സ്ത്രീയെ ഉള്‍ക്കൊള്ളുന്ന എക്കോ സിസ്റ്റം രൂപപ്പെടണം

പി. റുക്സാന
ഏപ്രിൽ 2025

"നിങ്ങളില്‍ ആര്‍ക്കെങ്കിലും ആണ്‍കുട്ടിയായി ജനിച്ചിരുന്നെങ്കില്‍ എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?' പെണ്‍കുട്ടികളുടെ ക്യാമ്പുകളില്‍ ഇങ്ങനെ ചോദിച്ചാല്‍ കൈ പൊക്കുന്ന കുട്ടികള്‍ ധാരാളം. എന്തുകൊണ്ടാണിങ്ങനെ തോന്നുന്നത് എന്നതിന്  'ആണ്‍കുട്ടികള്‍ക്ക് പല സ്ഥലത്തും യാത്ര ചെയ്യാം, പല ഫുഡുകളും കഴിക്കാം, കൂട്ടുകാരോടൊപ്പം കറങ്ങാം... അവര്‍ക്ക് പലതിനും സ്വാതന്ത്ര്യമുണ്ട.് എന്തു രസമാണവരുടെ ജീവിതം എന്നായിരിക്കും മറുപടി. പെണ്‍കുട്ടികളുടെ ജീവിതം നിറംമങ്ങിയതാണെന്നും,വിവാഹശേഷം സ്വപ്‌നങ്ങള്‍ ഇല്ലാതെ ജീവിക്കേണ്ടി വരും എന്നുമുള്ള ചിന്ത എങ്ങനെയാണ് നമ്മുടെയിടയില്‍ രൂപപ്പെട്ടത്? കാമ്പസുകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ, കലാ- കായിക രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സമര്‍ഥയായ പെണ്‍കുട്ടി വിവാഹം വേണ്ട എന്ന് തീരുമാനിക്കുമ്പോഴും വിവാഹത്തോട് പുറംതിരിഞ്ഞു നില്‍ക്കുമ്പോഴും എങ്ങനെയാണ് ഇത്തരത്തിലുള്ള ചിന്തകള്‍ സമൂഹത്തെ സ്വാധീനിച്ചത് എന്ന്് ചര്‍ച്ച ചെയ്യേണ്ടി വരും.

 അതിമനോഹരവും നീതിപൂര്‍വവുമായ ഇസ്ലാമിക കുടുംബ ജീവിതത്തെ പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ സാധിക്കാത്തത് മുസ്ലിം പെണ്‍കുട്ടികളെയും ഇത്തരത്തിലുള്ള ആശയങ്ങള്‍ സ്വാധീനിക്കാന്‍ കാരണമായിട്ടുണ്ട്. പ്രവാചകന്റെ പ്രണയാര്‍ദ്രമായ കുടുംബ ജീവിത മുഹൂര്‍ത്തങ്ങള്‍ പ്രായോഗിക തലത്തില്‍ എത്തിക്കുന്നതില്‍ മുസ്ലിം സമൂഹം പരാജയപ്പെട്ടുപോയിട്ടുണ്ട്. വിവാഹം കഴിയുന്നതിലൂടെ ഒരു പെണ്ണിന്റെ താല്‍പര്യങ്ങളും ഇഷ്ടങ്ങളും മറ്റൊരു വീടിന്റെ വ്യത്യസ്തമായ ഗാര്‍ഹികാന്തരീക്ഷത്തിനും രീതികള്‍ക്കും അനുസൃതമായി പലപ്പോഴും മാറ്റിവെക്കേണ്ടി വരുന്നു. ഇന്നലെ വരെ ഏറെ ഇഷ്ടത്തോടെ ചെയ്തിരുന്ന പല കാര്യങ്ങളും വിവാഹത്തോടെ വേണ്ടെന്നു വെക്കുന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം പ്രയാസകരമായ കാര്യമാണ്. തന്റെ പ്രിയനിലൂടെ ലഭിക്കുന്ന പ്രണയവും, സ്നേഹനിധികളായ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ചേര്‍ത്തുപിടിക്കലും  ഉണ്ടെങ്കില്‍ ഒരുപക്ഷേ,  ഈ മാറ്റം അവളെ മാനസികമായി ബാധിക്കില്ല. അവള്‍ അവരില്‍ ഒരാളായി തീരുവാന്‍ സമയമെടുക്കുകയുമില്ല.

 ഇതിനു പകരം തീര്‍ത്തും അടിച്ചേല്‍പ്പിക്കുന്ന രീതിയിലാണ് ഒരു കുടുംബത്തിലെ ശീലങ്ങളും നടപ്പുരീതികളും സ്ത്രീയില്‍ നടപ്പാക്കപ്പെടുന്നതെങ്കില്‍ വിവാഹത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ആത്മസംഘര്‍ഷം അവളില്‍ കടന്നുകൂടും. ദമ്പതികള്‍ സംതൃപ്തിയോടെ പരസ്പര ആശയവിനിമയങ്ങളിലൂടെ എടുക്കുന്ന തീരുമാനങ്ങളില്‍ പോലും കുടുംബത്തിന്റെ അമിത ഇടപെടല്‍ ഉണ്ടാകുമ്പോള്‍ അവള്‍ക്ക് ആ കുടുംബാന്തരീക്ഷം മടുപ്പുള്ളതായി അനുഭവപ്പെടും. 

വീടകങ്ങളില്‍ മക്കള്‍ക്ക് നല്ല ശീലങ്ങള്‍ ഉണ്ടാക്കുന്നതോടൊപ്പം വീട്ടിലേക്ക് കയറി വരുന്ന പെണ്‍കുട്ടികളെ പൂര്‍ണ വ്യക്തികളായി അംഗീകരിക്കാനും സാധിക്കേണ്ടതുണ്ട്. പെണ്‍മക്കള്‍ വളര്‍ന്നുവരുമ്പോള്‍ തന്നെ കേള്‍ക്കേണ്ടി വരുന്ന, മറ്റൊരു വീട്ടില്‍ പോകേണ്ടവളാണ് നീയെന്ന പല്ലവി കേള്‍ക്കാന്‍ ഇന്നത്തെ പെണ്‍കുട്ടികള്‍ തയാറാവുന്നില്ല. അതവര്‍ അംഗീകരിക്കുകയുമില്ല. ആണായാലും പെണ്ണായാലും ചെറു പ്രായത്തില്‍ തന്നെ മികച്ച  ഇസ്ലാമിക ശീലങ്ങള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുകയാണ് വേണ്ടത്. തങ്ങളുടെ അടിവസ്ത്രങ്ങള്‍  പോലും അലക്കുവാനോ തങ്ങള്‍ കഴിച്ച പാത്രങ്ങള്‍ കഴുകുവാനോ ശീലിക്കാത്ത ആണ്‍കുട്ടികള്‍ നല്ലൊരു വീടകങ്ങളിലും നമുക്ക് കാണാം. അത്തരത്തില്‍ വളര്‍ന്ന  ആണ്‍കുട്ടികള്‍ പെണ്ണ്  വീട്ടിലെടുക്കുന്ന ജോലികളെ കുറിച്ച് അജ്ഞരായിരിക്കും. മാത്രമല്ല, അവര്‍ അതിനെ വിലകുറച്ചു കാണുകയും ചെയ്യും. പ്രവാചകന്‍ വീട്ടിലായിരിക്കുന്ന സമയത്ത് എന്താണ് ചെയ്യാറുണ്ടായിരുന്നത് എന്ന് പ്രിയ പത്നി ആയിഷയോട് ചോദിക്കുമ്പോള്‍, അദ്ദേഹം ഞങ്ങളെ വീട്ടുകാര്യങ്ങളില്‍ സഹായിക്കാറുണ്ടായിരുന്നു എന്നായിരുന്നു മറുപടി. ഒട്ടകത്തെ കറക്കുകയും സ്വന്തം വസ്ത്രങ്ങള്‍ അലക്കുകയും ഭക്ഷണം പാകം ചെയ്യാന്‍ സഹായിക്കുകയും അതിഥികളെ സല്‍ക്കരിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടുന്ന കാര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്ന പ്രവാചകനെയാണ് അവര്‍ നമുക്ക് പരിചയപ്പെടുത്തിത്തരുന്നത്. പക്ഷേ, പലപ്പോഴും മലയാളി കണ്ടു ശീലിച്ച, ഭാര്യയെ സഹായിക്കുന്ന ഭര്‍ത്താവ് എന്നത് പെണ്‍കോന്തനായോ തലയണ മന്ത്രം കേള്‍ക്കുന്നവനായോ പൗരുഷമില്ലാത്തവനായോ ചിത്രീകരിക്കപ്പെട്ടു. ഗൃഹഭരണം നടത്തുകയും സന്താന പരിപാലനം ഗൗരവത്തോടെ ഏറ്റെടുക്കുകയും ചെയ്ത സ്ത്രീകളെ അന്തസ്സില്ലാത്ത, ജോലിയില്ലാത്ത, ഒന്നിനും കൊള്ളാത്ത പെണ്ണായി വിലയിരുത്തപ്പെട്ടു.

ജോലിയില്ലാത്തവര്‍ എന്ന ആക്ഷേപം കുറക്കാനായി ഹൗസ് വൈഫ് എന്ന ഓമനപ്പേര് കുടുംബിനിയായ സ്ത്രീക്ക് പതിച്ചു നല്‍കി. എന്താണ് ഉമ്മയുടെ ജോലി എന്നതിനെ ഭര്‍ത്താവും മക്കളും ഒരുപോലെ, 'ഒന്നുമില്ല' എന്ന മറുപടിയില്‍ ഒതുക്കിയപ്പോൾ മാതൃത്വം എന്നത് തന്നെ വിലകുറഞ്ഞ ഒന്നായി സ്ത്രീകള്‍ക്ക് അനുഭവപ്പെട്ടു. 'സ്വന്തം മാതാപിതാക്കളോട് കൂറും സ്‌നേഹവുമുള്ളവനാകണമെന്ന് മനുഷ്യനെ നാം ഊന്നി ഉപദേശിച്ചിട്ടുണ്ട്. പ്രയാസത്തിന്മേല്‍ പ്രയാസം സഹിച്ചിട്ടാണ് അവര്‍ നിന്നെ ഗര്‍ഭം ധരിച്ചത്, രണ്ടു വര്‍ഷക്കാലം പാലൂട്ടുകയും ചെയ്തു. അതിനാല്‍ എന്നോട് നന്ദി കാണിക്കുക; നിന്റെ മാതാപിതാക്കളോടും '(സൂറഃ ലുഖ്മാന്‍ :14 ). സന്താനപരിപാലനത്തേയും അവര്‍ക്ക് നല്‍കുന്ന ശിക്ഷണത്തെയും വളരെ ഗൗരവത്തില്‍ പരിഗണിച്ച മതമാണ് ഇസ്ലാം. വളരെ  നിസ്സാരമെന്ന് മനുഷ്യന്‍ കരുതുന്ന കുടുംബ നിയമങ്ങളെയും സദാചാര ധാര്‍മികതയില്‍ ഊന്നിയ കുടുംബ ചുറ്റുപാടിനെയും കുറിച്ചുള്ള വിശുദ്ധ ഖുര്‍ആനിലെ ആയത്തുകള്‍ ഇതിനു  ഉദാഹരണങ്ങളാണ്. 'അല്ലയോ വിശ്വസിച്ചവരേ, നിങ്ങളുടെ അധീനത്തിലുള്ള സ്ത്രീ-പുരുഷന്മാരും നിങ്ങളില്‍ പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്ത കുട്ടികളും മൂന്നു സമയങ്ങളില്‍ നിങ്ങളുടെ അടുത്ത് വരാന്‍ സമ്മതം ചോദിക്കേണ്ടതാകുന്നു. പ്രഭാത നമസ്‌കാരത്തിന് മുന്‍പും ഉച്ചനേരത്ത് നിങ്ങള്‍ വസ്ത്രങ്ങള്‍ അഴിച്ചുവെച്ച് വിശ്രമിക്കുമ്പോഴും ഇശാ നമസ്‌കാരത്തിന് ശേഷവും, ഈ മൂന്നു സമയങ്ങള്‍ നിങ്ങള്‍ക്കുള്ള സ്വകാര്യസമയങ്ങള്‍ ആകുന്നു' (സൂറഃ അന്നൂര്‍: 58). പൊതു കാര്യങ്ങളെ കുറിച്ചുള്ള അറിവും മക്കളുടെ പ്രായ വ്യത്യാസം അനുസരിച്ചുള്ള ശാരീരിക-മാനസിക മാറ്റങ്ങളെ കുറിച്ച മികച്ച ധാരണയും സാങ്കേതികവിദ്യകളില്‍ വന്ന പുരോഗതിയെക്കുറിച്ചും സോഷ്യല്‍ മീഡിയാ സ്വാധീനത്തെക്കുറിച്ചും ഉള്ള അവബോധവും ഉള്ള മാതൃത്വം സമകാലിക സാഹചര്യത്തില്‍ വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്വം തന്നെയാണ്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയും കൂടിയാലോചനയും പ്ലാനിങ്ങും വേണ്ടുന്ന  ഇത്തരം സാഹചര്യത്തെ അവധാനതയോടു കൂടി മുന്നോട്ടു കൊണ്ടുപോകുന്ന സ്ത്രീ വഹിക്കുന്ന റോള്‍ വളരെ വലുതാണ്. അതിന്റെ മഹത്വവും വിലയും അന്തസ്സും ആ റോളില്‍ നമ്മള്‍ നല്‍കാറുണ്ടോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

മാതാപിതാക്കള്‍ മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി ചെയ്യുന്ന ത്യാഗങ്ങളെ സ്വര്‍ഗത്തിലേക്കുള്ള നീക്കിയിരിപ്പായിട്ടാണ് പ്രവാചകന്‍  പഠിപ്പിക്കുന്നത്. തങ്ങള്‍ ഏറെ സ്നേഹത്തോടുകൂടി ചെയ്യുന്ന ത്യാഗങ്ങളെ പോലും അപരന്‍ നടത്തുന്ന ചൂഷണം ആയി കാണുന്ന വ്യക്തിസ്വാതന്ത്ര്യവാദം പലപ്പോഴും കുടുംബ സംവിധാനങ്ങളില്‍ നിന്നും പുതു തലമുറയെ അകറ്റുകയാണ്. സ്ത്രീയിലും പുരുഷനിലും അല്ലാഹു സവിശേഷമായി സന്നിവേശിപ്പിച്ച മാതൃത്വവും പിതൃത്വവും എന്ന വിശേഷണത്തെ പോലും പലപ്പോഴും സമൂഹം പതിച്ചു നല്‍കിയ ചൂഷണ ഉപാധി  ആയിട്ടാണ് ലിബറലിസവും ഫെമിനിസവും പഠിപ്പിച്ചുകൊണ്ടിരുന്നത്. തന്റെ ഇണയുടെ വായില്‍ വെച്ചുകൊടുക്കുന്ന ഒരു ഭക്ഷണ ഉരുള പോലും സ്വദഖയാണ് എന്ന്  പുരുഷനോട് പറഞ്ഞ പ്രവാചകനെ നമുക്ക് കാണാം.  വൃദ്ധരായ മാതാപിതാക്കള്‍ ഉണ്ടായിട്ടും സ്വര്‍ഗം നേടാന്‍ സാധിക്കാത്ത മനുഷ്യരുടെ അവസ്ഥ എന്തുമാത്രം കഷ്ടം എന്നാണ് പ്രവാചകന്‍ പറഞ്ഞത്. ഇണക്ക് വേണ്ടിയും സന്താനങ്ങള്‍ക്ക് വേണ്ടിയും തങ്ങളുടെ ആരോഗ്യവും സമയവും ചെലവഴിക്കുന്ന മനുഷ്യന്‍ സ്വര്‍ഗത്തിലേക്ക് കോപ്പുകൂട്ടുകയാണ് ചെയ്യുന്നത് എന്നാണ് നാഥന്റെ സന്തോഷ വാര്‍ത്ത.

ജീവിതം ആസ്വദിക്കാനുള്ളതാണെന്നും അതിരുകളില്ലാത്ത ആസ്വാദനമാണ് മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം എന്നും വ്യക്തിസ്വാതന്ത്ര്യവാദങ്ങള്‍ പഠിപ്പിക്കുമ്പോള്‍ ഇത്തരം ത്യാഗ സന്നദ്ധതകളിലൂടെ പടുത്തുയര്‍ത്തപ്പെടുന്ന കുടുംബം എന്ന വ്യവസ്ഥയുടെ അടിവേരറുക്കപ്പെടുകയാണ് ചെയ്യുന്നത്. കുടുംബങ്ങളില്‍ ഇണകള്‍ തമ്മിലും മക്കള്‍ക്കിടയിലും ഉണ്ടാകണമെന്ന് ഇസ്ലാം പഠിപ്പിക്കുന്ന സന്തോഷത്തിന്റെയും ആസ്വാദനത്തിന്റെയും ആനന്ദത്തിന്റെയും മാര്‍ഗങ്ങള്‍ തടയപ്പെടാതിരിക്കാന്‍ നാം ശ്രദ്ധിക്കണം.

'നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക, ധൂര്‍ത്ത് കാണിക്കാതിരിക്കുക' എന്നതാണ് ഇസ്ലാമിന്റെ മധ്യമ നിലപാട്. ഇത്തരം ആനന്ദങ്ങളും ആഹ്ലാദങ്ങളും കുടുംബത്തിന്്  ഉറപ്പുവരുത്തുന്നതില്‍ ഗൃഹനാഥന് പങ്കുണ്ട്. കൂട്ടുകാരോടൊപ്പമുള്ള യാത്രകളും പുതിയ ഭക്ഷണങ്ങളുടെ രുചി ഭേദങ്ങളും ആസ്വദിക്കുന്ന പുരുഷനെ സംബന്ധിച്ചിടത്തോളം വീടകങ്ങളില്‍ കഴിയുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷം മനസ്സിലാക്കാന്‍ സാധിച്ചെന്ന് വരില്ല. ദിനവും ഒരേ ജോലി തന്നെ ഒരു മാറ്റവും ഇല്ലാതെ ചെയ്യുന്ന സാധാരണക്കാരിയായ വീട്ടമ്മയെ സംബന്ധിച്ചിടത്തോളം അവള്‍ അനുഭവിക്കുന്ന  മടുപ്പിനെ എങ്ങനെയാണ് നമ്മള്‍ പരിഗണിക്കാറുള്ളത്? ആദ്യം ഭക്ഷണം കഴിക്കേണ്ടത് പുരുഷനാണെന്നും ഏറ്റവും മികച്ചത് അവനാണ് കൊടുക്കേണ്ടത് എന്നും ആണുങ്ങള്‍ കഴിച്ചതിനു ശേഷം മാത്രമാണ് പെണ്ണുങ്ങള്‍ കഴിക്കേണ്ടതെന്നും, മിച്ചം വരുന്നതുകൊണ്ട് തൃപ്തിപ്പെടണമെന്നും അതിലുള്ള അനീതിയെ ചൂണ്ടിക്കാണിക്കരുതെന്നും പഠിപ്പിക്കപ്പെട്ട വീടുകള്‍ ധാരാളം നമുക്ക് ചുറ്റുമുണ്ട്. വീടകങ്ങളില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണമെന്ന പ്രവാചക അധ്യാപനം പ്രസക്തമാകുന്നത് ഇവിടെയാണ.് മിച്ചം വരുന്നത് കഴിച്ച് തൃപ്തിപ്പെടുന്ന സ്ത്രീയുടെ ത്യാഗത്തെ വാഴ്ത്തിപ്പാടുകയല്ല. മറിച്ച്, അത് അവളോട് നാം ചെയ്യുന്ന അനീതിയാണെന്ന യാഥാര്‍ഥ്യത്തെ തിരിച്ചറിയുകയാണ് വേണ്ടത്.

ഈ അസ്വാതന്ത്ര്യത്തിന്റെ ചങ്ങല പൊട്ടിച്ചെറിയാന്‍ വേണ്ടിയാണ് പല പെണ്‍കുട്ടികളും ജോലിയിലേക്കും സാമ്പത്തിക സ്വാശ്രയത്വത്തിലേക്കും അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിലേക്കും കുടുംബം എന്ന വ്യവസ്ഥയ്ക്ക് അപ്പുറമുള്ള ജീവിതത്തിലേക്കും മോഹിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത്. വിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും വീടിനകത്ത് വരുന്ന എല്ലാവിധ സാമ്പത്തിക ചെലവുകളും വഹിക്കേണ്ടത് പുരുഷനാണ് എന്ന് പറയുകയും. നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നുണ്ട് ഇസ്ലാം. പെണ്ണിന് സാമ്പത്തികമായി യാതൊരു ഉത്തരവാദിത്വവും ഏല്‍പ്പിക്കാതെ അവളെ സ്വതന്ത്രയാക്കുകയാണ്  ഇതിലൂടെ ചെയ്യുന്നത്. മഹ്‌റിലൂടെയും അനന്തരാവകാശത്തിലൂടെയും അവളിലേക്ക് വന്നുചേരുന്ന ധനം അവള്‍ക്ക് ആനന്ദവും സംതൃപ്തിയും നല്‍കുന്ന കാര്യത്തിനുവേണ്ടി ചെലവഴിക്കാം. ഭീഷണിപ്പെടുത്തിയോ പ്രയാസപ്പെടുത്തിയോ അത് അവളില്‍ നിന്നും വാങ്ങുവാന്‍ ഒരു സത്യവിശ്വാസിക്ക് അവകാശമില്ല. വളരെ സന്തോഷത്തോടെ നല്‍കിയാല്‍ അല്ലാതെ (സൂറ അന്നിസാഅ്: 4). നിര്‍ബന്ധിച്ചു കൊണ്ട് അവള്‍ക്ക് ഇഷ്ടമില്ലാത്ത ജോലികള്‍ അവള്‍ ചെയ്യേണ്ടതില്ല എന്നര്‍ഥം. സിംഗിള്‍ പാരന്റിങ്ങിന് അപ്പുറം വിധവാ വിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും സമുദായ നേതൃത്വം വിധവാ വിവാഹത്തെ ഗൗരവത്തോടെ സമീപിക്കുകയും വേണമെന്ന് ഇസ്ലാം ഓര്‍മപ്പെടുത്തുന്നു. ഭര്‍ത്താവ് മരണപ്പെട്ടതിനുശേഷം ഇരുണ്ട റൂമില്‍, സഹപ്രവര്‍ത്തകരായ സ്ത്രീകളെ പോലും കാണാതെ ഇരിക്കുക എന്നതിന് വേണ്ടിയല്ല ഇദ്ദകാലയളവിനെ അല്ലാഹു നിശ്ചയിച്ചത്.  

ഒരുപാട് മേഖലകളില്‍ സ്ത്രീകളുടെ അറിവും ഊര്‍ജവും വേണ്ടിവരുന്ന ധാരാളം സാഹചര്യങ്ങള്‍ നിലവില്‍ ഇസ്ലാമിക സമൂഹത്തില്‍ ഉണ്ട്. ഭരണകൂടം മുസ്ലിം ഉന്മൂലനത്തിന് കുട പിടിച്ചുകൊണ്ടിരിക്കുന്ന സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ വ്യത്യസ്ത ഭരണ പദവികളിലും തസ്തികകളിലും മുസ്ലിം പ്രാതിനിധ്യം  അനിവാര്യമാണ്. സമുദായത്തിനും സാമൂഹിക സംസ്‌കരണത്തിനുമായി അവളുടെ ഊര്‍ജം ഉപയോഗപ്പെടുത്താനുള്ള സംവിധാനം കുടുംബത്തിലും തൊഴിലിടങ്ങളിലും സമൂഹത്തിലും രൂപപ്പെടുകയാണ് വേണ്ടത്.

 നിലവിലെ സ്ത്രീശാക്തീകരണ വാദങ്ങള്‍ സ്ത്രൈണതയെ അംഗീകരിക്കാതിരിക്കുകയും സാമ്പത്തിക സ്വാശ്രയത്വത്തിന്റെ പേരില്‍ ഇരട്ടി ഭാരം പേറാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഒരേ ശമ്പളം വാങ്ങി തുല്യസമയങ്ങളില്‍ ജോലി ചെയ്യുന്ന ദമ്പതികള്‍ വീട്ടില്‍ വന്നാല്‍, സ്ത്രീ അടുക്കളയിലേക്കും പുരുഷന്‍ ലിവിങ് റൂമിലേക്കും എന്ന നിലയില്‍ എങ്ങനെയാണ് വീട് മാറപ്പെട്ടത്? തൊഴിലിടത്തില്‍ നിന്നും വന്നുകഴിഞ്ഞാല്‍ പിന്നെ വീട്ടുജോലികളിലേക്കും കുട്ടികളുടെ പഠനത്തിലേക്കും നീങ്ങുന്ന മാതാവും സായാഹ്ന നടത്തത്തിലേക്കും കൂട്ടുകാരുമൊത്തുള്ള കൂടിയിരുത്തങ്ങളിലേക്കും നീങ്ങുന്ന ഭര്‍ത്താവും നമ്മുടെ നാടുകളിലെ സ്ഥിരം കാഴ്ചയാണ്. അതിരാവിലെ വീട്ടില്‍ ജോലികള്‍ മുഴുവന്‍ തീര്‍ത്തു മക്കള്‍ക്കും ഭര്‍ത്താവിനും ഉള്ള ഭക്ഷണവും ഒരുക്കിവെച്ച് അല്പം കഴിച്ചു എന്നുവരുത്തി ധൃതിയില്‍ തൊഴിലിടത്തിലേക്ക് പോകുന്ന സ്ത്രീ അനുഭവിക്കുന്ന ശാരീരികവും  മാനസികവുമായ സമ്മര്‍ദം ചെറുതല്ല. ഒട്ടും സ്ത്രീ-ശിശു സൗഹൃദം അല്ലാത്ത  തൊഴിലിടങ്ങളിലേക്ക് കുടുംബത്തെയും തലയിലേറ്റി പോകുന്ന പെണ്ണിനെ സംബന്ധിച്ചിടത്തോളം തന്റെ ജോലിയെയോ മാതാവ് എന്ന ഉത്തരവാദിത്വത്തെയോ മനസ്സറിഞ്ഞ് ഏറ്റെടുക്കാന്‍ സാധിക്കാറുണ്ടോ എന്നതും ഒരു ചോദ്യമാണ്. ഇതെല്ലാം ബാലന്‍സ് ചെയ്യുമ്പോള്‍ അനുഭവിക്കുന്ന നിരാശയും മാനസിക പിരിമുറുക്കവും കണ്ടു മടുത്തിട്ടാവാം കല്യാണം വേണ്ട എന്നും കുട്ടികള്‍ വേണ്ട ഒരു കുഞ്ഞു മാത്രം മതി എന്ന   ആലോചനകളിലേക്കും പുതിയ തലമുറ പെണ്‍കുട്ടികള്‍ എത്തിപ്പെടുന്നത്. ജോലി ലഭിക്കുന്നതോടു കൂടി ഇല്ലാതാവുന്നതോ വിവാഹം വേണ്ടെന്ന് വെക്കുന്നതോടു കൂടി പരിഹരിക്കപ്പെടുന്നതോ അല്ല സ്ത്രീ അനുഭവിക്കുന്ന അനീതി. ഇസ്ലാം മുന്നോട്ട് വെക്കുന്ന  നീതിയില്‍ അധിഷ്ഠിതമായ മനോഹരമായ കുടുംബ ജീവിതമാണ് പരിഹാരമായി ഉയര്‍ന്നു വരേണ്ടത്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media