തണലാണ് കുടുംബം

Aramam
ഡിസംബര്‍ 2024

ജിമ്മിനെയും ഡല്ലായെയും കേട്ടിട്ടില്ലേ? സ്നേഹസമ്മാനങ്ങള്‍ പരസ്പരം കൈമാറിയ കഥാപാത്ര ദമ്പതികള്‍. പ്രിയപ്പെട്ടവന് ക്രിസ്മസ് സമ്മാനം നല്‍കണമെന്നാഗ്രഹിച്ച ഡല്ലാ തന്റെ സ്വകാര്യ സമ്പാദ്യം എണ്ണിനോക്കി. സമ്മാനം വാങ്ങാന്‍ അതു തികയില്ല. പിന്നെയാ കൈകള്‍ നീണ്ടത് മുട്ടറ്റം നീളുന്ന തന്റെ മുടിയിലേക്കാണ്. മുടി വിറ്റ് അവള്‍ പ്രിയതമന് വാങ്ങിയ വാച്ചിന്റെ സ്ട്രിപ്പ് അണിയിച്ചുകൊടുക്കാന്‍ വേണ്ടി ആ കൈ നീട്ടാനാവശ്യപ്പെട്ടപ്പോഴാണ് അവളുടെ മുടിയില്‍ ചൂടാനായി അവന്‍ വാച്ച് വിറ്റത് അവളറിഞ്ഞത്. ഇത് കഥയോ ജീവിതമോ, എന്തായാലും ഈ പ്രേമഭാജനങ്ങളുടെ ആത്മസമര്‍പ്പണത്തിനു മുന്നില്‍ നമുക്ക് കൈകൂപ്പാം.

പ്രേമത്തിന്റെയും സ്നേഹത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ഉത്തരവാദിത്വബോധത്തിന്റെയും കടപ്പാടിന്റെയും സങ്കലന സ്ഥലമാണ് കുടുംബം. വൈജാത്യങ്ങളേറെയുള്ള ആണ്‍-പെണ്‍ കൂടിച്ചേരലിലൂടെ നാമ്പെടുക്കുന്ന ദാമ്പത്യത്തില്‍ നിന്നാണ് സുന്ദരമായ കുടുംബത്തിന്റെ നാന്ദി. ഭാര്യയും ഭര്‍ത്താവും വേണമെങ്കില്‍ അതിലൊരു കുട്ടിയും എന്ന ഇടുക്കമുള്ളൊരാശയമല്ല, മാതാപിതാക്കളും ഭാര്യയും ഭര്‍ത്താവും മക്കളും സഹോദരങ്ങളുമെല്ലാം ഉള്‍പ്പെടുന്ന കൂടിച്ചേരലിന്റെ ഇടമെന്ന വിശാലാര്‍ഥമാണ് ഇസ് ലാമിലെ കുടുംബ സങ്കല്‍പ്പത്തിന്. വ്യക്തിത്വത്തെ മാനിക്കാന്‍ പഠിപ്പിക്കാത്ത ലിംഗസമത്വത്തെയല്ല, അപരനെ ആദരിക്കുന്ന ലിംഗ നീതിയാണ് ഇസ് ലാമിലെ കുടുംബത്തിന്റെ മുഖം. കല്ലുകള്‍ അടുക്കിവെച്ച് കെട്ടിപ്പൊക്കിയ മണിസൗധങ്ങളല്ല ഇസ് ലാമിലെ വീടിന്റെ സങ്കല്‍പം. ഓമനിച്ചു വളര്‍ത്തിയ മാതാപിതാക്കള്‍ ദുര്‍ബല വാര്‍ധക്യത്തോടടുക്കുമ്പോള്‍ ചേര്‍ത്തുപിടിക്കേണ്ട, ഇടറി വീഴുന്ന പ്രായത്തില്‍ മക്കളെ പരിപാലിച്ചു വളര്‍ത്തേണ്ട, ഗര്‍ഭപാത്രം പങ്കിട്ട സഹോദരങ്ങളെ കരുതലോടെ കാക്കേണ്ട, ദമ്പതിമാര്‍ പരസ്പരം താങ്ങും തണലുമാകേണ്ട സമാധാനത്തിന്റെ സംവിധാനമാണ് വീട്.

അങ്ങാടിയിലെ ബഹളങ്ങളില്‍നിന്നും തൊഴിലിടത്തിലെ സമ്മര്‍ദങ്ങളില്‍നിന്നും തിരക്കിട്ട് വീട്ടിലേക്ക് പാഞ്ഞുവരുന്നത് അവിടെ ചേര്‍ത്തുപിടിക്കാന്‍ ആളുള്ളപ്പോഴാണ്. അവിടെയുള്ളവരോട് നിര്‍വഹിക്കേണ്ട ബാധ്യത ഓര്‍ത്താണ്. വസ്ത്രം, ആചാര രീതികള്‍, സാമൂഹിക മര്യാദകള്‍, രക്തബന്ധമില്ലാത്ത സ്ത്രീ- പുരുഷന്മാര്‍ക്കിടയിലെ അതിരുകള്‍, വിവാഹത്തിന്റെ പവിത്രത എന്നിവക്കുള്ള കണിശമായ നിയമങ്ങള്‍ ദൈവം വെളിപ്പെടുത്തിത്തന്നത് കുടുംബം എന്ന ഈ സുരക്ഷിത സംവിധാനത്തിന്റെ നിലനില്‍പ്പിനു വേണ്ടിയാണ്.

സ്വച്ഛമായ സാമൂഹിക വ്യവസ്ഥിതി ദുര്‍ബലപ്പെടാതിരിക്കാന്‍ ആദ്യമായി ഉറപ്പിക്കേണ്ട കുടുംബ വ്യവസ്ഥിതി വ്യക്തിസ്വാതന്ത്ര്യ പരിവേഷത്തില്‍ ഇളക്കി മാറ്റാനുള്ള ലിബറല്‍ വാദങ്ങള്‍ തകൃതിയാണ്. ഈ കപട സ്വാതന്ത്ര്യ വാദം ആദ്യമായി പരിക്കേല്‍പ്പിക്കുന്നത് സ്ത്രീയുടെ വ്യക്തിത്വത്തിന് തന്നെയാണ്. ആണധികാരത്തിന്റെ വ്യാജ നിര്‍മിതിയാണ് ലിബറലിസം. 'അല്ലയോ മനുഷ്യരേ, നിങ്ങളുടെ റബ്ബിനെ ഭയപ്പെടുവിന്‍. ഒരൊറ്റ ആത്മാവില്‍ നിന്ന് നിങ്ങളെ സൃഷ്ടിക്കുകയും അതേ ആത്മാവില്‍നിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും അത് രണ്ടില്‍നിന്നുമായി പെരുത്ത് സ്ത്രീ-പുരുഷന്മാരെ ലോകത്ത് പരത്തുകയും ചെയ്തവനത്രേ അവന്‍' (ഖുര്‍ആന്‍ 4:1). ലിബറല്‍ വാദങ്ങളുടെ അപകടത്തെ തിരിച്ചറിയാന്‍ കഴിഞ്ഞ ഒരു കൂട്ടം നടത്തുന്ന കാമ്പയിന്‍ ആണ് 'തണലാണ് കുടുംബം' എന്നത്. ആഴത്തില്‍ വേരുകള്‍ ആഴ്ത്തി പച്ചപ്പോടെ പടര്‍ന്നിരിക്കേണ്ട കുടുംബം എന്ന വൃക്ഷത്തെ വേരുകള്‍ ഉറകുത്തി ഉണക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ എന്നും ആര്‍ജവത്തോടെ നിലപാടെടുക്കുന്ന ആരാമം ഈ കാമ്പയിനൊപ്പമാണ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media