വേർപിരിയലിലും കൈവിടാത്ത മാന്യത

പി. റുക്‌സാന
ഡിസംബര്‍ 2024
വിവാഹമോചനത്തിന്റെ നിബന്ധനകളെ കുറിച്ചും അതില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ചും വിശദമാക്കുന്നു

'നിങ്ങള്‍ സ്ത്രീകളെ ത്വലാഖ് ചെയ്യുകയും അവര്‍ ഇദ്ദ പൂര്‍ത്തിയാക്കുകയും ചെയ്തു കഴിഞ്ഞാല്‍ പിന്നെ അവര്‍ തെരഞ്ഞെടുക്കുന്ന ഭര്‍ത്താക്കന്മാരെ വിവാഹം ചെയ്യുന്നതില്‍നിന്ന് നിങ്ങളവരെ മുടക്കാന്‍ പാടില്ല- ന്യായമായ രീതിയില്‍ വിവാഹിതരാകുന്നതിന് അവര്‍ പരസ്പരം തൃപ്തിപ്പെടുന്നുവെങ്കില്‍. ഒരിക്കലും അപ്രകാരം ചെയ്യരുതെന്ന് നിങ്ങള്‍ ഉപദേശിക്കപ്പെടുന്നു- നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍. അതില്‍ നിന്ന് അകന്നു നില്‍ക്കുക എന്നത് തന്നെയാകുന്നു നിങ്ങള്‍ക്ക് ഏറ്റവും ശ്രേഷ്ഠവും പരിശുദ്ധവുമായ മാര്‍ഗം. അല്ലാഹു അറിയുന്നു, നിങ്ങളോ അറിയുന്നില്ല.' (അല്‍ബഖറ 232)

വിവാഹമോചിതരാകുന്ന ദമ്പതികളോട് വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങളാണിത്. വിവാഹത്തെക്കുറിച്ചും വിവാഹം സാധുവാകുന്നതിനായുള്ള നിബന്ധനകളെ പറ്റിയും ധാരാളം സംസാരിക്കുമ്പോഴും അതേ ഗൗരവത്തില്‍ വിവാഹമോചനത്തിന്റെ നിബന്ധനകളെ കുറിച്ചും അതില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ചും ഇസ്ലാം സംസാരിക്കുന്നുണ്ട്. ഇസ്ലാമില്‍ വിവാഹം ദൃഢമായ കരാറാണ്. ആണും പെണ്ണും പ്രണയത്തോടെയും കാരുണ്യത്തോടെയും ഒരുമിച്ച് ജീവിച്ചു തുടങ്ങുന്ന കാലഘട്ടത്തില്‍ അവര്‍ക്കിടയില്‍ പരസ്പരം ഉണ്ടായിരിക്കേണ്ട മര്യാദകളാണ് പ്രവാചകന്‍ തന്റെ ജീവിതത്തിലൂടെ മനോഹരമായി നമുക്ക് കാണിച്ചു തന്നിട്ടുള്ളത്. ഏത് അവസരത്തിലും ഒരു മനുഷ്യന്‍ വേറൊരു മനുഷ്യനോട് പുലര്‍ത്തേണ്ട മാന്യതയെക്കുറിച്ചും നന്മയെ കുറിച്ചും സംസാരത്തിലും വാക്കിലും സൂക്ഷിക്കേണ്ട സൂക്ഷ്മതയെക്കുറിച്ചും ഇസ്ലാം വളരെ കണിശമായിട്ടാണ് നമ്മെ പഠിപ്പിക്കുന്നത്. പക്ഷേ, പലപ്പോഴും വിവാഹമോചനത്തെ കുറിച്ച് ആലോചിക്കുന്ന ദമ്പതികളില്‍ ഇസ്ലാമികേതരമായ പല പ്രവണതകളും കയറിവരുന്നത് കാണാന്‍ സാധിക്കും. ഒരു നിലക്കും ഒത്തുപോകാന്‍ സാധിക്കില്ല എന്ന് തോന്നുന്ന ദമ്പതികളെ സംബന്ധിച്ചേടത്തോളം പിരിയുന്നത് തന്നെ ആയിരിക്കും ചിലപ്പോഴൊക്കെ ഏറ്റവും ഉചിതമായ തീരുമാനം. വിവാഹം മൂലം സാധ്യമാകേണ്ടുന്ന സദാചാര സംരക്ഷണത്തിന് പോലും കോട്ടം തട്ടുന്ന വിധത്തില്‍ ബന്ധം വഷളാവുകയും മക്കളുടെ സ്വഭാവത്തെയും തങ്ങളുടെ വിശ്വാസത്തെ പോലും അത് ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്ന് തോന്നിയാല്‍ അത്തരമൊരു തീരുമാനം എടുക്കുമ്പോള്‍ അതില്‍ പാലിക്കേണ്ട മര്യാദകള്‍ പലപ്പോഴും നമ്മുടെ ശ്രദ്ധയില്‍ കടന്നുവരാറില്ല. വിവാഹമോചനം ഗൗരവപ്പെട്ട ഒരു കാര്യമായിട്ടാണ് ഇസ് ലാ കാണുന്നത്. അല്ലാഹുവിന്റെ സിംഹാസനത്തെ പോലും വിറപ്പിക്കുവാന്‍ ശക്തിയുള്ള കാര്യം എന്ന നിലക്ക് അതിന്റേതായ പക്വതയോടു കൂടിയാണ് വിവാഹമോചനത്തെ സമീപിക്കേണ്ടത്. ഉപദേശിച്ചും ചെറിയ ശിക്ഷ നല്‍കിയും മാറിക്കിടന്നും ഒരുമിച്ചു പോകാനുള്ള ഇഷ്ടം മനസ്സില്‍ ഇനിയും അവശേഷിക്കുന്നുണ്ടോ എന്ന പരീക്ഷണമാണ് അല്ലാഹു ആദ്യമായി നിര്‍ദേശിക്കുന്നത്. ഹൃദയത്തില്‍ പ്രണയവും പരസ്പര കാരുണ്യവും അവശേഷിക്കുന്നവരെ സംബന്ധിച്ചേടത്തോളം ഈ ഘട്ടങ്ങള്‍ തന്നെ മതിയാകും തന്റെ ഇണയിലേക്ക് വീണ്ടും ഓടിയടുക്കാന്‍. അതിനുശേഷവും  വേര്‍പിരിയണം എന്ന് തന്നെയാണ് തീരുമാനമെങ്കില്‍ സന്ധി സംഭാഷണത്തെ കുറിച്ചാണ് അല്ലാഹു കല്‍പ്പിക്കുന്നത്. അതും മാന്യമായ രീതിയില്‍ ഇരുപക്ഷത്തെയും കേട്ട് ഒത്തുചേരലിനെ കുറിച്ചും പ്രശ്‌നത്തെ കുറിച്ചും അന്വേഷിക്കുന്ന നീതി പൂര്‍വമായ ഇരുത്തം. ഒരുതരത്തിലും ഒത്തു പോകില്ല എന്ന് തോന്നിയാല്‍ ഒന്നാം ത്വലാഖിന് ശേഷമുള്ള ഇദ്ദാ കാലയളവാണ് പിന്നീട്. ഈ സമയത്തും ഇണകള്‍ ഒരുമിച്ച് താമസിച്ച് തങ്ങളുടെ ദാമ്പത്യത്തെ കുറിച്ച് അവസാനവട്ടം ചിന്തിക്കാനുള്ള നാളുകളാണ്. ഇനിയും വറ്റിയിട്ടില്ലാത്ത പ്രണയത്തിന്റെ  ഉറവകളെ  തിരയാനുള്ള നാളുകള്‍. ഇദ്ദാ കാലത്തിനു ശേഷം പിരിയാന്‍ ഉറച്ചു തീരുമാനിച്ചാല്‍ പിന്നെ പിരിയാനാണ് ഇസ് ലാ അനുവദിക്കുന്നത്.

'നിങ്ങള്‍ സ്ത്രീകളെ ത്വലാഖ് ചെയ്യുകയും അവര്‍ ഇദ്ദ പൂര്‍ത്തിയാക്കുകയും ചെയ്താല്‍ അവരെ ന്യായമായ രീതിയില്‍ ഭാര്യയായി നിലനിര്‍ത്തുകയോ അല്ലെങ്കില്‍ ന്യായമായ രീതിയില്‍ തിരിച്ചയക്കുകയോ ചെയ്യുവിന്‍' (അല്‍ബഖറ 231).

കൂടെ നിര്‍ത്തുന്നതായാലും തിരിച്ചയക്കുന്നതായാലും അത് ന്യായമായ രീതിയിലും മാന്യതയോടും കൂടിയായിരിക്കണമെന്ന് സാരം. അക്രമം ഉദ്ദേശിച്ചുകൊണ്ട് പിടിച്ചുവെക്കുകയോ ചെളിവാരിയെറിഞ്ഞും അപമാനിച്ചും അപകീര്‍ത്തിപ്പെടുത്തിയും തിരിച്ചയക്കുകയോ ചെയ്യരുത്. ഇത്രനാളും എല്ലാ ആദരവും നല്‍കി കൂടെ ജീവിച്ച ഇണയെ ജീവിതകാലം മുഴുവന്‍ വേദനയോടെ ഓര്‍ക്കുന്ന വിധത്തില്‍ ക്രൂശിച്ചു കൊണ്ടാവരുത്  വേര്‍പിരിയല്‍.

പക്ഷേ, ഇതിന് വിപരീതവും ഇസ് ലാമിക സംസ്‌കാരത്തിന് യോജിക്കാത്തതുമായ പ്രവണതകളാണ് പലപ്പോഴും കണ്ടുവരുന്നത്. ബന്ധം വേര്‍പിരിയാന്‍ തീരുമാനിക്കുന്ന ദമ്പതികളുടെ കുടുംബം പ്രശ്‌നം ഏറ്റെടുക്കുകയും വഷളാക്കുകയും ചെയ്യും. ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന രണ്ടു വീട്ടുകാര്‍ പിന്നെ ആജന്മ ശത്രുക്കളെ പോലെ പെരുമാറാന്‍ തുടങ്ങും. ഇണകള്‍ തമ്മില്‍ പരസ്പരം പഴിക്കുകയും ആത്മാഭിമാനത്തെ മുറിപ്പെടുത്തുകയും ചെയ്തു ബദ്ധവൈരികളായി മാറുന്നു. തങ്ങള്‍ വേര്‍പിരിഞ്ഞാലും മക്കളുടെ ജീവിതത്തിലെ അതിപ്രധാനപ്പെട്ട ബന്ധങ്ങളെയാണ് ആളുകളുടെ മുന്നില്‍ താറടിച്ചു കാണിക്കുന്നത് എന്ന ഗൗരവമായ പ്രശ്‌നം കൂടി പലപ്പോഴും ചിന്തയില്‍നിന്ന് വിട്ടുപോകുന്നു. ഒരു സത്യവിശ്വാസിക്ക് വേറൊരു സത്യവിശ്വാസിയുടെ ആത്ഭിമാനം പവിത്രമാണ് എന്ന് പ്രവാചകന്റെ വിടവാങ്ങല്‍ പ്രഭാഷണത്തില്‍ പറഞ്ഞത് എല്ലാ അവസരത്തെയും മുന്‍നിര്‍ത്തിയാണ്. ആദ്യ രാത്രി അനുഭവങ്ങള്‍ കൂട്ടുകാരുമായി പങ്കുവെക്കുന്നതും അവളെ മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് മുഖത്തടിക്കുന്നതും അപമാനിക്കുന്നതും വിലക്കിയത് ഇണകള്‍ തമ്മിലുണ്ടായിരിക്കേണ്ട അഭിമാന സംരക്ഷണത്തിന്റെ ഭാഗമായാണ്. വിവാഹമോചനത്തിനു ശേഷം മനുഷ്യന്‍ സ്വീകരിക്കാന്‍ സാധ്യതയുള്ള ഇത്തരം അപചയങ്ങളെ കുറിച്ച് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ ഗൗരവത്തോടുകൂടി ഉണര്‍ത്തുന്നത് അതുകൊണ്ടാണ്. മാന്യമായി കൂടെ നിര്‍ത്തുകയോ മാന്യമായി തിരിച്ചയക്കുകയോ ചെയ്യുക എന്നത് എല്ലാറ്റിനേയും ഇഹ്‌സാനോടു കൂടി സമീപിക്കുന്ന സത്യവിശ്വാസിയുടെ സ്വഭാവഗുണമാണ്. ബന്ധം പിരിയുന്നത് തങ്ങള്‍ക്ക് സമൂഹത്തില്‍ ഉണ്ടായിരുന്ന സ്ഥാനത്തിനും പദവിക്കും കോട്ടം തട്ടാന്‍ കാരണമായിത്തീരും എന്ന് കുടുംബവും ദമ്പതികളും തീരുമാനിച്ചാല്‍ പിന്നെ കാര്യങ്ങള്‍ അനിസ് ലാമികമായ വൈകാരിക പ്രകടനങ്ങളിലേക്ക് നയിക്കും. അത്തരം പ്രവണതകളെ തടയിടുകയാണ് അല്ലാഹു മേല്‍പ്പറഞ്ഞ ആയത്തിലൂടെ. ഇനി പിരിയാന്‍ തീരുമാനിച്ച ദമ്പതികള്‍ ഇദ്ദാ കാലയളവില്‍ തന്നെ ഒരുമിക്കാന്‍ തീരുമാനിച്ചാല്‍ അവര്‍ക്ക് ഒരുമിക്കാന്‍ സാധിക്കുന്ന മാന്യമായ സാഹചര്യം കുടുംബത്തില്‍ ഉണ്ടാകണമെന്നും ഈ ആയത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നു. ദമ്പതികള്‍ ഒരുമിച്ച് ചേരാന്‍ ആഗ്രഹിച്ചാല്‍ പോലും അതിന് സമ്മതിക്കാത്ത കുടുംബത്തെക്കുറിച്ച് കൂടിയാണ് ഈ ആയത്ത് പറയുന്നതെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതോടൊപ്പം താനുമായുള്ള ബന്ധത്തില്‍ നിന്നും പിരിഞ്ഞു പോയാലും വേറൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നതില്‍ നിന്നും പെണ്ണിനെ തടയുകയോ അവള്‍ക്കെതിരെ ആരോപണമുന്നയിക്കുകയോ അവളുടെ പുനര്‍ വിവാഹത്തിന് തടസ്സം സൃഷ്ടിക്കുകയോ ചെയ്യരുതെന്നും റബ്ബ് ശക്തമായി താക്കീത് ചെയ്യുന്നു.

വിവാഹ മോചനം ചെയ്യാന്‍ തീരുമാനിച്ചവര്‍ക്ക് മുലകുടി പ്രായമുള്ള കുഞ്ഞുണ്ടെങ്കില്‍ കൂടിയാലോചിച്ച് തീരുമാനിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ്  അല്ലാഹു തുടര്‍ന്ന് പറയുന്നത്. കുഞ്ഞിന് ലഭിക്കേണ്ടുന്ന അവകാശങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് രണ്ട് വര്‍ഷക്കാലത്തെ മുലപ്പാല്‍. ദമ്പതികള്‍ പിരിഞ്ഞതിനു ശേഷം ഇരുവരും കൂടിയാലോചിച്ച് രണ്ടു വര്‍ഷക്കാലം മാതാവ് പാലൂട്ടണമോ അതല്ല പിതാവ് വേറെ ആരെയെങ്കിലും പാലൂട്ടാന്‍ ഏല്‍പ്പിക്കുകയാണോ ചെയ്യേണ്ടത് എന്നത് പരസ്പരം  ചര്‍ച്ച ചെയ്തു തീരുമാനിക്കാം എന്ന് ഖുര്‍ആന്‍ പറയുന്നു. ഉഭയകക്ഷി സമ്മതപ്രകാരം മാതാവാണ് പാലൂട്ടുന്നതെങ്കില്‍ അവള്‍ക്കുള്ള ഭക്ഷണവും വസ്ത്രവും നല്‍കല്‍ പിതാവിന്റെ കടമയാണെന്നും, വേറൊരാളെയാണ് ഏല്‍പ്പിക്കുന്നതെങ്കില്‍ അവര്‍ക്ക് നിശ്ചയിച്ച പ്രതിഫലം മാന്യമായ രീതിയില്‍ കൊടുക്കണമെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. 'കുട്ടികളെ മുലകുടി പ്രായം മുഴുവന്‍ മുലയൂട്ടണമെന്ന് പിതാക്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മാതാക്കള്‍ അവരുടെ ശിശുക്കളെ രണ്ടുവര്‍ഷം തികച്ചും മുലയൂട്ടേണ്ടതാകുന്നു. ആ അവസരത്തില്‍ അവര്‍ക്ക് ന്യായമായ നിലയില്‍ ഭക്ഷണവും വസ്ത്രവും നല്‍കുന്നതിന് പിതാക്കള്‍ ബാധ്യസ്ഥരായിരിക്കും. എന്നാല്‍, ആരിലും അവരുടെ കഴിവില്‍ കഴിഞ്ഞ ബാധ്യതകള്‍ ചുമത്താവതല്ല. കുട്ടി തന്റേതാണ് എന്ന കാരണത്താല്‍ ഒരു മാതാവ് പീഡിപ്പിക്കപ്പെട്ടു കൂടാ. കുട്ടി അയാളുടേതാണ് എന്ന കാരണത്താല്‍ ഒരു പിതാവും പീഡിപ്പിക്കപ്പെട്ടു കൂടാ. കുട്ടിയുടെ പിതാവിനുള്ള അതേ ബാധ്യതകള്‍ അയാളുടെ അനന്തരാവകാശികള്‍ക്കും ഉണ്ടായിരിക്കും. ഇനി ഇരു കൂട്ടരും ഉഭയസമ്മതത്തോടെ പരസ്പരം കൂടിയാലോചിച്ച് മുലകുടി മാറ്റാന്‍ നിശ്ചയിച്ചാല്‍ അപ്രകാരം പ്രവര്‍ത്തിക്കുന്നതില്‍ കുറ്റമൊന്നുമില്ല. മറ്റൊരു സ്ത്രീയെ കൊണ്ട് നിങ്ങളുടെ കുട്ടികളെ മുലയൂട്ടണമെന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍ അതിനും വിരോധമൊന്നുമില്ല. അവര്‍ക്ക് നിശ്ചയിച്ച പ്രതിഫലം മാന്യമായ രീതിയില്‍ കൊടുത്തേക്കണം എന്ന് മാത്രം. അല്ലാഹുവിനെ ഭയപ്പെടുവിന്‍. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെല്ലാം അല്ലാഹുവിന്റെ ദൃഷ്ടിയില്‍ ഉണ്ടെന്ന് അറിഞ്ഞിരിക്കുകയും ചെയ്യുവിന്‍' (അല്‍ബഖറ 233).

താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞാല്‍ കുഞ്ഞിനെ പിതാവിന് ഏല്‍പ്പിക്കേണ്ടി വരുമോ, പിതാവിലേക്കും പിതാവിന്റെ കുടുംബത്തിലേക്കും കുഞ്ഞ് ചേര്‍ക്കപ്പെടുമോ എന്ന ഭയത്താല്‍ ഗര്‍ഭിണിയാണെന്നത് മറച്ചുവെക്കുന്ന സ്ത്രീകളോട് ഇസ്ലാം കര്‍ശനമായിട്ട് അത്തരം പ്രവണതകള്‍ വിലക്കുന്നുണ്ട്. 'വിവാഹ മുക്തകള്‍ മൂന്നുവട്ടം മാസമുറ ഉണ്ടാകുന്നതുവരെ തങ്ങളെ സ്വയം തടഞ്ഞുവെക്കേണ്ടതാകുന്നു. അല്ലാഹു അവരുടെ ഗര്‍ഭാശയങ്ങളില്‍ സൃഷ്ടിച്ചു വെച്ചിട്ടുള്ളതിനെ മറച്ചുവെക്കുന്നത് അവര്‍ക്ക് അനുവദനീയമല്ല. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവര്‍ ഒരിക്കലും അങ്ങനെ ചെയ്യരുതാത്തതാകുന്നു' (അല്‍ബഖറ 228). ഭര്‍ത്താവിനോടോ വീട്ടുകാരോടോ ഉള്ള വെറുപ്പും ഇഷ്ടക്കേടും കുഞ്ഞിന്റെ അവകാശത്തെ ഹനിച്ചുകൊണ്ടാവരുത് എന്ന് ഇസ്ലാമിന് നിര്‍ബന്ധമുണ്ട്. ദമ്പതികളെയും കുടുംബത്തെയും മാത്രമല്ല, ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ പോലും ആത്മാഭിമാനത്തെ ഇസ്ലാം പ്രാധാന്യത്തോടെയാണ് സമീപിക്കുന്നത്. ദമ്പതികള്‍ തമ്മില്‍ മാത്രമല്ല, കല്യാണ ആലോചനയുമായി സമീപിച്ചവര്‍ക്കും പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിച്ചവര്‍ക്കും സുഹൃത്തുക്കള്‍ക്കും അടക്കം ആരോപണങ്ങളും ശത്രുതയും നേരിടേണ്ടിവരുന്ന സാഹചര്യം എങ്ങനെയാണ് മറികടക്കേണ്ടതെന്ന് തികഞ്ഞ സമചിത്തതയോടുകൂടി ആലോചിക്കുക തന്നെ വേണം. ബന്ധം പിരിഞ്ഞാലും മക്കള്‍ക്ക് ഇരു കുടുംബക്കാരെയും ഹൃദ്യമായി കാണാനും ബന്ധം പുലര്‍ത്താനും രണ്ടു കുടുംബങ്ങളും തമ്മില്‍ ഊഷ്മളമായ സ്‌നേഹബന്ധം കാത്തുസൂക്ഷിക്കാനും സാധിക്കുന്നത്ര മനോഹരമായിരിക്കണം, വിവാഹമെന്നത് പോലെ വിവാഹമോചനവും.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media