കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതോടെ ഓരോ ആണിന്റെയും പെണ്ണിന്റെയും ജീവിതത്തിലെ ഏറ്റവും വലിയ പ്രതീക്ഷയും സ്വപ്‌നങ്ങളും അവരില്‍ നിന്ന് നാമ്പെടുക്കുന്ന മക്കളെക്കുറിച്ചാവും. ജീവിതത്തിന്റെ ഓരോ കയറ്റത്തിനിടക്കും കരുതിവെപ്പുകള്‍ നടത്തുന്നത് പൊന്നോമന മക്കള്‍ക്കു വേണ്ടിയാണ്. തങ്ങള്‍ക്ക് സാക്ഷാത്കരിക്കാന്‍ കഴിയാത്തതും നേടാന്‍ കഴിയാത്തതും മക്കളിലൂടെ പുലര്‍ന്നുകാണാന്‍ എന്തും ത്യജിക്കാന്‍ തയ്യാറാണ് ഓരോ രക്ഷിതാവും. ഏറ്റവും നല്ല വിദ്യാഭ്യാസവും നല്ല ജീവിതാന്തരീക്ഷവും ഒരുക്കിവെക്കുന്നത് അവരുടെ നല്ല നാളേക്കു വേണ്ടിയാണ്. എന്നാല്‍, പ്രതീക്ഷകള്‍ക്കപ്പുറം ഒരു ഉള്‍ഭയം മക്കളെക്കുറിച്ച് ഓരോ രക്ഷിതാവിനും ഇന്നുണ്ട്.
ദാരിദ്ര്യവും പഠിക്കാന്‍ സൗകര്യമില്ലാത്തതും ക്ലേശകരമായ ജീവിത ചുറ്റുപാടുമല്ല ഇന്ന് രക്ഷിതാക്കളെ പേടിപ്പെടുത്തുന്നത്. ആര്‍ഭാടങ്ങളുടെയും ആഘോഷങ്ങളുടെയും ഇടയിലാണ് ഏറക്കുറെ മക്കള്‍ വളരുന്നത്. ആഗ്രഹിച്ചതൊക്കെ നേടിയെടുക്കാനുള്ള ജീവിത ചുറ്റുപാടിലാണ് അംഗങ്ങള്‍ കുറവുള്ള പല വീട്ടിലെയും കുട്ടികള്‍ വളരുന്നത്. കരുതലോടെ വളര്‍ത്തുന്ന മക്കളെ റാഞ്ചിയെടുക്കാനും വേണ്ടാതീനത്തിനുപയോഗിക്കാനും ചുറ്റും കഴുകക്കണ്ണുമായി ആളുകളുണ്ട്. തന്നത്താന്‍ മറന്നു ലഹരിയിലൊഴുകുകയാണ് കൗമാരം. കൈയില്‍ കളിയുപകരണങ്ങള്‍ പിടിച്ച് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ നീങ്ങുന്ന കൗമാരത്തിനു പകരം കത്തിയും കൊടുവാളുമായി, ജന്മം നല്‍കിയവര്‍ക്കു നേരെ പ്രതികാരവുമായി പാഞ്ഞടുക്കുകയാണ്. ജീവിതം കൈവിട്ട ഈ കളികള്‍ക്ക് പവിത്രമായ കുടുംബാന്തരീക്ഷത്തിന്റെ അഭാവം നല്ലൊരു ഹേതുവാണെന്നു സമ്മതിച്ചേ തീരൂ. കൂട്ടുത്തരവാദിത്വത്തോടെ നിറവേറ്റേണ്ട കുടുംബ ഘടനയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ അവരെ ചെന്നെത്തിക്കുക അതിരില്ലാത്ത പുറംലോകത്താണ്. കൗമാര കുതൂഹലം എന്നതിനപ്പുറം കൊലപാതകത്തോളം ചെന്നെത്തുന്ന ക്രിമിനല്‍വല്‍ക്കരണത്തെ അതിന്റെ ഗൗരവത്തില്‍ തന്നെ കാണണം.
ചുറ്റുപാടിന്റെ ദുഷിപ്പില്‍ പെടാതിരിക്കാനുള്ള ജാഗ്രതയാണ് ആവശ്യം. സാരോപദേശങ്ങള്‍ക്കു പകരം നല്ല മാതൃകകളെയാണ് അവര്‍ക്കാവശ്യം. രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്താബിനോട്, മകന്റെ പെരുമാറ്റ ദൂഷ്യത്തില്‍ പരാതിയുമായി വന്ന പിതാവിനോട്, മകന്റെ എതിര്‍വിസ്താരം കേട്ട് ഉമര്‍ (റ) അദ്ദേഹത്തെ ഓര്‍മപ്പെടുത്തിയത്, പുത്രനോടുള്ള ബാധ്യതാ നിര്‍വഹണത്തില്‍ വരുത്തിയ വീഴ്ചയിലുള്ള അമര്‍ഷമായിരുന്നു. സമയത്തിന്റെ പങ്കു കൂടുതലും സോഷ്യല്‍ മീഡിയാ സല്ലാപങ്ങളിലും തെരുവോരങ്ങളിലെ സൗഹൃദങ്ങളിലും പതിച്ചു നല്‍കുന്ന പിതാക്കളും, അടുക്കളയില്‍ വേവിച്ചെടുത്തും അടിച്ചും തുടച്ചും സമയമില്ലാതായിപ്പോകുന്ന മാതാക്കളും, ക്രിമിനല്‍വല്‍ക്കരണത്തിന്റെ ബാഹ്യസമ്മര്‍ദങ്ങളാണ് ചുറ്റുമെന്ന ബോധ്യത്തോടെ മക്കളുടെ ശിക്ഷണത്തിനുള്ള സമയം ബോധപൂര്‍വം ഉണ്ടാക്കിയേ തീരൂ.