സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, ദലിതുകള്‍, ആദിവാസികള്‍, മറ്റു പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ എന്നിവര്‍ക്ക് നീതി ലഭ്യമാക്കാനുള്ള ഉത്തരങ്ങളടങ്ങിയ ഇന്ത്യന്‍ ഭരണഘടനാ എപ്രകാരമാണ് നിലവിലെ ഭരണകൂടം മാറ്റിമറിക്കുന്നതെന്ന് മനുഷ്യാവകാശ ദിനത്തെ
മുന്‍നിര്‍ത്തി പരിശോധിക്കുന്നു
ഭരണഘടനയിലൂടെ സാമൂഹിക മാറ്റം- ഇന്ത്യന്‍ ഭരണഘടന ഒഴികെ മറ്റൊരു രാജ്യത്തെ ഭരണഘടനക്കും അവകാശപ്പെടാനാകാത്ത ഒന്നാണിത്. സ്വാതന്ത്ര്യാനന്തര കാലത്തെ ഇന്ത്യന്‍ ജനതയുടെ ഭൂരിഭാഗത്തിന്റെയും സാമൂഹികമായ ആവശ്യങ്ങള്‍ക്കും അവര്‍ നേരിടുന്ന അനീതിക്കുമുള്ള നേരിട്ടുള്ള ഉത്തരമായിരുന്നു ഭരണഘടന. നിലനില്‍ക്കുന്ന സാമൂഹിക ക്രമത്തിന്റെ സ്റ്റാറ്റസ്‌കോ പ്രഖ്യാപിക്കുന്ന ഒന്നല്ല. മറിച്ച്, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, ദലിതുകള്‍, ആദിവാസികള്‍, മറ്റു പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ എന്നിവര്‍ക്ക് നീതി ലഭ്യമാക്കാനുള്ള ഉത്തരങ്ങളടങ്ങിയ ഒന്നിനായിരുന്നു ഇന്ത്യന്‍ ഭരണഘടനാ ശില്‍പികള്‍ രൂപം കൊടുത്തത്. കൊളോണിയല്‍ വിരുദ്ധ സമരങ്ങളിലൂടെ നേടിയെടുത്ത രാഷ്ട്രീയ സ്വാതന്ത്ര്യം, ലിബറല്‍ ജനാധിപത്യം എന്നീ മൂല്യങ്ങളിലൂന്നി നിന്ന് സാമൂഹിക മാറ്റത്തിനുള്ള ദിശാസൂചിയായി ഇന്ത്യന്‍ ഭരണഘടന മാറി.
സംവരണത്തിലൂടെ ദലിതുകള്‍ക്ക് അധികാര പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിലൂടെ ഇന്ത്യന്‍ ഭരണഘടന ലക്ഷ്യം വെച്ചത് സഹസ്രാബ്ദങ്ങളായി തുടര്‍ന്നുപോന്ന ഇന്ത്യന്‍ അധികാര ഘടനയെ പൊളിച്ചെഴുതുകയായിരുന്നു. സ്വാതന്ത്ര്യത്തെ തുടര്‍ന്ന് ഇന്ത്യാ വിഭജനം സംഭവിച്ചെങ്കിലും ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായി തുടരാന്‍ തീരുമാനിച്ചതാണ്, യഥാര്‍ഥത്തില്‍ യൂനിയന്‍ ഓഫ് സ്റ്റേറ്റ്സ് എന്ന് ഭരണഘടന വിശേഷിപ്പിച്ച ഈ രാജ്യത്തെ കെട്ടുറപ്പോടെ നിലനിര്‍ത്താന്‍ സഹായിച്ചത്. ഭരണഘടന എഴുതിവെച്ച തത്ത്വങ്ങള്‍ പ്രാവര്‍ത്തികമാക്കിയത്, രാജ്യത്തെ സിവില്‍ സമൂഹം നടത്തിയ പോരാട്ടത്തിന്റെ ഫലവുമാണ്. ഈ പോരാട്ടമാകട്ടെ, സ്വാതന്ത്ര്യ സമരം രൂപം നല്‍കിയ അഹിംസാത്മകവും ജനാധിപത്യപരവുമായ പ്രക്ഷോഭശൈലി ഉള്‍ക്കൊണ്ടതുമായിരുന്നു.
ഇത്രയും ആമുഖമായി പറയുന്നത് ഇന്ത്യന്‍ ഭരണഘടന ഏതേത് മൂല്യങ്ങളില്‍ രൂപം കൊണ്ടു, എങ്ങനെയാണ് ഭരണഘടനാ തത്ത്വങ്ങള്‍ നടപ്പിലായത് എന്ന് സൂചിപ്പിക്കാനാണ്. എന്തുകൊണ്ടാണ് സ്വാതന്ത്ര്യത്തിന് മുക്കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാവുമ്പോള്‍ നാം ഭരണഘടനയെ കുറിച്ച് ആശങ്കാകുലരാവുന്നത് എന്നതിന് ഉത്തരം ഈ ആമുഖത്തിലുണ്ട്.
ഭരണഘടന നിലവിലുണ്ടായിരുന്നെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെയാണ് പൗരാവകാശങ്ങളെയും അവക്കായുള്ള പോരാട്ടങ്ങളെയും കുറിച്ച പ്രാധാന്യം ഇന്ത്യന്‍ സമൂഹം തിരിച്ചറിഞ്ഞത്. ഇന്ത്യന്‍ സിവില്‍ സമൂഹം രൂപം കൊണ്ടതും അടിയന്തരാവസ്ഥയെ തുടര്‍ന്നാണ് എന്നും കാണാം. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് മുമ്പും ശേഷവുമുണ്ടായ സവിശേഷമായ രാഷ്ട്രീയ സാഹചര്യവും ശ്രദ്ധേയമാണ്. ഇന്ദിരാഗാന്ധി ലിബറല്‍ ജനാധിപത്യത്തില്‍ നിന്ന് വ്യതിചലിക്കുന്നുവെന്ന് അടിയന്തരാവസ്ഥാ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ജയപ്രകാശ് നാരായണനെ പോലുള്ളവര്‍ ആരോപിച്ചപ്പോള്‍, ഇന്ദിരാഗാന്ധി പ്രക്ഷോഭകരെ നേരിട്ടത് ഇതേ ആരോപണങ്ങള്‍ കൊണ്ടായിരുന്നുവെന്ന് കാണാം. അടിയന്തരാവസ്ഥാ വിരുദ്ധ പ്രക്ഷോഭകരെ വലതുപക്ഷമെന്നും ഫാഷിസ്റ്റുകളെന്നുമാണ് ഇന്ദിരാഗാന്ധി വിശേഷിപ്പിച്ചത്. അടിയന്തരാവസ്ഥ പിന്‍വലിച്ചയുടന്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ പോലും ഭരണഘടന പൗരന് ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള അവകാശം റദ്ദാക്കാനാവില്ലെന്ന ഭരണഘടനാ ഭേദഗതിയുണ്ടായി.
ഈ ഭരണഘടന നിലനില്‍ക്കെയാണ്, ഈ സിവില്‍ സമൂഹം നിലനില്‍ക്കെയാണ് സംവരണ വിരുദ്ധ സമരങ്ങള്‍ രാജ്യത്ത് അരങ്ങേറിയത്. സുപ്രീം കോടതിയില്‍ സംവരണ വിരുദ്ധ വിധികളുണ്ടായത്. ബാബരി മസ്ജിദിന്റെ പതനമുണ്ടായത്. രാജ്യത്തെമ്പാടും ന്യൂനപക്ഷ വിരുദ്ധ കലാപങ്ങളരങ്ങേറിയത്. ദലിതുകള്‍ വേട്ടയാടപ്പെട്ടത്. സ്ത്രീ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങളുണ്ടായത്. പൗരാവകാശങ്ങള്‍ ഹനിക്കുന്ന കരിനിയമങ്ങള്‍ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയും അല്ലാതെയും ചുട്ടെടുക്കപ്പെട്ടത്. നിരപരാധികള്‍ വിചാരണ കൂടാതെ തടവിലാക്കപ്പെട്ടത്. വികസനത്തിന്റെ മറവില്‍ പാവപ്പെട്ടവന്റെ ഭൂമി കവര്‍ന്നെടുക്കപ്പെട്ടത്. അതായത്, അടിയന്തരാവസ്ഥാ സമരത്തിന്റെ ഫലമായി അടിയന്തരാവസ്ഥയില്‍ പോലും റദ്ദാക്കാന്‍ കഴിയാത്ത വിധം ജീവിക്കാനുള്ള അവകാശം ഭരണഘടനാ ഭേദഗതിയിലൂടെ ഉറപ്പാക്കിയിട്ടും, രാജ്യത്ത് ഈ അവകാശങ്ങള്‍ ഹനിക്കപ്പെട്ടത്. അടിയന്തരാവസ്ഥക്ക് ശേഷം, ഭരണഘടനെ നോക്കുകുത്തിയാക്കും വിധം ഇന്ത്യ അതിന്റെ ലിബറല്‍ ജനാധിപത്യ മൂല്യങ്ങളില്‍ നിന്ന് കൂടുതല്‍ വേഗത്തില്‍ അകലുകയായിരുന്നു. സിവില്‍ സമൂഹം വെറും നോക്കുകുത്തിയായി. ഇതിന്റെ പരിണിത ഫലമാണ് 2014-ഓടെ രാജ്യത്തുണ്ടായ രാഷ്ട്രീയ മാറ്റം.
ലിബറല്‍ ജനാധിപത്യത്തില്‍ നിന്ന് ഹിന്ദുത്വ ദേശീയതയിലേക്കുള്ള ഈ മാറ്റം ഫ്രഞ്ച് രാഷ്ട്ര തന്ത്രജ്ഞനായ ക്രിസ്റ്റോഫ് ജെഫര്‍ലോട്ട് ഇങ്ങനെ വിശദീകരിക്കുന്നു: 'എന്‍.ജി.ഒകള്‍, ബുദ്ധിജീവികള്‍, ജെ.എന്‍.യു പോലുള്ള സര്‍വകലാശാലകള്‍ എന്നിവയെ നേരിട്ടാക്രമിച്ചും വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിച്ചുമാണ് ഹിന്ദുത്വ ദേശീയതയുടെ വികാസത്തിന് ഉപയോഗപ്പെടുത്തിയത്. ന്യൂനപക്ഷങ്ങളെ കായികമായും പ്രതീകാത്മകമായും വേട്ടയാടി സാംസ്‌കാരിക പോലീസിംഗിന് വിധേയമാക്കി. ഭരണകൂടത്തിന്റെ മൗനാനുമതിയോടെ സമാന്തരമായ ഒരു ഭരണകൂടം സംഘ് പരിവാര്‍ സ്ഥാപിച്ചെടുത്തു. ലവ് ജിഹാദ്, ലാന്‍ഡ് ജിഹാദ് എന്നീ സംജ്ഞകള്‍ സൃഷ്ടിച്ച് ന്യൂനപക്ഷങ്ങളെ തല്ലിക്കൊന്നു. തെരുവില്‍ മാത്രമല്ല, സൈബറിടങ്ങളിലും ഈ ലിഞ്ചിങ് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.' (Modi's India. Christophe Jafferlot).
ലിബറല്‍ മതേതര ഡെമോക്രസിയില്‍ നിന്ന് ഹിന്ദുത്വ ദേശീയതയിലേക്ക് രാജ്യത്തിന്റെ ചംക്രമണം ഭരണഘടനയെ സസ്പെന്‍ഡ് ചെയ്തുകൊണ്ടോ മരവിപ്പിച്ചുകൊണ്ടോ അല്ലെന്നത് ശ്രദ്ധേയമാണ്. അടിയന്തരാവസ്ഥാ വാര്‍ഷികം ഭരണഘടനാ ദിനമായി ആചരിക്കുന്ന ഒരു ഭരണകൂടമാണ് ഈ മാറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇതിനെ 'ഹിന്ദുത്വ ഭരണഘടനാവാദം' എന്ന പുതിയ പ്രയോഗംകൊണ്ട് വിശേഷിപ്പിക്കുന്നു രാഷ്ട്രീയ നിരീക്ഷകര്‍. ഭരണഘടനയെ നോക്കുകുത്തിയാക്കുന്ന ഈ നടപടിയുടെ ഏറ്റവും പുതിയ ഉദാഹരണങ്ങളിലൊന്നാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. ഭരണഘടനയനുസരിച്ച് പാര്‍ലമെന്റ് എന്നാല്‍ ലോക്സഭ, രാജ്യസഭ, രാഷ്ട്രപതി എന്നിവ ചേര്‍ന്നതാണ്. എന്നാല്‍, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ക്ഷണിതാവായിരുന്നില്ല. രാഷ്ട്രപതിക്ക് പകരം, പ്രധാനമന്ത്രി മതപുരോഹിതന്മാരോടൊപ്പം പൂജാകര്‍മങ്ങളിലേര്‍പ്പെടുന്ന പുതിയ കാഴ്ച രാജ്യം കണ്ടു. പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിക്ക് പകരം മതപുരോഹിതരും, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മതപുരോഹിതന് പകരം പ്രധാനമന്ത്രിയും പൂജ ചെയ്യുന്ന കാഴ്ച സെക്യുലര്‍ ഡെമോക്രസി എന്ന സങ്കല്‍പ്പത്തെ തന്നെ റദ്ദ് ചെയ്യുന്നതാണ്. ഒരു ഭരണഘടനാ ജനാധിപത്യത്തില്‍ നിന്ന് മതാധിപത്യത്തിലേക്കുള്ള, ഫാഷിസ്റ്റ് ചംക്രമണത്തിന് ഈ നൂറ്റാണ്ടില്‍ ഇതിലും മികച്ച ഉദാഹരണം വേറെയില്ല. ഒരു സിറ്റിങ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ ഗണേശപൂജക്ക് പ്രധാനമന്ത്രിയെത്തുന്ന അത്യപൂര്‍വ കാഴ്ചയും ഇന്ത്യക്കാര്‍ കണ്ടത് ഇക്കൊല്ലമാണ്.
മുസ്ലിംകള്‍ ഒഴികെയുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന പുതിയ നിയമവും ഭരണഘടന അനുശാസിക്കുന്ന തുല്യതക്കും മതനിരപേക്ഷതക്കും നിരക്കുന്നതായിരുന്നില്ല. ഭരണഘടനാ സ്ഥാപനമായ പാര്‍ലമെന്റില്‍ തന്നെ ഇത്തരമൊരു നിയമം ചുട്ടെടുക്കാന്‍ പുതിയ ഭരണകൂടത്തിന് അനായാസം സാധിക്കുന്നു. മതാടിസ്ഥാനത്തിലുള്ള വിശ്വാസപ്രകാരം ഗോഹത്യാ നിരോധനം വ്യാപകമാക്കുകയും ബീഫ് നിരോധിക്കുകയും ചെയ്യുന്നു. ഹിന്ദു സ്ത്രീകള്‍ മുസ്ലിം പുരുഷന്മാരെ വിവാഹം കഴിക്കുന്നത് ക്രിമിനല്‍ കുറ്റമാകുന്നു. അത്തരം കേസുകളില്‍ മുസ്ലിം പുരുഷന്‍ ശിക്ഷിക്കപ്പെടുന്നു. ഇതിലെല്ലാമുപരി, രാജ്യം മുഴുവന്‍ സംഘ് പരിവാറിന്റെ സമാന്തര പോലീസ് ഭരണകൂട പിന്തുണയോടെ ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ സമാന്തര പോലീസോ ഭരണകൂടം തന്നെയോ ചമയുന്നു. ന്യൂനപക്ഷങ്ങളുടെ വീടുകള്‍ നോട്ടീസ് പോലും നല്‍കാതെ ഇടിച്ചു നിരത്തുന്നത് കോടതികള്‍ കണ്ടു നില്‍ക്കുന്നു. അത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടാന്‍ സുപ്രീം കോടതിക്ക് ഒരു വര്‍ഷമെങ്കിലും വാദം കേള്‍ക്കേണ്ടി വരുന്നു.
ഭരണഘടനാ സ്ഥാപനങ്ങള്‍ പോലും എക്സിക്യൂട്ടീവിന് കുമ്പിട്ട് നില്‍ക്കുന്ന ദയനീയ കാഴ്ചയും ഈ ഘട്ടത്തില്‍ പ്രസ്താവ്യമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന്റെ വിശ്വാസ്യത കളഞ്ഞു കുളിക്കുന്നുവെന്ന ആക്ഷേപം നിരന്തരം ഉയരുന്നു. ഒരു സംസ്ഥാനത്തെ ഒരു എക്സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ഒറ്റ ദിവസം കൊണ്ട് രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കുന്നു. അതിന് സുപ്രീം കോടതി തുല്യം ചാര്‍ത്തുന്നു. സെക്യൂലാര്‍ കോണ്‍സ്റ്റിറ്റിയൂഷനല്‍ ഡെമോക്രസി എന്ന സ്ഥാനത്തു നിന്ന് കോണ്‍സ്റ്റിറ്റിയൂഷനല്‍ ഓട്ടോക്രസി എന്നോ അനാക്രസി എന്നോ ഒക്കെ വിളിക്കാവുന്ന സ്ഥിതിയിലേക്ക് പത്ത് വര്‍ഷംകൊണ്ട് രാജ്യം ചെന്നെത്തിയിരിക്കുന്നു.
ആദ്യം പറഞ്ഞ കാര്യം തന്നെ അവസാനം ചൂണ്ടിക്കാട്ടുന്നു. ഈ സ്ഥിതിയിലേക്ക് രാജ്യമെത്തിയതിന് പിന്നില്‍ സിവില്‍ സൊസൈറ്റിയുടെ അനാസ്ഥ തന്നെയാണ്. ഈ സിവില്‍ സൊസൈറ്റി തന്നെയായിരുന്നു ഫാഷിസത്തിന്റെ ആദ്യ ഇരകളിലൊന്നും എന്നതും ശ്രദ്ധേയമാണ്. അര്‍ബന്‍ നക്സലുകളെന്നാരോപിച്ച് ഭരണകൂടം തുറുങ്കിലടച്ച രാജ്യത്തെ സിവില്‍ സമൂഹത്തിലെ അംഗങ്ങളുടെയും അക്കാദമീഷ്യന്മാരുടെയും എണ്ണം ഭയാനകമാണ്. പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തെ കലാപത്തിലൂടെ അടിച്ചമര്‍ത്തിയ ശേഷം പൗരത്വ പ്രക്ഷോഭകരെ തന്നെ യു.എ.പി.എ ചാര്‍ത്തി അകത്തിടുന്ന ഭരണകൂട നൃശംസതക്കെതിരെ ഇന്ന് ശബ്ദിക്കാനാരുമില്ലാത്ത സാഹചര്യമാണ്. ഭയം അരിച്ചിറങ്ങുന്ന ഈ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതിപക്ഷവും ഭയചകിതരാണ്. കൈവിട്ടുപോയ ഭരണഘടനാദത്ത ജനാധിപത്യത്തെ ഇനി ആര്, എങ്ങനെ തിരിച്ചു പിടിക്കുമെന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്.