തീമഴയും പട്ടിണിയും ഗസ്സക്ക് കിട്ടിയ 'മനുഷ്യാവകാശ'ങ്ങള്‍

ഡോ. യാസീന്‍ അശ്റഫ്
ഡിസംബര്‍ 2024

2024 സെപ്റ്റംബര്‍ 3 മറക്കാനാകാത്ത സുദിനമായിരുന്നു എന്ന് നൂര്‍ അബുദാന്‍. മക്കള്‍ക്ക് ഒരു കഷണം ഉരുളക്കിഴങ്ങ് കിട്ടിയ ദിവസമായിരുന്നു അത്.

മൂന്നു വയസ്സുകാരന്‍ അബ്ദുല്‍ കരീമിന് ഇഷ്ടവിഭവമാണ് ഉരുളക്കിഴങ്ങ്. ജ്യേഷ്ഠത്തി, അഞ്ചുവയസ്സുകാരി യുംനക്കും അങ്ങനെത്തന്നെ.

ഗസ്സക്കാരായ അവര്‍ 11 മാസമായി ഉരുളക്കിഴങ്ങ് കണ്ടിട്ടേയില്ലായിരുന്നു. ഭക്ഷണം തന്നെ ഉറപ്പില്ലാതായിക്കഴിഞ്ഞിരിക്കെ ഇഷ്ടപ്പെട്ട വിവഭവത്തെപ്പറ്റി ആര് ചിന്തിക്കാന്‍!

സെപ്റ്റംബര്‍ 3-ന് ഒരു സന്നദ്ധ സംഘടന പഴങ്ങളും പച്ചക്കറികളും അടങ്ങുന്ന ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്തിരുന്നു. പക്ഷേ, നൂറിന്റെ കുടുംബത്തിലേക്ക് എത്തും മുമ്പേ അത് തീര്‍ന്നു.

അയല്‍പക്കത്തെ വീട്ടില്‍ പാക്കറ്റ് കിട്ടിയിരുന്നു. ഒരുപാട് അംഗങ്ങളുടെ കുടുംബമാണത്. എന്നിട്ടും അവര്‍ ഒരു പങ്ക് നൂറിന്റെ വീട്ടിലേക്ക് എത്തിച്ചു.

മൂന്ന് ചെറിയ ഉരുളക്കിഴങ്ങ്. ഒരു വെളുത്തുള്ളി. രണ്ട് ചുവന്നുള്ളി.

ഇത് പെരുന്നാള്‍ തന്നെയായിരുന്നു കുട്ടികള്‍ക്ക്. അബ്ദുല്‍ കരീം കുറേനേരം ഉരുളക്കിഴങ്ങ് നോക്കിനിന്നു. അത് പാകം ചെയ്ത് വീതിച്ചപ്പോള്‍ ഓരോരുത്തര്‍ക്കും രണ്ട് ചെറിയ കഷണങ്ങള്‍ കിട്ടി. ഉമ്മ നൂര്‍ തന്റെ ഓഹരി കൂടി അബ്ദുല്‍ കരീമിന് കൊടുത്തു. അതുപോലും അവന് തികഞ്ഞില്ല. അവന്‍ കരയാന്‍ തുടങ്ങി.

എന്തു ചെയ്യാന്‍! പതിനൊന്നു മാസമായി കിട്ടിയ പെരുന്നാള്‍ അങ്ങനെ തീര്‍ന്നു.

രണ്ടു ദിവസം കഴിഞ്ഞു. സമൂഹ മാധ്യമങ്ങള്‍ പരതവേ നൂര്‍ ഒരു പേജ് കണ്ടു. വടക്കന്‍ ഗസ്സയിലെ ഒരു യുവതിയുടേതാണ്. പുതിയ പുതിയ പാചകക്കുറിപ്പുകള്‍. അവിടെ ഇതിലേറെ പട്ടിണിയാണെന്ന് മനസ്സിലാകും അത് കണ്ടാല്‍.

അതിലൊരു വിഭവം: ''കള്ള ഉരുളക്കിഴങ്ങ്.'' കള്ള ഉരുളക്കിഴങ്ങോ? കുട്ടികളെ പറ്റിക്കാനുള്ള ഇനമാണ്. ഉരുളക്കിഴങ്ങ് എന്ന് തോന്നിക്കുന്ന ഒന്ന്. നൂര്‍ വീഡിയോ നോക്കി.

അതിലെ യുവതിയുടെ കൈയില്‍ കുറച്ച് വെള്ളക്കടലയാണുള്ളത്. അവര്‍ കുറച്ച് മാവെടുത്ത്, വെള്ളക്കടല അതിലിട്ട് കുഴച്ചു. എന്നിട്ടത് പരത്തി. എന്നിട്ടത് ഉരുട്ടി ഉരുളക്കിഴങ്ങു പോലുള്ള ഉണ്ടകളാക്കി, പൊരിച്ചു.

നൂറിന് അതങ്ങ് ഇഷ്ടപ്പെട്ടു. മോന് ഉരുളക്കിഴങ്ങല്ലേ വേണ്ടത്? അത് കൊടുക്കാം.

അവര്‍ കള്ള ഉരുളക്കിഴങ്ങ് ഉണ്ടാക്കി. കാര്യമറിയാത്ത കുട്ടികള്‍ക്ക് സന്തോഷം! തന്റെ പ്ലേറ്റില്‍ നിറയെ ഉരുളക്കിഴങ്ങ് കണ്ട് അബ്ദുല്‍ കരീം ചോദിച്ചു: ഇത് മുഴുവനും എനിക്കോ?

നൂര്‍ പറഞ്ഞു: 'ഇനി ദിവസവും ഉരുളക്കിഴങ്ങ് വെക്കാം.''

''അതെങ്ങനെ?'' കുട്ടികള്‍ ചോദിച്ചു.

''എന്നും ഉരുളക്കിഴങ്ങ് എങ്ങനെ കിട്ടും?''

അതെ, അവര്‍ പഠിച്ചിരിക്കുന്നു. ഭക്ഷണം എളുപ്പം കിട്ടാത്ത കാലമാണെന്ന്.

***

ഗസ്സയിലെ 'ഭാഗ്യവാന്മാ'രുടെ സ്ഥിതിയാണിത്. ഭക്ഷണവും ശുദ്ധ വെള്ളവും കിട്ടാത്തവര്‍ ധാരാളം. ഭക്ഷണമെത്തിക്കാന്‍ ഇസ്രായേല്‍ അനുവദിക്കുന്നില്ല. അവിടത്തെ കൃഷിയിടങ്ങളും തോട്ടങ്ങളും അവര്‍ നശിപ്പിച്ചു. ഒമ്പതുമാസം മുമ്പ്, മാര്‍ച്ചില്‍ തന്നെ, ആശുപത്രികളില്‍ വരെ ഭക്ഷ്യക്ഷാമം രൂക്ഷമായിത്തുടങ്ങിയിരുന്നു.

കമാല്‍ അദ് വാൻ ആശുപത്രിയില്‍ മാത്രം, പട്ടിണി കിടന്ന് ശോഷിച്ച 15 കുഞ്ഞുങ്ങളെ വീതം ഓരോ ദിവസവും കൊണ്ടുവന്നിരുന്നു.

മാര്‍ച്ചില്‍ ആശുപത്രിയിലേക്ക് ഒരാള്‍ ഇരട്ടക്കുട്ടികളുമായാണ് വന്നത്. അതില്‍ ജൂദ് എന്ന കുഞ്ഞ് പാടേ ശോഷിച്ചിരുന്നു. കൈകാലുകളാകെ തണുത്തിരിക്കുന്നു. ശ്വാസം വളരെ പതുക്കെയാണ്.

മാസങ്ങളായി പട്ടിണിയാണെന്ന് പിതാവ് പറഞ്ഞു. ഗര്‍ഭകാലത്ത് ശരിയായി ഭക്ഷണം കഴിക്കാന്‍ മാതാവിനും കഴിഞ്ഞില്ല. പ്രസവിച്ചപ്പോഴേ കുഞ്ഞുങ്ങള്‍ക്ക് തൂക്കം കുറവ്. മുലപ്പാല്‍ ഇല്ല. പുറത്തുനിന്ന് പാല്‍ കിട്ടാനുമില്ല.

ജൂദ് ആശുപത്രിയില്‍ വെച്ച് മരിച്ചു. ഇത് ഒരു കുഞ്ഞിന്റെയോ ഒരു കുടുംബത്തിന്റെയോ മാത്രം കഥയുമല്ല.

പരിമിതമായ ചികിത്സ പോലും ഇല്ലാതാക്കിക്കൊണ്ട് ഇസ്രായേല്‍ പിന്നീടുള്ള മാസങ്ങളില്‍, ബാക്കിയായ എല്ലാ ആശുപത്രികളും തകര്‍ത്തു.

***

ആളിക്കത്തുന്ന തീജ്വാലകള്‍. അതിനുള്ളില്‍ ജീവനോടെ കത്തുന്ന മനുഷ്യരൂപം.

ശഅ്ബാന്‍ അഹ്‌മദ് എന്നാണ് അവന്റെ പേര്. വയസ്സ് പത്തൊമ്പത്.

ഫലസ്ത്വീനില്‍ സയണിസ്റ്റ് അടിച്ചമര്‍ത്തലിന്റെ എത്രാമത്തെ തലമുറയിലാണവന്‍? 1948-ലെ 'നക്ബ'യില്‍ ആട്ടിയോടിക്കപ്പെട്ടവരാണ് ഗസ്സക്കാര്‍. അവിടെ തന്നെ ഇടക്കിടെ ഇസ്രായേല്‍ കൂട്ടക്കുരുതി നടത്തുമ്പോള്‍ പിന്നെയും പിന്നെയും പിന്നെയും മാറിത്താമസിക്കും.

ഈ അസ്ഥിരതയിലും ജീവിതത്തെ അവര്‍ പ്രതീക്ഷയോടെ ചേര്‍ത്തുപിടിച്ചു. ശഅ്ബാന്റെ വീട്ടുകാര്‍ ഒരു വര്‍ഷത്തിനിടയില്‍ അഞ്ച് തവണ താമസസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടേണ്ടി വന്നു. അഞ്ചാം തവണ എത്തിയത് മധ്യ ഗസ്സയിലെ അല്‍ അഖ്സ ആശുപത്രിയുടെ വളപ്പിലാണ്.

ആശുപത്രിയില്‍ തന്നെ ശേഷിയിലും കവിഞ്ഞ തിരക്ക്. അതിനു പുറമെയാണ് രോഗികളുടെ കുടുംബങ്ങള്‍. പിന്നെ, എവിടെയാണഭയം എന്ന് നോക്കി വരുന്ന നിരാശ്രയരായ മനുഷ്യക്കൂട്ടങ്ങള്‍.

ആശുപത്രി വളപ്പില്‍ താല്‍ക്കാലിക ടെന്റുകള്‍ കെട്ടിയുണ്ടാക്കിയിരുന്നു. അതിലായിരുന്നു ശഅ്ബാന്‍.

സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ് ശഅ്ബാന്‍. കുടുംബത്തിലെ മൂത്ത കുട്ടി. പ്രായത്തില്‍ കവിഞ്ഞ ചുമതലാബോധമുണ്ട്. നന്നായി ഗിത്താര്‍ വായിക്കും. എല്ലാവര്‍ക്കും വേണ്ടപ്പെട്ടവന്‍. ഖുര്‍ആന്‍ മനഃപാഠം. ഒരിക്കല്‍ പള്ളിയിലിരുന്ന് ഖുര്‍ആന്‍ ഓതുമ്പോഴാണ് ഇസ്രായേല്‍ അവിടെ ബോംബിട്ടത്. ശഅ്ബാന് പരിക്കേറ്റു. പരിക്കോടെ സ്ഥലം വിട്ടു, അല്‍ അഖ്സ ആശുപത്രിയിലെത്തി. അവിടെ കിടക്കയില്ല. രോഗികള്‍ക്കും അഭയാര്‍ഥികള്‍ക്കുമായി ടെന്റ് കെട്ടുന്നു ചിലര്‍. അവനും ഒപ്പം പണിയെടുത്തു. കെട്ടിക്കഴിഞ്ഞപ്പോള്‍ അതിനുള്ളില്‍ ഐ.വി ഡ്രിപ്പ് കൈയില്‍ കുത്തി. ചികിത്സക്കായി കിടന്നു. ഒക്ടോബര്‍ 14-ന് ഇസ്രായേല്‍ ആ ആശുപത്രിക്കു മേല്‍ തീബോംബിട്ടു.

തീ ആളി, ടെന്റിലാകെ. ശഅ്ബാന്‍ വെന്തുമരിച്ചു. അവന്‍ കിടക്കയില്‍നിന്ന് ചാടിയെഴുന്നേറ്റ്, ഐ.വി ഡ്രിപ്പ് പിടിപ്പിച്ച കൈ ഉയര്‍ത്തി ആര്‍ത്തു വിളിക്കുന്നുണ്ടായിരുന്നു. പക്ഷേ, കുറച്ചപ്പുറം ഉറ്റവര്‍ക്ക് അത് കണ്ടു നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ആ തീപ്പിടിത്തത്തില്‍ ശഅ്ബാന്റെ ഉമ്മ അലായും മരിച്ചു.

ശഅ്ബാന്റെ അനുജന്‍ അബ്ദുര്‍റഹ്‌മാന്‍ ടെന്റില്‍ കുറച്ചപ്പുറത്തായിരുന്നു. 12 വയസ്സുള്ള അവനും പൊള്ളലേറ്റു. ഗുരുതരാവസ്ഥയില്‍ നാലു ദിവസം കിടന്ന ശേഷം അവനും മരണത്തിന് വഴങ്ങി.

തലേന്ന് അവനെ പിതാവ് അഹ്‌മദ് അല്‍ ദലൂ ചെന്ന് കണ്ടിരുന്നു. കടുത്ത വേദനയിലും അവന്‍ പിതാവിനോട് പറഞ്ഞു: 'പേടിക്കേണ്ട, ഉപ്പാ. എനിക്ക് വലിയ കുഴപ്പമില്ല. പേടിക്കേണ്ട.''

പിറ്റേന്ന് അവന്റെ കഫന്‍ ചെയ്ത ദേഹത്തിനരികിലിരുന്ന് അഹ്്മദ് ഇതെല്ലാം പറഞ്ഞ് കരഞ്ഞു. അയാളുടെ മുഖത്തും കൈകളിലും പൊള്ളലേറ്റിട്ടുണ്ട്. 'ഞാന്‍ അബ്ദുര്‍റഹ്‌മാനെ മൂന്നു തവണ തീയില്‍നിന്ന് വലിച്ചെടുക്കാന്‍ നോക്കി. മൂന്നു തവണയും അവന്റെ ദേഹം തീയിലേക്ക് തന്നെ വീണു.''

ആ കുടുംബത്തില്‍ അഹ്‌മദും ഇളയ മകന്‍ മുഹമ്മദും മാത്രം ബാക്കിയായി.

ഉമ്മയുടെ മൃതദേഹം മുഹമ്മദ് തിരിച്ചറിഞ്ഞത് കൈയിലെ ബ്രേസ്ലെറ്റ് നോക്കിയിട്ടാണ്. മറമാടും മുമ്പ് അവനാ ബ്രേസ്ലെറ്റ് ഊരിയെടുത്തു: സ്‌നേഹക്കടലായിരുന്ന ഉമ്മയുടെ ഓര്‍മക്ക്.

***

വാഇല്‍ അല്‍ ദഹ്ദൂഹ്: 'അല്‍ ജസീറ' അറബി ചാനലിന്റെ ഗസ്സ ബ്യൂറോ മേധാവി. 2023 ഒക്ടോബര്‍ 25-ന് വൈകിട്ട് അഞ്ചുമണിക്ക് അദ്ദേഹം യുദ്ധ ദൃശ്യങ്ങള്‍ കാമറയിലൂടെ കാണിച്ചുകൊണ്ട് തത്സമയ വാര്‍ത്ത നല്‍കുന്നു. പെട്ടെന്ന് ഒരു സന്ദേശമെത്തുന്നു: നുസൈറാത് അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ ബോംബിട്ടു.

വാഇലിന്റെ കുടുംബം അവിടെയാണ്. അവരെ സുരക്ഷിത സ്ഥലത്ത് എത്തിച്ചു എന്ന് സമാധാനിച്ചതായിരുന്നു. പക്ഷേ, ഇപ്പോള്‍?

അദ്ദേഹം അവിടെ കുതിച്ചെത്തി. ആകെ പൊടിപടലങ്ങള്‍, പുക, ബഹളം. കുറെ പേര്‍ മരിച്ചുകിടക്കുന്നു. തന്റെ പേരമകനായ ആദം ദേഹമാകെ പൊടിനിറഞ്ഞ്, ബോധം കെട്ട് കിടക്കുന്നത് വാഇല്‍ കണ്ടു. അവനെ തോളിലിട്ട് നടന്ന് ഒരു ഡോക്ടറെ ഏല്‍പ്പിച്ചു. ബാക്കിയുള്ളവരെവിടെ? വാഇല്‍ നോക്കി. ഇളയ മകന്‍ യഹ്യയെ ആംബുലന്‍സില്‍നിന്ന് ഇറക്കുന്നത് കണ്ടു. തലയോട്ടി തകര്‍ന്നിട്ടുണ്ടെങ്കിലും ബോധമുണ്ട്. ഓരോരുത്തരെയായി കണ്ടെത്തി. ഭാര്യയെയും രണ്ട് മക്കളെയും കണ്ടില്ല. ഇനി നോക്കാന്‍ ബാക്കിയുള്ളത് മോര്‍ച്ചറിയില്‍ മാത്രം.

തട്ടിക്കൂട്ടിയുണ്ടാക്കിയ താല്‍ക്കാലിക മോര്‍ച്ചറിയുണ്ട്. മകന്‍ മഹ്‌മൂദ്, മകള്‍ ശാം, ഭാര്യ ആമിന എന്നിവരുടെ ശരീരങ്ങള്‍. പേരക്കുട്ടി ആദം ആശുപത്രിയില്‍ വെച്ച് മരിച്ചു.

കുടുംബാംഗങ്ങളുടെ ജനാസ നമസ്‌കാരത്തിന് നേതൃത്വം കൊടുത്ത വാഇല്‍ മണിക്കൂറുകള്‍ക്കകം വീണ്ടും റിപ്പോര്‍ട്ടിംഗിനെത്തി. തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച എഡിറ്റര്‍മാരോട് അദ്ദേഹം പറഞ്ഞു: 'ഇതാണ് എന്റെ ചുമതല; എന്റെ പ്രതിരോധം.''

ആ ഒറ്റ ദിവസംകൊണ്ട് വാഇല്‍ ലോക പ്രശസ്തി നേടി. സമര്‍പ്പിത ജേണലിസത്തിന്റെ മാതൃകയായി. അനേകം ഫലസ്ത്വീന്‍ അനുകൂല പ്രകടനങ്ങള്‍ക്ക് പ്രചോദനമായി.

അടുത്ത ഏഴാമത്തെ ആഴ്ചയില്‍ ഖാന്‍ യൂനിസിലെ സ്‌കൂള്‍ ഇസ്രായേല്‍ തകര്‍ത്തപ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ വാഇല്‍ കാമറമാന്‍ സാമിര്‍ അബൂദഖ്ഖയെ കൂട്ടി ചെന്ന് മടങ്ങുമ്പോള്‍ അവരെ ലക്ഷ്യമിട്ട് ഒരു ഡ്രോണ്‍ ചീറിയെത്തി. ബോധം പോയി.

ബോധം വീണ്ടുകിട്ടിയപ്പോള്‍ തോളില്‍നിന്ന് രക്തമൊഴുകുന്നു. ചുറ്റും മൃതദേഹങ്ങള്‍. കുറച്ചപ്പുറത്ത് അബൂദഖ്ഖ വീണുകിടക്കുന്നു. ചോരയൊലിക്കുന്നുണ്ട്.

അബൂദഖ്ഖയെ ആശുപത്രിയിലെത്തിക്കണം. 'അല്‍ ജസീറ' ബ്യൂറോ റെഡ് ക്രോസിനെ ബന്ധപ്പെട്ടു. അവര്‍ ഇസ്രായേലി സേനയോട് ആംബുലന്‍സിനു വരാനുള്ള അനുവാദം ചോദിച്ചു. ആ അനുവാദത്തിനായി മണിക്കൂറുകള്‍ കാത്തുനിന്നു. വിലപ്പെട്ട നിമിഷങ്ങള്‍. അല്‍ ജസീറയുടെ സ്‌ക്രീനില്‍, ആ കാത്തുനില്‍പ്പിന്റെ നിമിഷങ്ങള്‍ എണ്ണിക്കൊണ്ടിരുന്നു.

അഞ്ചു മണിക്കൂര്‍ കഴിഞ്ഞ് അനുവാദമെത്തി.

അപ്പോഴേക്ക് അബൂദഖ്ഖ മരിച്ചിരുന്നു.

വാഇല്‍ ഒരു ദിവസം ഐ.സി.യുവില്‍ കിടന്നു. മൂന്നാം ദിവസം റിപ്പോര്‍ട്ടിംഗിനെത്തി.

അദ്ദേഹം ഒരു രഹസ്യ പ്ലാന്‍ തയാറാക്കി. കുടുംബത്തില്‍ ബാക്കിയുള്ളവരെയെങ്കിലും സുരക്ഷിത സ്ഥലത്തെത്തിക്കണം. റഫ അതിര്‍ത്തി വഴി ഈജിപ്തിലേക്ക്. അതിര്‍ത്തിവരെ താന്‍ ഒപ്പം ചെല്ലും. അപ്പുറത്തേക്ക് അവരും അവരെ നോക്കാന്‍ മൂത്ത മകന്‍ ഹംസയും.

ഹംസയും സ്വന്തമായി അത് തന്നെ പ്ലാന്‍ ചെയ്തിരുന്നു. പക്ഷേ, ഒരു വ്യത്യാസം- ഈജിപ്തില്‍ അവര്‍ക്കൊപ്പമുണ്ടാവുക പിതാവ് വാഇലായിരിക്കും. ഹംസ ഗസ്സയിലേക്കു തന്നെ മടങ്ങും എന്ന്. (അദ്ദേഹവും അല്‍ജസീറ റിപ്പോര്‍ട്ടറാണ്).

ജനുവരി 7-ന് (റിപ്പോര്‍ട്ടിംഗിനിടെ തന്നെ) വാഇലിന് സന്ദേശം കിട്ടുന്നു: മകന്‍ ഹംസക്ക് പരിക്കേറ്റിരിക്കുന്നു. സ്ഥലത്തെത്തിയ അദ്ദേഹം ഹംസയെ കണ്ടു- മരിച്ച നിലയില്‍.

രണ്ടാം ദിവസം കുടുംബത്തിന് റഫ അതിര്‍ത്തി കടക്കാനുള്ള അനുവാദമെത്തി. വാഇല്‍ ഗസ്സയില്‍ തന്നെ തുടരുമെന്ന് വാശിപിടിച്ചു. പെണ്‍മക്കള്‍ കരഞ്ഞ് പറഞ്ഞു: 'ഞങ്ങള്‍ക്കൊപ്പം വരണം. ഞങ്ങള്‍ക്ക് വേറെ ആരുമില്ല.''

വാഇല്‍ 'ഇസ്തിഖാറ' നമസ്‌കാരം നിര്‍വഹിച്ചു. പ്രാര്‍ഥിച്ചു. പൂര്‍ണ മനസ്സോടെ ശാന്തമായ മനസ്സോടെ, മക്കള്‍ക്കൊപ്പം ഗസ്സ വിട്ടു.

ഇപ്പോള്‍ വാഇല്‍ ദോഹയിലാണ് താമസിക്കുന്നത്. നാല് പെണ്‍മക്കളും മൂന്ന് മരുമക്കളും മൂന്ന് പേരക്കുട്ടികളും ഒപ്പമുണ്ട്.

***

കുട്ടിക്കാലം എന്നൊന്ന് ഇല്ലാത്തവരാണ് ഫലസ്ത്വീനിലെ ചെറിയ കുഞ്ഞുങ്ങള്‍ പോലും. മാതാപിതാക്കളടക്കം ബാക്കി എല്ലാവരും മരിച്ച ഒരു കുടുംബത്തിലെ ആറുവയസ്സുകാരി മൂന്നു വയസ്സുള്ള അനുജന് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലിരുന്ന് ഭക്ഷണം വാരിക്കൊടുക്കുന്ന വീഡിയോ നാം കണ്ടിട്ടുണ്ട്. നാം കാണാത്ത അത്തരം രംഗങ്ങളെത്ര!

കുട്ടികള്‍ മരണപത്രമെഴുതുന്നത് ഗസ്സയില്‍ മാത്രമാകും. ഒരിക്കല്‍ താമസ സ്ഥലത്ത് ബോംബ് വീണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന പത്തുവയസ്സുകാരി റഷ അരീര്‍ എഴുതിയ ഒസ്യത്ത് ഇങ്ങനെ: 'ഞാന്‍ ബോംബ് വീണ് മരിച്ചാല്‍ ആരും കരയരുത്. കരയുന്നത് എന്റെ ആത്മാവിനെ വേദനിപ്പിക്കും. എന്റെ പോക്കറ്റ് മണി സഹോദരന്‍ അഹ്‌മദിനും കസിന്‍ റഫാഫിനും പപ്പാതി കൊടുക്കണം. കളിപ്പാട്ടങ്ങള്‍ ബത്തൂലിന്. അഹ്‌മദിനെ ആരും ശകാരിക്കരുത്.''

കഴിഞ്ഞ സെപ്റ്റംബര്‍ 30-ന് അവള്‍ താമസിച്ചിടത്ത് ഇസ്രായേലിന്റെ ബോംബ് വീണു. റഷക്കൊപ്പം അഹ്‌മദും കൊല്ലപ്പെട്ടു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media