സ്വന്തത്തില്‍നിന്ന് സമൂഹത്തിലേക്ക് പടരേണ്ടതാണ് കുടുംബ ശാക്തീകരണ പദ്ധതികള്‍

സാജിദ പി.ടി.പി
ഡിസംബര്‍ 2024
സ്വര്‍ഗം കിനാവുകണ്ട് കെട്ടിപ്പടുക്കേണ്ടതാണ് കുടുംബങ്ങള്‍. അത് നഷ്ടപ്പെടാതിരിക്കാനുള്ള കരുതല്‍ കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടാവണം.

'വിശ്വാസികളേ, നാം നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്നും നല്ല വസ്തുക്കള്‍ നിങ്ങള്‍ ഭക്ഷിക്കുക. നിങ്ങള്‍ അല്ലാഹുവിനോട് നന്ദി കാണിക്കുക, നിങ്ങള്‍ അവന് മാത്രം ഇബാദത്ത് ചെയ്യുന്നവരാണെങ്കില്‍ (അല്‍ബഖറ: 172).

വിശ്വാസികളുടെ ജീവിത വ്യവഹാരങ്ങളില്‍ അല്ലാഹുവിന്റെ ഇടമെന്ത് എന്ന് സൂചിപ്പിക്കുകയാണ് മേല്‍ സൂക്തം.

ദൈനംദിന ജീവിതത്തിലെ മുഖ്യ പ്രതിപാദ്യവും നിലനില്‍പിന്റെ അടിസ്ഥാന ആവശ്യവുമായ ഭക്ഷണ പദാര്‍ഥങ്ങളെ കുറിച്ച് സൂചിപ്പിച്ച് ഇസ്ലാമിന്റെ അടിസ്ഥാന ആശയം പഠിപ്പിക്കുകയാണ് അല്ലാഹു.

ചെറുതും വലുതുമായ ധാരാളം ഉള്ളടക്കങ്ങള്‍ ചേര്‍ന്നതാണ് ജീവിതം. ഒറ്റയ്ക്കും സമൂഹമായും ജീവിക്കുന്ന സന്ദര്‍ഭങ്ങളില്‍ വിശ്വാസി എന്ന നിലയില്‍ സ്രഷ്ടാവിന്റെ ഇംഗിതങ്ങള്‍ക്കൊത്ത് ജീവിതം കെട്ടിപ്പടുക്കാന്‍ മനുഷ്യര്‍ ബാധ്യസ്ഥരാണ്. സൂക്ഷ്മമോ സ്ഥൂലമോ ആയ ജീവിതത്തിന്റെ ഏതെങ്കിലും കോണില്‍ എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് സ്രഷ്ടാവിന്റെ ഇഷ്ടാനിഷ്ടങ്ങളെക്കാള്‍ പ്രാധാന്യമുണ്ടെന്ന് ഒരാള്‍ മനസ്സിലാക്കിയാല്‍ അവര്‍ക്ക് വിശ്വാസി കുടുംബത്തില്‍ കാപട്യം കലര്‍ത്താതെ നില്‍ക്കാനാവില്ല.

ജീവിതം മുഴുക്കെയും സ്രഷ്ടാവിന് സമര്‍പ്പിക്കുന്ന അഴകുള്ള ജീവിത പരിസരത്തുനിന്ന് വിശ്വാസികളെ അടര്‍ത്തിയെടുക്കുകയെന്ന സമര്‍ഥമായ പരിശ്രമമാണ് മനുഷ്യന്റെ ശത്രുവായ പിശാച് നടത്തിക്കൊണ്ടിരിക്കുന്നത്. 'വിശ്വാസികളേ, നിങ്ങള്‍ ഇസ്ലാമില്‍ പൂര്‍ണമായി പ്രവേശിക്കുക. പിശാചിന്റെ കാല്‍പാടുകള്‍ പിന്തുടരാതിരിക്കുക. അവന്‍ നിങ്ങളുടെ വ്യക്തമായ ശത്രുവാണ്'' എന്ന നിര്‍ദേശം നിര്‍ബന്ധമായും മുഖവിലക്കെടുക്കേണ്ടതാണ്. ഒളിഞ്ഞും തെളിഞ്ഞും വിശ്വാസികളെ വ്യതിചലിപ്പിക്കാനുളള കൊണ്ടുപിടിച്ച ശ്രമമാണ് പിശാച് നടത്തുന്നത്.

സ്വഭാവം, സംസ്‌കാരം, ജീവിതരീതി, ആഹാര സങ്കല്‍പങ്ങള്‍, കലാസ്വാദനം തുടങ്ങിയ വലിയ മേഖലകള്‍ പിശാചിന്റെ വിഹാര ഭൂമികയാണ്. കുടുംബമാണ് അവന്‍ ഉന്നംവെക്കുന്ന പ്രധാനപ്പെട്ട മറ്റൊരു രംഗം. കുടുംബത്തിന്റെ ആണിക്കല്ലിളക്കി നിലംപരിശാക്കാന്‍ ഏത് മോഡല്‍ തന്ത്രവും പിശാച് ആവിഷ്‌കരിക്കും.

സൃഷ്ടി ഘടനയെ മാറ്റിമറിക്കുന്ന സൂത്രപ്പണികള്‍ പോലും ഒപ്പിച്ചു കളയും (അന്നിസാഅ് 119). ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതാണ് കുടുംബ ഘടനയെ തകിടം മറിക്കാനുള്ള പൈശാചിക ആസൂത്രണങ്ങള്‍. സാമൂഹിക സംവിധാനങ്ങളിലെ പ്രഥമവും പ്രധാനവുമായ സംവിധാനമാണ് കുടുംബം. വിശ്വാസവും സംസ്‌കാരവും അനുഷ്ഠാന രീതികളും ആരാധനാ ക്രമങ്ങളും പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്ന ഒന്നാമത്തെ വിദ്യാലയം വീടാണ്. 'മസ്‌കന്‍' എന്നാണ് ഖുര്‍ആന്‍ അതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. സമാധാനത്തിന്റെ പശിമയും തെളിമയും എല്ലാവരിലും നിറഞ്ഞു നില്‍ക്കുന്നു എന്നതിനാലാണ് ആ പേര് വിളിക്കുന്നത്. വീട് എന്നത് കല്ലും മണലും മാത്രമുള്ള ഒരിടമല്ല, മജ്ജയും മാംസവും സ്‌നേഹവും കാരുണ്യവും നിറഞ്ഞ് നില്‍ക്കുന്ന പരിപാവനമായ ഒരിടമാണ്. അതിനാലാണ് മസ്‌കന്‍ എന്ന് വിളിക്കുന്നത്.

ഖുര്‍ആനിലെ നിയമങ്ങളില്‍ മൂന്നിലൊന്ന് ഭാഗം വിവാഹ-കുടുംബ നിയമങ്ങളാണ്. ആരാധനാ കര്‍മങ്ങളില്‍ വളരെ പ്രധാനമായ നമസ്‌കാരത്തിന്റെ രൂപങ്ങള്‍ കൃത്യമായി വിശദീകരിക്കാത്ത വിശുദ്ധ ഖുര്‍ആനില്‍ കുടുംബ നിയമങ്ങള്‍ വിശദമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്. ഇസ്ലാം കുടുംബ ഘടനയ്ക്ക് നല്‍കുന്ന പ്രാധാന്യമാണത് സൂചിപ്പിക്കുന്നത്. എന്നാല്‍, നാട്ടില്‍ അരാജകത്വം ആഗ്രഹിക്കുന്നവര്‍ക്ക് മുന്നിലെ വലിയ തലവേദനയാണ് കുടുംബം. കുടുംബം ബൂര്‍ഷ്വാ കാഴ്ചപ്പാടാണ് അവിടെ ആണധികാരങ്ങള്‍ക്കാണ് മേല്‍ക്കൈ തുടങ്ങിയ പ്രചരണങ്ങള്‍ വഴി തുറന്ന ലൈംഗികത പ്രോത്സാഹിപ്പിച്ചും സ്വവര്‍ഗ രതിക്ക് നിയമ പരിരക്ഷ നല്‍കിയും വലിയ തോതിലുള്ള പ്രോത്സാഹനങ്ങള്‍ നല്‍കി കുടുംബ ഘടനയെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലാണ് ആദ്യകാലത്ത് വലിയ വേരോട്ടം ലഭിച്ചത്. അതിന്റെ ഫലമായി സിങ്കിള്‍ പാരന്റുള്ള കുടുംബങ്ങളുടെ എണ്ണം ഏറുന്ന സാഹചര്യം വരികയും ഏക രക്ഷിതാവ് തന്നെ കൂടുതലും സ്ത്രീയായി മാറുകയും ചെയ്ത സാഹചര്യത്തില്‍ വലിയ നിരാശാകയത്തിലേക്ക് സ്ത്രീകള്‍ വീണു പോകുന്നതിന്റെ ഭാഗമായി അവിടങ്ങളില്‍ പുനരാലോചനകള്‍ തകൃതിയായി നടക്കുന്നുണ്ട്.

അത്തരമൊരു സാഹചര്യത്തിലാണ് വിദ്യാഭ്യാസ പുരോഗതിയുടേയും ആധുനികവല്‍ക്കരണത്തിന്റേയും മറ പിടിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ പരീക്ഷിച്ച് പരാജയപ്പെട്ട അവരുപേക്ഷിച്ച ഉദാര ലൈംഗികത വാദത്തെ മറയില്ലാതെ അവതരിപ്പിക്കാന്‍ കേരള സര്‍ക്കാറിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ പോലും ശ്രമിക്കുന്നത്. 

ജെന്‍ഡര്‍ ഈക്വാലിറ്റിയെന്ന ഓമനപ്പേരിട്ട് പെണ്‍കുട്ടികളെക്കൊണ്ട് ആണ്‍കുട്ടികളുടെ വസ് ത്രമണിയിച്ച് സമത്വം വരുത്താം എന്ന മൂഢ ധാരണയിലാണ് ഉത്തരവാദപ്പെട്ടവര്‍. അടുത്ത കാലത്തായി ഇത്തരം വാദഗതികള്‍ ഏറ്റെടുത്ത വിദ്യാര്‍ഥി യൂണിയനുകള്‍ കാട്ടിക്കൂട്ടുന്ന വിരോധാഭാസങ്ങള്‍ അറപ്പുളവാക്കുന്നതാണ്. കുടുംബ ജീവിതത്തിന്റെ സ്വകാര്യ നിമിഷങ്ങളെ ആവിഷ്‌കരിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചും മാറ്ററുകള്‍ കുറിച്ചിട്ടും തുറന്ന് കിട്ടിയ ലോകത്തെ പരമാവധി ആസ്വാദ്യകരമാക്കുകയാണവര്‍.

നമ്മുടെ മക്കളുടെയും നമ്മുടേയും ബോധ്യങ്ങളെ കുടുംബ ഘടനയുടെ സുഭദ്രവും സന്തോഷദായകവുമായ അസ്ഥിവാരങ്ങളില്‍ ഭദ്രമാക്കിയെടുക്കാനുള്ള ബോധവല്‍ക്കരണങ്ങളിലേക്കാണ് ഡിസംബര്‍ മാസം പ്രവേശിക്കുന്നത്. കുടുംബം പ്രാധാന്യപൂര്‍വം പടച്ചവന്‍ പ്രോത്സാഹിപ്പിച്ച സ്ഥാപനമാണ്. അവന്റെ വിശേഷണമുള്‍ച്ചേര്‍ന്ന റഹ്‌മ് എന്ന പദമാണ് ബന്ധത്തെ കാണിക്കാനും ഗര്‍ഭപാത്രത്തെ സൂചിപ്പിക്കാനും ഉപയോഗിച്ചിട്ടുള്ളത്. ബന്ധങ്ങളുടെ തുടക്കമാവുന്ന വിവാഹ ഉടമ്പടിയെ ബലിഷ്ഠമായ കരാര്‍ എന്നുമാണ് പഠിപ്പിച്ചത്. ആണും പെണ്ണും ജീവിത പങ്കാളികളായിത്തീരുന്നത് വ്യവസ്ഥാപിതമായ ലൈംഗിക ആസ്വാദനത്തിന് മാത്രമല്ല, സവിശേഷമായ ഈ പ്രകൃതി പ്രതിഭാസത്തോട് ചേര്‍ന്ന് നില്‍ക്കല്‍ കൂടിയാണത്.

മനുഷ്യനേയും ഭൂമിയില്‍ മുളച്ചുണ്ടാവുന്ന നമുക്കറിവുള്ളതും ഇല്ലാത്തതുമായ എല്ലാ ജീവജാലങ്ങളേയും ജോഡികളായി പടച്ചത് അല്ലാഹുവിന്റെ വലിയ ദുഷ്ടാന്തമായി അവന്‍ എടുത്ത് പറയുന്നുണ്ട്.

കുടുംബം കൊണ്ടുണ്ടാവുന്ന മേന്മകളെന്തെല്ലാമാണെന്ന് വീട്ടില്‍നിന്ന് അനുഭവിച്ചറിയുന്ന ഒരു കുട്ടിക്ക് കുടുംബം വേണ്ട, എന്റെ ബോഡിയുടെ അധികാരി ഞാനാണ്, എനിക്ക് തോന്നിയത് പോലെ ജീവിക്കും, ഇഷ്ടാനിഷ്ടങ്ങളില്‍ ആരെയും കൈകടത്താന്‍ വിടില്ല എന്ന് വാശിപിടിക്കില്ല. തണലാകേണ്ടവര്‍ കയ്പേറിയ അനുഭവങ്ങള്‍ നല്‍കുമ്പോള്‍ മക്കള്‍ തുറന്ന വഴി സ്വീകരിച്ചില്ലങ്കിലേ അല്‍ഭുതമുള്ളൂ. സന്താനോല്‍പാദനം, മുലയൂട്ടല്‍, ഭാര്യാ-ഭര്‍തൃ ബന്ധം, കുടുംബ ഭാരമേറ്റെടുക്കല്‍ എന്നിവയെല്ലാം  ആസ്വാദ്യകരമാണെന്നവര്‍ക്കറിയണം.

മാതാപിതാക്കള്‍ തെരുവിലെറിയപ്പെടുന്ന സാഹചര്യം ഇസ്ലാമിനന്യമാണ്. മാതാപിതാക്കളോട് ഇഹ്‌സാനോടെ പെരുമാറണമെന്ന വാക്യം ആവര്‍ത്തിച്ചു വന്നിട്ടുണ്ട്. കാരുണ്യത്തിന്റെ ചിറകുകള്‍ താഴ്ത്തിക്കൊടുക്കാനും കാരുണ്യത്തിനായി പ്രാര്‍ഥിക്കാനും പ്രത്യേക നിര്‍ദേശമുണ്ട്.

ഭാര്യാ ഭര്‍തൃ ബന്ധം മൂല്യങ്ങളിലാണ് നിലനില്‍ക്കേണ്ടത്. ഒട്ടി നില്‍ക്കുന്ന വസ്ത്രം പോലെ ഇരുവരും ചേര്‍ന്ന് നില്‍ക്കണം. പരസ്പരം താങ്ങും തണലുമായി വര്‍ത്തിക്കണം. കടമകള്‍ പൂര്‍ത്തീകരിക്കുകയും അവകാശങ്ങള്‍ വകവെച്ച് കൊടുക്കുകയും ചെയ്യണം. ഇണതുണകള്‍ക്കിടയിലെ ഉത്തരവാദിത്ത നിര്‍വഹണം പറയുന്നിടത്ത് ഖുര്‍ആന്‍ പ്രയോഗിച്ച 'ഖവ്വാമൂന്‍' എന്ന പ്രയോഗം തന്നെ ബന്ധത്തിന്റെ ഊഷ്മളത വിളിച്ചറിയിക്കുന്നതാണ്. സ്ത്രീകള്‍ക്കായി നിലകൊള്ളേണ്ടവരാണ് പുരുഷന്മാര്‍. എന്തുമാത്രം വിശാലമാണ് ആ പ്രയോഗം. അതുപോലും തെറ്റിദ്ധാരണയുണ്ടാക്കും വിധം വ്യാഖ്യാനിക്കപ്പെട്ടു എന്നത് മറ്റൊരു കാര്യമാണ്. മക്കളും മാതാപിതാക്കളും തമ്മില്‍ വാത്സല്യമൂറുന്നതും സുതാര്യവുമായ ബന്ധമുണ്ടാവണം. മാതാപിതാക്കളോട് ഷെയര്‍ ചെയ്യപ്പെടാത്ത കാര്യങ്ങളൊന്നും അവര്‍ക്കുണ്ടാവാന്‍ പാടുള്ളതല്ല. അത്രയ്ക്ക് അടുപ്പമുണ്ടാവണം. വഴിവിട്ട സൗഹൃദത്തിലേക്ക് ചില നേരത്തെങ്കിലും മക്കള്‍ നീങ്ങുന്നത് കിട്ടേണ്ട സ്‌നേഹം മാതാപിതാക്കള്‍ കൊടുക്കാത്തതുകൊണ്ട് കൂടിയാണെന്ന അഭിപ്രായത്തെ നാം മുഖവിലക്കെടുക്കണം.

കുട്ടികള്‍ക്ക് ചുറ്റും വല വീശി കാത്തിരിക്കുന്ന നവ ലിബറല്‍ ചതിക്കുഴികളെക്കുറിച്ച് ബോധം പകരാനുള്ള അറിവുകള്‍ രക്ഷിതാക്കള്‍ ആര്‍ജിക്കണം. 'അന അവ്വലു മിനല്‍ മുസ്ലിമീന്‍' എന്നത് ഒരു നിലപാടിന്റെ പേര് കൂടിയാണ്.

സ്വര്‍ഗം കിനാവുകണ്ട് കെട്ടിപ്പടുക്കേണ്ടതാണ് നമ്മുടെ കുടുംബങ്ങള്‍. അത് നഷ്ടപ്പെടാതിരിക്കാനുള്ള കരുതല്‍ കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്ന് മൊത്തത്തിലുണ്ടാവണം. 'വിശ്വാസികളേ, നിങ്ങള്‍ നിങ്ങളെയും കുടുംബത്തേയും നരകത്തില്‍നിന്ന് രക്ഷിക്കുക' എന്ന ഖുര്‍ആന്‍ വചനം കുടുംബത്തിലെ എല്ലാവരുടേയും കാതുകളില്‍ എല്ലാ സമയവും മുഴങ്ങിക്കേള്‍ക്കണം.

നാം മുന്നോട്ടുവെക്കുന്ന ആശയങ്ങളെ പ്രതിനിധാനം ചെയ്യാന്‍ ബാധ്യതപ്പെട്ടവരാണ് നമ്മള്‍. തത്ത്വങ്ങള്‍ക്കപ്പുറം ജീവിക്കുന്ന മാതൃകകളാണ് ആവശ്യം. പ്രായോഗിക തലത്തില്‍ ആവിഷ്‌കരിച്ച് കാണിക്കാന്‍ ബാധ്യതപ്പെട്ടവര്‍ എന്ന നിലയില്‍ ഉള്ളുകൊണ്ട് കാമ്പയിന്‍ സ്വീകരിക്കണം.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media