ആശുപത്രി വാസം. ശേഷം ഫിസിയോതെറാപ്പിയും മറ്റു എക്‌സൈസുകളും. കൂടാതെ ആയുര്‍വേദവും മറ്റു ചികിത്സകളും.

കിടപ്പിലായ ശേഷം ഉപ്പയെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ പലപ്പോഴും പുതിയ രോഗികള്‍ വരുമ്പോള്‍ അവരെ ഉപ്പയുമായി ബന്ധപ്പെടുത്തി സംസാരിപ്പിച്ചു. അതിലൂടെ ഉപ്പ പ്രതീക്ഷകള്‍ അറ്റു പോകുന്ന ജീവിതങ്ങളെ സ്വപ്നം കാണാന്‍ പഠിപ്പിച്ചു. അവര്‍ക്ക് പോസിറ്റീവ് എനര്‍ജി പകരാനും മുന്നോട്ടുള്ള ജീവിതത്തിനു വേണ്ടിയുള്ള കൈത്താങ്ങായി കൂടെ നില്‍ക്കാനും ശ്രമിച്ചു.

ഉപ്പ കൈപിടിച്ചു കയറ്റിയ ജീവിതങ്ങള്‍ പലതുണ്ട്. കോട്ടയത്തുള്ള രാജേഷ് കിടപ്പിലായി ആത്മഹത്യ മനസ്സില്‍ നിശ്ചയിച്ച നേരത്താണ് ഉപ്പ അദ്ദേഹത്തെ വിളിക്കുന്നത്. അത് നല്ലൊരു ജീവിതപങ്കാളിയെ രാജേഷിന്റെ ജീവിതത്തിലേക്ക് ചേര്‍ത്തു വെച്ച് പ്രതീക്ഷയുടെ പുതുവസന്തം വിരിയിക്കുന്നതിലേക്കെത്തിച്ചു. (സദ്റുദ്ദീന്‍ വാഴക്കാടിന്റെ 'ജീവിതം തൊട്ടറിയാന്‍' എന്ന പുസ്തകത്തില്‍ ഈ ജീവിതമുണ്ട്).

കണ്ണൂരിലെ പരേതനായ ഖലീല്‍. അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍ ഉപ്പ കൂടെയുണ്ടായിരുന്നു. തീര്‍ന്നില്ല... ഒരിക്കലും മറന്നു കൂടാന്‍ പറ്റാത്ത ഒരു പേരുണ്ട്... റഹീസ് ഹിദായ... ചെറിയ പ്രായത്തില്‍ തന്നെ കിടപ്പിലായ, ഇന്ന് ചുറ്റുമുള്ളവര്‍ക്ക് പ്രതീക്ഷയുടെ വാക്കുകള്‍ പകരുന്ന യുവ വസന്തം. റഹീസ് കിടപ്പിലായ ആദ്യ ദിനങ്ങളില്‍, അദ്ദേഹത്തിന്റെ മനോവീര്യം ഉയര്‍ത്തിക്കൊണ്ടു വരാനും, ജീവിതത്തോടുള്ള പ്രതീക്ഷ കൈവിടാതിരിക്കാനും, മുന്നോട്ടുള്ള ജീവിതത്തിലും ഒരു ഉപ്പയെ പോലെയാണ് റഹീസിനെ കൈപിടിച്ചുയര്‍ത്തിയതെന്ന് അദ്ദേഹം തന്നെ അനുസ്മരിക്കുന്നുണ്ട്. മരിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് റഹീസ് കുടുംബസമേതം ഉപ്പയെ സന്ദര്‍ശിച്ചിരുന്നു.

അതുപോലെ പരേതനായ തലശ്ശേരിയിലെ സലിം ഉപ്പാപ്പ... കല്യാണം കഴിഞ്ഞ് ഒരു മാസം കൊണ്ട് തന്നെ വിശ്രമ ജീവിതത്തിലേക്ക് കാലെടുത്തുവെക്കേണ്ടിവന്ന ഹതഭാഗ്യന്‍. അദ്ദേഹത്തിന്റെ സഹധര്‍മിണി താഹിറുമ്മ, ഒരു മാസം മാത്രമുള്ള ദാമ്പത്യജീവിതമായിരുന്നിട്ട് കൂടി തന്റെ പ്രിയതമനെ പൊന്നുപോലെ നോക്കിയ വനിതാ രത്‌നം.

ഇനിയും ഒരുപാട് പേരുണ്ട്. ഇടയ്ക്ക് ഉപ്പ കിടപ്പിലായവര്‍ക്കുള്ള പെന്‍ഷന്‍ കൊടുക്കാന്‍ വേണ്ടി ഏല്‍പ്പിച്ച തുകയുമായി പോകുന്ന ഇക്കാക്കയുടെ കൂടെ സമാന സാഹചര്യത്തിലുള്ള കുറച്ചു പേരുടെയൊക്കെ വീടുകള്‍ സന്ദര്‍ശിക്കാന്‍ സാധിച്ചിരുന്നു. ജീവിതത്തിലെ കഷ്ടപ്പാടിന്റെ കൂടെ ആരോഗ്യം കൊണ്ടും പരീക്ഷിക്കപ്പെട്ടവര്‍! ചില വീടുകളില്‍ മുമ്പ് അടുപ്പ് പുകഞ്ഞത് ഈ കിടപ്പിലായ ജീവിതങ്ങളിലൂടെയാണ്.

 

രോഗികളുടെ പരിചരണം

നട്ടെല്ലിന് പരിക്ക് പറ്റി കിടപ്പിലായ രോഗികളുടെ പരിചരണം വളരെയേറെ ശ്രദ്ധിച്ചു ചെയ്യേണ്ട ഒന്നാണ്, അതിന് നല്ല സാമ്പത്തിക ചെലവും ഉണ്ട്.... സാധാരണ കിടക്കുന്ന ബെഡിലൊന്നും ഇവരെ കിടത്താന്‍ പറ്റില്ല. വാട്ടര്‍ ബെഡ്/ എയര്‍ ബെഡ് പോലെ എന്തെങ്കിലും വേണം. അല്ലെങ്കില്‍ ശരീരത്തില്‍ പൊട്ടുകള്‍ വന്ന് പിന്നീടത് വ്രണമായി രൂപപ്പെടും. സ്വന്തമായി ബെഡ് വാങ്ങാന്‍ പറ്റാത്ത രോഗികള്‍ ഉണ്ടായിരുന്നു. അവര്‍ക്കുവേണ്ടി ഉപ്പ തന്നെ മുന്‍കൈയെടുത്ത്, നവമാധ്യമ ലോകമുപയോഗിച്ച് തന്റെ ബ്ലോഗുകളിലൂടെ സഹായഹസ്തങ്ങള്‍ സ്വീകരിച്ച് ഇവര്‍ക്കു വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കാനുള്ള ഒരു കമ്യൂണിറ്റി തന്നെ സൃഷ്ടിച്ചു. ഇങ്ങനെ, വീല്‍ചെയറിലും ചടുലതയോടെ കാര്യങ്ങള്‍ ചെയ്തു, ശാരീരികമായും കുറച്ചും മെച്ചപ്പെട്ട അവസ്ഥയിലേക്ക് പോകുന്ന നേരത്താണ് അടുത്ത ഒരു സമ്മാനം കൂടി പടച്ചോന്‍ ഉപ്പയ്ക്ക് കൊടുത്തത്. തന്റെ ഇഷ്ടദാസന് ഒട്ടേറെ പരീക്ഷണങ്ങള്‍ കൊടുത്താണല്ലോ പടച്ചോന്‍ സ്‌നേഹിക്കുന്നത്!

2011-ല്‍ ചെറിയൊരു ഹാര്‍ട്ടറ്റാക്ക് വന്നു. രണ്ടാഴ്ചയോളം പിന്നെയും ആശുപത്രി വാസം. പക്ഷേ, അതിലല്ല കാര്യം. അതുവരെ ഫിസിയോ തെറാപ്പിയിലൂടെ നേടിയെടുത്തതൊക്കെയും അവിടെവച്ച് നിര്‍ത്തേണ്ടി വന്നു. തുടര്‍ന്നങ്ങോട്ട് ശാരീരികമായി കൂടുതല്‍ അധ്വാനിച്ചുള്ള പരിപാടികളൊന്നും തന്നെ വേണ്ട എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. പക്ഷേ, അതിനു പോലും ഉപ്പയെ ഭാഗികമായി തളര്‍ത്താന്‍ മാത്രമേ സാധിച്ചുള്ളൂ.

ഉപ്പ ഒരിക്കല്‍ പോലും തന്റെ വീഴ്ചയെയോ രോഗാവസ്ഥയെയോ ഒരു തളര്‍ച്ചയായി കണ്ടിരുന്നില്ല. അതിലും തന്റെ നിയോഗം എന്താണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഈ ഒരവസ്ഥയില്‍ എങ്ങനെ പടച്ചവനെ പ്രീതിപ്പെടുത്തി ജീവിക്കാന്‍ പറ്റും എന്ന് ചിന്തിക്കുകയാണ് ചെയ്തത്.

 

ഉപാധികളില്ലാത്ത സുഹൃദ് വലയങ്ങള്‍

മതവും ദേശങ്ങളും ഭാഷാന്തരങ്ങളും ഭേദിച്ചുകൊണ്ടുള്ള സുഹൃദ് ബന്ധങ്ങളായിരുന്നു ഉപ്പ സൂക്ഷിച്ചിരുന്നത്. സത്യത്തില്‍ ഉപ്പയുടെ മരണത്തിനു ശേഷമാണ്   ഉപ്പയുടെ സുഹൃദ് വലയങ്ങളുടെ വലുപ്പം മനസ്സിലാക്കാന്‍ പറ്റിയത്. സംസാരിക്കുന്ന ആള്‍ക്കാരെ പെട്ടെന്ന് ആകര്‍ഷിക്കുന്ന രീതിയില്‍ പെട്ടെന്ന് സൗഹൃദത്തിലേക്ക് നയിക്കാന്‍ പറ്റുന്ന എന്തോ ഒരു കഴിവ് ഉപ്പയ്ക്ക് പടച്ചോന്‍ കനിഞ്ഞു നല്‍കിയിട്ടുണ്ടെന്ന്  പലപ്പോഴും തോന്നിയിട്ടുണ്ട്. കിടപ്പിലായ ഉപ്പയെ ആശ്വസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി കാണാന്‍ വരുന്നവര്‍ പിന്നീട് തിരിച്ചു പോവുമ്പോള്‍ പോസിറ്റീവ് എനര്‍ജി അതിനേക്കാള്‍ കൂടുതല്‍ സ്വീകരിച്ചുകൊണ്ട് പോകുന്ന തരത്തിലാണ് സംസാരങ്ങള്‍ ഉണ്ടാവാറുള്ളത്.

ഞങ്ങള്‍ ഏഴ് മക്കള്‍ക്കും എന്തും എപ്പോഴും പങ്കുവെക്കാന്‍ സ്വാതന്ത്ര്യം തരുന്ന ഒരു വ്യക്തിയായിരുന്നു ഉപ്പ. സ്വന്തം ജീവിതാനുഭവത്തില്‍നിന്നും അനന്തമായ വായനയിലൂടെയും സ്വായത്തമാക്കിയ വാക്കുകള്‍കൊണ്ട് സംശയങ്ങള്‍ തീര്‍ത്തിരുന്ന ഉപ്പ മക്കളുടെ കഴിവുകള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിലും അതീവ ശ്രദ്ധാലുവായിരുന്നു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media