വിചാരണക്ക് മുമ്പേ ശിക്ഷിക്കപ്പെട്ടവർ

സി.എ നൗഷാദ്
ഡിസംബര്‍ 2024
ജയിലറക്കുള്ളിലെ ഇരുട്ടിനോട് മല്‍സരിച്ച് മാനസിക നില തെറ്റിയവര്‍, നാലുചുമരുകളോട് സങ്കടം പറഞ്ഞ് ദിവസം തള്ളിനീക്കുന്നവര്‍, മരണം ഒരു ദിവസം നേരത്തെ വന്നിരുന്നെങ്കില്‍ എന്ന് പ്രാര്‍ഥിക്കുന്നവര്‍.... അന്യായമായി തടവിലാക്കപ്പെട്ട ജീവിതങ്ങളെക്കുറിച്ച്

'ജയിലുകള്‍ കുറ്റവാളികളെ പാര്‍പ്പിക്കാനുള്ളതാണ്, വിചാരണ നേരിടുന്നവരെ താമസിപ്പിക്കാനുള്ളതല്ല.' 1979ലെ ലോ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ജസ്റ്റിസ് എച്ച്.ആര്‍ ഖന്നയുടെ അഭിപ്രായമാണിത്. യാഥാര്‍ഥ്യം പക്ഷേ മറ്റൊന്നാണ്. വേള്‍ഡ് പ്രിസണ്‍ ബ്രീഫിന്റെ കണക്കുപ്രകാരം വിചാരണയ്ക്ക് മുന്‍പുള്ള തടവുകാരില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2022 ഡിസംബര്‍ 31ലെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ജയിലുകളിലുള്ള 5.73 ലക്ഷം തടവുകാരില്‍ 1.2 ലക്ഷം പേര്‍ മാത്രമാണ് തടവുശിക്ഷ അനുഭവിക്കുന്നത്. ബാക്കിയുള്ള 4.34 ലക്ഷം പേര്‍ അനിശ്ചിതമായ വിചാരണ കാത്ത് തടവില്‍ കഴിയുന്നവരാണ്, അതായത് 76 ശതമാനവും വിചാരണ നേരിടുന്നവരാണ്്. ജയിലുകളില്‍ കഴിയുന്നവരില്‍ 23.3 ശതമാനം പേര്‍ മാത്രമാണ് കുറ്റവാളികളെന്നാണ് എന്‍.സി.ആര്‍.ബി തന്നെ സമ്മതിക്കുന്നത്. അതായത് ജയിലില്‍ കഴിയുന്ന നാലില്‍ മൂന്ന് പേരും ശിക്ഷയനുഭവിക്കുന്നവരല്ല, കുറ്റം ആരോപിക്കപ്പെടുന്നവര്‍ മാത്രമാണ്.

'നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍, നടപടിക്രമം തന്നെ ശിക്ഷയാവുന്നു' എന്ന് നിരീക്ഷിച്ചത്് ചീഫ് ജസ്റ്റിസ് ആയിരുന്ന എന്‍.വി രമണയാണ്.

വിചാരണത്തടവുകാരില്‍ 66 ശതമാനം പേരും എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗത്തില്‍ പെടുന്നവരാണ്. വലിയൊരു ശതമാനവും മുസ്ലിംകള്‍. യു.പി, അസം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലാണ് മുസ്ലിം വിചാരണ തടവുകാര്‍ കൂടുതലുള്ളത്. യു.പിയില്‍ 28ഉം അസമില്‍ 43ഉം പശ്ചിമ ബംഗാളില്‍ 52ഉം ശതമാനം വിചാരണ തടവുകാരും മുസ്ലിംകളാണ്. മുസ്ലിം യുവാക്കള്‍ പുറത്തുവരാതിരിക്കാന്‍ വര്‍ഷങ്ങളോളം ചാര്‍ജ് ഷീറ്റുകള്‍ വൈകിപ്പിച്ച് നീതി നിഷേധിക്കപ്പെടുന്നു. ഇന്ത്യാ ടുഡേ 2021 സെപ്റ്റംബറില്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍, 3000 യു.എ.പി.എ കേസുകളാണ് സുരക്ഷാ ഏജന്‍സികള്‍ രാജ്യവ്യാപകമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 180 ദിവസത്തിനുള്ളില്‍ 821 കുറ്റപത്രങ്ങള്‍ മാത്രമാണ് സമര്‍പ്പിച്ചത്.

2011 ലെ സെന്‍സസ് അനുസരിച്ച് മുസ്‌ലിംകളുടെയും ദളിതരുടെയും ആദിവാസികളുടെയും ജനസംഖ്യ യഥാക്രമം 14.2%, 16.6%, 8.6% എന്നിങ്ങനെ 39 ശതമാനമാണ്. എന്നാല്‍, ഈ സമുദായങ്ങളില്‍ നിന്നുള്ള ശിക്ഷിക്കപ്പെട്ടവരും വിചാരണ തടവുകാരുമായ തടവുകാരുടെ അനുപാതം 55 ശതമാനമാണ്.  സാമൂഹ്യപദവിയിലും തൊഴിലിലും വിദ്യാഭ്യാസത്തിലുമുള്ള പിന്നോക്കാവസ്ഥ, പാര്‍ലമെന്ററി രംഗത്ത് കുറഞ്ഞുവരുന്ന പങ്കാളിത്തം, രാജ്യസ്നേഹി/രാജ്യദ്രോഹി ദ്വന്ദ്വം സൃഷ്ടിക്കുന്ന അപരവല്‍ക്കരണം തുടങ്ങി നിരവധി സമകാലിക മുസ്ലിം പ്രതിസന്ധികളോട് ചേര്‍ത്തുവായിക്കേണ്ടതാണിത്.

ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ പകുതിയും 18 മുതല്‍ 30 വയസ്സ് വരെയുള്ള പ്രായപരിധിയില്‍ ഉള്ള യുവാക്കളാണ്.  

ജനാധിപത്യം എന്നാല്‍ ഭൂരിപക്ഷത്തിന്റെ സ്വേച്ഛാപരമായ അധികാര പ്രയോഗമല്ല. ചെറുതും ദുര്‍ബലവുമായ ശബ്ദത്തിനുപോലും ലഭിക്കുന്ന സ്വീകാര്യതയാണ്. യോജിപ്പിനെന്നപോലെ വിയോജിപ്പിനും ലഭിക്കുന്ന ആദരവാണ്. 'വിയോജിപ്പാണ് ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വ്' എന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നീരീക്ഷണം. പക്ഷേ, വിയോജിപ്പുകള്‍ അത്ര സുരക്ഷിതമല്ലാത്ത രാഷ്ട്രീയ പരിസരത്താണ് നാം ജീവിക്കുന്നത്.

തടവറയില്‍നിന്ന് സുഹൃത്തിനെഴുതിയ കത്തില്‍ ഉമര്‍ ഖാലിദ് സൂചിപ്പിക്കുന്നുണ്ട്, പൗരത്വ നിയമത്തിനെതിരെയും ഫാസിസത്തിനെതിരെയും പോരാടുന്ന എന്നേക്കാള്‍ പ്രിവിലേജുള്ള ചില ആളുകള്‍ ഇപ്പോള്‍ നിശബ്ദരായിരിക്കുന്നു. അതേസമയം വ്യാജ പ്രചാരണത്തിന് എന്നെ തെരഞ്ഞുപിടിക്കുകയും ചെയ്യുന്നു. ഇതൊന്നും വ്യക്തിപരമല്ലെന്ന ബോധ്യം മാത്രമാണ് ഇപ്പോള്‍ എനിക്ക് ആശ്വാസം തരുന്നത്. എന്റെ അറസ്റ്റും ഒറ്റപ്പെടുത്തലുമെല്ലാം ഒരു വിശാല പദ്ധതിയുടെ പ്രതീകാത്മകത മാത്രം ഉള്‍കൊളളുന്നതാണ്. അതായത് മുസ് ലിംകള്‍ക്കെതിരായ നീക്കത്തിന്റെ പ്രതീകം മാത്രം.'

ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുന്‍ ഗവേഷക വിദ്യാര്‍ഥിയായിരുന്ന ഉമറിനെ 2020 സെപ്റ്റംബര്‍ 13നാണ് ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ അറസ്റ്റ് ചെയ്യുന്നത്. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ വിമര്‍ശിക്കുകയും ചെയ്തതിന് ഭരണകൂടം നല്‍കിയ സമ്മാനമായിരുന്നു ഉമറിന്റെ ജയില്‍വാസം. പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ രാജ്യത്തെ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയപ്പോള്‍ അതിലൊരു പേരുകാരനായിരുന്നു ഷര്‍ജീല്‍ ഇമാം. എന്നാല്‍ ഇന്ന് 'ദേശദ്രോഹി'യെന്ന ചാപ്പകുത്തി ഭരണകൂടം ജയിലിലടച്ചിരിക്കുകയാണ്. ദേശദ്രോഹം, യു.എ.പി.എ, ഗൂഢാലോചന എന്നിങ്ങനെ അദ്ദേഹത്തിനെതിരെ ചുമത്തിയ വകുപ്പുകളില്‍ ഒരെണ്ണം പോലും തെളിയിക്കപ്പെട്ടിട്ടില്ല.

അനീതിയുടെ തടവറ കൊലപ്പെടുത്തിയവരില്‍ പ്രൊഫ. ജി.എന്‍ സായിബാബയും ഫാ.സ്റ്റാന്‍സ്വാമിയും നമ്മുടെ ഓര്‍മകളില്‍ ഉണ്ട്. ഉമര്‍ ഖാലിദും ഹാനി ബാബുവും മഅ്ദനിയും സകരിയ്യയുമൊക്കെ ഇടക്കിടെ വാര്‍ത്തകളിലൂടെയെങ്കിലും നമുക്ക് പരിചിതമാണ്. പക്ഷേ, മുഖവും പേരും പരിചിതമല്ലാത്ത ആയിരങ്ങളാണ് വിചാരണയത്തടവുകാരായി ഇന്ത്യന്‍ ജയിലറകളില്‍. മൂന്നു പതിറ്റാണ്ടിടെ ആയിരക്കണക്കിന് മുസ്‌ലിംകളെയാണ് ഭരണകൂടം തടവറകളില്‍ തള്ളിയിരിക്കുന്നത്. പോട്ട, യു.എ.പി.എ, എന്‍.എസ്.എ, ഗുണ്ടാ നിയമം തുടങ്ങിയ നിയമങ്ങളാല്‍ വര്‍ഷങ്ങളോളം ജയിലുകളില്‍ കഴിയുകയും നിരപരാധികളായി 'പിന്നീട് പുറത്തുവരികയും' ചെയ്ത നൂറുകണക്കിന് മുസ്‌ലിംകളുണ്ട്. ഏതെങ്കിലും കേസില്‍ നഷ്ടപരിഹാരം സംബന്ധിച്ച് ഒരു റിപ്പോര്‍ട്ടും ഉണ്ടായിട്ടില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ നിന്നോ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളില്‍ നിന്നോ സ്വമേധയാ ഒരു നടപടിയും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല.

ഏറ്റവും കൂടുതല്‍ യു.എ.പി.എ കേസുകള്‍ നിലവിലുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിലെ ആദ്യ യു.എ.പി.എ കേസായ പാനായിക്കുളം കേസുമായി ബദ്ധപ്പെട്ട് എന്‍.ഐ.എ നല്‍കിയ ചാര്‍ജ്ഷീറ്റ് പരിശോധിച്ചാല്‍ 12-14 വര്‍ഷത്തോളം ശിക്ഷ വിധിക്കാന്‍ മാത്രം എന്ത് കുറ്റമാണ് അവര്‍ ചെയ്തത് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാനായില്ല.

'ജയിലില്‍ താന്‍ അനുഭവിച്ച ദുരിതങ്ങളെല്ലാം പൊതുവേദികളില്‍ പറയാറില്ല. കാരണം, ഇത് മറ്റു ചെറുപ്പക്കാരെ രാഷ്ട്രീയ ജീവിതത്തില്‍നിന്ന് പിന്തിരിപ്പിക്കും. എന്‍.ആര്‍.സി- സി.എ.എ സമരങ്ങളുടെ ഭാഗമായി പല തവണ ജയിലില്‍ കിടന്നിട്ടുള്ള അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ ഷര്‍ജീല്‍ ഉസ്മാനിയുടെ വാക്കുകളാണിത്. അവന്‍ യു.എ.പി.എക്കാരനാണ് എന്ന ബ്രാന്‍ഡിംഗ് തന്നെ കൂടുതല്‍ പ്രശ്നമുള്ള തടവുകാരനാണ് എന്ന പ്രതീതിയാണ് ഉണ്ടാക്കുന്നത്. ഇത് ജയിലിനുള്ളില്‍ തടവുകാരും ജയിലിന് പുറത്ത് അവരുടെ കുടുംബവും വീണ്ടും അപരവത്കരിക്കപ്പെടുന്നതിന് കാരണമാകുന്നു. കുടുംബനാഥന്മാരായവര്‍ ജയിലിലാകുന്നതോടെ സാമൂഹ്യ ബഹിഷ്‌കരണത്തിനും സമൂഹ വിചാരണക്കും വിധേയരാവുന്ന കുടുംബാംഗങ്ങള്‍ കടന്നുപോകുന്ന ട്രോമയെ മറ്റൊന്നിനോടും താരതമ്യപ്പെടുത്താനാവില്ല. പൗരന്‍, സമൂഹം, രാഷ്ട്രം എന്നീ സംഹിതകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ 'അവന്‍ യു.എ.പി.എക്കാരനാണ്', 'അവര്‍ യു.എ.പി.എക്കാരന്റെ കുടുംബമാണ്്' എന്നീ പ്രയോഗങ്ങള്‍ക്ക് സാധ്യമാകുന്നു.

നാമറിയാത്ത, ഗ്വാണ്ടനാമോ, ഓഷ്വിറ്റ്‌സ് തടവറകളോട് സമാനപ്പെടുന്ന തടവറകള്‍ നമ്മുടെ നാട്ടിലുണ്ട്. ജാമ്യമെടുക്കാന്‍ പോലും ശേഷിയില്ലാത്ത ദരിദ്രര്‍,  സ്വന്തമായി അഭിഭാഷകനെ വെച്ച് ജാമ്യത്തിന്് ശ്രമിക്കാന്‍ കഴിയാത്തവര്‍, നിത്യ രോഗികള്‍, ജയിലറക്കുള്ളിലെ ഇരുട്ടിനോട് മല്‍സരിച്ച് മാനസിക നില തെറ്റിയവര്‍, നാലുചുമരുകളോട് സങ്കടം പറഞ്ഞ് ദിവസം തള്ളിനീക്കുന്നവര്‍, മരണം ഒരു ദിവസം നേരത്തെ വന്നിരുന്നെങ്കില്‍ എന്ന് പ്രാര്‍ഥിക്കുന്നവര്‍.

''ജയില്‍ നിങ്ങളുടെ സമയബോധം നഷ്ടമാക്കും. കാരണം, അവിടെ പ്രതീക്ഷകളില്ല, നിങ്ങള്‍ക്ക് അടയാളപ്പെടുത്താന്‍ തിയ്യതികളില്ല. ഭാഗമാകാന്‍ പരിപാടികളില്ല. ഓര്‍മകളെ പോലും വിരസത തടസ്സപ്പെടുത്തിക്കൊണ്ടിരിക്കും'- ഉമര്‍ ഖാലിദ് സുഹൃത്തിനോട് പറഞ്ഞ വാക്കുകളാണിത്.

നിയമപാലകര്‍ മുന്നില്‍വെക്കുന്ന വാഗ്ദാനങ്ങള്‍ക്കു മുന്നില്‍ ഒരു 'യെസ്' പറഞ്ഞാല്‍ അവരില്‍ പലര്‍ക്കും പലതും നഷ്ടപ്പെടുമായിരുന്നില്ല. പക്ഷേ, ചെയ്തിട്ടില്ലാത്ത കുറ്റകൃത്യത്തോട് കേവലം 'യെസ്' എന്ന് മൂളി ഒരു സമുദായത്തെ ഒറ്റിക്കൊടുത്ത സ്വാതന്ത്ര്യം വേണ്ടെന്നുവെച്ച് അവര്‍ പോരടിക്കുക തന്നെയാണ്. സത്യമേ വിജയിക്കാവൂ എന്ന വിശ്വാസത്തിന്റെ പോരാട്ടം. സമ്പൂര്‍ണ നീതി ലഭിക്കില്ല എന്ന നിരാശയുടെ ലോകത്ത് നിന്ന് നാളെയൊരുനാള്‍ നാഥനു മുന്നില്‍ നീതി ലഭിക്കുമെന്ന ഉത്തമവിശ്വാസത്തിന്റെ കൂടി പോരാട്ടമാണത്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media