ദാഹം

ഹന ലൈസ് (വുമണ്‍സ് ഇസ്ലാമിയ കോളേജ്, ചാലക്കല്‍
ഏപ്രിൽ 2025
കേരളത്തിലെ 28 ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യാസിര്‍ ഖാദിയുടെ പ്രവാചക ജീവിതത്തെ സംബന്ധിച്ച 104 എപ്പിസോഡ് ഓണ്‍ലൈന്‍ ക്ലാസുകള്‍ അവലംബമാക്കി നടത്തിയ ക്വിസ് പ്രോഗ്രാമില്‍ ഒന്നാം സ്ഥാനം ലഭിച്ച രണ്ടു വിദ്യാര്‍ഥിനികള്‍ക്കുള്ള ഉപഹാരം ഇരുവര്‍ക്കും ഉംറ യാത്ര എന്നതായിരുന്നു. അവരില്‍ ഒരാള്‍ എഴുതിയ യാത്രാ വിവരണം

IECI (Integrated education council of India) ഇത്തവണയും ശൈഖ് അബൂ അമ്മാര്‍ യാസിര്‍ ഖാദിയുടെ പ്രവാചക സീറ സീരീസ് അടിസ്ഥാനമാക്കി ഒരു ക്വിസ് കോമ്പറ്റീഷന്‍ നടത്തുന്നുണ്ട്. ഉംറയാണ് ഒന്നാം സമ്മാനം! 'ഉംറ'യാണെന്ന് കേട്ടതോടു കൂടി കിളി പോയി ഇരുന്ന കുറച്ച് നിമിഷങ്ങളുണ്ട്. പിറ്റേന്നൊരു എക്‌സാം ഉണ്ടായിരുന്നതിനാല്‍ ബുക്കും തുറന്നു വെച്ചിരിക്കുമ്പോളാണ് സുഹൃത്ത് ഫാരിഷ ഈ കാര്യം അറിയിക്കുന്നത്. പിന്നെ പോയ കിളി തിരിച്ചുവരാന്‍ വൈകി. ഇരച്ചു കയറിയൊരു ആഗ്രഹത്തിന്റെയല്ല, ആക്രാന്തത്തിന്റെ പേരായിരുന്നു illumine'24 - ഞങ്ങളുടെ പ്രോഗ്രാമിന്റെ പേര്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നാഥന്‍ ഉന്നത പ്രതിഫലം നല്‍കട്ടെ. പിന്നീടങ്ങോട്ടുള്ള പ്രാര്‍ഥനയുടെയും പറ്റുന്ന പോലുള്ള പരിശ്രമങ്ങള്‍ക്കുമൊടുവില്‍ നാഥന്‍ അത് ഞങ്ങള്‍ക്കുമേല്‍ പൂവണിയിപ്പിച്ചു. ഞങ്ങളുടെ രക്ഷിതാവേ, നിന്നോട് പ്രാര്‍ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല എന്ന് ഖുര്‍ആന്‍ പറഞ്ഞുവെക്കുന്നത് ജീവിതം കൊണ്ട് ഞങ്ങള്‍ നേരിട്ടറിഞ്ഞു. അതിനാലിലാഹീ... നീ കനിഞ്ഞതല്ലാതെ ഞങ്ങള്‍ നേടിയതായി ഒന്നുമില്ല. ഉടയവന് സ്തുതി.

ഞാനും ഫാരിക്കും പുറമെ സ്‌നേഹവന്ദ്യനായ എന്റെ പിതാവും കൂടെ വരാന്‍ ഒരുങ്ങി. ഏറക്കുറെ ഒരു അവസാനത്തില്‍ കേരള ഹജ്ജ് ഗ്രൂപ്പില്‍ എന്റെ മൂന്നു കസിന്‍സും പോരാന്‍ തീരുമാനിക്കുകയുണ്ടായി. ചുരുക്കത്തില്‍, രണ്ടില്‍ നിന്ന് ആറംഗ സംഘം ആയത് പെട്ടെന്നായിരുന്നു. ഒടുവില്‍ റഹ്‌മാന്റെ അതിഥികളുടെ കൂട്ടത്തില്‍ ഈ ചെറു സംഘത്തിനും ഇടം ലഭിച്ചു. നീണ്ട യാത്രക്കൊടുവില്‍ മക്കയില്‍ രാത്രിയാണ് എത്തുന്നത്. റൂം നമ്പര്‍ 306. ഞാനും ഫാരിക്കും കസിന്‍ സാഹിയക്കും പുറമെ റൂമില്‍ ഉണ്ടായിരുന്ന മറ്റു രണ്ടു മഹതികളാണ് റെജീനത്തയും ലൈല ഉമ്മയും. ഞങ്ങള്‍ ലേല എന്ന് വിളിക്കും.

ഇവിടെ വന്നിട്ട് ആദ്യ രാവില്‍ തന്നെ ഞങ്ങള്‍ മൂവരും ബില്‍ഡിങ്ങിന്റെ ടെറസിലേക്ക് പാഞ്ഞു. സ്റ്റെപ്പ് കയറി വരുമ്പോള്‍ മുകളിലേക്ക് നോക്കിയാല്‍ കാണുന്ന ഇണപ്രാവുകള്‍. അതവിടെയുണ്ടെന്നതിന്റെ അടയാളങ്ങള്‍ സ്റ്റെപ്പിന്റെ അങ്ങിങ്ങു മൂലകളില്‍. ടെറസിലേക്ക് എത്തുമ്പോ ഒരു ചീത്ത ഗന്ധം... തണുത്ത കാറ്റ്... ഇളം തെന്നലിലാടുന്ന അഴയിലെ തുണികള്‍. ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍, ഇലാഹിന്റെ കുന്നുകള്‍! പുറത്ത് ഹൈവേയില്‍ നിന്നും വണ്ടി പായുന്നതിന്റെ പതിഞ്ഞ ശബ്ദം. 'അസദി'ന്റെ വാക്കുകളില്‍ പറഞ്ഞാല്‍, 'താരാലംകൃതമായ അറേബ്യന്‍ രാവ്' പൂര്‍ണമായിട്ടല്ലെങ്കിലും ഞങ്ങളും ഉറ്റുനോക്കി. ടെറസിന്റെ മതിലിന് പൊക്കമുണ്ട്. തൊട്ടുപിന്നിലാണ് ക്ലോക്ക് ടവര്‍. ഹറം കാണാനുള്ള ആവേശത്തില്‍ ഇപ്പറഞ്ഞ മൂവര്‍ സംഘം അവിടെയാകെ മതില്‍ കയറാനുള്ള വഴി പരതി. മൂലയിലിരുന്ന വീല്‍ചെയര്‍ വലിച്ചെടുത്ത് അതില്‍ പിടിച്ചു കയറി. കൂട്ടത്തില്‍ കഴിവിലും സാമര്‍ഥ്യത്തിലും എന്നുവേണ്ട, പൊക്കത്തിലും ഞാനായിരുന്നു മുന്‍പന്തിയിലുണ്ടായിരുന്നത് എന്നതിനാല്‍ കസേര കയ്യിന്മേലും കൂടെ വലിഞ്ഞു കേറേണ്ടി വന്നു. മതിലിന്റെ മറ നീങ്ങി. ഇപ്പോഴെല്ലാം ദൃശ്യമാണ്. മസ്ജിദുല്‍ ഹറമിന്റെ മിനാരങ്ങള്‍! അവ അബ്രഹാമിന്റെ ഇലാഹീ പ്രണയഗാഥകള്‍ മുഴക്കുന്നത് ഇവിടം നിന്ന് ശ്രവിക്കാം. ഇവിടെയാണത്രേ ഉമ്മത്തിന്റെ നേതാവ്, പ്രകാശഗോപുരമാം പ്രവാചകന്‍ വിയര്‍ത്തതും വെയില്‍ കൊണ്ടതും വിരലുയര്‍ത്തിയതും. രഹസ്യ-പരസ്യ പ്രബോധനങ്ങള്‍ക്ക് പിന്നിട്ടുള്ള പീഡനമര്‍ദനങ്ങളുടെ ഒച്ചപ്പാടുകള്‍. ബിലാലിന്റെ വിയര്‍പ്പ് ഗന്ധവും യാസര്‍ കുടുംബത്തിന്റെ വറ്റാത്ത കണ്ണുനീര്‍ നനവും അകലെനിന്ന് അബൂഖുബൈസ് കുന്നെന്നോട് ഉച്ചത്തില്‍ പറയുന്നു! പിന്നീടുള്ള പലായനങ്ങള്‍. ആദ്യം അബ്‌സീനിയന്‍ ഹിജ്‌റ. പിന്നീട് തായിഫിലേക്കുള്ള എത്തിനോട്ടം. ബന്ധങ്ങളുടെ ബന്ധനങ്ങളും അനാഥയുടെ അനാഥത്വവും വിധവയുടെ വൈധവ്യവും അത്രമേല്‍ അവിടുന്ന് പറഞ്ഞതിന് പിന്നില്‍ തീരാത്ത അനുഭവ കഥകളുണ്ട്. ബന്ധുവും ബന്ധങ്ങളും കവാടങ്ങള്‍ കൊട്ടിയടച്ചപ്പോഴും കിളിവാതിലുകള്‍ തുറക്കപ്പെടാതിരുന്നില്ല. 'മക്ക കല്ലെറിഞ്ഞപ്പോള്‍ മദീന പാട്ടു പാടിയ' പുതിയ പകലുകള്‍. അവിടന്നങ്ങോട്ട് ഉയര്‍ന്നു വന്ന ഇസ്ലാമിക രാഷ്ട്രം. ഒരു വന്‍കരയോളം ആ 'നിരക്ഷരനു' മുന്നില്‍ മുട്ടുകുത്തുന്നതിന്റെ ചരിത്രതാലികള്‍ ഇളം തെന്നലില്‍ അലയായി കാതില്‍.

മരുഭൂമിയിലെ ഒരൊഴിഞ്ഞ രാവ്. വാദിയില്‍ നിങ്ങള്‍ക്ക് തീ കായുന്ന ഒരു മനുഷ്യനെ കാണാം. കനലുകളിലെ തീപ്പൊരികള്‍ക്ക് നേരെ മത്സരിച്ചടുക്കുന്ന ദുനിയാവിലെ ഈയാം പാറ്റകളെ യഥാര്‍ഥ നൂറിലേക്ക് വഴിതിരിച്ചുവിടുകയാണയാള്‍. അതെ, ദൃഷ്ടി ഗോചരമല്ലാത്ത ഇലാഹിന്റെ നൂറിലേക്ക്.

മസ്ജിദുല്‍ ഹറമിലെ ആദ്യ വക്ത് സുബഹിയായിരുന്നു. ഉസ്താദ് സുദൈസിയായിരുന്നു ഇമാം. ആലുഇംറാനിലെ അവസാന ഭാഗങ്ങള്‍. എന്റെ ചെറുപ്രായത്തില്‍ പല സഹപാഠികളും 'മിശാരി'യെ പൊക്കിപ്പിടിച്ച് നടന്നപ്പോള്‍ ഞാന്‍ ഏറ്റി നടന്നിരുന്നത് ഉസ്താദ് സുദൈസിയെയായിരുന്നു. അദ്ദേഹത്തിന്റെ വശ്യസുന്ദരമായ ഖുര്‍ആന്‍ പാരായണം ഹറമാകെ മുഴങ്ങുമ്പോള്‍ അകം തിരകളടിച്ചു. ഹൃദയം കവര്‍ന്ന് അഗാധതകളില്‍ ചുംബിച്ചുകൊണ്ട് രോമങ്ങള്‍ക്കിടയിലൂടെയവ പുറത്തുപോകുന്നു. കമാലിന്റെ കലാമുകള്‍.

പിന്നീടുള്ള ഉംറ കര്‍മം. ക്ലാസ് മുറിയിലേക്ക് സൊറ പറഞ്ഞ് പോകാറുണ്ടായ ചങ്ങായീടെ കൂടെ, ലബ്ബൈക്ക ചൊല്ലി ഹറമിലേക്ക് കൈ പിടിച്ചു നടന്ന നിമിഷങ്ങള്‍ മധുരോദാരമായിരുന്നെന്ന് പറയാതെ വയ്യ. ഇഹത്തിലും പരത്തിലും ഇലാഹിന്റെ വഴിയിലെ കൂട്ടുകാരായി എന്നും തുടരാന്‍ കഴിയട്ടെ.

മാലോകര്‍ക്ക് സ്ഥാപിതമാക്കിയ കേന്ദ്രബിന്ദുവിലേക്കുള്ള കാല്‍നടകള്‍. ആ ബിന്ദുവിനെ ചുറ്റുന്ന പ്രണയ വളയങ്ങള്‍. അറബിയും അജമിയും ഇടകലര്‍ന്നൊഴുകുന്നയാ സാഗരത്തിലെ ഒരു ചെറു തുള്ളിയായ്. ഉടമയുമായുള്ള അടിമയുടെ കൊച്ചു വര്‍ത്തമാനങ്ങള്‍. നിന്റെയീ വിശുദ്ധ ഗേഹം ഞങ്ങള്‍ക്ക് മേല്‍ പ്രത്യക്ഷപ്പെടുത്തിയ പോല്‍ ഇലാഹീ നിന്റെ വദനത്തിനു മുന്നിലും നാളെ നീ ഞങ്ങളെ ഒരുക്കി നിര്‍ത്തേണമേ... തിരമാലകളുടെ മുകളറ്റം കരക്കടിയും പോലെ, നിന്റെയീ തീരത്ത് തുടരെത്തുടരെ വന്നടിയുന്ന വിരുന്നുകാരാക്കി ഞങ്ങളെ നീ മാറ്റേണമേ...

തുടര്‍ന്ന് ഹാജറിന്റെ ചരിത്രം പുല്‍കുന്ന മസ്ആ. സഫാ-മര്‍വാ കുന്നുകള്‍ക്കിടയില്‍ ഭൂതകാല ചരിതത്തെ പേറി നഗ്‌നപാദനായി മുന്നോട്ടുവെക്കുന്ന കാലടികള്‍. സ്വജീവിതത്തിലെ അലഞ്ഞുതിരിയലുകള്‍ ആര്‍ക്കുവേണ്ടിയായിരുന്നുവെന്ന് പരിശോധിക്കുന്നു. ആ പരിശോധനകള്‍ക്കിടയില്‍ ഹാജറിന്റെ ഓട്ടത്തെ അനുസ്മരിച്ച് കൊണ്ട് റംല് ചെയ്യുന്നു. ഓട്ടമാണെന്ന് പറഞ്ഞാലതോട്ടമല്ല. നടത്തമാണെന്ന് പറഞ്ഞാലത് നടത്തവുമല്ല. കരയുന്ന കുഞ്ഞിന്റെയും അടുക്കളയിലെ പാത്രങ്ങള്‍ക്കിടയിലുമോടുന്ന എന്റെ ഉമ്മയുടെ കിതപ്പാണതെന്നും മറ്റും ആരോ വര്‍ണിച്ച് പാടുന്നുണ്ട്.

പിന്നീട് മുടിയെടുപ്പാണ്. ഗ്രൂപ്പിന്റെ മൂന്നാം ഉംറയില്‍ വേറെയാരും കൂടെയില്ലാത്ത ഒറ്റക്കാരണത്താല്‍ ആ കര്‍മം ഫാരിക്ക് ചെയ്തുകൊടുക്കുന്നത് ഞാനാണെന്നതില്‍ അഹങ്കാരമില്ലാതില്ല. അത്രയും 'സുന്ദരമാക്കി' കൊടുത്തതില്‍ അവള്‍ ഇന്നും 'അപമാനിക്കുന്നു'ണ്ടെന്നുള്ളത് ഇരുവര്‍ക്കും തീര്‍ച്ചയാണ്. മക്ക വിടുമ്പോള്‍ എന്തെന്നില്ലാത്ത ഒരനാഥത്വം തോന്നുകയുണ്ടായി. ഹിജ്‌റ കഴിഞ്ഞ് 'പുതിയ മദീനയില്‍' എത്തുന്ന ആയിഷ(റ)യുടെ വിശേഷം ചോദിക്കലിനു മറുപടിയായി ബിലാല്‍(റ) പാടുന്നുണ്ട്... 'ഇദ്ഖിറും ജലീലും (മക്കക്ക് പുറത്ത് കാണപ്പെടുന്ന ഒരുതരം ചെടികള്‍) നിറഞ്ഞ താഴ് വാരത്ത്.. രാവ് പങ്കിടാന്‍ ഞാനെത്രത്തോളം ആഗ്രഹിക്കുന്നുവോ..!'

ഗ്രൂപ്പിന്റെ വല്ലിപ്പയും അമീറുമായിരുന്ന ജമാല്‍ സാഹിബ്. ഞങ്ങള്‍ കൊച്ചി ടീമിന്റെ സ്വന്തം മജീദ് സാഹിബ്. ഇരുവരുടെയും നേതൃത്വത്തില്‍ നടന്ന ക്ലാസുകളും സന്ദര്‍ശനങ്ങളും കൂടുതല്‍ വര്‍ണ്ണമേകി. പത്ത് ദിവസം തീര്‍ന്നതറിഞ്ഞില്ല. മദീനയിലും രാത്രിയാണ് എത്തുന്നത്. ദിനകരന്റെ വെള്ളിവെട്ടം കീറി മാനം വര്‍ണപങ്കിലമായി. പിന്‍ഗല വര്‍ണവും ഇളം മഞ്ഞയും വിശാലമായ നീല വര്‍ണത്തിന്റെയും മടിശ്ശീലയില്‍ പന്തലിച്ചു കിടക്കുന്ന 'വെള്ള കൊട്ടാരം'..! അവിടെയാണന്ത്യ പ്രവാചകന്‍ അന്തിയുറങ്ങുന്നത്. മകനായി, ഇണയായി, പിതാവായി, യോദ്ധാവായി, നേതാവായി. ജീവിതം എന്താണെന്നും എന്തിനാണെന്നും വരച്ചുകാട്ടിയ ഒരു മനുഷ്യന്‍! ഇവിടെയുള്ള അനുഭവങ്ങളും വേറിട്ടതാണ്.. കണ്ണ് ചിമ്മി തുറക്കുമ്പോളേക്കും നാട്ടില്‍ തിരിച്ചെത്തുന്നു. എല്ലാറ്റിനും വിരാമമോതി പുതിയ മാനങ്ങളുടെ പുതുപന്തലുകള്‍ തെളിയുന്നതായി അനുഭവപ്പെട്ടു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media