കൗതുകത്തിന്റെ തലം കടന്ന്
കൗമാരം അതിക്രൂരമായ കുറ്റകൃത്യങ്ങളിലേക്ക് വഴിമാറുന്ന
സംഭവങ്ങളും അതിലേക്ക്
നയിക്കുന്ന പശ്ചാത്തലങ്ങളും പരിഹാരങ്ങളും വിശകലനം ചെയ്യുന്നു,
സാമൂഹ്യ നീതി വകുപ്പ് മുന്‍ അസിസ്റ്റന്റ്
ഡയറക്ടറും
എഴുത്തുകാരനും പ്രഭാഷകനുമായ
അഷ്‌റഫ് കാവില്‍
മക്കള്‍ നേര്‍വഴിയില്‍ സഞ്ചരിച്ചു കാണണമെന്നതാണ് ഏതൊരു രക്ഷിതാവിന്റെയും ആഗ്രഹം. കുട്ടികള്‍ നല്ല വിദ്യാഭ്യാസം നേടി ജീവിതത്തില്‍ ഉന്നത മേഖലകളില്‍ എത്തിച്ചേരണമെന്ന് അധ്യാപകരും മാതാപിതാക്കളും ഒരുപോലെ ആഗ്രഹിക്കുന്നു. എന്നാല്‍ കുട്ടികളുമായി ബന്ധപ്പെട്ട് ഈയിടെ പുറത്ത് വരുന്ന വാര്‍ത്തകള്‍ രക്ഷിതാക്കളെയും അധ്യാപകരെയും മാത്രമല്ല സമൂഹത്തെ ഒന്നാകെ പേടിപ്പെടുത്തുന്നതാണ്. കുട്ടികള്‍ സംഘമായി ചേര്‍ന്ന് നടത്തുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ്. മാരകായുധങ്ങള്‍ ഉപയോഗിച്ച് സഹപാഠികളുടെ തല തല്ലിപ്പൊളിക്കാന്‍ പോലും മടിയില്ലാത്തവരായി ചില കുട്ടികള്‍ മാറിയിരിക്കുന്നു.
മയക്കുമരുന്ന് ഉപഭോഗമാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം എന്നതാണ് ഇന്ന് സമൂഹത്തിന്റെ സ്വസ്ഥത കെടുത്തുന്നത്. കുട്ടികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും എം.ഡി.എം.എ പോലുള്ള ലഹരിപദാര്‍ത്ഥങ്ങളുടെയും മറ്റ് രാസലഹരികളുടെയും ഉപയോഗം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് ഒന്നാം തീയതി വരെയുള്ള എട്ട് ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം കേരളത്തില്‍ പിടികൂടിയത് 1.31 കിലോഗ്രാം എം.ഡി.എം.എയും 153.56 കിലോഗ്രാം കഞ്ചാവുമാണ്. കൊച്ചി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലഹരി കേന്ദ്രമായ കോഴിക്കോട്ട് മാത്രം കഴിഞ്ഞ 14 മാസത്തിനിടയില്‍ പോലീസും എക്‌സൈസും ചേര്‍ന്ന് പിടികൂടിയത് 347 കിലോ കഞ്ചാവും 8.39 കിലോഗ്രാം എം.ഡി.എം.എയുമാണ്. കേരളത്തില്‍ രണ്ടു മാസത്തിനിടെ നടന്ന 63 കൊലപാതകങ്ങളില്‍ 30 എണ്ണത്തിനും ലഹരി ബന്ധമുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇളം പ്രായത്തില്‍ തന്നെ കുട്ടികള്‍ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് തുടങ്ങുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എക്‌സൈസ് വകുപ്പ് നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം 70 ശതമാനം പേരും 10 വയസ്സിനും 15 വയസ്സിനും മധ്യേയുള്ള കാലഘട്ടത്തിലാണ് ലഹരി ആദ്യമായി പരീക്ഷിച്ചു തുടങ്ങിയത്. 15 വയസ്സിനും 19 വയസ്സിനും ഇടയില്‍ ലഹരി ഉപയോഗിച്ചു തുടങ്ങിയവര്‍ 20 ശതമാനം പേരാണ്. 10 വയസ്സ് എത്തുന്നതിനു മുന്‍പ് 9 ശതമാനം കുട്ടികള്‍ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് തുടങ്ങി എന്നതാണ് സര്‍വെ റിപ്പോര്‍ട്ടിലെ ഭയപ്പെടുത്തുന്ന മറ്റൊരു വിവരം.
കുറ്റക്കാര്‍ കുട്ടികള്‍ മാത്രമോ?
കുട്ടികള്‍ ലഹരിപദാര്‍ഥങ്ങള്‍ക്ക് അടിമപ്പെടുന്നതിനും അവരില്‍ അക്രമ വാസന ഉടലെടുക്കുന്നതിനും പിന്നില്‍ വിവിധ കാരണങ്ങളുണ്ട്. മാതാപിതാക്കളുടെ ജാഗ്രതക്കുറവും ശ്രദ്ധയില്ലായ്മയും അതില്‍ പ്രധാന കാരണമാണ്. തിരക്കുപിടിച്ച ജീവിതത്തില്‍ മക്കള്‍ക്ക് വേണ്ടി സമയം മാറ്റിവെക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയാതെ വന്നിരിക്കുന്നു. വീട്ടില്‍ മാതാപിതാക്കള്‍ ഉണ്ടായിട്ടും ഏകാന്തതയും അനാഥത്വവും അരക്ഷിതാവസ്ഥയും അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം കൂടുന്നു. മനസ്സുതുറന്ന് സംസാരിക്കാനോ കളി തമാശകള്‍ പങ്കുവെക്കാനോ ആരുമില്ലാതെ കുട്ടികള്‍ വീടുകളില്‍ ഒറ്റപ്പെടുമ്പോള്‍ അവര്‍ മൊബൈല്‍ ഫോണിന്റെയോ ഇന്റര്‍നെറ്റിന്റെയോ ലഹരി പദാര്‍ഥങ്ങളുടെയോ ലോകത്ത് അഭയം കണ്ടെത്തുന്നു. വീട്ടില്‍ പരസ്പരം സംസാരിക്കാനുള്ള സമയം രക്ഷിതാക്കളും കുട്ടികളും കണ്ടെത്തണം. കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അവ പരിഹരിക്കാനും മറ്റു തിരക്കുകള്‍ മാറ്റിവെച്ച് മാതാപിതാക്കള്‍ തയ്യാറാവേണ്ടതുണ്ട്. കുട്ടികള്‍ നല്ലത് ചെയ്യുമ്പോള്‍ പ്രോത്സാഹിപ്പിക്കാനും ചീത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സ്‌നേഹത്തോടെ തിരുത്താനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.
മറ്റുള്ള കുട്ടികളുമായി താരതമ്യം ചെയ്ത് സ്വന്തം മക്കളെ നിരന്തരം കുറ്റപ്പെടുത്തുന്നത് കുട്ടികളില്‍ വിദ്വേഷത്തിനും പകക്കും ആത്മവിശ്വാസക്കുറവിനും കാരണമാകും. കുട്ടികളുടെ അഭിരുചികള്‍ മനസ്സിലാക്കാതെ എ.പ്ലസ് വിജയത്തിനായി കുട്ടികളെ ഞെക്കിപ്പഴുപ്പിക്കുന്ന രക്ഷിതാക്കളും അധ്യാപകരും കുട്ടികളില്‍ ഏല്‍പ്പിക്കുന്ന പഠന സമ്മര്‍ദം ഏറെയാണ്. പഠിച്ച് തീര്‍ക്കേണ്ട പാഠഭാഗങ്ങള്‍ കൂടുമ്പോഴും പഠിക്കാത്തതിന് രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടി വരുമ്പോഴും കുട്ടികളില്‍ സമ്മര്‍ദവും വൈകാരിക സംഘര്‍ഷങ്ങളും കൂടുകയാണ്. ഇതില്‍നിന്ന് രക്ഷ നേടാന്‍ ലഹരി പദാര്‍ഥങ്ങള്‍ തേടിേപ്പാകുന്ന കുട്ടികളുണ്ട്.
മാതാപിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും പ്രാകൃതമായ ശിക്ഷാമുറകള്‍ക്ക് വിധേയരാകുന്ന കുട്ടികളില്‍ കുടുംബത്തോടും സമൂഹത്തോടും പ്രതികാര മനോഭാവം ഉണ്ടാവാനും അത് കുട്ടികളെ കുറ്റവാളികളാക്കി മാറ്റാനും ഇടയുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതുകൊണ്ടുതന്നെ കുട്ടികള്‍ ഏതെങ്കിലും തെറ്റ് ചെയ്തു പോയാല്‍ പോലീസ് മുറയിലുള്ള ചോദ്യം ചെയ്യലും ശകാരവും പരിഹാസവും കുറ്റപ്പെടുത്തലുമല്ല രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്. പ്രതിസന്ധി ഘട്ടങ്ങളില്‍ തന്നെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യവും ധൈര്യവും കുട്ടിക്ക് നല്‍കണം. മാതാപിതാക്കള്‍ അത് ക്ഷമയോടെ കേള്‍ക്കാന്‍ തയ്യാറാവുകയും വേണം. കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ തുറന്നു പറയാന്‍ കഴിയുന്ന സുഹൃത്തുക്കളായി മാതാപിതാക്കള്‍ മാറണം.
ഓണ്‍ലൈന്‍ ഗെയിം
മത്സരാധിഷ്ഠിതമായ ഒരു ലോകത്താണ് കുട്ടികള്‍ ഇന്ന് വളര്‍ന്നുവരുന്നത്. അനാരോഗ്യകരമായ മത്സരം സഹപാഠികളായ കുട്ടികളോട് പോലും ഒരുതരം വിദ്വേഷവും അസൂയയും കോപവും വളര്‍ത്താന്‍ ഇടയാകുന്നു.
വീടും സ്‌കൂള്‍ ക്ലാസ് മുറികളും പഠനവും മാത്രമായി ഇന്ന് കുട്ടികള്‍ ഒതുങ്ങിപ്പോകുന്നു. സ്‌കൂള്‍ പഠനത്തിന്റെയും ട്യൂഷന്‍ ക്ലാസ്സുകളുടെയും തിരക്കില്‍ കളികള്‍ക്കും സൗഹൃദ സംഗമങ്ങള്‍ക്കും കലാസാംസ്‌കാരിക പരിപാടികള്‍ക്കും പല കുട്ടികള്‍ക്കും സമയം കിട്ടാതെ വരുന്നു. സദാസമയവും യാന്ത്രികമായ പഠനം മാത്രമായി മാറുമ്പോള്‍ കുട്ടികള്‍ക്ക് വിനോദത്തിനും മാനസികോല്ലാസത്തിനുമുള്ള അവസരം ലഭിക്കുന്നില്ല. സ്‌കൂള്‍ സമയം കഴിഞ്ഞും അവധി ദിനങ്ങളിലും കുട്ടികള്‍ പൊതുകളിസ്ഥലങ്ങളില്‍ സ്‌നേഹത്തോടെ ഒന്നിച്ചുകൂടി സൗഹൃദപരമായി കളിക്കുന്ന അവസ്ഥയുണ്ടായിരുന്നു. കളിക്കളങ്ങള്‍ ഇല്ലാതായതും കുട്ടികള്‍ക്ക് കളിക്കാന്‍ സമയം ഇല്ലാതെ വന്നതും ഇത്തരം കൂടിച്ചേരലുകളും കളികളും പരസ്പര വിനോദങ്ങളും നഷ്ടമായി. അതുവഴി കുട്ടികള്‍ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വെബ് സീരീസ്സുകളിലും വീഡിയോ ഗെയിമുകളിലും ആകൃഷ്ടരാവുകയാണ്. അക്രമ വാസനയെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്ക് അടിമകളാകുന്ന കുട്ടികള്‍ ലഹരിപദാര്‍ഥങ്ങള്‍ കൂടി ഉപയോഗിച്ച് തുടങ്ങുന്നതോടെ പ്രശ്‌നങ്ങളുടെ ഗൗരവം വര്‍ധിക്കുന്നു.
ശത്രുക്കളെ തോല്‍പ്പിച്ചും കൊലപ്പെടുത്തിയും മുന്നേറുന്ന ഓണ്‍ലൈന്‍ ഗെയിമുകളിലെ നായകന്മാരാണ് കുട്ടികളുടെ ഹീറോ. ജയിക്കാന്‍ എന്തു മാര്‍ഗവും സ്വീകരിക്കാം എന്ന പാഠം നല്‍കുന്ന ഗെയിമുകളും സാമ്പത്തിക ലാഭമുണ്ടാക്കാന്‍ ഏതു വഴിയും സ്വീകരിക്കാം എന്ന സന്ദേശം നല്‍കുന്ന വീഡിയോകളും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇന്ന് സുലഭമാണ്. തല്ലാനും കൊല്ലാനും കഴിവുള്ളവരാണ് സൂപ്പര്‍ ഹീറോകള്‍ എന്ന ധാരണ കുട്ടികളില്‍ വളര്‍ത്തുന്ന ക്രൈം സിനിമകളും വെബ് സീരീസുകളും ഓണ്‍ലൈന്‍ ഗെയിമുകളും കുട്ടികളില്‍ കുറ്റവാസന വളര്‍ത്തുന്നതില്‍ പങ്കുവഹിക്കുന്നുണ്ടെന്ന് മനശാസ്ത്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 'ഷിന്‍ ജാന്‍' എന്ന ജപ്പാനീസ് അനിമേഷന്‍ കാര്‍ട്ടൂണിലെ കഥാപാത്രത്തെ അനുകരിച്ച് ഒന്നാം ക്ലാസുകാരനായ മകന്‍ സഹപാഠിയുടെ മൂക്കിനിടിച്ച് പരിക്കേല്‍പ്പിച്ച അനുഭവം ഒരു രക്ഷിതാവ് പങ്കുവെക്കുകയുണ്ടായി. താമരശ്ശേരി സ്‌കൂളിലെ വിദ്യാര്‍ഥിയുടെ കൊലപാതക കേസില്‍ കുറ്റാരോപിതരായ കുട്ടികളുടെ ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പ് ചാറ്റിന്റെ വാള്‍പേപ്പര്‍ മരണക്കളി എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊറിയന്‍ വെബ് സീരീസായ 'സ്‌ക്വിഡ്' ഗെയിമിലെ ഡോളായിരുന്നു.
മുതിര്‍ന്നവരിലെ മദ്യപാനം
കുട്ടികള്‍ക്ക് മാതൃകയാകേണ്ട മുതിര്‍ന്നവര്‍ തന്നെ അറിഞ്ഞോ അറിയാതെയോ കുട്ടികളെ തെറ്റിലേക്ക് നയിക്കുന്നുണ്ട്. ഗൃഹപ്രവേശനം, വിവാഹം, ജന്മദിനം, വിവാഹ വാര്‍ഷികം, പുതുവത്സരം തുടങ്ങിയ ആഘോഷവേളകളില്‍ അതിഥികള്‍ക്ക് രഹസ്യമായി മദ്യ സല്‍ക്കാരം നടത്തുന്ന വീട്ടുകാരുണ്ട്. ആഘോഷവേളകള്‍ക്ക് മാറ്റ് കൂടണമെങ്കില്‍ മദ്യവും ലഹരിപദാര്‍ഥങ്ങളും ആവശ്യമാണ് എന്ന തെറ്റായ പ്രവണത ഇങ്ങനെ കുടുംബത്തിലെ മുതിര്‍ന്നവരില്‍ നിന്നു തന്നെയാണ് കുട്ടികള്‍ കണ്ടുപഠിക്കുന്നത്.
പണത്തോടുള്ള മോഹം
സാമൂഹ്യ മാധ്യമങ്ങള്‍ കുട്ടികളുടെ മുന്നില്‍ അവതരിപ്പിക്കുന്നത് ആര്‍ഭാടങ്ങളുടെയും ആഘോഷങ്ങളുടെയും ലോകമാണ്. പഠനകാലത്ത് തന്നെ പണമുണ്ടാക്കാം എന്ന പരസ്യവാചകങ്ങളുടെ പ്രലോഭനങ്ങളില്‍ പെട്ട് അവ സ്വന്തമാക്കാന്‍ പല കുട്ടികളും കുറ്റകൃത്യങ്ങളുടെ വഴി തെരഞ്ഞെടുക്കുന്നു. വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന കാവല്‍ പദ്ധതി പ്രകാരം 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ ഒരു വര്‍ഷക്കാലയളവില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ട 2274 കുട്ടികളാണ് കൗണ്‍സലിങ്ങിന് വിധേയരായത്. ഇതില്‍ 96 വധശ്രമ കേസുകളും 779 പോക്‌സോ കേസുകളും ഉള്‍പ്പെടും. 108 ലഹരി ഉപയോഗ കേസുകളും 611 മോഷണക്കുറ്റവും ഇതില്‍ ഉള്‍പ്പെടും. ഇതില്‍ ഭൂരിപക്ഷം പേരും അതായത് 2248 പേര്‍ ആണ്‍കുട്ടികളാണെങ്കില്‍ 26 പെണ്‍കുട്ടികളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നഗരത്തിലുള്ളവര്‍ 415 പേരാണെങ്കില്‍ ഗ്രാമപ്രദേശത്തുള്ളവര്‍ 1594 കുട്ടികളാണ്. എന്നാല്‍, കുറ്റകൃത്യങ്ങളുടെയും ലഹരിയുടെയും ലോകത്ത് വഴിതെറ്റിപ്പോയ കുട്ടികളെ മോശക്കാരെന്ന് മുദ്രകുത്തി അവഗണിക്കുകയല്ല, മറിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടു വരാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. പുതിയ തലമുറയില്‍ പെട്ട കുട്ടികളെല്ലാവരും കുറ്റക്കാരാണെന്ന മുന്‍വിധിയും ശരിയല്ല.
കൂട്ടുകാരുടെ സ്‌നേഹത്തോടെയുള്ള നിര്‍ബന്ധവും സമ്മര്‍ദവും മൂലമാണ് കുട്ടികള്‍ മയക്കുമരുന്ന് ഉപയോഗം തുടങ്ങുന്നതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ലഹരി ഉപയോഗിക്കുന്നവരില്‍ എക്‌സൈസ് നടത്തിയ സര്‍വെ പ്രകാരം 78% കുട്ടികളും ലഹരി എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഈ ദുശ്ശീലം തുടങ്ങിയത്. പുകവലിയിലൂടെയാണ് 78% ആളുകളും ലഹരിപദാര്‍ഥങ്ങളിലേക്കുള്ള തുടക്കം കുറിച്ചത്. 51.5% പേര്‍ സന്തോഷം കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയത്. സുഹൃത്തുക്കളില്‍ നിന്നാണ് 79% പേര്‍ക്കും ലഹരിപദാര്‍ത്ഥങ്ങള്‍ ആദ്യമായി ലഭിച്ചത്. 80% കുട്ടികളും ലഹരി ഉപയോഗിക്കുന്നത് കൂട്ടുകാര്‍ക്കൊപ്പമാണ്. അതുകൊണ്ടുതന്നെ കുട്ടികള്‍ ചീത്ത കൂട്ടുകെട്ടില്‍ അകപ്പെട്ടു പോകാതിരിക്കാന്‍ ജാഗ്രത ആവശ്യമാണ്. പല കാരണങ്ങള്‍ ഉണ്ടാക്കി ചില കുട്ടികള്‍ രാത്രിയില്‍ പുറത്തു പോകുന്നത് മയക്കുമരുന്നുകളുടെ ലഹരി തേടിയാണെന്ന പോലീസ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. മയക്കുമരുന്ന് നല്‍കി വശത്താ ക്കിയ ശേഷം മയക്കുമരുന്ന് കച്ചവടത്തിന് വിദ്യാര്‍ഥികളെ ഉപയോഗിച്ചതായുള്ള വാര്‍ത്തകളും ഉണ്ട്. അതിനാല്‍ സംശയാസ്പദമായി സ്‌കൂള്‍ വിട്ടതിനു ശേഷം വീട്ടില്‍ വളരെ വൈകി വരുന്ന കുട്ടികളെയും വിവിധ കാരണങ്ങള്‍ പറഞ്ഞ് രാത്രിയില്‍ വീടിന് പുറത്തുപോകുന്ന കുട്ടികളെയും നിരീക്ഷിക്കേണ്ടതുണ്ട്. പ്രണയം നടിച്ച് സ്‌കൂള്‍ പെണ്‍കുട്ടികളെ മയക്കു മരുന്ന് കച്ചവടത്തില്‍ കണ്ണികളാക്കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കോഴിക്കോട് നഗരത്തിലെ ബാര്‍ ഹോട്ടലിന്റെ മുകളില്‍ നിന്നും 15 വയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് ഇത്തരം കച്ചവട ബന്ധങ്ങളുടെ കഥയാണ്.
മൊബൈല്‍ ഫോണ്‍ അടിമത്തം
പലതരം പെരുമാറ്റ വൈകല്യങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നതില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തിന് വലിയ പങ്കുണ്ട്. മൊബൈല്‍ ഫോണ്‍ അടിമത്തം ഒരു രോഗമായി മാറിയിട്ടുണ്ട് എന്ന യാഥാര്‍ഥ്യം പലരും തിരിച്ചറിയുന്നില്ല. വനിതാ ശിശു വികസന വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം 2023 -2024 കാലയളവില്‍ മാത്രം മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ചികിത്സ നല്‍കിയത് 15261 കുട്ടികള്‍ക്കാണ്. ഡിജിറ്റല്‍ ലോകം മുന്നില്‍ കാണിച്ചുതരുന്നതാണ് യഥാര്‍ഥ ജീവിതം എന്ന് ചില കുട്ടികള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും ഉപയോഗം നിയന്ത്രിക്കേണ്ടതും ആവശ്യമാണ്.
ജാഗ്രത പാലിക്കണം
ലഹരി പദാര്‍ഥങ്ങള്‍ നാഡീ വ്യവസ്ഥയുടെയും തലച്ചോറിന്റെയും മറ്റു ശാരീരിക അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നു. അതിനാല്‍, മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ ശാരീരികവും മാനസികവുമായ ലക്ഷണങ്ങള്‍ പ്രകടമാകും. കുട്ടികളുടെ ശരീരത്തിലും പെരുമാറ്റത്തിലും സ്വഭാവത്തിലും ഉണ്ടാകുന്ന ചില മാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിലൂടെ കുട്ടികളുടെ ലഹരി ഉപയോഗവും അക്രമ വാസനയും തുടക്കത്തില്‍ തന്നെ മനസ്സിലാക്കുന്നതിന് രക്ഷിതാക്കള്‍ക്ക് കഴിയും. സ്ഥിരമായി കണ്ണുകള്‍ ചുവന്നിരിക്കുക, കണ്ണിലെ കൃഷ്ണമണി സാധാരണയില്‍ കവിഞ്ഞ് ചുരുങ്ങുകയോ വികസിക്കുകയോ ചെയ്യുക, കണ്ണിന്റെ പ്രസരിപ്പ് കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. സംസാരത്തിലെ വ്യക്തതക്കുറവും ഭക്ഷണക്രമത്തിലും ഉറക്കിന്റെ രീതികളിലും പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളും മയക്കുമരുന്ന് ഉപയോഗത്തിന്റെ ലക്ഷണങ്ങ ളായേക്കാം. പതിവില്‍ കവിഞ്ഞ ക്ഷോഭം, ആക്രമണ സ്വഭാവം, വൈകാരികമായ പിന്‍വാങ്ങല്‍ തുടങ്ങി സ്വഭാവത്തിലും പെരുമാറ്റത്തിലും ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ സൂക്ഷിക്കണം.
നല്ല രീതിയില്‍ പഠിച്ചുകൊണ്ടിരുന്ന കുട്ടി പഠനത്തില്‍ പിന്നോക്കം പോകുന്നതും സ്‌കൂളില്‍ പോകാന്‍ മടിക്കുന്നതും മനസ്സിന്റെ ഏകാഗ്രത നഷ്ടപ്പെടുന്നതും ഊര്‍ജസ്വലത കുറയുന്നതും ശ്രദ്ധിക്കണം. വീട്ടില്‍ മുറിയുടെ വാതില്‍ പൂട്ടിയിട്ട് ഒറ്റക്കിരിക്കുക, മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുക, അമിതമായ ഉത്കണ്ഠ, വിഷാദം, മനോവിഭ്രാന്തി തുടങ്ങിയ ലക്ഷണങ്ങളും സൂക്ഷിക്കേണ്ടതാണ്. വീട്ടില്‍നിന്ന് പണം മോഷ്ടിക്കുക, കുട്ടിയുടെ കൈവശം അമിതമായി പണം കണ്ടെത്തുക, കളവു പറയുക, കുട്ടുകാരെ പറ്റി ചോദിച്ചാല്‍ കൃത്യമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറുക തുടങ്ങിയ ലക്ഷണങ്ങളും സംശയിക്കാവുന്നതാണ്. കുട്ടിയുടെ ഇത്തരം സ്വഭാവ -പെരുമാറ്റ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഒട്ടും വൈകാതെ മാനസികാരോഗ്യ വിദഗ്ധരുടെയോ കൗണ്‍സലറുടെയോ സേവനം തേടണം. മനശാസ്ത്രപരമായ ചികിത്സക്കും സൈക്കോതെറാപ്പികള്‍ക്കും ലഹരിയുടെ ലോകത്തുനിന്ന് കുട്ടികളെ തിരിച്ചുകൊണ്ടുവരാന്‍ കഴിയും.
മാറിയ ഡിജിറ്റല്‍ യുഗത്തിന് അനുസൃതമായ വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കേണ്ടതുണ്ട്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ നന്മതിന്മകള്‍ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ കുട്ടികളെ പര്യാപ്തരാക്കുകയും ലഹരി മാഫിയകള്‍ക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നടപടി സ്വീകരിക്കുകയും വേണം. മയക്കുമരുന്ന് കേസുകളില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ നിയമ വ്യവസ്ഥകള്‍ കര്‍ശനമാക്കണം.
ലഹരി വിപത്ത് തടയുക എന്നത് സര്‍ക്കാരിന്റൈ മാത്രം ബാധ്യതയല്ല, പൊതുസമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണ്. സ്‌കൂള്‍ -കോളേജ് പരിസരങ്ങളും ബസ്റ്റാന്‍ഡുകളും ലഹരി പദാര്‍ഥങ്ങളുടെ ഇടപാട് കേന്ദ്രങ്ങളായി മാറാതിരിക്കാന്‍ പൊതുസമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ട്. ലഹരി വിപത്ത് തടയുന്നതിനായി ഓരോ പ്രദേശത്തും റസിഡന്‍സ് അസോസിയേഷനുകള്‍, കലാ-സാംസ്‌കാരിക സമിതികള്‍, തൊഴിലാളി സംഘടനകള്‍ തുടങ്ങിയവര്‍ ഒറ്റക്കെട്ടായി മുന്നോട്ടു വരേണ്ടതുണ്ട്.
അറിയിക്കാം
ലഹരി വസ്തുക്കളുടെ വില്‍പനയോ ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ 99959 66666 എന്ന നമ്പറില്‍ പോലീസിലോ 9447 178000 എന്ന നമ്പറില്‍ എക്‌സൈസിലോ അറിയിക്കാം.
മയക്കുമരുന്ന് സംബന്ധിച്ച പരാതികള്‍ 94 97 92 77 97 എന്ന നമ്പറില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ റൂമിലും അറിയിക്കാം.