ഇസ് ലാമിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം പരസ്പര പൂരകമാണ്. അത് സ്വസ്ഥതയും സമാധാനവും പ്രധാനം ചെയ്യുന്ന ഇടമാണ്. വീടിനകത്തും പുറത്തും വ്യക്തികള്‍ക്ക് ധാരാളം ഉത്തരവാദിത്വങ്ങളും കടമകളും അവകാശങ്ങളുമുണ്ട്. അതൊരിക്കലും ഏകപക്ഷീയമല്ല. കുടുംബം പ്രാരാബ്ധങ്ങള്‍ നിറഞ്ഞ ഇടമാണെന്നാണ് പൊതുവെ ലിബറലുകള്‍ ഉന്നയിക്കാറുള്ള ആരോപണം. എന്നാല്‍, പ്രാരാബ്ദം എന്നത് കുടുംബത്തില്‍ മാത്രമുള്ളതും മറ്റൊരു മേഖലയിലും ഇല്ലാത്തതുമായ ഒന്നല്ല. എല്ലായിടങ്ങളിലും കണിശമായ ഉത്തരവാദിത്വങ്ങളുണ്ട്.
സ്ത്രീകള്‍ ജോലിക്ക് പോവുക തന്നെവേണം, അപ്പോള്‍ മാത്രമാണ് നിങ്ങള്‍ക്ക് പൂര്‍ണത കൈവരിക്കാനും സ്വയം സുരക്ഷിതരായിരിക്കാനും സാധിക്കുകയുള്ളൂ എന്ന വാദം ലിബറല്‍ ഫെമിനിസ്റ്റുകള്‍ സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ ആണധികാര സിദ്ധാന്തം തന്നെയാണ് വിജയിക്കുന്നത്. ഇസ്ലാമിനെ സംബന്ധിച്ചേടത്തോളം കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്വത്തില്‍ സ്ത്രീക്ക് യാതൊരു ബാധ്യതയും ഇല്ല. സാമ്പത്തിക ഉത്തരവാദിത്വം ഏറ്റെടുക്കാത്ത സ്ത്രീ ഒരിക്കലും തൊഴിലെടുക്കുന്ന സ്ത്രീയെക്കാള്‍ ഒട്ടും താഴെയല്ല. കാരണം, അവളെ സംരക്ഷിക്കാനും അവള്‍ക്ക് വിഭവങ്ങള്‍ നല്‍കാനുമുള്ള പരിപൂര്‍ണ ഉത്തരവാദിത്വം ഇസ്ലാം പുരുഷന് നല്‍കുന്നു.
അതിനര്‍ഥം സ്ത്രീയെ തൊഴിലെടുക്കാന്‍ സമ്മതിക്കാതെ വീടിനകത്ത് തളച്ചിടുന്നു എന്നതല്ല, അവള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ കച്ചവടം പോലും ചെയ്യുന്നതില്‍ ഇസ്ലാമില്‍ മാതൃകകളുണ്ട്. പുരുഷനെ സംബന്ധിച്ചേടത്തോളം താന്‍ സമ്പാദിക്കുന്ന ധനത്തില്‍നിന്ന് തന്റെ കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തു പൂര്‍ത്തീകരിക്കുക എന്ന അധിക ബാധ്യതയുമുണ്ട്. സ്ത്രീക്ക് അങ്ങനെ ഒരു ബാധ്യത ഇല്ല താനും.
പുരുഷന്റെ ബാധ്യത
വിവാഹ വേളയില്‍ പുരുഷന്റെ ഒന്നാമത്തെ ബാധ്യത മഹര്‍ നല്‍കുക എന്നാണ്. അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ അവന് അധികാരമില്ല. പുരുഷന്റെ രണ്ടാമത്തെ ബാധ്യത ജീവിതച്ചെലവ് നല്‍കുക എന്നുള്ളതാണ്. വൈവാഹിക നിയമപ്രകാരം ജീവിതച്ചെലവ് നല്‍കാന്‍ വിസമ്മതിക്കുകയോ അല്ലെങ്കില്‍ കൊടുക്കാന്‍ കഴിയാതിരിക്കുകയോ ആണെങ്കില്‍ അയാളുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താനും നിയമത്തിന് അധികാരമുണ്ട്.
മറ്റൊന്ന്, തനിക്ക് ലഭിച്ച അധികാരം ദുര്‍വിനിയോഗം ചെയ്യാതിരിക്കുകയാണ് വൈവാഹിക നിയമത്തില്‍ പുരുഷന്റെ മൂന്നാമത്തെ ബാധ്യത. ഇസ്ലാമിക വൈവാഹിക നിയമത്തിന്റെ പ്രഥമ ലക്ഷ്യം തന്നെ സദാചാര സംരക്ഷണമാണ്. അത് വ്യഭിചാരം വിലക്കിയിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ വിവാഹത്തിന് ഇഹ്‌സ്വാന്‍ എന്ന പദ മാണ് പ്രയോഗിച്ചത്.
വൈവാഹിക ബന്ധം സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം എന്നതാണ് ഇസ്ലാമിക വൈവാഹിക നിയമത്തിന്റെ രണ്ടാമത്തെ താല്‍പര്യം. മനുഷ്യ ജീവിതത്തിന് നാഗരിക ഉത്തരവാദിത്വവും ഉന്നതമായ ലക്ഷ്യവും ഉണ്ട്. അത്തരം ഉന്നതമായ ലക്ഷ്യത്തില്‍ എത്തിച്ചേരാനുള്ള കരുത്തും ഊര്‍ജവും അവര്‍ക്ക് കൈവരിക്കാനാവശ്യമായ കുടുംബസന്തുഷ്ടിയും ശാന്തിയും കുടുംബത്തിനകത്ത് നിലനില്‍ക്കേണ്ടതുണ്ട്.
പരസ്പരം വെറുത്ത് മാനസികമായി അകന്ന് ജീവിക്കുന്നത് ഇസ്ലാം അനുവദിക്കുന്നില്ല. അത് പല തെറ്റുകളിലേക്കും സദാചാര ലംഘനത്തിലേക്കും ജീര്‍ണതകളിലേക്കും ഇരു കൂട്ടരെയും വഴിനടത്തും.
കുടുംബബന്ധം മുറിച്ചവന്റെ പ്രാര്‍ഥന പോലും അല്ലാഹു സ്വീകരിക്കുകയില്ല. ഇതെല്ലാം അറിഞ്ഞിട്ടും ഉത്തരവാദിത്വങ്ങളും ബാധ്യതകളും നിര്‍വഹിക്കാത്ത യാതൊരു ധാര്‍മികതയും നൈതികതയും ജീവിതത്തില്‍ പുലര്‍ത്താത്ത മനുഷ്യര്‍ക്കു മുന്നില്‍ പരിധികളും അതിരുകളും നിശ്ചയിക്കുക മാത്രമല്ല ഇസ്ലാം ചെയ്തിട്ടുള്ളത്. അവരുടെ പാരത്രിക ജീവിതത്തില്‍ അവര്‍ അനുഭവിക്കാനിരിക്കുന്ന ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുക കൂടിയാണ്.
ലിബറലിസത്തിന്റെ അനീതി
മുസ്ലിം സമൂഹത്തിന്റെ ധാര്‍മിക അടിത്തറ സംരക്ഷിക്കുന്നതിന് അല്ലാഹു നിര്‍ണയിച്ച അതിരുകളാണ് 'ഹുദൂദുല്ലാഹ്.' എന്നാല്‍, അല്ലാഹു നിര്‍ണയിച്ച ഈ നിയന്ത്രണങ്ങള്‍ മനുഷ്യസ്വാതന്ത്ര്യത്തിന്റെ മേല്‍ ഇസ്ലാം അടിച്ചേല്‍പിച്ച വിലക്കുകളാണെന്ന് ആരോപിക്കുകയും അവ ഭേദിച്ച് സ്വതന്ത്രമാകണമെന്ന് ആഹ്വാനം ചെയ്യുകയുമാണ് ലിബറലിസം. ഇസ്ലാമിനെ വിലക്കുകളുടെയും നിരോധങ്ങളുടെയും മതമായി അവതരിപ്പിക്കലും വിലക്കുകളും നിയന്ത്രണങ്ങളുമില്ലാത്ത ലിബറലിസത്തിന്റെ ലോകത്തെ മഹത്വവല്‍ക്കരിക്കലുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. അതിരുകള്‍ നിശ്ചയിച്ചിരിക്കുന്നത് പരസ്പരമുള്ള അധികാരവും സ്വാതന്ത്ര്യവും നിലനിര്‍ത്തുന്നതിന് വേണ്ടിയാണ്. ശരീരം, മതവിശ്വാസം, കുടുംബം, ബുദ്ധി, സമ്പത്ത്, ആത്മാഭിമാനം എന്നിവയുടെ സംരക്ഷണമാണ് പരിധികള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
മനുഷ്യരുടെ ധാര്‍മികസംസ്‌കരണത്തിന് അല്ലാഹു നിശ്ചയിച്ച അതിരുകളെ ലിബറലിസം തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നു. വ്യഭിചാരത്തെയും അവിഹിത ബന്ധങ്ങളെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയിലുള്‍പ്പെടുത്തി കുടുംബ ജീവിതത്തെ തകര്‍ക്കുകയാണ് ലിബറലിസം. ''അല്ലാഹു ചേര്‍ക്കാന്‍ കല്‍പിച്ചവയെ മുറിച്ചുകളയുന്നവരും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരും. അവര്‍ തന്നെയാണ് നഷ്ടക്കാര്‍'' (അല്‍ബഖറ 27). അല്ലാഹുവിന്റെ അതിരുകള്‍ ലംഘിക്കുന്നവര്‍ക്ക് ശിക്ഷകള്‍ നിശ്ചയിക്കപ്പെട്ടത് സമൂഹം അരാജകത്വങ്ങളില്‍ പെട്ട് തകരാതിരിക്കാനാണ്.
സ്ത്രീയും പുരുഷനും ഒരേസമയം അനീതിക്ക് ഇരയാവുന്ന ഒരു സദാചാരക്രമമാണ് ലിബറലിസത്തിന്റേത്. ലിബറലിസത്തില്‍ ലൈംഗികബന്ധത്തിനുള്ള ഉപാധി പരസ്പര സമ്മതമാണ്. ആ ബന്ധത്തിനകത്ത് ഏതൊരു കക്ഷിക്കും സ്വതാല്‍പര്യങ്ങള്‍ മാത്രം പരിഗണിച്ച് ഏകപക്ഷീയമായി ഇറങ്ങിപ്പോകാന്‍ അനായാസേന കഴിയുന്നു. അവിടെ മറുവശത്തുള്ള വ്യക്തി ഒരുപക്ഷേ, ശാരീരികവും മാനസികവും സാമ്പത്തികവുമായി പ്രതിസന്ധിയിലാകാനുള്ള സാധ്യതയുണ്ട്. പരസ്പരം ലൈംഗിക ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള അവസരം അവിടെ സൃഷ്ടിക്കപ്പെടുന്നു.
ഒരു രേഖയുമില്ലാത്ത ലിബറല്‍ സദാചാരബന്ധങ്ങള്‍ സ്ത്രീകള്‍ അനീതിക്ക് ഇരയാക്കപ്പെടാന്‍ ഏറ്റവും സാധ്യതയുള്ള ഒന്നാണ്. അതുകൊണ്ടാണ് തങ്ങള്‍ അനുഭവിക്കുന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ചും ശാരീരിക-സാമ്പത്തിക ദുരുപയോഗങ്ങളെക്കുറിച്ചും സ്ത്രീകള്‍ നിരന്തരമായി തുറന്നുപറയുകയും നിര്‍ബന്ധിതമായി പോരാടുകയും ചെയ്യേണ്ടുന്ന സാഹചര്യങ്ങള്‍ ക്യാമ്പയിന്‍ പോലെ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. അവര്‍ക്കിടയില്‍ ഒരു കുഞ്ഞുണ്ടായാല്‍ ആ കുഞ്ഞിന്റെ സംരക്ഷണ ഉത്തരവാദിത്വത്തെ കുറിച്ച് പോലും യാതൊരു ഉടമ്പടിയോ രേഖയോ നിര്‍ണിതമാക്കപ്പെട്ടതായി ഇല്ല. ഒരുപക്ഷേ, അങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ രക്ഷിതാക്കളുടെ സംരക്ഷണം ലഭിക്കാത്തവരായോ അതല്ലെങ്കില്‍ സിംഗിള്‍ പാരന്റിംഗ് എന്ന അനീതിക്കോ നിര്‍ബന്ധിതമായി വിധേയമാക്കപ്പെടുന്നു. സിംഗിള്‍ പാരന്റിംഗിലൂടെ ഒരു കുഞ്ഞിന്റെ ശാരീരിക-സാമ്പത്തിക ബാധ്യതകള്‍ മുഴുവനായും പലപ്പോഴും സ്ത്രീകള്‍ മാത്രമാണ് നിര്‍വഹിക്കേണ്ടതായി വരുന്നത്. ചിലര്‍ പറയാറുണ്ട്, പ്രായമായാല്‍ അല്ലെങ്കില്‍ ദുര്‍ബലമായ അവസ്ഥയിലെത്തിയാല്‍ വൃദ്ധസദനങ്ങളിലോ അഭയകേന്ദ്രങ്ങളിലോ അഭയം പ്രാപിക്കാമല്ലോ എന്ന്. അനേകം മനുഷ്യര്‍ക്ക് അഭയം നല്‍കുന്നുണ്ടെങ്കിലും അതില്‍ അനേകം നന്മകള്‍ ഉണ്ടെങ്കിലും കുടുംബത്തിന് പകരമാകാന്‍ ഈ അഭയ കേന്ദ്രങ്ങള്‍ക്ക് കഴിയുമോ? കേവല ഭൗതികാര്‍ഥത്തില്‍ ആലോചിച്ചാല്‍ കാര്യമായ ഒരു ഉപകാരവുമില്ലാത്ത വളരെ ദുര്‍ബലരായ ഒരു വിഭാഗത്തിന് കുടുംബവ്യവസ്ഥ വലിയ മൂല്യം നല്‍കുകയാണ്. ഈ മൂല്യം ഒരിക്കലും ഒരു വൃദ്ധസദനത്തിലും ലഭ്യമാകുന്ന ഒന്നല്ല.
സ്ത്രീകൾക്കുള്ള പരിഗണന
സ്ത്രീകളുടെ എല്ലാ അവകാശങ്ങളെയും നിഷേധിച്ചുകൊണ്ട് വീടിനകത്ത് തളച്ചിടാന്‍ കുടുംബം സ്ത്രീയെ നിര്‍ബന്ധിക്കുന്നു എന്നാണ് കുടുംബത്തിനെതിരായുള്ള പ്രധാന വാദമായി ലിബറലിസം പറഞ്ഞുവെക്കുന്നത്. ഇസ്ലാമിക ചരിത്രത്തിലേക്ക് കണ്ണ് പായിക്കുന്ന ആര്‍ക്കും പരമ്പരാഗതമായി സ്ത്രീകള്‍ക്ക് നല്‍കപ്പെട്ടുകൊണ്ടിരുന്ന ദൗത്യങ്ങളില്‍ പരിമിതമായിരുന്നില്ല അതെന്ന് കണ്ടെത്താനാവും. മറ്റു പാരമ്പര്യങ്ങള്‍ സ്ത്രീകള്‍ക്ക് ആത്മാവുണ്ടോ എന്ന ചോദ്യം ഉയര്‍ത്തിയിരുന്ന കാലത്ത് ഇസ്ലാം സ്ത്രീയെയും പുരുഷനെയും ഒരൊറ്റ ആത്മാവില്‍നിന്ന് സൃഷ്ടിക്കപ്പെട്ടവരായി പ്രഖ്യാപിച്ചു. അവരെ പടച്ചവനു മുമ്പില്‍ തുല്യരായി പ്രഖ്യാപിച്ചു. 'പുരുഷനാകട്ടെ സ്ത്രീയാകട്ടെ നിങ്ങളില്‍നിന്ന് പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം നാം നിഷ്പ്രഭം ആക്കുകയില്ല. നിങ്ങളില്‍ ഓരോ വിഭാഗവും മറ്റ് വിഭാഗത്തില്‍നിന്ന് ഉത്ഭവിച്ചവരാകുന്നു.'
സമൂഹത്തില്‍ ഏറ്റവും ദുര്‍ബലരെ സുപ്രധാനമായി പരിഗണിക്കുക എന്നുള്ളതാണ് ഇസ്ലാമിന്റെ രീതി. ദുര്‍ബലരോടുള്ള അനുകമ്പ എന്നത് മത മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒന്നാണ്. കാരുണ്യത്തെക്കുറിച്ചും ദയയെക്കുറിച്ചും മറ്റുള്ളവരോട് ചെയ്യേണ്ട സേവന പ്രവര്‍ത്തനങ്ങളെക്കുറിച്ചും മനുഷ്യനെ ബോധ്യപ്പെടുത്തുന്നത് മത മൂല്യങ്ങളാണ്, ഇസ്ലാമിക ദര്‍ശനമാണ്. ഒരു മനുഷ്യന്റെ മികവിന്റെ മുദ്ര അയാള്‍ അയാളുടെ ഭാര്യയോട് എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയാണെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നുണ്ട്.
സാമൂഹികമായും സാമ്പത്തികമായും ഇടപെടാനുള്ള അധികാര അവകാശങ്ങള്‍ പുരുഷനും മാത്രമാണെന്ന് നിശ്ചയിക്കപ്പെട്ടിരുന്ന കാലഘട്ടത്തിലാണ് സ്ത്രീകള്‍ക്ക് ലഭ്യമാകേണ്ട അനന്തരാവകാശത്തെ കുറിച്ച് പ്രവാചകന്‍ പഠിപ്പിക്കുന്നത.് വിവാഹം കഴിയുന്നതോടെ അവളുടെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ അവന്റെ ബാധ്യതയാണ്. ആ ബാധ്യത നിര്‍വഹിക്കാന്‍ ശേഷിയുള്ളവരാണ് വിവാഹം കഴിക്കേണ്ടത്. ഭാര്യക്ക് ഭര്‍ത്താവിനോടുള്ള ബാധ്യതകളെക്കുറിച്ച് പറയുന്നിടത്ത് അദ്ദേഹത്തിന്റെ ലൈംഗികാവശ്യങ്ങളെയും ഇഷ്ടങ്ങളെയും പരിഗണിക്കുക എന്നതാണ് കാര്യമായ ബാധ്യതയായി എണ്ണിയിട്ടുള്ളത്. മഹ്റ് അതുമായിക്കൂടി ബന്ധപ്പെടുത്തിയിട്ടുള്ളതാണ്. ശാരീരിക ബന്ധം നടത്തുന്നതിന് മുന്നേ ബന്ധം വേര്‍പിരിയേണ്ടി വന്നാല്‍ മഹ്റിന്റെ പകുതി തിരിച്ചു വാങ്ങാം എന്നാണ്. ശാരീരിക ബന്ധത്തിന് ശേഷമാണെങ്കില്‍ മഹ്റില്‍നിന്ന് ഒന്നും വാങ്ങാന്‍ പാടില്ല എന്നതാണ് ശരീഅത്തിന്റെ വിധി. ലൈംഗിക ബന്ധത്തില്‍ പുരുഷന്മാരുടെ ഏകപക്ഷീയമായ വികാരശമനങ്ങളെ വിലക്കുന്നുണ്ട് പ്രവാചകാധ്യാപനങ്ങള്‍. യഥാര്‍ഥത്തില്‍ ബഹുമുഖ ദൗത്യങ്ങള്‍ വഹിക്കേണ്ട സമൂഹത്തില്‍ സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളായി നിലകൊള്ളുകയാണ് വേണ്ടത്.