കുടുംബ ജീവിതത്തിന്റെ താളവും പൊരുത്തവും

സി.ടി സുഹൈബ്
ഡിസംബര്‍ 2024
പരസ്പരം സ്നേഹിക്കാനും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും കഴിയുന്ന ഗൃഹാന്തരീക്ഷം ഉണ്ടാക്കിയെടുക്കലാണ് ആരോഗ്യകരവും സന്തോഷവും നിറഞ്ഞ കുടുംബ ജീവിതത്തിന്റെ വഴി

ദാമ്പത്യ ബന്ധത്തെ കുറിച്ച ഖുര്‍ആനിക പ്രയോഗം ആയത്ത് എന്നാണ്. ഈ വിശാല പ്രപഞ്ചത്തെവും അതിലെ അത്ഭുതകരമായ സൃഷ്ടിപ്പും സംവിധാനവും അല്ലാഹുവിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്ന് പറയാന്‍ ഉപയോഗിച്ച അതേ പദം തന്നെ. അതായത് ഈ പ്രപഞ്ചത്തിനൊരു താളമുണ്ട്, ആ താളത്തിലാണ് എല്ലാം മുന്നോട്ടു പോകുന്നത്. ആ താളം നിരീക്ഷിച്ചാല്‍ അതിന് പിന്നിലെ നാഥനിലേക്ക് വഴികാണിക്കും. മനുഷ്യ ജീവിതത്തിനും ഒരു താളമുണ്ട്. ഒരാണും പെണ്ണും ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ ഒന്നിക്കുന്നതോടെ മനുഷ്യ ജീവിതത്തിന്റെ താളത്തിലേക്ക് അവരങ്ങ് കയറി നില്‍ക്കുകയാണ്. അവര്‍ക്കിടയില്‍ രൂപപ്പെടുന്ന അവര്‍ണനീയമായ ബന്ധം പ്രാപഞ്ചിക അത്ഭുതങ്ങളെ പോലെ ഒരായത്താവുകയാണ്. അതിന്റെ ഒഴുക്കിലും താളത്തിലും അവര്‍ അവരെ ചേര്‍ത്തുവെച്ച അല്ലാഹുവെ കൂടി കണ്ടുമുട്ടുകയാണ്.

വ്യത്യസ്ത അഭിരുചികളും താല്‍പര്യങ്ങളും പാഷനുമൊക്കെയുള്ള രണ്ടുപേര്‍ ഒരുമിക്കുമ്പോള്‍ ആ ബന്ധം മനോഹരമാകുന്നത് അവര്‍ക്കിടയില്‍ രൂപപ്പെടുന്ന സവിശേഷമായ ചില തിരിച്ചറിവുകളില്‍ കൂടിയാണ്. അഡ്ജസ്റ്റ്മെന്റ് എന്ന വാക്ക് വിവാഹ ജീവിതത്തില്‍ പലപ്പോഴും കേള്‍ക്കാറുണ്ട്. പൊരുത്തക്കേടുകളുടെ പരിഹാര നിര്‍ദേശമെന്നോണം 'നിനക്കൊന്ന് അഡ്ജസ്റ്റ് ചെയ്തൂടേ', 'കുറച്ചൊക്കെ നമ്മള്‍ അഡ്ജസ്റ്റ് ചെയ്യണം' തുടങ്ങിയ ഉപദേശ നിര്‍ദേശങ്ങളും കാണും. കൂടുതലും സ്ത്രീകളോടായിരിക്കും അതുണ്ടാവാറ്. പക്ഷേ, അഡ്ജസ്റ്റ്മെന്റെന്നത് ഒരുതരം ഏച്ചുകെട്ടലാണ്. അതെപ്പോഴും മുഴച്ചുനില്‍ക്കും. ജീവിതത്തിന്റെ ഒഴുക്കിനെ സാരമായത് ബാധിക്കും. ഏച്ചുകെട്ടലുകള്‍ കൂടുന്നതിനനുസരിച്ച് പതിയെ പതിയെ ദാമ്പത്യത്തിലെ ഒഴുക്ക് നിലച്ചുപോകും. വറ്റിയ പുഴപോലെ ജീവിതം വരണ്ടു തുടങ്ങും.

അഡ്ജസ്റ്റ്മെന്റല്ല, പരസ്പരം മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുകയെന്നതാണ് പ്രധാനം. 'വൈബ് സെറ്റാകുന്നില്ല.' 'എന്റെ വൈബിനൊത്തൊരു ആളല്ല' - പൊരുത്തക്കേടുകളുടെ ന്യൂജനറേഷന്‍ വാക്കുകളാണിത്.

കാഴ്ചപ്പാടുകളിലും അഭിരുചികളിലും കഴിവുകളിലുമൊക്കെ ചേര്‍ച്ചയുണ്ടാകുന്നത് ദാമ്പത്യത്തെ മനോഹരമാക്കുന്ന സുപ്രധാന ഘടകമാണ്. വിവാഹം ആലോചിക്കുമ്പോള്‍ അതൊക്കെ പരിഗണിക്കുന്നതും നല്ലതാണ്. അതേസമയം ഒന്നിച്ചുള്ള ജീവിതമാരംഭിച്ച് മുന്നോട്ടുപോകാന്‍ തുടങ്ങുന്നതോടെ പ്രകൃതങ്ങളിലും താല്‍പര്യങ്ങളിലുമുള്ള വ്യത്യാസം കണ്ടു തുടങ്ങും. ആ സന്ദര്‍ഭത്തില്‍ അതിനോടുള്ള രണ്ടു പേരുടെയും സമീപനം മുന്നോട്ടുള്ള വഴിയെ നിര്‍ണയിക്കും.

ദാമ്പത്യത്തെ കുറിച്ച ഖുര്‍ആനിക സൂക്തത്തിലെ 'മിന്‍ അന്‍ഫുസികും അസ്വാജന്‍ (നിങ്ങളില്‍ നിന്നുതന്നെയുള്ള ഇണകള്‍) എന്ന പ്രയോഗം സൂക്ഷ്മമാണ്. വിവാഹിതനാകാന്‍ പോകുന്ന ആണിനോടും പെണ്ണിനോടും അല്ലാഹു പറയുന്നത്, നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആള്‍ നിന്നെ പോലെയുള്ള ഒരു മനുഷ്യനാണ്. കഴിവുകളുള്ള, ഒരുപാട് ഗുണങ്ങളുള്ള, സ്വപ്നങ്ങളും ആഗ്രഹങ്ങളുമുള്ള, അതേസമയം നിേെന്നപാലെ കുറവുകളുള്ളൊരാള്‍. മറ്റുള്ളവരൊക്കെ എന്നോട് പെര്‍ഫെക്ടാവണം എന്ന് വിചാരിക്കുന്നതും, ഞാനെങ്ങനെയാണോ അങ്ങനെ തന്നെ തിരിച്ചും ആകണമെന്നൊക്കെയുള്ള പിടിവാശികള്‍ ഒഴിവാക്കപ്പെടണം. കുറവുകളും ന്യൂനതകളും എല്ലാവര്‍ക്കുമുണ്ടാകും. കുറവുകള്‍ എനിക്കുമുണ്ടല്ലോ എന്ന ചിന്ത വളരെ പ്രധാനമാണ്. റസൂല്‍ (സ) പറയുന്നുണ്ടല്ലോ, 'നിനക്കിഷ്ടമാവാത്ത ചിലതൊക്കെ അവളില്‍ കണ്ടെന്ന് വരാം, അതിന് പിന്നാലെ പോകരുത്. ഇഷ്ടപ്പെടുന്ന ഒരുപാട് കാര്യങ്ങള്‍ അവളിലുണ്ടല്ലോ.'

എന്റെ പാഷന്‍ അല്ല അവളുടെ/അവന്റെ എങ്കിലും അതുള്‍ക്കൊള്ളുകയും അതിന്റെ കൂടെ നില്‍ക്കുകയും വേണം. അത് പകരുന്ന സന്തോഷം വളരെ വലുതായിരിക്കും. ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും പ്രധാനമായിരിക്കും. മറ്റൊരാള്‍ക്ക് ചിലപ്പോള്‍ ഇത് കണക്ടാവണമെന്നില്ല. അത് കുടുംബത്തിലെ ഉത്തരവാദിത്വങ്ങളെയും ഇസ് ലാമിക സംസ്‌കാരത്തെയും ബാധിക്കാത്തതാണെങ്കില്‍ അതിനെ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. അത് പാര്‍ട്ട്ണറുടെ വ്യക്തിത്വം അംഗീകരിക്കല്‍ കൂടിയാണ്. ഉള്‍ക്കൊള്ളുന്നതിനപ്പുറം അതിനെ സപ്പോര്‍ട്ട് ചെയ്യുകയും അക്കാര്യത്തില്‍ സഹായിക്കുക കൂടി ചെയ്താല്‍ അത് രണ്ടു പേരിലും സന്തോഷം നിറക്കും.

ഈഗോ പ്രധാന വില്ലനാണ്. തന്റെ പാര്‍ട്ട്ണറുടെ കഴിവുകളെ അംഗീകരിക്കാനും അഭിനന്ദിക്കാനുമുള്ള മനസ്സുണ്ടാവുക മാത്രമല്ല, അതില്‍ അഭിമാനവും സന്തോഷവും കണ്ടെത്തുക കൂടി ചെയ്യണം. സ്ത്രീകള്‍ പൊതുവെ അക്കാര്യത്തില്‍ മുന്നിലാണ്. പുരുഷന്മാര്‍ അതില്‍ കുറച്ച് സെലക്ടീവായിരിക്കും. 'അവള്‍ നന്നായി പാചകം ചെയ്യും. മക്കളെ നോക്കാന്‍ അവളാണ് ഉശാര്‍' - ഇത്തരം കാര്യങ്ങളില്‍ അവളുടെ മികവിനെ അംഗീകരിക്കുന്നവര്‍ അവര്‍ക്കാണ് അറിവ് കൂടുതല്‍, അനുഭവം കൂടുതല്‍, അവള്‍ ചെയ്താലാണ് അക്കാര്യം നന്നാവുക തുടങ്ങി പുരുഷന്‍ സാധാരണ എന്‍ഗേജ് ചെയ്യുന്ന മേഖലകളില്‍ സ്ത്രീ കൂടുതല്‍ കഴിവുള്ളവളാണെങ്കില്‍ അതിനെ അംഗീകരിച്ച് കൊടുക്കുന്നതില്‍ വൈമനസ്യം കാണപ്പെടാറുണ്ട്. തീര്‍ത്തും ഒഴിവാക്കപ്പെടേണ്ടതാണിത്. എന്റെ സ്വന്തമെന്ന് പറയാനുള്ള ഒരാള്‍ എന്നെക്കാള്‍ മുകളിലാണെന്നത്, അവള്‍ സ്ത്രീ ആണെന്നതുകൊണ്ട് മാത്രം അംഗീകരിക്കാന്‍ മനസ്സനുവദിക്കാത്തത് തെറ്റായ മാനസികാവസ്ഥയാണ്.

ഇത് തിരിച്ചുമുണ്ടാകാം. പ്രത്യേകിച്ച് സ്ത്രീക്ക് പുരുഷനേക്കാള്‍ അക്കാദമിക യോഗ്യതകളുണ്ടാവുകയോ, കരിയറില്‍ പുരുഷനേക്കാള്‍ മുന്നിലെത്തുകയോ, പുരുഷനേക്കാള്‍ സമ്പാദിക്കുന്നവളോ ആയിരിക്കെ എന്റെ പാര്‍ട്ണര്‍ എനിക്ക് ചേര്‍ന്ന ആളല്ലെന്ന തോന്നല്‍ ദാമ്പത്യത്തില്‍ വില്ലനായി വരാറുണ്ട്. അത്തരം സന്ദര്‍ഭത്തില്‍ പുരുഷനെ വിലകുറച്ച് കാണുകയോ മറ്റോ ചെയ്യുന്നത് വല്ലാതെ മുറിപ്പെടുത്തും. അത് ചിലരില്‍ പക നിറക്കുമ്പോള്‍ ചിലരെ അപകര്‍ഷതാ ബോധമുള്ളവരാക്കിയേക്കും. എന്തായാലും അത് ദാമ്പത്യത്തില്‍ വിള്ളലുകള്‍ വീഴ്ത്തും.

തന്റെ ഇണയുടെ യോഗ്യതയെയും കഴിവുകളെയും അംഗീകരിക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്ന പുരുഷനും, താന്‍ തന്റെ പുരുഷനേക്കാള്‍ അക്കാദമികമായും മറ്റും ഉയര്‍ന്നു നില്‍ക്കുന്നവളാണെങ്കിലും എന്റെ തുണയാണെന്നും, ഈ കുടുംബത്തിന്റെ നാഥനാണെന്നുമുള്ള ബഹുമാനവും പരിഗണനയും കൊടുക്കുന്ന സ്ത്രീയും പരസ്പരം മനസ്സിലാക്കുന്നിടത്ത് ആ ദാമ്പത്യബന്ധത്തിന് ഇഴയടുപ്പമുണ്ടാകും.

കുടുംബജീവിതത്തില്‍ അനിവാര്യമായ ഘടകമാണ് പരസ്പരം റെസ്പെക്ട് ചെയ്യുകയെന്നത്. സ്ത്രീകള്‍ അവരുടെ ഭര്‍ത്താവിനെ ബഹുമാനിക്കണമെന്ന് പലപ്പോഴും നമ്മള്‍ കേള്‍ക്കാറുള്ളതാണ്. അത് വേണ്ടതുമാണ്. ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ അധ്വാനിക്കുകയും പരിശ്രമിക്കുകയും ഓടി നടക്കുകയുമൊക്കെ ചെയ്യുന്ന ഒരാളെന്ന നിലക്ക് പുരുഷന്‍ ബഹുമാനത്തിന് അര്‍ഹനാണ്. അതേസമയം സ്ത്രീയും ബഹുമാനിക്കപ്പെടേണ്ടവളാണ്. ബഹുമാനമെന്നത് പരസ്പരമുണ്ടാവേണ്ടതാണ്. ഇസ് ലാമിക കാഴ്ചപ്പാടില്‍ കുടുംബ ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങള്‍ പരസ്പര പൂരകമാണ്. അതില്‍ പുരുഷന്‍ നിര്‍വഹിക്കുന്നത് മഹത്തരവും സ്ത്രീയുടേത് മൂല്യം കുറവുള്ളതുമല്ല. രണ്ടാളുടേതും തുല്യ മൂല്യമുള്ളതാണ്. ഒരുപക്ഷേ, കുടുംബ ജീവിതത്തിനകത്ത് തങ്ങളുടെ ബാധ്യതകള്‍ക്കപ്പുറത്ത് കാര്യങ്ങള്‍ നിര്‍വഹിക്കുന്നവരാണ് സ്ത്രീകള്‍. ഇസ് ലാമിക കര്‍മശാസ്ത്രമനുസരിച്ച് വീട്ടില്‍ കഴിക്കാന്‍ പാകത്തില്‍ ഭക്ഷണം ഉണ്ടായിരിക്കുന്നതിന്റെ ഉത്തരവാദിത്വം പുരുഷനാണ്. എന്നാല്‍, ജോലിയും മറ്റു സാമൂഹിക ഇടപെടലുമൊക്കെ നിര്‍വഹിക്കേണ്ട പുരുഷന്മാര്‍ക്ക് വീട്ടിലെ അത്തരം കാര്യങ്ങള്‍ കൂടി നിര്‍വഹിക്കാന്‍ കഴിയാതെ വരും. അത് മനസ്സിലാക്കി വീട്ടിലെ കാര്യങ്ങളൊക്കെ നിര്‍വഹിക്കുന്ന സ്ത്രീകള്‍ യഥാര്‍ഥത്തില്‍ പുരുഷന്മാരുടെ ഉത്തരവാദിത്വത്തില്‍ അവരെ സഹായിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ഗര്‍ഭധാരണവും പ്രസവവും കുഞ്ഞുങ്ങളെ വളര്‍ത്തലുമടക്കമുള്ള അത്യന്തം പ്രയാസകരവും സങ്കീര്‍ണവുമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന സ്ത്രീകള്‍ക്ക് എത്ര റെസ്പെക്ട് കൊടുത്താലും അതൊരിക്കലും അധികമാവില്ല. ഈ ബോധ്യമുണ്ടാവുകയെന്നത് പ്രധാനമാണ്. ഇങ്ങനെ പരസ്പരം റെസ്പെക്ട് ചെയ്യുകയെന്നത് ഓരോരുത്തരുടെയും വ്യക്തിത്വത്തെ അംഗീകരിക്കലാണ്.

ഒരു വ്യക്തിയെ സംബന്ധിച്ചേടത്തോളം പാഷനും കരിയറുമൊക്കെ പ്രധാനമാണ്. എന്നാല്‍, അതിലേക്കും പ്രധാനമാണ് കുടുംബത്തിനകത്തെ ഉത്തരവാദിത്വങ്ങള്‍. ഇണക്കും മക്കള്‍ക്കും ആവശ്യമായ സംരക്ഷണവും ചെലവും നിര്‍വഹിക്കാതെ പാഷന് പിന്നാലെ പോകുന്ന പുരുഷന്‍ തന്റെ ബാധ്യതയില്‍ വീഴ്ചവരുത്തുന്നവനാണെന്ന പോലെത്തന്നെയാണ്, മക്കള്‍ വേണ്ടെന്ന് വെക്കുന്നതോ അല്ലെങ്കില്‍ മക്കളുടെയും ഭര്‍ത്താവിന്റെയും ആവശ്യങ്ങളേക്കാളും നമ്മുടെ പരിചരണം ആവശ്യമായ പ്രായമായ മാതാപിതാക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനേക്കാളും മുന്‍ഗണന കരിയറിനും ജോലിക്കുമൊക്കെ കൊടുക്കുന്ന സ്ത്രീകളും. കാരണം, ഒരു കുടുംബിനി ആകുന്നതോടെ ജീവിതത്തിന്റെ മുന്‍ഗണനകളില്‍ മാറ്റങ്ങള്‍ വേണ്ടിവരും. പുതിയ ബാധ്യതകളും കടപ്പാടുകളുമുണ്ടാകും. അത് പടച്ചോന്‍ തന്നെ നിശ്ചയിച്ചു തന്ന ധര്‍മമാണെന്ന ബോധ്യം അനിവാര്യമാണ്. അതുകൊണ്ട് കല്യാണം കഴിച്ചാല്‍ പിന്നെ ഗര്‍ഭവും പ്രസവവും കുട്ടികളുമൊക്കെയായി എന്റെ കരിയറും സ്വപ്നവും നിലച്ചു പോകുമെന്ന ചിന്ത ഒഴിവാക്കപ്പെടേണ്ടതാണ്. സ്ത്രീയെന്ന നിലക്ക് അവള്‍ക്ക് മാത്രം നിര്‍വഹിക്കാന്‍ കഴിയുന്ന ജൈവികമായ പ്രക്രിയകളെ വളരെ മഹത്തരമായ കര്‍മമായി മനസ്സിലാക്കുകയാണ് വേണ്ടത്. അതിന്റെ കൂടെ മറ്റു കാര്യങ്ങളിലും എന്‍ഗേജ് ചെയ്യാന്‍ സഹായകരമായ രീതിയില്‍ നന്നായി സപ്പോര്‍ട്ട് ചെയ്യുന്ന ഒരാള്‍ കൂട്ടിനുണ്ടാവുകയെന്നത് സൗഭാഗ്യമാണ്.

പുതിയ തലമുറയുടെ ദാമ്പത്യ കാഴ്ചപ്പാടിനെയും കുടുംബ ജീവിതത്തെയും ലിബറല്‍ ചിന്തകള്‍ സ്വാധീനിക്കുന്നുണ്ടെന്നത് ശരിയാണ്. അതേസമയം പ്രായോഗിക അനുഭവങ്ങളാണ് പലപ്പോഴും വിവാഹത്തിലും കുടുംബ ജീവിതത്തിലും താല്‍പര്യമില്ലാതാക്കുന്നതും, വിവാഹ ബന്ധങ്ങള്‍ വഷളാകുന്നതിനും പ്രധാനകാരണം. ഇസ് ലാം വിഭാവന ചെയ്യുന്ന കുടുംബ ജീവിതത്തിനകത്ത് സ്ത്രീ ഏറെ പരിഗണിക്കപ്പെടുന്നവളും സംരക്ഷിക്കപ്പെടുന്നവളുമാണ്. എന്നാല്‍, പുരുഷ മേല്‍ക്കോയ്മാ ചിന്തകളും സ്ത്രീകളെ അംഗീകരിക്കാനും റെസ്പെക്ട് ചെയ്യാനും തയാറാവാത്ത ഇടങ്ങളില്‍ സ്വാഭാവികമായും കുടുസ്സതകളുണ്ടാകുന്നു. വിവാഹം ഒരുതരം അടിച്ചമര്‍ത്തലായി അനുഭവപ്പെടുന്നു. അതില്‍ പുരുഷന് മാത്രമല്ല, വിവാഹിതരായി വരുന്ന മരുമകളോടുള്ള ഭര്‍തൃവീട്ടുകാരുടെ സമീപനവും പ്രധാന ഘടകമാണ്. പെണ്‍കുട്ടികളുടെ വ്യക്തിത്വത്തെയും കഴിവുകളെയും പരിഗണിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് ഭര്‍ത്താവ് മാത്രമല്ല വീട്ടുകാര്‍ കൂടിയാണ്. പ്രത്യേകിച്ച്, ഭര്‍ത്താവിന്റെ ഉമ്മയും ഉപ്പയും. മരുമകന്‍ തങ്ങളുടെ നിയന്ത്രണത്തിലാവണമെന്നും, അവരുടെ സ്വകാര്യതയില്‍ പോലും ഇടപെടുകയും സാമ്പത്തിക കാര്യങ്ങളില്‍ അധികാരം സ്ഥാപിക്കുകയും ചെയ്യുന്ന തരത്തില്‍ പെരുമാറുന്നത് ഒരിക്കലും നീതീകരിക്കാനാവുന്നതല്ല. ഇസ് ലാമിക സംസ്‌കാരങ്ങള്‍ക്കപ്പുറത്ത് നാട്ടുനടപ്പിന്റെയും 'കുടുംബ പാരമ്പര്യ'ത്തിന്റെയുമൊക്കെ പേരില്‍ മരുമക്കളെ നിയന്ത്രിക്കുന്ന രീതികള്‍ അവരോടുള്ള അനീതി കൂടിയായി മാറും. അതോടൊപ്പം എല്ലാ മരുക്കളും ഒരുപോലെയാകണം എന്നും ചിന്തിക്കാന്‍ പാടില്ല. പലരും പല ചുറ്റുപാടുകളും വ്യത്യസ്ത അഭിരുചികളും താല്‍പര്യങ്ങളുമുള്ളവരായിരിക്കുമല്ലോ. അവരെ ഓരോരുത്തരെയും അവരായി കാണുന്നതിന് പകരം താരതമ്യം ചെയ്യലും മറ്റുള്ളവരെ വെച്ച് അളന്നെടുക്കലും ഒഴിവാക്കപ്പെടേണ്ടതാണ്. പരസ്പരം സ്നേഹിക്കാനും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും കഴിയുന്ന ഗൃഹാന്തരീക്ഷം ഉണ്ടാക്കിയെടുക്കലാണ് ആരോഗ്യകരവും സന്തോഷവും നിറഞ്ഞ കുടുംബ ജീവിതത്തിന്റെ വഴി.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media