കുടുംബം
എങ്ങനെയാണ്
രൂപീകരിക്കപ്പെടേണ്ടതെന്നും, എങ്ങനെയാണ് അത്
വികസിക്കുകയും പൂര്‍ണതയിലേക്കെത്തുകയും ചെയ്യേണ്ടതെന്നുമുള്ള കൃത്യമായ നിര്‍ദേശങ്ങള്‍ ഇസ്ലാം മുന്നോട്ട് വെക്കുന്നുണ്ട്.
മനുഷ്യന്റെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ നടത്തുന്ന പ്രധാനപ്പെട്ട ഒരു പ്രസ്താവന അവരെ നാം ഇണകളായി സൃഷ്ടിച്ചു എന്നതാണ്. കുടുംബത്തെ 'ആയത്ത്' അഥവാ ദൃഷ്ടാന്തം എന്ന് വിശേഷിപ്പിച്ചതായും കാണാം. ആദമും ഹവ്വയും മുതല്‍ മനുഷ്യന്‍ ജീവിക്കുന്നത് ആ ദൈവിക സംവിധാനത്തിലാണ്. കുടുംബജീവിതം വ്യക്തിസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു എന്ന ആധുനിക വാദങ്ങള്‍ ഒറ്റയടിക്ക് മനുഷ്യന്റെ പ്രകൃതിപരതയെ നിഷേധിക്കുകയാണ് ചെയ്യുന്നത്.
മനുഷ്യന്‍ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയാണ് എന്ന കാഴ്ചപ്പാടാണ് ഇസ്ലാമിനുള്ളത്. കുടുംബം എങ്ങനെയാണ് രൂപീകരിക്കപ്പെടേണ്ടതെന്നും, എങ്ങനെയാണ് അത് വികസിക്കുകയും പൂര്‍ണതയിലേക്കെത്തുകയും ചെയ്യേണ്ടതെന്നും കൃത്യമായ നിര്‍ദേശങ്ങള്‍ ഇസ്ലാം മുന്നോട്ട് വെക്കുന്നുണ്ട്. കാലക്രമത്തില്‍ പതിയെ രൂപമെടുത്ത ഒരു സാമൂഹിക സ്ഥാപനം എന്നതിലുപരി മനുഷ്യനോടൊപ്പം കുടുംബവും ഉണ്ടായി എന്നാണ് ഖുര്‍ആന്‍ പറയുന്നത്. 'മനുഷ്യരേ, നിങ്ങളെ ഒരാത്മാവില്‍നിന്ന് സൃഷ്ടിക്കുകയും അതില്‍നിന്ന് അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവ രണ്ടില്‍നിന്നുമായി ധാരാളം സ്ത്രീകളെയും പുരുഷന്മാരെയും ഭൂമിയില്‍ പരത്തുകയും ചെയ്ത നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഏതൊരുവനെ മുന്‍നിര്‍ത്തിയാണോ നിങ്ങള്‍ അവകാശങ്ങള്‍ ചോദിക്കുന്നത്, ആ അല്ലാഹുവിനെ ഭയപ്പെടുവിന്‍. കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നത് സൂക്ഷിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനത്രെ' (4:1)
കുടുംബത്തിനകത്തെ സ്ത്രീ ഇസ്ലാമിലും സമൂഹത്തിലും
സ്ത്രീയും പുരുഷനും ബാഹ്യമായി എത്രതന്നെ വ്യത്യസ്തരാണെങ്കിലും സത്താപരമായി സമത്വമുള്ളവരെന്നാണ് ഇസ്ലാമിക വീക്ഷണം. കുടുംബ ജീവിതത്തെ കുറിച്ചുള്ള ഇസ്ലാമികാധ്യാപനങ്ങള്‍ പരിശോധിച്ചാല്‍ അന്തസ്സും അഭിമാനവും സ്വതന്ത്ര വ്യക്തിത്വവും ഉറപ്പ് ലഭിക്കുന്ന മാതൃകാപരമായ ഒരു ജീവിതം അവിടെ കാണാനാകും. സത്താപരമായ സമത്വമുള്ളതോടൊപ്പം സ്ത്രീക്കും പുരുഷനും വ്യത്യസ്തമായ റോളുകളാണ് കുടുംബത്തിലുള്ളത്.
വിവാഹം ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ പ്രധാനപ്പെട്ടൊരു സന്ദര്‍ഭമാണ്. ആരായിരിക്കണം തന്റെ ജീവിതപങ്കാളി എന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം ഇസ്ലാമില്‍ ആണിനും പെണ്ണിനുമുണ്ട്. അത് ഇസ്ലാമിക പരിധിക്കുള്ളില്‍ നിന്നുകൊണ്ടായിരിക്കണം എന്നതാണ് അതിന്റെ നിബന്ധന. അതില്‍ മാതാപിതാക്കള്‍ക്ക് അധികാരമില്ല. പെണ്‍കുട്ടിയുടെ താല്‍പര്യവും സമ്മതവുമില്ലാതെ വിവാഹം നടത്തിയാല്‍ അവള്‍ക്ക് ആ ബന്ധം ഒഴിയാനുള്ള അധികാരമുണ്ട്. മഹ്‌റ് നിശ്ചയിക്കാനും അനുഭവിക്കാനുമുള്ള പൂര്‍ണ അവകാശവും അവള്‍ക്ക് തന്നെയാണ്. മാത്രമല്ല, വിവാഹം കഴിയുന്നതോടെ സ്ത്രീയുടെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ പുരുഷന്റെ ബാധ്യതയാണ്.
ഇവയൊന്നും സ്ത്രീയെ വീട്ടിനകത്ത് തളച്ചിടാനോ അവളുടെ സാമൂഹിക പദവി താഴ്ത്തിക്കെട്ടാനോ ശ്രമിക്കുന്നില്ല. ഗര്‍ഭകാലവും പ്രസവവും മുലയൂട്ടലുമെല്ലാം ജൈവികമായ സ്ത്രീകളുടെ ഉത്തരവാദിത്വമാണെന്നിരിക്കെ മറ്റു ബാധ്യതകള്‍ കൂടി ഏല്പിക്കപ്പെടുന്നത് സ്ത്രീക്ക് ഭീകരമായ അസന്തുലിതാവസ്ഥയുണ്ടാക്കും എന്നത് ഉറപ്പാണ്. അതിനാല്‍ അധ്വാനിച്ചു സമ്പാദിക്കാനും കുടുംബം നോക്കാനുമുള്ള ഉത്തരവാദിത്വം ഇസ്ലാം പുരുഷനെയാണ് ഏല്‍പ്പിക്കുന്നത്. ആ അര്‍ഥത്തിലാണ് പുരുഷന്‍ കുടുംബത്തിന്റെ 'ഖവ്വാം' ആകുന്നത്. സ്ത്രീ അവളുടെ ദൗത്യവും പുരുഷന്‍ അവന്റെ ദൗത്യവുമാണ് ചെയ്യുന്നത്. അവിടെ ആണിനും പെണ്ണിനും തുല്യതയുണ്ട്.
സാധാരണ ഗതിയില്‍ സ്ത്രീകളുടെ ഉത്തരവാദിത്വം എന്ന് കരുതപ്പെടുന്ന പലതും സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമായി ഇസ്ലാം പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കുഞ്ഞിന് മുലയൂട്ടല്‍ ഉമ്മയുടെ നിര്‍ബന്ധ ബാധ്യതയില്‍ പെടുന്നതാണോ എന്ന ചര്‍ച്ചയില്‍ കുഞ്ഞിന് മുലപ്പാല്‍ ലഭ്യമാവുക എന്നത് കുഞ്ഞിന്റെ അവകാശമാണെന്നും അത് ലഭ്യമാക്കേണ്ട ബാധ്യത ഉപ്പയുടെതാണെന്നും കര്‍മശാസ്ത്ര നിയമം പറയുന്നു. പാചകം ചെയ്യുക, വീട് വൃത്തിയാക്കുക, വസ്ത്രമലക്കുക തുടങ്ങിയ ഹൗസ് വൈഫ് ജോലികളൊന്നും ഇസ്ലാം സ്ത്രീയോട് കല്പിച്ചിട്ടില്ല. ഭാര്യ ആവശ്യപ്പെട്ടാല്‍ ഒരു ജോലിക്കാരിയെ അവള്‍ക്ക് നല്കണമെന്നതില്‍ എല്ലാ പണ്ഡിതരും ഒരേ അഭിപ്രായക്കാരാണ്.
എന്നാല്‍ സാമൂഹിക ഘടനയില്‍ പലപ്പോഴും ഇവയെല്ലാം സ്ത്രീകളുടെ നിര്‍ബന്ധ ജോലിയായി കണക്കാക്കപ്പെടുന്നുണ്ട്. അത് സ്ത്രീകളെ മറ്റു ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒരു പരിധി വരെ തടയുന്നുണ്ട്. ചിലപ്പോഴൊക്കെ അത് അവളെ രാഷ്ട്രീയവും സാംസ്‌കാരികവുമായ ഇടങ്ങളില്‍ നിന്ന് പിന്നോട്ട് വലിക്കുന്നു എന്നതും യാഥാര്‍ഥ്യമാണ്. കുടുംബം എന്ന സാമൂഹിക സ്ഥാപനം നിലനിര്‍ത്താന്‍ സ്ത്രീകള്‍ എടുക്കുന്ന പരിശ്രമങ്ങള്‍ വിലമതിക്കപ്പെടാതെ പോവുകയും അതൊക്കെ അവളുടെ മാത്രം ഉത്തരവാദിത്വങ്ങളിലായി ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥ അനിവാര്യമായും തിരുത്തപ്പെടേണ്ടതാണ്.
ഓരോ നാട്ടിലെയും സമ്പ്രദായങ്ങളും കുടുംബത്തിന്റെ സാമ്പത്തികാവസ്ഥകളുമെല്ലാം പ്രയോഗത്തില്‍ ഇതിനു കാരണങ്ങളായി വരാറുണ്ട്. ദൈവികനിയമത്തിനു വിരുദ്ധമാവാത്തിടത്തോളം അത്തരം സമ്പ്രദായങ്ങള്‍ പിന്തുടരുന്നതില്‍ തെറ്റുമില്ല. എന്നാല്‍, അവ സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കുകയും അവളുടെ അന്തസ്സിനെ ചോദ്യം ചെയ്യുകയും ചെയ്യുന്ന അവസ്ഥ തീര്‍ത്തും ഇസ്ലാമിക വിരുദ്ധമാണ്. സമ്പ്രദായങ്ങള്‍ പിന്തുടരുമ്പോള്‍ നീതി നിഷേധവും വയലന്‍സും ഉണ്ടാകാന്‍ പാടില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആ നിലക്ക് പരിശോധിക്കുമ്പോള്‍ പലപ്പോഴും നാട്ടുനടപ്പിന്റെ പേരില്‍ വയലന്‍സ് സംഭവിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്.
ആത്മവിചാരണ ചെയ്യേണ്ട മുസ്ലിം കുടുംബങ്ങള്‍
പുതു തലമുറയിലെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും വിവാഹം വേണ്ടെന്ന് വെക്കുന്നതും പരമാവധി വൈകിപ്പിക്കുന്നതും ഇപ്പോള്‍ സര്‍വ സാധാരണമാണ്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ വിവാഹത്തോടും കുടുംബജീവിതത്തോടും താല്‍പര്യക്കുറവ് ഈയിടെയായി പ്രകടിപ്പിക്കാറുണ്ട്. ഇതിന്റെ പ്രധാന കാരണം മുസ്ലിം വീടുകള്‍ക്കുള്ളില്‍ തന്നെ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളാണ്. വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ഇത്ര കണ്ട് മാറിയിട്ടും നമ്മുടെ വീടകങ്ങള്‍ എത്ര സ്ത്രീ സൗഹൃദപരമാണ്? പഠന ജോലിയോ മറ്റെന്തെങ്കിലും തരത്തിലുള്ള ഇടപെടലുകളോ നടത്തുന്ന സ്ത്രീകള്‍ വഹിക്കേണ്ടി വരുന്ന ഭാരങ്ങളെത്രയാണ്? അനുഭവിക്കേണ്ടി വരുന്ന സമ്മര്‍ദങ്ങളുടെ അളവെത്രയാണ്? മുസ്ലിം കുടുംബങ്ങള്‍ വളരെ ഗൗരവപൂര്‍വം ആത്മവിചാരണ ചെയ്യേണ്ട സമയമാണിത്.
കേവലം ഒരു നാട്ടുനടപ്പിനപ്പുറം വിവാഹം എനിക്കെന്ത് തരുന്നു എന്നാണ് പുതുതലമുറയുടെ ചോദ്യം. പറച്ചിലില്‍ നാമെത്ര പുരോഗമിച്ചിട്ടുണ്ടെങ്കിലും അനുഭവങ്ങളില്‍ നമ്മുടെയൊക്കെ കുടുംബങ്ങള്‍ സ്ത്രീ വിരുദ്ധമാണ്. നോട്ടം കൊണ്ടും വാക്കുകള്‍ കൊണ്ടും, ചിലപ്പോഴൊക്കെ മൗനമായും നേരിടേണ്ടി വരുന്ന പാസ്സീവ് വയലന്‍സുകളുടെ വിഴുപ്പും പേറിയാണ് കുടുംബങ്ങള്‍ക്കകത്ത് സ്ത്രീകള്‍ ജീവിക്കുന്നത്. കുടുംബത്തിനകത്തെ നീതി നമുക്കത്ര പരിചയമില്ലാത്തൊരു ഇടമാണ്.
റസൂലിന്റെ കുടുംബജീവിതം പഠിച്ചു നോക്കൂ. അവിടെ പ്രേമസല്ലാപങ്ങളില്‍ ഏര്‍പ്പെടുന്നൊരു ഭര്‍ത്താവുണ്ട്. സ്‌നേഹം ചൊരിയുന്നൊരു പിതാവുണ്ട്. പേരക്കുട്ടിയുടെ കൂടെ കളിക്കുന്നൊരു വല്യുപ്പയുണ്ട്. കുടുംബ നിരാസവും വിവാഹമോചനങ്ങളും ഏറി വരുന്നൊരു കാലത്ത് ലോകം അന്വേഷിക്കുന്നൊരു കുടുംബ മാതൃക നബിജീവിതം നമുക്ക് കാണിച്ചു തരുന്നു. പക്ഷേ, മുതിര്‍ന്ന പുരുഷന്മാരുണ്ടാക്കി വെക്കുന്ന അലിഖിത നിയമങ്ങള്‍ പ്രാക്ടീസ് ചെയ്യാനുള്ളൊരു ഇടം മാത്രമായി നമ്മുടെ വീടുകള്‍ ചുരുങ്ങിപ്പോവുന്നത് എന്തുകൊണ്ടാണ്?
'നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ തന്റെ ഭാര്യയോട് നന്നായി പെരുമാറുന്നവനാണ്. നിങ്ങളില്‍ നിന്ന് ഭാര്യമാരോട് ഏറ്റവും നന്നായി പെറുമാറുന്നവന്‍ ഞാനാണ്' (ഇബ്നു മാജ).
മുസ്ലിമിനെ സംബന്ധിച്ചിടത്തോളം മനുഷ്യ ജീവിതത്തിന്റെ ഏറ്റവും സൗന്ദര്യ പൂര്‍ണമായ വശമാണ് കുടുംബജീവിതം. മനുഷ്യ ജീവിതത്തെ അല്ലാഹു ആ നിലക്ക് രൂപപ്പെടുത്തിയായതിനാല്‍ തന്നെ മനുഷ്യന്റെ തന്മ അതുമായി ചേര്‍ന്നാണ് കിടക്കുന്നത്. പ്രത്യക്ഷത്തില്‍ കുടുംബജീവിതം വെറും ഭൗതികമായൊരു ഏര്‍പ്പാടായി തോന്നാം. പക്ഷേ, ഇസ്ലാമില്‍ അത് ഏറ്റവും ആത്മീയമായ ജീവിതശൈലിയാണ്. കേരളീയ സാമൂഹിക ചുറ്റുപാടുകളില്‍ രൂപപ്പെടുന്ന കുടുംബങ്ങളില്‍ പൊതുവായി ഒരുപാട് പ്രശ്നങ്ങളുണ്ട്. അവയിലൊക്കെ സ്ത്രീകള്‍ പ്രയാസപ്പെടുന്നുമുണ്ട്. പലപ്പോഴും പുരുഷാധിപത്യത്തെ വളര്‍ത്തുന്ന ഒരു സ്ഥാപനം മാത്രമായി നമ്മുടെ വീടുകള്‍ ഒതുങ്ങിപ്പോവുന്നു. പക്ഷേ, കുടുംബ സംവിധാനത്തെ തകര്‍ക്കുക എന്നതല്ല അതിന്റെ ക്രിയാത്മകമായ പരിഹാരം. മറിച്ച്, കുടുംബങ്ങള്‍ക്കകത്ത് ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കുകയും അവ കൂടുതല്‍ സ്ത്രീസൗഹൃദപരമായി പ്രയോഗവല്‍ക്കരിക്കുകയും വേണം. സ്ത്രീക്കും പുരുഷനും ഒരുപോലെ അന്തസ്സുള്ള കുടുംബമാവണം നമ്മുടെ ലക്ഷ്യം. വീട് സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമല്ലെന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും അറിഞ്ഞ് വളരട്ടെ.
ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന മനോഹരമായ ഒരു പ്രാര്‍ഥന ഇങ്ങനെയാണ്: 'ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളില്‍ നിന്നും സന്താനങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കേണമേ. ഞങ്ങളെ നീ സൂക്ഷ്മതയുള്ളവരുടെ നേതാവാക്കേണമേ.'
ഈമാനുള്ള കുടുംബം ഭൂമിയിലെ സ്വര്‍ഗമാണെന്ന് നബിവചനം.
ഇസ്ലാമിലെ കുടുംബസംവിധാനം
ഭൗതികവും വൈകാരികവുമായ സുരക്ഷിതത്വമാണ് കുടുംബം മനുഷ്യന് നല്‍കുന്ന ഒന്നാമത്തെ വാഗ്ദാനം. കുടുംബമുള്ള ഒരു മനുഷ്യന് തന്റെ വീടാണ് എവിടെപ്പോയാലും മടങ്ങിച്ചെല്ലാനുള്ള ഇടം. അവിടെ അവന്‍ /അവള്‍ സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യന്റെ ജൈവിക പ്രേരണകള്‍ കുടുംബത്തിലാണ് പൂര്‍ണതയിലെത്തുന്നത്. 'സമ്മിലൂനീ' എന്ന ഭയത്തെ അവിടെയാണ് ഖദീജയെന്ന കരുതല്‍ ചേര്‍ത്തുപിടിച്ചത്. 'പരസ്പരം വസ്ത്രങ്ങളാകൂ' എന്നാണല്ലോ ഇണകളോട് ഖുര്‍ആനിന്റെ നിര്‍ദേശം. അനോന്യം ന്യൂനതകള്‍ മറയ്ക്കുന്നവരാവുക. വസ്ത്രം പോലെ പരസ്പരം ചേര്‍ന്ന് നില്‍ക്കുക.
വിവാഹത്തിലൂടെയാണ് ഇസ്ലാമില്‍ ഒരു കുടുംബം രൂപപ്പെടുന്നത്. ആരെയെല്ലാം വിവാഹം ചെയ്യാമെന്നും ചെയ്യരുതെന്നും ഖുര്‍ആന്‍ വളരെ വ്യക്തമായി പഠിപ്പിക്കുന്നുമുണ്ട്. വിവാഹത്തെ സൂചിപ്പിക്കാന്‍ ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്ന 'നികാഹ്' എന്ന പദത്തിന്റെ ഭാഷാര്‍ഥം കരാര്‍ എന്നാണ്. അല്ലാഹുവിന്റെ ഒരു സ്വതന്ത്ര സൃഷ്ടി മറ്റൊരു സ്വതന്ത്ര സൃഷ്ടിയുമായി ഏര്‍പ്പെടുന്ന കരാറാണ് വിവാഹം എന്ന് സാരം.
അല്ലാഹുവെ അനുസരിക്കുന്ന അവന്റെ പ്രതിനിധികള്‍ എന്ന നിലക്ക് ജീവിതത്തിന്റെ നിയോഗലക്ഷ്യം പൂര്‍ത്തീകരിക്കുകയാണ് ഇസ്ലാമിലെ വിവാഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനം. അതിനെ പ്രണയവും കാരുണ്യവും കൊണ്ട് പരിചരിക്കാന്‍ നാം ബാധ്യസ്ഥരാണ്. സ്ത്രീയെന്ന വ്യക്തിയില്‍ യാതൊരവകാശവും അത് പുരുഷന് നല്‍കുന്നില്ല. എന്നാല്‍ സാമൂഹികമായ സംരക്ഷണവും സദാചാര ധാര്‍മികതയിലൂന്നിയ ജീവിത സാഹചര്യവും അത് ആണിനും പെണ്ണിനും നല്‍കുന്നുണ്ട് താനും. ഇസ്ലാമിലെ വിവാഹസംവിധാനത്തില്‍ ആണും പെണ്ണും പരസ്പരം പൂരിപ്പിക്കുകയാണ് ചെയ്യുന്നത്. അതിനു കേവലം ശരീരതാല്പര്യങ്ങള്‍ക്കപ്പുറമുള്ള മാനങ്ങളും ദൗത്യങ്ങളുമുണ്ട്.
ഏതാണ്ട് എല്ലാ പ്രവാചകന്മാരുടെയും ചരിത്രം വിശദീകരിക്കുന്നിടത്ത് ഖുര്‍ആന്‍ അവരുടെ കുടുംബങ്ങളെ കൂടി പരാമര്‍ശിച്ചതായി കാണാം. മുഹമ്മദ് നബിയെ കുറിച്ച് ഏറ്റവും ആധികാരികമായി സംസാരിക്കുന്നത് അവിടുത്തെ ഭാര്യമാരാണ്. അദ്ദേഹത്തിന്റെ ഒന്നാം കര്‍മമണ്ഡലം സ്വന്തം വീടായിരുന്നു. ആദ്യ പ്രബോധിതര്‍ കുടുംബമായിരുന്നു. റസൂലിന്റെ കുടുംബ ജീവിതത്തിന്റെ ഓരോ സൂക്ഷ്മ തലങ്ങളെ കുറിച്ചും ഹദീസുകള്‍ വളരെ വിശദമായി സംസാരിക്കുന്നുണ്ട്. കുടുംബാംഗങ്ങള്‍ക്ക് പരസ്പരമുള്ള ഉത്തരവാദിത്വങ്ങളും അവകാശങ്ങളും നബി (സ) വളരെ വിശദമായി വേര്‍തിരിച്ച് പഠിപ്പിക്കുന്നുണ്ട്. ഭര്‍ത്താവിനും ഭാര്യക്കും പരസ്പരമുള്ള ഉത്തരവാദിത്വങ്ങള്‍, മക്കള്‍ക്ക് മാതാപിതാക്കളോടും മാതാപിതാക്കള്‍ക്ക് തിരിച്ചുമുള്ള ബാധ്യതകള്‍, സഹോദരങ്ങളോടുള്ള കടമകള്‍. ഗര്‍ഭസ്ഥ ശിശുവിന് പോലും ഇസ്ലാമില്‍ അവകാശങ്ങളുണ്ട്. ഓരോ മനുഷ്യനും സ്വതന്ത്ര വ്യക്തികളായിരിക്കെ തന്നെ ചുറ്റുമുള്ളവരുടെ അവകാശങ്ങളോട് നീതി പുലര്‍ത്താനാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
മുസ്ലിം സ്ത്രീ, ലൈംഗികത, ശരീരം
ലൈംഗികതയുമായി ബന്ധപ്പെട്ട ഇസ്ലാമിക അധ്യാപനങ്ങള്‍ സ്ത്രീയുടെയും പുരുഷന്റെയും താല്പര്യങ്ങളെ ഒരുപോലെ പരിഗണിക്കുന്നതാണ്. സ്ത്രീയായാലും പുരുഷനായാലും ലൈംഗിക വിഷയങ്ങളില്‍ ഇസ്ലാമിന് കൃത്യമായ അതിരുകളും നിര്‍ദേശങ്ങളുമുണ്ട്. അവ പാലിക്കുക എന്നത് മുസ്ലിംകളുടെ ബാധ്യതയാണ്. എന്നിരിക്കിലും അതൊന്നും മനുഷ്യന്റെ ജൈവിക ചോദനയെ ചോദ്യം ചെയ്യുകയോ പ്രതിസ്ഥാനത്ത് നിര്‍ത്തുകയോ ചെയ്യുന്നില്ല. വിവാഹേതരമായ എല്ലാ ബന്ധങ്ങളും ഇസ്ലാമില്‍ നിഷിദ്ധമാണ്. കേവലം ശാരീരിക ഇച്ഛകള്‍ക്കും ചോദനകള്‍ക്കും അപ്പുറമുള്ള ഒരു ലക്ഷ്യം മുസ്ലിമിന്റെ ജീവിതത്തിനുണ്ട്. അവിടെ വികാരങ്ങള്‍ക്ക് മേല്‍ വിവേകത്തിനും ശരീരത്തിന് മേല്‍ ആത്മീയതക്കുമാണ് സ്ഥാനം.
ലൈംഗിക ബന്ധത്തില്‍ പുരുഷന്മാരുടെ ഏകപക്ഷീയമായ വികാരശമനങ്ങളെ പ്രവാചകാധ്യാപനങ്ങള്‍ വിലക്കുന്നുണ്ട്. സ്ത്രീയുടെ താല്പര്യങ്ങളും സന്തോഷങ്ങളും പൂര്‍ണമായും പരിഗണിക്കണമെന്നാവശ്യപ്പെടുന്നുണ്ട്. അവള്‍ക്ക് മതിയാകാതെ അവന്‍ ബന്ധം അവസാനിപ്പിക്കാന്‍ പാടില്ല എന്ന കല്പനകള്‍ അവളുടെ ലൈംഗിക അവകാശങ്ങള്‍ ഹനിക്കപ്പെടുന്നില്ലെന്നുറപ്പ് വരുത്തുന്നു. വിവാഹത്തിനകത്ത് സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നൊരു സാഹചര്യം ഇസ്ലാമിലില്ല. പ്രണയവും കാരുണ്യവും അടിത്തറയാക്കി നിര്‍മിക്കപ്പെടുന്നൊരു സ്ഥാപനമാണ് ഇസ്ലാമിലെ കുടുംബം. ലൈംഗികമായി തൃപ്തിപ്പെടാന്‍ കഴിയാത്ത ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടാനുള്ള അവകാശവും ഇസ്ലാമില്‍ അവള്‍ക്കുണ്ട്.
സ്ത്രീശരീരവുമായി ബന്ധപ്പെട്ട് വരുന്ന ചര്‍ച്ചകളുടെ ഒരു പ്രധാനവിഷയം അവള്‍ക്കു തന്റെ ശരീരത്തിന് മേല്‍ സ്വയം നിര്‍ണയാവകാശങ്ങള്‍ ഉണ്ടോ എന്നതാണ്. ആണായാലും പെണ്ണായാലും മനുഷ്യശരീരത്തിന്റെ പൂര്‍ണാവകാശം അല്ലാഹുവിനാണ്. ആണും പെണ്ണും ദൈവിക കല്പനയാണ് ശരീരം കൊണ്ട് നിറവേറ്റേണ്ടത്. സ്ത്രീപുരുഷന്മാര്‍ എങ്ങനെയാണ് വസ്ത്രധാരണം ചെയ്യേണ്ടത് എന്ന് ഖുര്‍ആന്‍ വളരെ വിശദമായി പറയുന്നുണ്ട്. ആണ്‍പെണ്‍ ഇടകലരലുകളിലെ മാന്യതയും ഇസ്ലാം പഠിപ്പിക്കുന്നു. ഇസ്ലാമോഫോബുകള്‍ വാദിക്കുന്ന പോലെ മുസ്ലിം പുരുഷന്റെ അടിമയാണ് സ്ത്രീ ശരീരം. മറിച്ച്, അത് സ്ത്രീയുടെയും പുരുഷന്റെയും സ്രഷ്ടാവായ അല്ലാഹുവെയാണ് അനുസരിക്കുന്നത് . ഗര്‍ഭധാരണം എപ്പോള്‍ വേണമെന്ന് അവള്‍ക്ക് തീരുമാനിക്കാന്‍ അധികാരമുണ്ട്. പക്ഷേ, അബോര്‍ഷന്‍ ചെയ്യാന്‍ അതിന്റെ പരമാധികാരി അനുവദിച്ചിട്ടില്ല. ലൈംഗികമായ സംതൃപ്തിക്കുറവുണ്ടെങ്കില്‍ അവള്‍ക്ക് പുനര്‍വിവാഹം ചെയ്യാം, പക്ഷേ ഒരേ സമയം രണ്ടു ഭര്‍ത്താക്കന്മാരുണ്ടാവാന്‍ ദീന്‍ അനുവദിക്കുന്നില്ല. ചുരുക്കത്തില്‍, സ്വന്തം ശരീരത്തില്‍ സ്ത്രീക്ക് നിര്‍ണയാവകാശങ്ങളുണ്ട്. എന്നാല്‍ അതെല്ലാം ആത്യന്തികമായി അല്ലാഹുവോടുള്ള വിധേയത്വം തന്നെയാണ്.