അവധിക്കാലം ധന്യമാക്കാം

പി.എ.എം അബ്ദുല്‍ ഖാദര്‍ തിരൂര്‍ക്കാട്
ഏപ്രിൽ 2025

സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ രോഗിയെ സന്ദര്‍ശിച്ച ശേഷം പുറത്തേക്കിറങ്ങുമ്പോള്‍ സുഹൃത്തായ റിട്ട. പോലീസ് ഉദ്യോഗസ്ഥനെ കാണാനിടയായി. ഒപ്പം അദ്ദേഹത്തിന്റെ സഹധര്‍മിണിയും പേര മകനുമുണ്ടായിരുന്നു. പേരമകന്‍ എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ് മുത്തശ്ശന്റെയും മുത്തശ്ശിയുടെയം കൂടെ ഏതാനും ദിവസം ചെലവഴിക്കാന്‍ വന്നതായിരുന്നു. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം സുഹൃത്ത് പറഞ്ഞ കാര്യങ്ങള്‍ അങ്ങേയറ്റം ശ്രദ്ധേയമായിരുന്നു. ഇനി രണ്ട് മാസം മധ്യവേനലവധിയാണ്. പ്ലസ് വണ്‍ ക്ലാസ് തുടങ്ങാന്‍ പിന്നെയും രണ്ടാഴ്ച കൂടി എടുക്കും. ഈ കാലയളവില്‍ അവന്റെ വ്യക്തിത്വ വികാസത്തിനും വൈജ്ഞാനിക വളര്‍ച്ചക്കും സ്വഭാവ രൂപീകരണത്തിനുമുതകുന്ന പരിപാടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് ആശുപത്രി സന്ദര്‍ശനത്തിനെത്തിയത്. ആശുപത്രിയുടെ നടത്തിപ്പെങ്ങനെ? ചികിത്സാ വിഭാഗങ്ങളേതെല്ലാം? ഓരോ വകുപ്പിന്റെയും ഇംഗ്ലീഷ് പേരുകള്‍ ബോര്‍ഡ് നോക്കി വായിക്കാന്‍ കഴിയുമോ? തുടങ്ങിയ കാര്യങ്ങള്‍ നേരിട്ടുകണ്ടു മനസ്സിലാക്കുന്നതിന് സന്ദര്‍ശനം ഉപയോഗപ്പെടുത്തിയാല്‍ കുട്ടിയുടെ വളര്‍ച്ചയില്‍ അത് വളരെ ഉപകാരം ചെയ്യും. അതോടൊപ്പം അത്യാഹിത വിഭാഗത്തിലേക്ക് വരുന്ന രോഗികളുടെ ദയനീയാവസ്ഥ കാണുമ്പോള്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ദുരിതങ്ങളെക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചും അവന് കൂടുതല്‍ മനസ്സിലാക്കാനും സാധിക്കും.

പോലീസ് ഉദ്യോഗസ്ഥന്റെ നീണ്ട വിശദീകരണം കേട്ടു കഴിഞ്ഞപ്പോള്‍ മനസ്സില്‍ സംശയങ്ങളുണര്‍ന്നു. 'താങ്കളുദ്ദേശിക്കുന്ന ഈ പരിപാടികള്‍ക്കെല്ലാം പേരമകന്‍ സമ്മതിക്കുമോ?' ഞാനദ്ദേഹത്തോട് ചോദിച്ചു. മറുപടി ഇങ്ങനെയായിരുന്നു: ''പരീക്ഷ കഴിഞ്ഞുവന്നപ്പോള്‍ തന്നെ കൂട്ടുകാരോടൊപ്പം മധ്യവേനലവധി അടിച്ചു പൊളിക്കാനുള്ള നീണ്ട ഒരു പദ്ധതിയുമായിട്ടായിരുന്നു അവന്‍ വന്നത്. മൂന്ന് ടൂര്‍ പ്രോഗ്രാം. കേരളത്തിനകത്ത് ഒന്നും കേരളത്തിന് പുറത്ത് രണ്ടും. ആലപ്പുഴയില്‍ സിനിമാ ഷൂട്ടിംഗ് നടക്കുന്ന സ്റ്റുഡിയോ സന്ദര്‍ശനം, ആലപ്പുഴ കടപ്പുറം കാണല്‍, കൂട്ടുകാരുടെ വീടുകള്‍ സന്ദര്‍ശിക്കല്‍, സര്‍ക്കസും ഗാനമേളയും ആസ്വദിക്കല്‍...... അങ്ങനെ വളരെ നീണ്ട ഒരു പട്ടികയാണ് പേരമകന്‍ ആദില്‍ അവതരിപ്പിച്ചത്. ഇതിനൊക്കെ ആവശ്യമായി വരുന്ന വലിയ തുക അവന്റെ മാതാപിതാക്കളില്‍നിന്ന് കിട്ടാന്‍ പ്രയാസമായതുകൊണ്ട് എങ്ങനെയെങ്കിലും ഞങ്ങളില്‍നിന്ന് അത് കൈക്കലാക്കുക എന്നതുകൂടിയായിരുന്നു ഞങ്ങളുടെ അടുത്തേക്ക് അവന്‍ വന്നതിന്റെ ലക്ഷ്യം. ഒറ്റയടിക്ക് അവന്റെ ആഗ്രഹങ്ങളെല്ലാം നിഷേധിച്ചാല്‍ വിപരീത ഫലമുണ്ടാകുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. 'മോനേ, നീ വന്നിട്ട് നിന്നെയും കൂട്ടി ചില സ്ഥലങ്ങളിലൊക്കെ പോകാന്‍ ഈ മധ്യവേനലവധി ഉപയോഗപ്പെടുത്താമെന്നായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം.'' മുത്തച്ഛന്റെ സങ്കടത്തോടു കൂടിയ ആവശ്യം പേരമകനില്‍ ചെറുതായൊരു മനം മാറ്റത്തിനിടയാക്കി. 'മോനേ, നീ നിന്റെ കൂട്ടുകാരുമൊത്ത് നടത്താന്‍ തീരുമാനിച്ച പരിപാടികള്‍ പൂര്‍ണമായും മാറ്റേണ്ടതില്ല.' ഇത്രയും പറഞ്ഞതിനു ശേഷം അവന്റെ കൂട്ടുകാരോടൊത്തുള്ള പരിപാടികളില്‍ ചിലതിനൊക്കെ പോകാന്‍ അനുവാദം കൊടുക്കുകയും ചെയ്തു.

ഇതിനകം തന്നെ ആശുപത്രി സന്ദര്‍ശനം അവന് വളരെയധികം ഇഷ്ടപ്പെട്ടുവെന്ന് മുത്തച്ഛന് മനസ്സിലായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പെയ്ന്‍ ആന്റ് പാലിയേറ്റീവ് കേന്ദ്രം സന്ദര്‍ശനം, രോഗി പരിചരണം, കുടുംബ ഒത്തുചേരലുകള്‍, ആരാധനാലയത്തില്‍ പോകല്‍ തുടങ്ങിയവയിലെല്ലാം പങ്കുചേരാന്‍ അദ്ദേഹം അവനെ സന്നദ്ധനാക്കി. കുടുംബ സന്ദര്‍ശനം, പ്രത്യേകിച്ച് രോഗികളായ കുടുംബാംഗങ്ങളെ പരിചരിക്കല്‍, വീട്ടുകാര്യങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലും മുത്തച്ചിയോടൊപ്പം എന്തെങ്കിലും ഒത്താശ ചെയ്യുക എന്നീ കാര്യങ്ങളിലും അവനെ പങ്കാളിയാക്കി. രണ്ട് വര്‍ഷം മുമ്പ് എസ്.എസ്.എല്‍.സി പാസ്സായ ആദ്യ പേരക്കുട്ടിയുടെ അവധിക്കാലവും ഇങ്ങനെയാണ് ചെലവഴിച്ചത്. അവനിന്ന് ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസില്‍ മാതൃകായോഗ്യനായ വിദ്യാര്‍ഥിയായി ശോഭിക്കുന്നു എന്ന വാര്‍ത്ത സന്തോഷപൂര്‍വം അദ്ദേഹം അനുസ്മരിക്കുകയും ചെയ്തു.

മക്കളുടെ ഓരോ ചലനവും വളരെ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുകയും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യേണ്ട ഒരു സന്ദിഗ്ധ ഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മക്കളുടെ കൂട്ടുകാര്‍ ആരൊക്കെയാണ്, അവരോടൊപ്പം എപ്പോള്‍, എങ്ങനെയൊക്കെയാണ് മക്കള്‍ സമയം ചെലവഴിക്കുന്നത് എന്നതിനെപ്പറ്റി രക്ഷിതാക്കള്‍ ബോധവാന്മാരാകണം. അതോടൊപ്പം കൂട്ടുകാരുടെ സ്വഭാവം, സംസ്‌കാരം, താല്‍പര്യമുള്ള മേഖലകള്‍ ഇവയും അറിഞ്ഞിരിക്കേണ്ടതുണ്ട്. കുട്ടികള്‍ എത്രയും എളുപ്പം തിന്മയിലേക്കും ദുര്‍ഗുണങ്ങളിലേക്കും ചീത്തയായ സംസ്‌കാരത്തിലേക്കും വഴുതിവീഴുന്ന ഒരു കാലഘട്ടമാണിന്നത്തേത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനം. ഇതുമൂലം കുട്ടികള്‍ ആത്മഹത്യയിലേക്കും നശീകരണ പ്രവണതകളിലേക്കും കൊലപാതകത്തിലേക്കും ചെന്നെത്തി നില്‍ക്കുന്നു.

 

---------------------------------------------------------------------------------------------------------------------------------------

  • കുട്ടികളെ കൂട്ടുകാരോടൊപ്പം സര്‍വതന്ത്ര സ്വതന്ത്രരായി അഴിച്ചുവിടരുത്. കൂട്ടുകാരെ മനസ്സിലാക്കിയിട്ട് വേണം അവരുമായുള്ള ഒത്തുചേരലിന് അനുവദിക്കേണ്ടത്.
  • കുടുംബ സന്ദര്‍ശനവും കുടുംബങ്ങളുമായുള്ള ഒത്തുചേരലും സന്ദര്‍ഭോചിതം പ്രോത്സാഹിപ്പിക്കുക.
  • ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പങ്കാളികളാക്കുക.
  • വീട് സംബന്ധമായ ജോലികളിലും നൈസര്‍ഗികമായ കഴിവുകളുടെ പ്രോത്സാഹനത്തിനു നടത്തുന്ന ഒഴിവുകാല ക്യാമ്പുകളിലും കുട്ടികളെ പങ്കെടുപ്പിക്കുക.
  • വിവിധ രംഗങ്ങളില്‍ പ്രഗത്ഭരായ വ്യക്തിത്വങ്ങളുമായി അഭിമുഖത്തിനുള്ള അവസരം ഒരുക്കിക്കൊടുക്കുക. ഇത് കുട്ടികളില്‍ ഉത്തേജനവും ദിശാബോധവുമുണ്ടാക്കാന്‍ സാധിക്കും.
  • ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ വിദഗ്ധര്‍, പരീക്ഷയിലും മറ്റു ജീവിതമേഖലകളിലും ഉന്നത വിജയം നേടിയവവര്‍ തുടങ്ങിയവരുടെ അനുഭവങ്ങള്‍ ചോദിച്ചറിയാനും കേട്ടറിയാനും അവസരങ്ങള്‍ ഒരുക്കുക.
  • ചെറിയ ചെറിയ പിക്നിക്കുകളും വിനോദയാത്രകളും രക്ഷിതാക്കളോടൊപ്പം നടത്താന്‍ അവസരമൊരുക്കുക.
  • ലൈബ്രറികളുമായി കുട്ടികളെ പരമാവധി ബന്ധിപ്പിക്കാന്‍ ശ്രമിക്കുക.
  • വായനയിലൂടെയും സ്വന്തമായ നിരീക്ഷണ പരീക്ഷണങ്ങളിലൂടെയും പ്രഗത്ഭരായിത്തീര്‍ന്ന മഹാന്മാരെക്കുറിച്ച അവബോധം കുട്ടികളില്‍ ഉണ്ടാക്കാന്‍ അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുക.
  • കുട്ടികളോടൊപ്പമിരുന്ന് വിനോദത്തിനും കളിതമാശകള്‍ക്കുമായി ചെലവഴിക്കാന്‍ സമയം കണ്ടെത്തുക.
  • മധ്യവേനലവധിക്കാലത്ത് എന്തെങ്കിലുമൊരു പ്രൊജക്ട് വര്‍ക്ക് കുട്ടികളുമായി ചേര്‍ന്ന് നടപ്പിലാക്കാന്‍ ശ്രമിക്കുക. കളിത്തോട്ട നിര്‍മാണം, ഫുട്ബോള്‍, ബാഡ്മിന്റണ്‍ കോര്‍ട്ട് നിര്‍മാണം, വീടും പരിസരവും ശുചീകരിക്കല്‍.
  • നിര്‍ബന്ധത്തിന്റെയോ ഭീഷണിയുടെയോ സമീപനമുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. അതേ അവസരത്തില്‍ കൂട്ടുകാരുമായുള്ള ബന്ധം പറ്റെ മുറിച്ചു കളയുകയും ചെയ്യരുത്.
  • ആധുനിക തലമുറ സൗഹൃദവും സന്തോഷവും ലഭിക്കാന്‍ മാര്‍ഗമില്ലാത്തവരായി മാറിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത രക്ഷിതാക്കള്‍ ഗൗരവത്തോടെ മനസ്സിലാക്കണം. സുഹൃദ് ബന്ധങ്ങളും സുഹൃത്തുക്കളോടൊപ്പമുള്ള യാത്രകളും മുമ്പൊക്കെ സന്തോഷത്തിന്റെ ഉറവിടങ്ങളായിരുന്നു.

ഇന്ന് യുവതലമുറ ഡിജിറ്റല്‍ ഉപകരണങ്ങളുടെ അടിമയായി മാറിയതോടെ സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇത് സ്വഭാവത്തിലും പ്രകൃതിയിലും അനഭിലഷണീയമായ മാറ്റങ്ങള്‍ക്ക് ഇടവരുത്തുകയാണ് ചെയ്യുന്നത്. ആഗ്രഹങ്ങളുടെ പെട്ടെന്നുള്ള പൂര്‍ത്തീകരണത്തിന് മറ്റുള്ളവരെ കൊല്ലാനോ ഉപദ്രവിക്കാനോ യാതൊരു മടിയുമില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. കുട്ടികളുടെ വൈകാരികമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ഓരോ രക്ഷിതാവും മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഡിജിറ്റല്‍ ലോകവുമായുള്ള ബന്ധങ്ങളും സൗഹൃദങ്ങളും കുട്ടികളെ ലഹരിയുടെയും അക്രമവാസനകളുടെയും ലോകത്തേക്കാണ് കൊണ്ടെത്തിക്കുന്നത്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media