(പൂര്‍ണ്ണചന്ദ്രനുദിച്ചേ....34)
വിദ്വേഷകരുടെ നാട്ടുകൂട്ടം. അവര്‍ കാര്യങ്ങളൊക്കെ ഏതാണ്ട് തീരുമാനിച്ചുറച്ച മട്ടാണ്. എന്തു വന്നാലും മുഹമ്മദിന്റെ സന്ദേശം സ്വീകരിക്കില്ലെന്ന് അവര്‍ ശപഥം ചെയ്തിരിക്കുന്നു. മുഹമ്മദുമായി ഒരു തരത്തിലുമുള്ള ധാരണയുണ്ടാകുന്ന പ്രശ്‌നവുമില്ല. മാത്രമല്ല, ഇപ്പോള്‍ ഒപ്പ് വെച്ച ഹുദൈബിയ സന്ധി പൊളിക്കുകയും വേണം. സന്ധി വ്യവസ്ഥകള്‍ കാറ്റില്‍ പറത്തിയാലുള്ള ഭവിഷ്യത്തുകളെക്കുറിച്ചൊന്നും ചിന്തിക്കുകയേ വേണ്ട. വിദ്വേഷകരുടെ ഈ കൂട്ടത്തിന് ജനങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് നോട്ടമില്ല. മക്കയില്‍ സമാധാനം പുലരണമെന്നും അവര്‍ക്കില്ല. മക്കയില്‍നിന്ന് ശാമിലേക്കുള്ള കച്ചവട സംഘങ്ങള്‍ക്ക് അത് അപകടം വരുത്തുമെങ്കില്‍ അങ്ങനെ ആയിക്കോട്ടെ. ജയപരാജയങ്ങളെക്കുറിച്ച് പോലും അവര്‍ ചിന്തിക്കുന്നില്ല. അവര്‍ക്ക് ഒന്നേയുള്ളൂ- ആയുധമേന്തണം, ശത്രുവിനെ വെട്ടണം. കുറച്ചധികം മുസ് ലിംകള്‍ അങ്ങനെ കൊല്ലപ്പെട്ടാല്‍ മക്കയും മദീനയും തമ്മിലുള്ള സമാധാന ഉടമ്പടി വെള്ളത്തിലാവും. ഈ വിദ്വേഷക സംഘത്തിലെ പ്രധാനികള്‍ ഇവരൊക്കെ തന്നെ- ഇക് രിമതുബ്‌നു അബീജഹല്‍, ഹുവൈരിസ്, ഹംസയുടെ കൊലയാളി വഹ്ശി, പിന്നെ അബൂസുഫ് യാന്റെ ഭാര്യ ഹിന്ദ്. പിന്നെയും ആളുകളുണ്ട്. ഹുദൈബിയ സന്ധി ഒപ്പുവെക്കുന്ന വേളയില്‍ ഖുറൈശികളുടെ പക്ഷം ചേര്‍ന്ന ബനൂ ബക് ര്‍ ഗോത്രമില്ലേ, അവരെപ്പോലുള്ളവര്‍.
ഈ വിദ്വേഷക സംഘത്തിന് മക്കക്കും മദീനക്കുമിടയില്‍ കുളം കലക്കാന്‍ എന്തുണ്ട് മാര്‍ഗം എന്ന ചിന്തയേ ഉള്ളൂ. അബൂസുഫ് യാന്റെ സംയമന നിലപാട് അവര്‍ക്ക് ദഹിക്കുന്നില്ല. അതിനെതിരെ ആളുകളെ സംഘടിപ്പിക്കണം. ഒപ്പം മുസ് ലിംകളുടെ ചലനങ്ങള്‍ ജാഗ്രതയോടെ അവര്‍ നിരീക്ഷിക്കുന്നുമുണ്ട്. എന്തെങ്കിലും പഴുത് കിട്ടിയാല്‍ അതിലൂടെ ഇടിച്ച് കയറണം. അല്ലെങ്കില്‍ അനുയോജ്യ സമയമെത്തും വരെ കാത്തിരിക്കണം.
അങ്ങനെയിരിക്കെയാണ് അവരുടെ കാതില്‍ ആ വാര്‍ത്ത എത്തിയത്. അവര്‍ക്കുണ്ടായ അമ്പരപ്പ് പറഞ്ഞറിയിക്കാന്‍ വയ്യ. ഇറാഖും സിറിയയും ഉള്‍പ്പെടുന്ന ശാം ആക്രമിക്കാന്‍ മുഹമ്മദ് ഒരു സൈന്യത്തെ അയച്ചിരിക്കുന്നുവത്രെ! ശാമിനെയും അറേബ്യന്‍ ഉപദ്വീപിലെ വടക്കന്‍ ഗോത്ര മേഖലയെയും ആക്രമിക്കാന്‍ മുഹമ്മദിന് കഴിയുമെങ്കില്‍, അതിനര്‍ഥം റോമാസാമ്രാജ്യവുമായി നേരിട്ട് ഏറ്റുമുട്ടാനുള്ള ശേഷി മുഹമ്മദിന് കൈവന്നു എന്നല്ലേ. റോമക്കാരോട് ഏറ്റുമുട്ടുന്നവന് മുമ്പില്‍ മക്കക്ക് എങ്ങനെ പിടിച്ചു നില്‍ക്കാനാണ്!
വിദ്വേഷി സംഘം അബൂസുഫ് യാന്റെ വീട്ടിലേക്കോടി. അവര്‍ ഉള്ളാലെ നന്നായി പേടിച്ചിട്ടുണ്ട്. ''ഞങ്ങളുടെ അബൂ ഹന്‍ളലാ, മുഹമ്മദ് എന്തുകണ്ടാണ് ഈ ശാമിന് നേരെ പോകുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാവുന്നില്ല. ലക്ഷങ്ങള്‍ വരുന്ന റോമന്‍ സൈന്യത്തെ മുഹമ്മദ് എന്ത് ചെയ്യാനാണ്!''
ഇതു പറഞ്ഞത് ഇക് രിമയാണ്. നേതാവിന്റെ അവസാന വാക്ക് കേള്‍ക്കാന്‍ മറ്റുള്ളവരൊക്കെ നിശ്ശബ്ദരായി നില്‍ക്കുകയാണ്. പക്ഷേ, ഹുവൈരിസിന് നിയന്ത്രിക്കാനായില്ല. അയാള്‍ വികാരഭരിതനായി: ''സ്വന്തം ശക്തിയെക്കുറിച്ച ഈ അഹന്ത മുസ് ലിംകളുടെ കഥ കഴിക്കും. ചില കൊച്ചുകൊച്ചു ജയങ്ങളൊക്കെ അവര്‍ക്ക് ഉണ്ടായിട്ടുണ്ടല്ലോ. അതിന്റെ ഉന്മാദമാണ്. ഹിര്‍ഖല്‍ ചക്രവര്‍ത്തിയുടെ മേല്‍ പാഞ്ഞു കേറാമെന്ന് വരെ അക്കൂട്ടര്‍ക്ക് തോന്നിപ്പോയി.''
അപ്പോള്‍ തോള്‍ കുലുക്കി ഹിന്ദ് മുന്നിലേക്ക് വന്നു. അവളുടെ സംസാരത്തില്‍ പരിഹാസം നിറഞ്ഞിരുന്നു: ''ഇവിടെ മക്കയില്‍ ഖുറൈശി മാടമ്പിമാരും ധീരശൂര പരാക്രമികളുമൊക്കെ ഉണ്ടായിട്ട് അവര്‍ ആയുധങ്ങളൊക്കെ താഴെയിട്ട് അപമാനകരമായ ഈ സന്ധിക്ക് തലവെച്ചുകൊടുത്തെങ്കില്‍, പാല്‍മണം മാറാത്ത ഇളം തണ്ടുകളായ റോമന്‍ സൈനികരെ മുഹമ്മദ് എന്തിന് ഭയപ്പെടണം!''
ഹംസയുടെ ഘാതകനായ വഹ്ശിയാണ് പിന്നീട് ഇടപെട്ടത്: ''ലാത്തയും ഉസ്സയുമാണ് സത്യം, മുഹമ്മദ് റോമക്കാര്‍ക്കെതിരെ വിജയം നേടിയാല്‍ പിന്നെ അറേബ്യയില്‍ ഒരു ശക്തിക്കും മുസ് ലിംകളെ പിടിച്ച് കെട്ടാനാവില്ല.''
കോപത്താല്‍ ഹിന്ദിന്റെ ശബ്ദം ഉയര്‍ന്നു കേട്ടു. ''ഇപ്പറയുമ്പോലെ നിങ്ങളൊക്കെ വലിയ ആസൂത്രകരും യുദ്ധതന്ത്രജ്ഞരുമൊക്കെയാണെങ്കില്‍ വലിയൊരു സൈന്യവുമായി ചെന്ന് നിങ്ങള്‍ ഇപ്പോള്‍ തന്നെ യസ് രിബ് ആക്രമിക്കുമായിരുന്നു. ഒരേസമയം റോമിനോടും മക്കയോടും യുദ്ധം ചെയ്യുന്ന ആള്‍ തോല്‍ക്കുക തന്നെ ചെയ്യും. പക്ഷേ, എന്തു ചെയ്യാന്‍! അവസരം എങ്ങനെ മുതലെടുക്കാം എന്ന് നിങ്ങള്‍ക്ക് അറിയില്ലല്ലോ. മുഹമ്മദ് ഖൈബര്‍ ആക്രമിച്ച സമയത്തും ഞാന്‍ ഇതേ കാര്യം നിങ്ങളോട് പറഞ്ഞതാണ്. പക്ഷേ, ആയുസ്സില്‍ ഒരിക്കല്‍ കിട്ടുന്ന ആ സുവര്‍ണാവസരം നിങ്ങള്‍ പാഴാക്കി.''
ഈ വാദകോലാഹലങ്ങള്‍ കേട്ട് നിശ്ശബ്ദനായി ഇരിക്കുകയാണ് അബൂസുഫ് യാന്‍. അവരുടെ പരിഭ്രമവും അസ്വസ്ഥതയും അയാള്‍ക്ക് മനസ്സിലാവുന്നുണ്ട്. എല്ലാവരുടെയും മുഖത്തേക്ക് അദ്ദേഹം സൂക്ഷിച്ചു നോക്കുന്നുമുണ്ട്. ഇവരൊക്കെ കൂടി വന്നത് താന്‍ പറയുന്നത് കേള്‍ക്കാനാണോ, അതല്ല താന്‍ നടത്തേണ്ട രാഷ്ട്രീയ നീക്കം വിവരിച്ച് തരാനാണോ ഇവറ്റ വന്നിരിക്കുന്നത്? അബൂസുഫ് യാന്‍ മുരടനക്കി, ഉമിനീര്‍ ഇറക്കി. എല്ലാവരുടെയും കണ്ണുകള്‍ അയാളിലേക്ക് നീണ്ടു. ഇത്തവണയെങ്കിലും തങ്ങളുടെ ഈ നേതാവ് യുദ്ധാഹ്വാനം മുഴക്കി ചടുലതയോടെ ഇറങ്ങിപ്പുറപ്പെടുമോ? അതോ ജനതാല്‍പര്യം എന്നൊക്കെപ്പറഞ്ഞ് അര്‍ഥശൂന്യമായ ഒഴികഴിവുകള്‍ ആവര്‍ത്തിക്കുമോ? ഒന്നും ചെയ്യാതെ അറച്ചറച്ച് നില്‍ക്കുമോ? അതു തന്നെയല്ലേ ഭീരുത്വം? ഒരുനാള്‍ ഇയാള്‍ ഇങ്ങനെയും പറഞ്ഞുകൂടെന്നില്ല; നിങ്ങളുടെ വിജയം എന്ന് പറയുന്നത് മുഹമ്മദിന് കീഴടങ്ങലാണ്! പറയാന്‍ പറ്റില്ല, അങ്ങനെയും സംഭവിക്കാം. കാരണം, അബൂസുഫ് യാന്‍ പതറുകയാണ്. പഴയ ശൂരതയൊന്നും അയാളില്‍ കാണാനില്ല. പ്രായം ചെല്ലുംതോറും മുഹമ്മദിനോടുള്ള അയാളുടെ കലിപ്പും കുറഞ്ഞുവരികയാണ്. ഒടുവില്‍ അബൂസുഫ് യാന്‍ മുഖമുയര്‍ത്തി. എല്ലാവരെയും തുറിച്ചുനോക്കി.
''മഹാന്മാരേ മഹതികളേ, ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കണം. നിങ്ങളെക്കാള്‍ മുഹമ്മദിനോട് കലിപ്പും ഈറയും കുറഞ്ഞവനാണ് ഞാന്‍ എന്ന് നിങ്ങള്‍ ധരിക്കരുത്. മുഹമ്മദിന്റെ ഭരണം നമുക്ക് തകര്‍ത്തെറിയാന്‍ കഴിയുന്ന ആ ദിവസവും കാത്താണ് ഞാനിവിടെ നില്‍ക്കുന്നത്. ഇതല്ലാതെ എനിക്ക് മറ്റൊരു നിലപാടുമില്ല. ഞാന്‍ എടുത്തു ചാടാത്തത് എന്റെ ഭീരുത്വമായി നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. വിജയമില്ലാത്ത യുദ്ധം കൊണ്ട് എന്താണ് കാര്യം? നമ്മുടെ സൈന്യത്തെ നാശത്തിന്റെയും നശീകരണത്തിന്റെയും പടുകുഴിയില്‍ ചാടിച്ചിട്ട് നമുക്കെന്ത് കിട്ടാനാണ്? യുദ്ധം മാത്രം നമ്മുടെ ലക്ഷ്യമായിക്കൂടാ. യുദ്ധം മാത്രമല്ല നമ്മുടെ ലക്ഷ്യം. നാം ആഗ്രഹിക്കുന്ന വലിയൊരു കാര്യത്തിലേക്കുള്ള വഴിയാണ് യുദ്ധം. ശത്രുവിന്റെ മൂല്യങ്ങളുണ്ടല്ലോ, അവയെ നമുക്ക് തകര്‍ക്കാനാവണം. നമുക്ക് നമ്മുടെ വിശ്വാസവും ആചാരവും തത്ത്വങ്ങളും സംരക്ഷിക്കാനുമാകണം. അതിനും യുദ്ധം, ഇതിനും യുദ്ധം.... അത് മണ്ടത്തരമല്ലാതെ മറ്റൊന്നുമല്ല.'' ഹിന്ദ് കലിതുള്ളി എഴുന്നേറ്റു: ''എന്റെ ഭര്‍ത്താവ് പറഞ്ഞത് കേട്ടല്ലോ. എങ്ങനെ ഒടക്ക് വെക്കാം എന്നാണ് നോക്കുന്നത്. അബൂസുഫ് യാന്‍, നിങ്ങള്‍ സിദ്ധാന്തം പറയാന്‍ തുടങ്ങിയപ്പോഴേ എനിക്ക് കാര്യങ്ങള്‍ മനസ്സിലായി. തലവെച്ചുകൊടുക്കണം, താഴ്ന്നു കൊടുക്കണം. ഇതല്ലേ? നിങ്ങളെ എനിക്കാണല്ലോ നന്നായിട്ടറിയുക.''
അബൂസുഫ് യാന്‍ അതിനോട് പ്രതികരിക്കാന്‍ പോയില്ല. ഒന്നും കേള്‍ക്കാത്ത പോലെ അയാള്‍ തുടര്‍ന്നു:
''പോരാളികളേ, നമുക്ക് എല്ലാവര്‍ക്കുമറിയാം മുഹമ്മദ് ആരാണെന്ന്. കഴിഞ്ഞ ഡസന്‍ കണക്കിന് സംഭവങ്ങളില്‍നിന്ന് നാം പാഠം പഠിച്ചില്ലെങ്കില്‍, മുഹമ്മദിനെതിരെ കലാപക്കൊടി ഉയര്‍ത്താന്‍ നമുക്കൊരു അര്‍ഹതയും ഉണ്ടാവുകയില്ല. നിങ്ങള്‍ എന്തൊക്കെ പറഞ്ഞത് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചാലും, ശാമിലെ കൂട്ടനശീകരണത്തിലേക്ക് മുഹമ്മദ് തന്റെ സൈന്യത്തെ പറഞ്ഞുവിടും എന്ന് ഞാന്‍ കരുതുന്നില്ല. മരണം മുന്നില്‍ കണ്ട് അതിലേക്ക് നടന്നടുക്കുകയോ? അസംഭവ്യം. ഞാന്‍ കേട്ടത് മുഹമ്മദ് മൂവായിരം പേരെ മാത്രമേ അയച്ചിട്ടുള്ളൂ എന്നാണ്.''
ഇക് രിമ രോഷത്തോടെ അട്ടഹസിച്ചു:
''അക്കൂട്ടത്തില്‍ ഖാലിദ് ബ്‌നുല്‍ വലീദും ഉണ്ട്.''
ഇക് രിമയുടെ വാക്കുകള്‍ക്കും ചെവികൊടുക്കാതെ അബൂസുഫ് യാന്‍ തുടര്‍ന്നു:
''നിങ്ങള്‍ അറിഞ്ഞതല്ലേ, ഹിര്‍ഖല്‍ ചക്രവര്‍ത്തിയെ കാണാന്‍ പുറപ്പെട്ട മുഹമ്മദിന്റെ ദൂതനെ ബസ്വറയില്‍ വെച്ച് ഗസ്സാന്‍കാരനായ ഒരു ഗ്രാമീണ അറബി കൊലപ്പെടുത്തി. വടക്കന്‍ ദേശത്തെ ദാത്തുത്വല്‍ഹില്‍ വെച്ച് മുഹമ്മദിന്റെ ഏതാനും അനുയായികളും കൊല്ലപ്പെട്ടു. ഈ കൊലയാളികളെ പാഠം പഠിപ്പിക്കാനാണ് മുഹമ്മദ് സൈന്യത്തെ അയച്ചത്. ശാമിലെ തെക്കും വടക്കുമുള്ള ഗോത്രങ്ങളെ നിലക്ക് നിര്‍ത്താന്‍ തനിക്ക് കഴിയുമെന്നും കളി തന്നോട് വേണ്ടെന്നും അവരെ ബോധ്യപ്പെടുത്താന്‍. മുമ്പ് ഖൈബറിലെ ജൂതന്മാര്‍ തങ്ങളെ റോമക്കാര്‍ സഹായിക്കുമെന്ന് വിശ്വസിച്ചിരുന്നില്ലേ? സഹായിച്ചോ? മൂവായിരം പേരെ അയച്ച് റോമ കീഴടക്കിക്കളയാമെന്ന് മുഹമ്മദ് കരുതുന്നുണ്ടെന്നാണോ നിങ്ങളുടെ വിചാരം? മുഹമ്മദിന്റെ സൈനികരില്‍ വലിയൊരു ഭാഗം ഇപ്പോഴും മദീനയില്‍ തന്നെയുണ്ട്. ഇപ്പോള്‍ കയറി ആക്രമിച്ചാല്‍ അത് വലിയ മണ്ടത്തരമാകും.''
ഹിന്ദ് ചാടിയെണീറ്റ് ഇരിക്കുന്ന മൂന്ന് പേരെ പിടിച്ചെഴുന്നേല്‍പിച്ച് മുതുകില്‍ ഊക്കോടെ തള്ളി അവരെ പുറത്തേക്ക് കൊണ്ടുവന്നു. ഹിന്ദിന് സകല നിയന്ത്രണവും നഷ്ടമായിക്കഴിഞ്ഞിരുന്നു. ''പോ, എന്താ നോക്കി നില്‍ക്കുന്നത്? ഈ അബൂസുഫ് യാനില്‍നിന്ന് ഒരു നന്മയും പ്രതീക്ഷിക്കാനില്ല. പെട്ടെന്നൊരു വിജയം ഉണ്ടാവണമെങ്കില്‍ നിങ്ങള്‍ മറ്റാരെയെങ്കിലും തേടിപ്പോ. ഭീരുക്കളേ, പുറത്തു പോയി എന്തെങ്കിലും ചെയ്യ്. ആരുടെയും സമ്മതത്തിന് നിങ്ങള്‍ കാത്തു നില്‍ക്കേണ്ട. തെരുവില്‍ ചെന്ന് ആളുകളോട് ചോദിക്ക്. അവര്‍ പറയുന്ന പ്രകാരം ചെയ്യ്. അവര്‍ തന്നെയല്ലേ നമ്മുടെ സൈന്യവും. ആയിരം തത്ത്വചിന്തകരെക്കാള്‍ ദൂരക്കാഴ്ച ഉണ്ടാവും അവര്‍ക്ക്.''
അബൂസുഫ് യാന്‍ പൊട്ടിച്ചിരിച്ചു. നിര്‍ത്തുന്നില്ല. ഇരുന്നേടത്ത് നിന്ന് അയാള്‍ മലര്‍ന്ന് വീഴുമെന്ന് തോന്നി. കാര്യമറിയാതെ എല്ലാവരും അയാളെ തന്നെ ഉറ്റുനോക്കുകയാണ്.
''ചോദിക്ക്, ചെന്ന് തെരുവിലെ ജനങ്ങളോട് ചോദിക്ക്. ഹിന്ദേ, അവരോട് ചോദിച്ചാല്‍ നീ ഞെട്ടും. തെരുവിലെ ആളുകള്‍ ഭൂരിപക്ഷവും മനസ്സുകൊണ്ട് മുഹമ്മദിന്റെ ഒപ്പമാണ്. അവര്‍ വാളൂരി ഒപ്പം പോരും എന്നത് മറ്റൊരു കാര്യം. യഥാര്‍ഥത്തില്‍ തെരുവിലെ ആളുകള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്തിനാണ് ഹിന്ദ്, വളരെ മോശമായ ഒന്നിന് എന്നെ നിര്‍ബന്ധിക്കുന്നത്? മക്കക്കാര്‍ക്ക് യുദ്ധത്തിനാണ് താല്‍പര്യമെങ്കില്‍ അവര്‍ ചാടിപ്പുറപ്പെട്ടിരിക്കും. അബൂസുഫ് യാനോ അതുപോലുള്ള ആയിരം പേര്‍ക്കോ അവരെ തടഞ്ഞുനിര്‍ത്താനാവില്ല. കയ്പുറ്റ സത്യം കേള്‍ക്കാന്‍ നിങ്ങള്‍ക്കൊന്നും ആദ്യമേ താല്‍പര്യമില്ലല്ലോ.''
ഹിന്ദിന് കോപവും വരുന്നുണ്ട്, സങ്കടവും വരുന്നുണ്ട്. കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.
''നിങ്ങള്‍ പറഞ്ഞത് ശരിയാണെങ്കില്‍ അവരുടെ മനസ്സിലെ യുദ്ധോത്സുകതയെ കൊന്നത് നിങ്ങളാണ്, നിങ്ങളുടെ കുയുക്തികളും അറച്ചു നില്‍പ്പുമാണ്.''
അബൂസുഫ് യാന്‍ പിന്നെയും ചിരിക്കാന്‍ തുടങ്ങി. ''ജനങ്ങളില്ലാതെ നായകനുണ്ടാവില്ല. അങ്ങനെയുള്ളയാള്‍ നായകനുമാവില്ല. ജനങ്ങളുടെ പ്രതീക്ഷകളെയും വേദനകളെയും അയാള്‍ നെഞ്ചേറ്റണം. ജനങ്ങളില്‍ ഒരു ചെറിയ സംഘത്തിന്റെ ആഗ്രഹങ്ങള്‍ക്ക് അയാള്‍ ചെവികൊടുത്താല്‍ എല്ലാം തകരും. ഇപ്പോള്‍ തന്നെ മക്കയുടെ ഐക്യം തകര്‍ന്നു. ഓരോരുത്തരും അവരവരുടെ താഴ് വരകളിലാണ്. ഇതിന് ഞാന്‍ മാത്രമല്ല ഉത്തരവാദി. മുഹമ്മദ് പറയുന്നു, നമ്മളും പറയുന്നു... മുഹമ്മദ് ചെയ്യുന്നു, നമ്മളും യുദ്ധം ചെയ്യുന്നു. മുഹമ്മദ് ആസൂത്രണം ചെയ്യുന്നു, നമ്മളും ആസൂത്രണം ചെയ്യുന്നു. മുഴുവന്‍ ശക്തിയോടെയും നാം മുഹമ്മദിനെ നേരിട്ടതല്ലേ? എന്തുണ്ടായി? അപ്പോള്‍ നമ്മള്‍ പറയുന്നേടത്തൊന്നുമല്ല കാര്യങ്ങള്‍. നമ്മള്‍ പുനരാലോചിക്കേണ്ടിയിരിക്കുന്നു. അത്ര എളുപ്പത്തില്‍ ഒതുക്കാന്‍ പറ്റുന്ന ആളല്ല നമ്മുടെ ശത്രു. ഉറച്ച ഭൂമികയിലാണ് ശത്രുവിന്റെ നില്‍പ്പ്. നമ്മള്‍ പഴയ ശൈലിയില്‍ തന്നെ മുന്നോട്ട് പോവുകയാണെങ്കില്‍ ബാക്കിയുള്ളതും നമുക്ക് നഷ്ടപ്പെടും. സുഹൃത്തുക്കളേ, ഞാന്‍ പറയുന്നത് മനസ്സിലാവുന്നുണ്ടോ?''
ഹിന്ദ് പുഛത്തോടെ തോള്‍ കുലുക്കി.
''നിങ്ങള്‍ മുഹമ്മദിനെ വാനോളം ഉയര്‍ത്തി വെച്ചു എന്ന് മനസ്സിലായി. സ്വന്തം ജനങ്ങളെ പാതാളത്തോളം ചവിട്ടിത്താഴ്ത്തുകയും ചെയ്തു. അവരുടെ മനസ്സില്‍ നിരാശ നിറച്ചു. ഇരുളും ഭയവും അപമാനവും മാത്രമുള്ള ഒരു ഭാവി അവര്‍ക്കായി വരച്ചുവെച്ചു.''
അബൂസുഫ് യാന്‍ പിന്നെയും സംസാരിക്കുകയാണ്: ''നാം ചലിക്കുന്ന ഭൂമിയുടെ സ്വഭാവം നാം അറിഞ്ഞിരിക്കണം എന്നേ പറഞ്ഞുള്ളൂ. ഏതായാലും ഒരു യുദ്ധം വരാനിരിക്കുന്നു. അത് നാം തുടങ്ങിയില്ലെങ്കില്‍ മുഹമ്മദ് തുടങ്ങും. ഇപ്പോള്‍ നമുക്ക് ഭൂമിയൊന്നും നഷ്ടമായിട്ടില്ല. മക്കയില്‍ നാം സ്വതന്ത്രരാണ്. അവിടെയുള്ള എല്ലാറ്റിന്റെയും ഉടമാവകാശവും നമുക്കാണ്. നമ്മള്‍ യുദ്ധം തുടങ്ങുക എന്നതല്ല പ്രധാനം; പറ്റിയ സമയത്തിന് വേണ്ടി കാത്തിരിക്കുക എന്നതാണ്. ശത്രുവിന്റെ നില നോക്കി മാത്രമല്ല അനുയോജ്യ സമയം തീരുമാനിക്കേണ്ടത്; നമ്മുടെ നിലയും നോക്കണം. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കണം. അവര്‍ക്ക് മുഹമ്മദിനോടുള്ള അനുഭാവം ഇല്ലാതാക്കണം. അവര്‍ക്ക് പ്രതീക്ഷകള്‍ നല്‍കണം. അതാണ് ഒന്നാമത്തെ പ്രശ്‌നം, ഹിന്ദ്. ഖാലിദ് ഇസ് ലാം സ്വീകരിച്ച ദിവസം ഇക് രിമ പറഞ്ഞില്ലേ, 'ഖാലിദിനെ അയാള്‍ സ്വീകരിച്ച നിലപാടിന്റെ പേരില്‍ നിങ്ങള്‍ കൊല്ലാന്‍ പോവുകയാണോ? ഖുറൈശികള്‍ മുഴുവന്‍ അയാള്‍ക്ക് അനുസരണ പ്രതിജ്ഞ ചെയ്തിരിക്കയല്ലേ?' കൊല്ലം ഒന്ന് കഴിയുന്നതിന് മുമ്പ് ഖുറൈശികളെല്ലാം ആ വഴിയെ പോകുമെന്ന് ഞാന്‍ ഭയപ്പെടുന്നു........
ഹിന്ദേ, ഇക് രിമ പറഞ്ഞതാണ് സത്യം. ജനങ്ങള്‍ക്ക് മുഹമ്മദിനോടുള്ള ചായ് വ് ഇല്ലാതാക്കുകയാണ് നാം ആദ്യമായി വേണ്ടത്. പിന്നെ നമുക്ക് പോരാട്ടം തുടങ്ങാം. ഫലം ഉണ്ടാവുകയും ചെയ്യും. അല്ലാത്ത പക്ഷം യുദ്ധക്കൊടി പിടിക്കാന്‍ ഞാനില്ല. എനിക്ക് പൂര്‍ണമായി ബോധ്യപ്പെട്ട കാര്യങ്ങളാണ് ഞാന്‍ പറയുന്നത്.''
ഹിന്ദ് ഒന്നും മിണ്ടിയില്ല.
അബൂസുഫ് യാന്റെ വീട്ടില്‍ കൂടിയവര്‍ പുറത്തേക്കിറങ്ങി. ഭിന്നവിരുദ്ധ ചിന്തകളാല്‍ അവരുടെ തലകള്‍ പെരുക്കുന്നുണ്ടായിരുന്നു. കണ്ണില്‍ പാട വീണവരെപ്പോലെ അവര്‍ തപ്പിത്തടഞ്ഞു. എന്ത് ചെയ്യണമെന്ന് നിശ്ചയമില്ല. ലഹരി ബാധിച്ചവരെപ്പോലെയായിരുന്നു അവരുടെ ചലനങ്ങള്‍.
ഹുവൈരിസാണ് ആദ്യം ശബ്ദമുയര്‍ത്തിയത്:
''മരിച്ചോട്ടെ; ഇത് നടക്കില്ല.''
ഇക് രിമ തമാശയായി പറഞ്ഞു:
''മരണം നിനക്ക് വരുന്നുണ്ട്; ഉറപ്പ്.''
''ഇക് രിമാ, നിങ്ങള്‍ കാണുന്നില്ലേ? അബൂസുഫ് യാന് കാലുറക്കുന്നില്ല. പരസ്പര വിരുദ്ധമായ എന്തൊക്കെയോ പറയുകയാണ്. കീഴടങ്ങണമെന്നാണോ, യുദ്ധത്തിന് പോകണമെന്നാണോ മൂപ്പര്‍ പറയുന്നത്? മനസ്സിലാവുന്നില്ല. മുഹമ്മദ് സത്യത്തിലാണോ, അസത്യത്തിലാണോ? പറഞ്ഞ് വരുമ്പോള്‍ അതും അവ്യക്തം. അദ്ദേഹത്തിന് വിജയപ്രതീക്ഷയുണ്ടോ? അതോ തോല്‍വി മുന്‍കൂട്ടി കാണുകയാണോ? ഇതുപോലെ പാപ്പരായ ഒരു നേതാവ്!''
ഭാരമുള്ള ദിനങ്ങള്‍ പതുക്കെ നീങ്ങുകയാണ്. ശാമിലേക്ക് പോയ മുഹമ്മദിന്റെ സൈന്യത്തിന് എന്ത് സംഭവിക്കും എന്നാണ് ഖുറൈശികള്‍ ഉറ്റു നോക്കുന്നത്. മുഅ്ത എന്ന സ്ഥലത്താണ് യുദ്ധം. അപ്പുറത്തുള്ളത് ഒരു ലക്ഷം വരുന്ന റോമന്‍ സൈന്യമാണ്. രണ്ട് ലക്ഷമാണെന്നും കേള്‍ക്കുന്നു. ഒടുവില്‍ ആ വാര്‍ത്ത വന്നു. ലക്ഷങ്ങള്‍ വരുന്ന റോമന്‍ സൈന്യത്തിന്റെ മുന്നില്‍നിന്ന് ഖാലിദ് ബ്‌നുല്‍ വലീദിന്റെ നേതൃത്വത്തിലുള്ള മൂവായിരം പേര്‍ വലിയ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടിരിക്കുന്നു. യുദ്ധത്തില്‍ മുസ് ലിംകളും ജയിച്ചില്ല; റോമക്കാരും ജയിച്ചില്ല.
പക്ഷേ, അബൂസുഫ് യാന് മറ്റൊരു അഭിപ്രായമായിരുന്നു.
''മുസ് ലിംകള്‍ സുരക്ഷിതരായി മടങ്ങി എത്തിയില്ലേ; അതു തന്നെ വിജയമാണ്. വടക്കിലെ ഗോത്രങ്ങള്‍ മുസ് ലിംകളെ ചതിയില്‍ പെടുത്താന്‍ നോക്കുന്നതിന് മുമ്പ് ഇനി ആയിരം വട്ടം ആലോചിക്കും. റോമക്കാര്‍ക്ക് എത്ര വലിയ സൈനിക ശേഷിയുണ്ടെങ്കിലും നമ്മുടെ ചുട്ടുപൊള്ളുന്ന മരുഭൂമി താണ്ടുക അവര്‍ക്ക് ദുഷ്‌കരമാണ്. അത് മുഹമ്മദിനറിയാം. മുഅ്ത യുദ്ധം കൊണ്ട് ലക്ഷ്യമിട്ടതും മറ്റൊന്നല്ല.''
ഹുവൈരിസിന് നില്‍ക്കപ്പൊറുതിയില്ലാതായി. അയാള്‍ സ്വന്തത്തോട് പിറുപിറുത്തു; ലുഅ്‌ലുആ, നീയെവിടെ? തീ കത്തുന്ന ഹൃദയത്തില്‍ കുളിര്‍ മഴയായി പെയ്യുന്നവളേ, നീയെവിടെ? ഞാന്‍ അങ്ങോട്ട് വരുന്നു; ഇപ്പോള്‍ തന്നെ.
(തുടരും)
വിവ: അഷ്‌റഫ് കീഴുപറമ്പ്
വര: നൗഷാദ് വെള്ളലശ്ശേരി