കാടും മേടും കുളിര്‍മയൊരുക്കി ഒരു യാത്ര

ഉണ്ണിച്ചേക്കു ചേന്ദമംഗല്ലൂര്‍
ഡിസംബര്‍ 2024

കാടിന്റെ ഹൃദയ വിശാലതയും കുളിര്‍കാറ്റും, കാട്ടുമൃഗങ്ങളുടെ സുന്ദര കാഴ്ചകളുടെ വിരുന്നൊരുക്കിയുള്ള കാനന യാത്ര ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാവില്ല. കാടിന്റെ ഇരുണ്ട പച്ചപ്പും മേടും കണ്ടുള്ള യാത്ര ഓരോ സഞ്ചാരികള്‍ക്കും ഓരോ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ഇത്തരം വനയാത്രകളില്‍ വ്യത്യസ്തമായ അനുഭവങ്ങളാണ് കര്‍ണാടകയിലെ ബന്നേര്‍ ഖട്ട് നാഷണല്‍ പാര്‍ക്കിലൂടെയുള്ള കാനന യാത്ര. നീലിമ വിടര്‍ത്തുന്ന കബനീ നദിയുടെ തീരത്താണ് നാഗര്‍ഹോള. കാട്ടുപോത്തുകളും മാനുകളും കടുവകളും ആനകളും കാട്ടു നായ്ക്കളും കാട്ടു പന്നികളും മയിലുകളടക്കമുള്ള നിരവധി പക്ഷിക്കൂട്ടങ്ങളും കബനിയുടെ റിസര്‍വോയറിന്റെ തീരങ്ങള്‍ കീഴടക്കി ഉലാത്തുകയാണ്. വന്യ ഫോട്ടോഗ്രാഫറുടെ ഇഷ്ടപ്പെട്ട കാടാണ് നാഗര്‍ഹോള.

1955 മുതലാണ് ഈ വന്യജീവി സങ്കേതം ടൂറിസം ഭൂപടത്തില്‍ കയറി സംരക്ഷണം നല്‍കിത്തുടങ്ങിയത്. 1999-ല്‍ ടൈഗര്‍ പദ്ധതിയിലേക്ക് മാറുകയും ചെയ്തു. വര്‍ണ വണ്ടുകളുടെ മൂളിപ്പാട്ടും ചീവിടുകളുടെ ചിലമ്പൊലിയും കേട്ട് കാടിന്റെ കുളിര്‍മയില്‍ മുന്നോട്ട് പോകാം. വള്ളിപ്പടര്‍പ്പുകളും പൂത്തുലഞ്ഞ മരങ്ങളും ഇടക്ക് പുല്‍മേടുകളും കുറ്റിക്കാടുകള്‍ക്കിടയില്‍ കലപില കൂട്ടുന്ന കുരുവികള്‍, പക്ഷികള്‍ തുടങ്ങി ജൈവ വൈവിധ്യങ്ങളായ കാഴ്ചകളുടെ വര്‍ണ വസന്തം തന്നെയാണ് കാടിന്റെ നടുവിലൂടെ യാത്രയില്‍ തീര്‍ക്കുന്നത്. നാഗര്‍ ഹോള കാട്ടിലേക്ക് കടന്നുവരുമ്പോള്‍ തന്നെ മാന്‍കൂട്ടങ്ങളാണ് വരവേല്‍ക്കുന്നത്. വംശനാശം നേരിടുന്ന ഹനുമാന്‍ കുരങ്ങു കൂട്ടങ്ങളുടെ ചാഞ്ചാട്ടം വശ്യമാണ്. കാട്ടു കോഴികളും മയിലുകളും കാടിന്റെ ദൃശ്യഭംഗിക്ക് മാറ്റ് കൂട്ടുന്നു.

കടുവകള്‍ കൂടുതലും ഉള്‍ക്കാട്ടിലാണ് വിഹരിക്കുന്നത്. ഇരപിടിക്കാനുള്ള വേളയില്‍ ഭാഗ്യമുണ്ടെങ്കില്‍ കാണാം. കര്‍ണാടക സംസ്ഥാനത്തിന്റെ 550 ഹെക്ടര്‍ വിസ്തീര്‍ണത്തിലാണ് നാഗര്‍ഹോള കാട്. വനംവകുപ്പിന്റെ രണ്ട് ഭാഗങ്ങളിലെ ഓഫീസുകളില്‍നിന്ന് ടിക്കറ്റെടുക്കാം. കര്‍ണാടക വനം വകുപ്പ് കാനന യാത്രക്ക് പ്രത്യേക സഫാരി വാഹനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്വന്തം വാഹനങ്ങളിലും കാട് യാത്ര നടത്താം. വണ്ടിയുടെ നമ്പറും യാത്ര പുറപ്പെട്ട സമയവും ടിക്കറ്റില്‍ രേഖപ്പെടുത്തും. ഇരുപത് രൂപയാണ് വണ്ടിയുടെ  ടിക്കറ്റ് ചാര്‍ജ്. ഒരു മണിക്കൂറിനുള്ളില്‍ യാത്ര തീര്‍ക്കണമെന്നാണ് നിയമം. എല്ലാ കാര്യങ്ങളും ടിക്കറ്റ് കൗണ്ടറില്‍നിന്ന് കന്നടയിലും ഇംഗ്ലീഷിലും മുന്നറിയിപ്പ് നല്‍കും. കാട്ടിനുള്ളില്‍ വെച്ച് വാഹനത്തില്‍നിന്ന് ഇറങ്ങി വന്യമൃഗങ്ങളുടെ ഫോട്ടോകള്‍ പകര്‍ത്തുന്നതിന് വിലക്കുണ്ട്. ദിവസവും നൂറ് കണക്കിന് സഞ്ചാരികള്‍ വരുന്നുണ്ട്. ഈ വനമേഖലയില്‍ മൊബൈല്‍ ഫോണുകള്‍ക്ക് പല ഭാഗങ്ങളിലും റേഞ്ച് ലഭിക്കില്ല. സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഒരു മണിക്കൂറിനുള്ളില്‍ കാഴ്ചകള്‍ കണ്ട് തീര്‍ക്കണം. അല്ലാത്ത പക്ഷം 1000 രൂപ പിഴ നല്‍കേണ്ടി വരും. വനംവകുപ്പിന്റെ സഫാരി വണ്ടികളിലെ യാത്ര അല്‍പം കൂടി നന്നായി കാടറിഞ്ഞുള്ള യാത്രയായി മാറും.

സഞ്ചാരികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളുമായാണ് ബന്നേര്‍ ഖട്ട ദേശീയ ഉദ്യാനവും സംവിധാനിച്ചിരിക്കുന്നത്. ബംഗളൂരു നഗരത്തില്‍നിന്ന് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയുണ്ട്. ഭാരത സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഈ ദേശീയ ഉദ്യാനം ഓരോ വന്യമൃഗങ്ങള്‍ക്കും അനുയോജ്യമായി തന്നെ കാടിന്റെ ആവാസത്തിനനുസരിച്ച് തരം തിരിച്ചാണ് സംവിധാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ വിവിധയിനം മാനുകളും കാട്ടു പോത്തുകളുമായി കാട് സഞ്ചാരികളെ വരവേല്‍ക്കുന്നു. പിന്നീട് കരടികള്‍, പുലികള്‍, കടുവകള്‍, വെള്ളക്കടുവ, സിംഹങ്ങള്‍, ആനകള്‍ തുടങ്ങി ഒട്ടേറെ മൃഗങ്ങളാല്‍ കാട് വശ്യമാകും. കരടികളും കടുവകളും സിംഹങ്ങളും സഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് മുന്നിലൂടെ കടന്നുപോകുന്ന അപൂര്‍വ ദൃശ്യവിരുന്നായിരിക്കും സഞ്ചാരികള്‍ക്ക്. 104 ചതുരശ്ര കിലോമീറ്ററിലുള്ള കാട്ടില്‍ കടുവകളൂം സിംഹങ്ങളും രാജകീയ പരിവേഷത്തോടെ ഉലാത്തുന്നുണ്ടാകും. സുവര്‍ണമുഖിക്കുന്നില്‍നിന്ന് ഉത്ഭവിക്കുന്ന സുവര്‍ണമുഖി എന്ന പുഴ ദേശീയ ഉദ്യാനത്തിലൂടെ ഒഴുകുന്നുണ്ട്. കാനന സഫാരിയോടൊപ്പം സമീപത്തായി അതിമനോഹരമായ മൃഗശാലയുമുണ്ട്. കാട്ടില്‍ കാണുന്ന മിക്ക മൃഗങ്ങളെയും സുന്ദരികളായ ഒട്ടേറെ പക്ഷികളെയും മുതലകളെയും ആമകളെയും കാണാം. ഇവയെല്ലാം തന്നെ മൃഗശാലയിലെ കൂടിന്റെ സുരക്ഷിത വലയത്തിലാണ് ജീവിക്കുന്നത്. കാനന സഫാരിയും മൃഗശാലയും ഒരേ രൂപത്തില്‍ കണ്ടുകൊണ്ട് മുന്നോട്ട് പോകാനുള്ള സൗകര്യമാണ് ദേശീയ ഉദ്യാനത്തിന്റെ സവിശേഷത. വെള്ള കടുവയും ശലഭ ഉദ്യാനവും ദേശീയ ഉദ്യാനത്തിന് നിറപ്പകിട്ടാണ്. ചൊവ്വാഴ്ച ഒഴികെ ബാക്കിയുള്ള എല്ലാ ദിവസവും ബന്നേര്‍ ഖട്ടയിലെ ദേശീയ പാര്‍ക്ക് തുറന്നു പ്രവര്‍ത്തിക്കുന്നു. രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മണി വരെയാണ് പ്രവര്‍ത്തന സമയം. കാനന സഫാരിക്ക് കര്‍ണാടക സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ 30 ബസ്സുകളും ജീപ്പുകളും കാറുകളും അവിടെയുണ്ട്.

വന്യ മൃഗങ്ങളുടെ അക്രമങ്ങളില്‍നിന്ന് സുരക്ഷക്കായി ഗ്രില്‍സ് സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. മുപ്പത് പേര്‍ക്ക് മൃഗങ്ങളെ ഇരുന്ന് കാണാന്‍ കഴിയും വിധമാണ് ബസ്സുകളിലെ സീറ്റുകള്‍ ഒരുക്കിയത്. ഒരോ സീറ്റിന്റെയും വശങ്ങളില്‍ വൃത്താകൃതിയില്‍ ധ്വാരങ്ങളുണ്ട്. വന്യമൃഗങ്ങളുടെ മനോഹര പ്രകടനങ്ങളും ചലനങ്ങളും ചിത്രീകരിക്കാന്‍ സൗകര്യത്തിനാണ്. കാനന സഫാരിക്ക് മുതിര്‍ന്നവര്‍ക്ക് 350 രൂപയാണ്. സീനിയര്‍ സിറ്റിസണ്‍സിന് 25 ശതമാനം ഇളവുണ്ട്. കുട്ടികള്‍ക്ക് 200 രൂപയാണ്. വിദ്യാലയങ്ങളില്‍നിന്ന് ഗ്രൂപ്പായി വരുന്നവര്‍ക്ക് ഇളവുണ്ട്. ബസ്സുകളില്‍ ഡ്രൈവറോടൊപ്പമുള്ള യാത്രയില്‍ ഗൈഡിന്റെ സഹായവും ലഭിക്കും.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media