സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു. പൊടിപരത്തുന്ന പൂഴിമണ്ണുള്ള ഇടവഴിയിലൂടെ അവള്‍ തിടുക്കപ്പെട്ട് നടന്നു. അവളുടെ വസ്ത്രങ്ങള്‍ക്കും ആ സന്ധ്യാനേരത്തെ പൂഴിമണ്ണിന്റെ നിറമായിരുന്നു. മണ്ണില്‍ നിന്ന് പൊന്തിവന്ന ഒരു ജീവിയെപ്പോലെ കാണപ്പെട്ടു അവള്‍.
കുറെ ദിവസങ്ങള്‍ക്ക് ശേഷം ഇന്നാണ് മേസ്തിരി ഒന്ന് പണിക്ക് ചെല്ലാന്‍ പറഞ്ഞത്. അരിയും ഉണക്കമീനും വാങ്ങിയതിന്റെ ബാക്കി ചില്ലറ മടിയില്‍ തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തി അവള്‍ നടത്തത്തിന് വേഗം കൂട്ടി.
കുന്നിന്‍ ചെരിവിലെ ഇടവഴിയിലെ ചെറിയ വീടിന്റെ അരികിലേക്ക് അവള്‍ എത്തുമ്പോള്‍ ഉമ്മ കുഞ്ഞാമിന റാന്തല്‍ വിളക്ക് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു.
'ആ.. ഇജ്ജെത്ത്യാ'
വര: നൗഫാന്‍ മുത്തിരി
നിഴല്‍വെട്ടം കണ്ട് ഉമ്മ ഉറക്കെ വിളിച്ചു ചോദിച്ചു..
'ആ മ്മാ... അരി വാങ്ങാന്‍ ചെന്നപ്പോ നല്ല തെരക്ക് അതാ വൈകിയേത്..'
മുഖത്തെ വിയര്‍പ്പ് കൈപ്പടം കൊണ്ട് തുടച്ചു കൊണ്ടവള്‍ മറുപടി പറഞ്ഞു..
അരി സാമാനങ്ങള്‍ അരത്തിണ്ണയില്‍ വെച്ച് അവള്‍ അയയില്‍ നിന്ന് മുണ്ടും ബ്ലൗസും തോര്‍ത്തും എടുത്ത് കുളിപ്പുരയിലേക്ക് നടന്നു. വീടിന്റെ പുറത്ത് ഓല കുത്തിമറിച്ച ഒരു മറ. അതാണ് കുളിമുറി. തേഞ്ഞു തീരാറായ വാസനസോപ്പിന്റെ ശകലം ചകിരിയില്‍ പതിച്ച് അവള്‍ അഴുക്കെല്ലാം കഴുകിക്കളഞ്ഞു, വസ്ത്രം മാറി അകത്തേക്ക് കയറി.
'സൈനാന്റെ ഒരു വിവരോം ഇല്യല്ലോ.'
രാത്രി കഞ്ഞി കുടിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് കുഞ്ഞാമിനത്ത പാത്തുനോട് ചോദിച്ചത്. പാത്തൂനെ കൂടാതെ ഒരുമോള്‍ കൂടിയുണ്ട് കുഞ്ഞാമിനക്ക്. ഭര്‍ത്താവുമൊത്തു തമിഴ്‌നാട് അതിര്‍ത്തിയില്‍ ഉള്ള ഏതോ ഗ്രാമത്തിലാണ് താമസം. പാത്തു മറുപടിയൊന്നും പറഞ്ഞില്ല.
ഈ ദാരിദ്ര്യകൂട്ടിലേക്ക് വന്നിട്ടെന്തിനാ എന്ന അര്‍ഥത്തില്‍ ഉമ്മാനെ നോക്കി.
അത്താഴം കഴിഞ്ഞു വിളക്കണച്ചു, രണ്ട് നിഴല്‍ രൂപങ്ങളായി അവര്‍ ഉറങ്ങാന്‍കിടന്നു.
പാത്തൂന് കല്യാണപ്രായമൊക്കെ കടന്നുപോയി. അകത്തു നട്ടു വളര്‍ത്തിയ ഒരു ചെടിപോലെ അവളുടെ മോഹങ്ങള്‍ ഉള്ളില്‍ ഏകാന്തതയിലെ ചുടു നിശ്വാസങ്ങളായി കൊഴിഞ്ഞു പോയിരുന്നു.
ഇടയ്ക്കവള്‍ തന്റെ ഭാഗ്യം കെട്ട മനസ്സിലേക്ക് ഉറ്റുനോക്കും, നനവില്ലാതെ, പശിമയില്ലാതെ വറ്റി വരണ്ടുപോയ ഹൃദയം അവള്‍ക്ക് കാണാമായിരുന്നു.
വേനലും വര്‍ഷവും കടന്നു പോയി. വാര്‍ധക്യത്തിന്റെ അവശതകളുമായി കുഞ്ഞാമിനത്ത വീടിന്റെ ഒരു മൂലയില്‍ ഒതുങ്ങി. അപ്പോഴാണ് നാട്ടുകാര്‍ക്ക് അവരുടെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കണം എന്ന ബോധമുദിച്ചത്.
'ആ തള്ളന്റെ കാലം കയിഞ്ഞാലും പെണ്ണിന് ഒരു അന്തിതുണ വേണ്ടേ. എല്ലാരും കൂടി ഓള്‍ക്കൊരു പുത്യാപ്ല നെ കണ്ടെത്താന്‍ നോക്കീം, സാമ്പത്തിക സഹായം എന്തേലും വേണേല് ഞാന്‍ ചെയ്യാം'- കരപ്രമാണിയായ മാനു ഹാജി തന്റെ നയം വ്യക്തമാക്കി. പാത്തൂന് പുതിയാപ്ലനെ തിരച്ചില്‍ തകൃതിയായി നടക്കുന്ന സമയത്താണ് അയാള്‍ ആ നാട്ടില്‍ എത്തുന്നത്. പുഴയിലെ മണല്‍ വാരുന്ന പണിക്കു വന്നതായിരുന്നു. നാല്‍പത്തഞ്ചിനോടടുത്ത് പ്രായം, ആരോഗ്യദൃഢഗാത്രന്‍, അധ്വാനശീലന്‍. പേര് അബൂബക്കര്‍ എന്നാണ് പറഞ്ഞത്. നാട്ടുകാര്‍ അയാളെ അബു എന്ന് വിളിച്ചു.
പുഴയിലെ പണി കഴിഞ്ഞാല്‍ അവിടെ തന്നെയുള്ള ഷെഡ്ഡില്‍ രാത്രി ഉറക്കം. വേറെ ദുശ്ശീലങ്ങള്‍ ഒന്നുമില്ല. സംസാരവും പെരുമാറ്റവും കൊണ്ടു വേഗം നാട്ടുകാരുമായി ഇണങ്ങുകയും ചെയ്തു.
'ന്നാ പിന്നെ പാത്തൂനെ ഇയാളെ കൊണ്ട് അങ്ങട്ട് കെട്ടിച്ചാലോ..'
പള്ളി സെക്രട്ടറി അബ്ദു ഹാജിടെ തലയിലാണ് ബുദ്ധിയുദിച്ചത്. വിഷയം പള്ളിക്കമ്മിറ്റിയില്‍ ചര്‍ച്ചയായി. സമ്മതം മൂളാന്‍ പാത്തൂന് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. മംഗല്യ സ്വപ്നങ്ങളുടെ ചില്ലുകൊട്ടാരമൊന്നും ആ ഹൃദയത്തില്‍ പണ്ടേ ഇല്ലല്ലോ. ചുളിവ് വീണു തുടങ്ങിയ മുഖവും അങ്ങിങ്ങ് വെള്ളിവരകള്‍ വീണ തലമുടിയുമൊക്കെയായി അവള്‍ മണവാട്ടി ചമഞ്ഞു. കാര്യങ്ങള്‍ പിന്നെ പെട്ടെന്നായിരുന്നു. പള്ളിയില്‍ വെച്ച് നിക്കാഹ്. അബു മണവാളനായി പാത്തൂന്റെ വീട്ടിലെത്തുന്നു. എല്ലാറ്റിനും മൂക സാക്ഷിയായി ഉമ്മയും. പാത്തൂന്റെ മനസ്സും പൂത്തു തുടങ്ങിയിരുന്നു. ജീവിതത്തില്‍ ആദ്യമായ് സന്തോഷം എന്തെന്ന് അവള്‍ അറിയുകയായിരുന്നു. അബു പണിക്കു പോയി കിട്ടുന്നത് ഭദ്രമായി പാത്തൂനെ ഏല്പിക്കും. അതുകൊണ്ടവള്‍ വീട്ടുകാര്യങ്ങള്‍ എല്ലാം ഭംഗിയായി ചെയ്യും. വൈകാതെ തന്നെ അവളുടെ ജീവിതം ധന്യമായ നിമിഷം വന്നെത്തി. ഉമ്മയാകാന്‍ പോകുന്നു എന്ന സത്യം അവള്‍ തിരിച്ചറിഞ്ഞു. മനസ്സൊരു ചിത്രശലഭം പോലെ പാറിപറന്നു നടന്നു. വൈകി കിട്ടിയ നിധിക്കു നാഥനോട് നന്ദി ചൊല്ലി. ഉയര്‍ന്നു വരുന്ന വയറില്‍ നോക്കി അവള്‍ സ്വപ്നങ്ങള്‍ നെയ്തു തുടങ്ങി..
പെട്ടെന്നാണ് കുഞ്ഞാമിനത്തക്ക് ദീനം കൂടിയതും ഈ ലോകത്തോട് യാത്ര പറഞ്ഞതും. ആ സങ്കടവും പാത്തു ഉള്ളിലൊതുക്കി. ഉമ്മ കഷ്ടപ്പെടാതെ ഈ ലോകത്തു നിന്ന് പോയല്ലോ. എന്റെ എല്ലാ സങ്കടങ്ങളും തീര്‍ക്കാന്‍ ഒരു കണ്മണി വരുന്നുണ്ടല്ലോ. 'ആണ്‍കുട്ടിയാണെങ്കില്‍ 'ജബ്ബാര്‍ 'എന്ന് പേരിടാം. അവള്‍ മനസ്സില്‍ കുറിച്ചിട്ടു. മാസങ്ങള്‍ ശരവേഗത്തില്‍ കടന്നുപോയി, കര്‍ക്കിടക മഴ തിമിര്‍ത്തു പെയ്യുന്ന ഒരു വൈകുന്നേരം പാത്തൂന് പേറ്റ്‌നോവ് തുടങ്ങി. എന്ത് ചെയ്യണം എന്നറിയാതെ അബു കോലായിലെ അരത്തിണ്ണയില്‍ ബീഡിയും വലിച്ചു ഇരിക്കുന്നു. പുറത്ത് മഴ തോരാതെ പെയ്യുന്നു. അടുത്ത വീട്ടിലെ കുല്‍സുവും നബീസത്തയും ഒക്കെ എത്തീട്ടുണ്ട്.
'അബൂ.. ഇജ്ജ് പോയി വെക്കം ഒരു വണ്ടി വിളിച്ചോണ്ട് വാ... ഒസ്സാത്തിനെ കൊണ്ട് കൂട്ടിയാ കൂടൂലാന്നാ പറയേണ്'.
കുല്‍സു വാതില്‍ക്കല്‍ വന്ന് പറഞ്ഞു. അബു ടാക്‌സിയുമായി വന്നു. മഴവെള്ളം തളം കെട്ടി കിടക്കുന്ന ഇടവഴിയിലൂടെ പാത്തൂനെ കൈ പിടിച്ച് കാറിലേക്ക് കയറ്റി. കൂടെ അത്യാവശ്യ സാധനങ്ങളുമായി കുല്‍സുവും.
കാര്‍ നേരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയുടെ മുന്നില്‍ ചെന്ന് നിന്നു. മുഖം കനപ്പിച്ചൊരു നേഴ്‌സ് ചക്ര കസേരയില്‍ പാത്തൂനെ പ്രസവമുറിയിലേക്ക് കൊണ്ട് പോയി. അബു അസ്വസ്ഥനായി വരാന്തയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഏകദേശം അര മുക്കാല്‍ മണിക്കൂര്‍ ആയിക്കാണും, ഒരു നേഴ്‌സ് വാതിലിനു പുറത്തേക്ക് തല നീട്ടിക്കൊണ്ട് വിളിച്ചു പറഞ്ഞു -''പാത്തുമ്മ പ്രസവിച്ചു. ആണ്‍കുട്ടിയാ......''
'അല്‍ഹംദു ലില്ലാഹ്.' അബു നാഥനു നന്ദി പറഞ്ഞു. അല്‍പനേരം കഴിഞ്ഞപ്പോള്‍ പാത്തൂനെയും, വെള്ളത്തുണിയില്‍ പൊതിഞ്ഞ ചോരകുഞ്ഞിനേയും വാര്‍ഡിലേക്ക് കൊണ്ടു വന്നു.. അബു കുഞ്ഞിനെ കണ്‍കുളിര്‍ക്കേ കണ്ടു...
പ്രസവത്തിന്റെ ആലസ്യത്തില്‍ ഏതാനും മാസങ്ങള്‍ കടന്നുപോയി. കൈ വളരുന്നോ.. കാല് വളരുന്നോ.. എന്ന് പാത്തുവിന്റെ അമ്മ മനസ്സും കരുതലോടെ കാത്തിരുന്നു. തന്റെ കുഞ്ഞിന് എന്തോ ഒരു കുഴപ്പമുണ്ടെന്ന് അപ്പോഴാണവള്‍ തിരിച്ചറിഞ്ഞത്. എല്ലാ കുഞ്ഞുങ്ങളെയും പോലെയല്ല. വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ ഒന്നും അവനില്‍ കാണാനില്ല.
അവള്‍ ഭര്‍ത്താവിനോട് വിവരം പറഞ്ഞു. 'ഞമ്മക്ക് മോനെ ഏതേലും ആശൂത്രീല് കാണിച്ചാലോ. എന്തോ കൊയപ്പം ണ്ട് ന്നാ ഇക്ക് തോന്നണത്. മൂന്നു മാസം ആയിട്ടും ഒരേ കിടപ്പെന്നെ ആണല്ലോ..'
അവള്‍ വിഷമം ഉള്ളിലൊതുക്കി പറഞ്ഞൊപ്പിച്ചു..
പിറ്റേന്ന് രാവിലത്തെ ബസില്‍ തന്നെ അവര്‍ മെഡിക്കല്‍ കോളേജിലേക്ക് പുറപ്പെട്ടു. തിക്കിത്തിരക്കി, ഊഴം കാത്തു നിന്ന് കുഞ്ഞിനേയും കൊണ്ട് ഡോക്ടറുടെ മുറിയില്‍ എത്തി അവര്‍. ഡോക്ടര്‍ കുഞ്ഞിനെ വിശദമായി പരിശോധിച്ച ശേഷം മുഖമുയര്‍ത്തി പാത്തൂനെ നോക്കി ചോദിച്ചു: 'എന്താ കുഞ്ഞിന്റെ പേര്?
ജബ്ബാര്‍...
അവള്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.
നിങ്ങളുടെ കുഞ്ഞിന് ജന്മനാ തന്നെ ചില തകരാറുകള്‍ ഉണ്ട്. ബുദ്ധിവികാസം ഉണ്ടാവാന്‍ സാധ്യത കുറവാണ്, ശരീരത്തിന് ചലന ശേഷിയും ഉണ്ടാവാന്‍ സാധ്യതയില്ല.. തലച്ചോറിന് വളര്‍ച്ച കുറവുണ്ട്. ഡോക്ടര്‍ പറഞ്ഞുകൊണ്ടേയിരുന്നു.. പിന്നെയും..
'ഹെന്റെ പടച്ചതമ്പുരാനെ...'
ആദ്യം പറഞ്ഞ വാക്കുകള്‍ കേട്ടപ്പൊത്തന്നെ അവളുടെ ഉള്ളില്‍ നിന്നൊരു നിലവിളി പുറത്തേക്കു വരാതെ തൊണ്ടയില്‍ കുരുങ്ങി നിന്നു. പിന്നീട് ഡോക്ടര്‍ പറഞ്ഞതൊന്നും പാത്തൂന്റെ കാതില്‍ പതിഞ്ഞതേയില്ല..
വൈകുന്നേരത്തെ ബസില്‍ അവര്‍ വീട്ടിലേക്കു തിരിച്ചു. മരങ്ങളെയും കെട്ടിടങ്ങളെയും പിന്നിലാക്കിക്കൊണ്ട് ബസ് അതിവേഗം ഓടിക്കൊണ്ടിരുന്നു. വീടെത്തുവോളം അബു നിര്‍വികാരനായി ഒരേ ഇരിപ്പ് തന്നെ. ദുഃഖം തളം കെട്ടിയ മുഖവുമായി പാത്തുവും.
രാത്രിയായി കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം പാത്തു ഭര്‍ത്താവിന്റെ അടുത്തെത്തി. ഉമ്മറത്തെ ഇരുട്ടിലേക്ക് നോക്കിക്കൊണ്ടിരിക്കുന്ന അയാളോട്; 'ഞമ്മളിനി എന്താ ചെയ്യാ...'' അവളുടെ മുഖത്തേക്ക് കനപ്പിച്ച് ഒന്നു നോക്കിയതല്ലാതെ അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല. ഒരു നെടുവീര്‍പ്പിട്ടു കൊണ്ട് പാത്തു വീടിനുള്ളിലേക്ക് കയറിപ്പോയി.
പിറ്റേന്ന് പതിവ് പോലെ പണി സാധനങ്ങളും എടുത്ത് അബു പുറപ്പെട്ടു. നേരം ഇരുട്ടിയിട്ടും തിരിച്ചെത്തിയില്ല. പണി തിരക്കുള്ളപ്പോ ചിലപ്പോ ഷെഡില്‍ കിടന്നു ഉറങ്ങാറുണ്ടല്ലോ. അന്ന് അങ്ങനെ സമാധാനിച്ചു അവളും ഉറങ്ങി.
മൂന്നും നാലും നാളുകള്‍ കടന്നുപോയി. അബൂന്റെ ഒരു വിവരവും ഇല്ല.
പുഴവരെ ഒന്ന് പോയി നോക്കിയാലോ... കുഞ്ഞിനെ ഉറക്കിക്കിടത്തി അവള്‍ പുറപ്പെട്ടു. പണിക്കാരോട് അന്വേഷിച്ചപ്പോള്‍ ആണ് അറിയുന്നത് അയാള്‍ കുറച്ച് ദിവസങ്ങള്‍ ആയി അവിടേക്ക് വന്നിട്ടില്ലെന്നും, ദൂരെ എവിടെയോ പണി നോക്കി പോയെന്നും.
വറ്റി വരണ്ട പുഴയോളം വരണ്ട മനസ്സുമായി അവള്‍ തിരിച്ചു നടന്നു.
അബു പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോയിരിക്കുന്നു. ആ യാഥാര്‍ഥ്യം അവള്‍ ഉള്‍ക്കൊള്ളാന്‍ മാസങ്ങള്‍ വേണ്ടി വന്നു. കാലചക്രം ഉരുണ്ടുകൊണ്ടേയിരുന്നു. വേനലും വര്‍ഷവും മാറി മാറി വന്നു.. പുഴ നിറഞ്ഞും മെലിഞ്ഞും ഒഴുകിക്കൊണ്ടിരുന്നു.. ജബ്ബാറിനിപ്പോള്‍ മുപ്പത്താറു വയസ്സായി.. അധ്വാനിച്ചു ഉമ്മാനെ പോറ്റേണ്ട പ്രായം. പക്ഷേ...
അവനിപ്പോഴും ദ്രവിച്ചു വീഴാറായ ആ വീടിന്റെ ഒരു മൂലയില്‍ വിരിച്ച തഴപ്പയായില്‍ കിടന്ന് നിഷ്‌കളങ്കമായി ചിരിക്കുന്നു..
നിറം കെട്ട ഈ ലോകത്തിന്റെ കാപട്യം അറിയാതെ....
എല്ലാമറിയുന്ന നാഥന്റെ തീരുമാനങ്ങളെ കരുത്തോടെ നേരിടാന്‍ പ്രാപ്തയായി പാത്തുവും മാറിക്കഴിഞ്ഞിരുന്നു.