വീടുകള്‍ക്ക് തീ കൊടുക്കണോ?

ടി. മുഹമ്മദ് വേളം
ഏപ്രിൽ 2025
സ്ത്രീകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പൊതുജീവിതവും ഇടപെടലുകളും സാധ്യമാകാതെ പോകുന്നത് പാരമ്പര്യ കുടുംബ സംവിധാനത്തിന്റെ മാത്രം പ്രശ്‌നമല്ല, നിലനില്‍ക്കുന്ന പൊതു സംവിധാനങ്ങളുടെ കൂടി പ്രശ്‌നമാണ്

കുടുംബം വേണ്ട, അത് അടിച്ചമര്‍ത്തലിന്റെ ആയുധമാണ് എന്ന വാദത്തിന് സാമൂഹിക മാധ്യമങ്ങളിലും പൊതു ഇടങ്ങളിലും ഇന്ന് നല്ല സ്വീകാര്യതയുണ്ട്. വിവാഹത്തെ പരിഹസിക്കുന്ന നിരവധി തമാശകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇന്ന് കാണാന്‍ കഴിയും. ചില  ഉദാഹരണങ്ങള്‍ പറയാം: മനുഷ്യന് ഒരു ആപത്തുണ്ടായാല്‍ ആരും കൂടെയുണ്ടാവില്ലെന്ന് ആരാണ് പറഞ്ഞത്? ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളുമൊക്കെ ഒപ്പമുണ്ടാവും. സംശയമുണ്ടെങ്കില്‍ കല്യാണ ഫോട്ടോയോ വീഡിയോയോ എടുത്തു നോക്കിയാല്‍ മതി. മറ്റൊന്ന് ഇങ്ങനെയാണ്: വരന്റെ പടം ആദരാജ്ഞലി അര്‍പ്പിക്കുന്ന മാതൃകയില്‍ കൊടുത്തിരിക്കുന്നു. തഴെയുള്ള കമന്റുകള്‍, 'ഇന്നലെ കൂടി കണ്ടതാ ഹാപ്പി മാരീഡ് ലൈഫ്.'

'എപ്പളാ ചെക്കനെ മണ്ഡപത്തിലേക്ക് എടുക്കുന്നത്?'

'നല്ലവരെ ദൈവം നേരത്തെ കെട്ടിക്കും; നീ തീര്‍ന്നെടാ,'

'വിവാഹം വീട്ടുവളപ്പില്‍ ആണോ അതോ അടുത്തുള്ള പള്ളിയിലോ?'

ഇത്തരം തമാശകള്‍ അല്ലെങ്കില്‍ പരിഹാസങ്ങള്‍ ഇനിയും ധാരാളം ഉദ്ധരിക്കാന്‍ കഴിയും. ജനകീയ സംസ്‌കാരത്തിന്റെ ഭാഗമായുള്ള ഇത്തരം ട്രോളുകള്‍ മാത്രമല്ല, ഗൗരവതരമായ ആശയാവതരണങ്ങളും സിദ്ധാന്തങ്ങളും കുടുംബത്തിനും വിവാഹത്തിനുമെതിരെ സമൂഹത്തില്‍ പ്രചരിക്കുന്നുണ്ട്.

ഇത്തരം സിദ്ധാന്ത അവതരണത്തിന്റെ ഉദാഹരണമാണ് ദേശാഭിമാനി വാരിക 2025 ജനുവരി 12 ലക്കത്തില്‍ വന്ന തനുജ ഭട്ടതിരിയുടെ 'ഇനി നമുക്ക് വീടുകള്‍ക്ക് തീക്കൊളുത്താം' എന്ന കുടുംബ വിരുദ്ധ ലേഖനം. ഇത്തരം കുടുംബ വിരുദ്ധ വാദങ്ങള്‍ നിലനില്‍ക്കുന്ന കുടുംബ സംവിധാനങ്ങളെ ഏകപക്ഷീയമായി വിമര്‍ശിക്കുന്നവയാണ്. അതിന്റെ നന്മകളെ കാണാനുള്ള ഒരു കണ്ണും അവര്‍ക്ക് ലഭിച്ചില്ല ഇത്തരം വാദങ്ങളുടെ മറ്റൊരു സുപ്രധാനമായ പരിമിതി സ്ത്രീകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പൊതുജീവിതവും ഇടപെടലുകളും സാധ്യമാകാതെ പോകുന്നത് പാരമ്പര്യ കുടുംബ സംവിധാനത്തിന്റെ മാത്രം പ്രശ്‌നമല്ല, നിലനില്‍ക്കുന്ന പൊതു സംവിധാനങ്ങളുടെ കൂടി പ്രശ്‌നമാണ് എന്ന യാഥാര്‍ഥ്യത്തെ മനസ്സിലാക്കാന്‍ ഇവര്‍ ഒരളവിലും  സന്നദ്ധമല്ല എന്നതാണ്. ഒട്ടും സ്ത്രീ - മാതൃ സൗഹൃദപരമല്ല നമ്മുടെ പൊതു സംവിധാനങ്ങള്‍. ഇവിടെ പരാമര്‍ശിച്ച ലേഖനം ഉള്‍പ്പെടെ ലിബറലുകളുടെ ഇവ്വിഷയകമായ ആഖ്യാനങ്ങളൊന്നും ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാറില്ല. അതുകൊണ്ടാണ് ഇവ ഏകപക്ഷീയ വ്യാഖ്യാനങ്ങളാണ് എന്ന് നേരത്തെ പറഞ്ഞത്. ഫെമിനിസ്റ്റുകള്‍ പോലും ഇത് മുഖ്യ പരിഗണനാ വിഷയമായി എടുക്കാറില്ല. സ്ത്രീ സൗഹൃദപരമായ പൊതു ഇടം എന്നതിനെ രാഷ്ട്രീയ ആവശ്യങ്ങളായി വികസിപ്പിക്കുന്ന പുതിയ സ്ത്രീ രാഷ്ട്രീയം ഉയര്‍ന്നു വരേണ്ടതുണ്ട്.

കുടുംബ സംവിധാനത്തിന്റെ തകര്‍ച്ചക്കു പിന്നിലെ കോര്‍പറേറ്റ് താല്‍പര്യങ്ങളെ മനസ്സിലാക്കുന്നതിലും ഇടതുപക്ഷം ഉള്‍പ്പെടെ പരാജയപ്പെടുകയാണ്. കുടുംബ സംവിധാനത്തെ തകര്‍ക്കാനുള്ള മുതലാളിത്ത അജണ്ട തന്നെയാണ് അറിഞ്ഞോ അറിയാതെയോ ഇടതുപക്ഷവും ഉയര്‍ത്തിപ്പിടിക്കുന്നത്. മുതലാളിത്തം പോലും കുടുംബത്തെ തകര്‍ക്കുന്നതിലൂടെ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് ചെയ്യുന്നത് എന്നത് മറ്റൊരു കാര്യം. കാരണം, കുടുംബം ദുര്‍ബലപ്പെടുമ്പോള്‍ മനുഷ്യരുടെ എണ്ണത്തില്‍ ഭീമമായ കുറവ് സംഭവിക്കും. മനുഷ്യരുടെ എണ്ണക്കുറവ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഒരു സംവിധാനം വിപണിയായിരിക്കും.

ഇത്തരം ലിബറല്‍  എഴുത്തുകാര്‍ കുടുംബ സംവിധാനത്തിന്റെ തകര്‍ച്ച ഇന്ന് ലോകത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് അജ്ഞരോ നിശ്ശബ്ദരോ ആണ്. കൊടോക്കുഷി എന്നത് ഒരു ജാപ്പാനീസ് പദമാണ് അല്ലെങ്കില്‍ പ്രയോഗമാണ്. ഏകാന്ത മരണം എന്നാണ് അതിന്റെ അര്‍ഥം. ഇത് ഇപ്പോള്‍ ജപ്പാനിലെ വളരെ പ്രധാനപ്പെട്ട ഒരു സാമൂഹിക പ്രശ്‌നമാണ്. പ്രായമായ മനുഷ്യര്‍ ഒറ്റക്ക് താമസിച്ച് മരണപ്പെടുന്നു. ദിവസങ്ങള്‍ കഴിഞ്ഞാണ് അത് മറ്റുള്ളവരുടെ ശ്രദ്ധയില്‍ വരുന്നത്. ഇതിനെ മറികടക്കാന്‍ പലതരം പദ്ധതികള്‍ ജാപ്പനീസ് ഗവണ്‍മെന്റ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. പക്ഷേ, അതൊന്നും വേണ്ടത്ര ഫലപ്രദമാകുന്നില്ല. ലിബറലിസം അഥവാ വ്യക്തി വാദം കുടുംബം ഉള്‍പ്പെടെയുള്ള സാമൂഹിക സ്ഥാപനങ്ങളെ തകര്‍ത്തതിന്റെ തിക്തഫലമാണിത്. വ്യക്തിയുടെ സ്വാതന്ത്ര്യമാണ് ഏത് ധാര്‍മിക മൂല്യത്തേക്കാളും വലിയ മൂല്യം എന്നു വിശ്വസിക്കുന്ന ആശയത്തിന്റെ പരിമിതികളും പ്രതിസന്ധികളുമാണിത്.

അതേസമയം, ഇതിനര്‍ഥം നിലനില്‍ക്കുന്ന കുടുംബ വ്യവസ്ഥകള്‍ കുറ്റമറ്റതാണെന്നല്ല. പല പരിമിതികളും അതിനുണ്ട്. അതിനെ മറികടക്കാനും നമ്മുടെ കുടുംബ ജീവിതത്തെ കുറെക്കൂടി സര്‍ഗാത്മകമാക്കാനും ജനാധിപത്യവല്‍ക്കരിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്. അത് കുടുംബം എന്ന ദൈവിക സ്ഥാപനത്തിന്റെ സംരക്ഷണത്തിന്റെ തന്നെ ഭാഗമാണ്. കാരണം, കുടുംബം എന്ന ആശയവും സ്ഥാപനവും ഇത്രമേല്‍ കടന്നാക്രമിക്കപ്പെടുന്ന ഇക്കാലത്ത് ശരിയായ കുടുംബ ജീവിത മാതൃകകള്‍ പ്രായോഗികമായി സമര്‍പ്പിക്കുക എന്നത് വളരെ പ്രധാനമാണ്. നമ്മുടെ സാമൂഹിക ജീവിതം മാത്രമല്ല, കുടുംബജീവിതവും കുറെക്കൂടി സ്ത്രീ സൗഹൃദപരമാകേണ്ടതുണ്ട്. അതിനെക്കുറിച്ച് ഈ കുറിപ്പുകാരന്റെ 'കുടുംബം ഇസ്ലാം ലിബറലിസം' എന്ന പുസ്തകത്തിലെ 'സ്ത്രീ സൗഹൃദ പൊതുയിടം' എന്ന അധ്യായത്തില്‍ കൂടുതല്‍ വിശദീകരിച്ചിട്ടുണ്ട്.

വീടകങ്ങളും സമൂഹവും സ്ത്രീ സൗഹൃദപരമാകേണ്ടത് രണ്ടുതരത്തിലാണ്. മതബോധനത്തിന്റെയും ലിബറലിസത്തെ പ്രതിരോധിക്കേണ്ടതിന്റെയും ഭാഗമായി സ്ത്രീകള്‍ക്ക് അല്ലാഹു നല്‍കിയ സ്വാതന്ത്ര്യങ്ങള്‍ക്കെതിരെവരെ മതപണ്ഡിതന്മാരും മതപ്രഭാഷകരും വാളോങ്ങുന്നുണ്ടോ എന്ന ആലോചന മതനേതൃത്വങ്ങള്‍ നടത്തേണ്ടതാണ്. വിനോദയാത്ര പോയ വിധവക്കെതിരെ ഉണ്ടായ ആക്രോശം ഇതിന് ഉദാഹരണമാണ്. വിധവകള്‍ ഏതോ മൂലയിലിരുന്ന് ആരാധനകളില്‍ മാത്രം മുഴുകി ജീവിക്കേണ്ടവരാണ് എന്നത് ഒരു സവര്‍ണ ഹൈന്ദവ സങ്കല്‍പമാണ്. ഇസ്ലാമിക സങ്കല്‍പമല്ല. 'അല്ലാഹു അവന്റെ അടിമകള്‍ക്ക് വേണ്ടി ഉല്‍പാദിപ്പിച്ച അലങ്കാരങ്ങളെ ആരാണ് നിഷിദ്ധമാക്കുന്നത്' എന്ന ഖുര്‍ആനിന്റെ ചോദ്യം വിധവകളുടെ കാര്യത്തിലും ബാധകമാണ്. അത് ബാധകമല്ല എന്നു  തോന്നുന്നത് നമ്മുടെ ഉള്ളില്‍ സവര്‍ണ ബോധം നിലനില്‍ക്കുന്നതുകൊണ്ടാണ്. ലിബറലിസത്തെ പ്രതിരോധിക്കേണ്ടത് ഇസ്ലാമികേതരമായ മൂല്യബോധങ്ങളെ ഉപയോഗിച്ചല്ല - ഇസ്ലാമിക മൂല്യബോധത്തിന്റെ ഉറച്ച അടിത്തറയില്‍ നിന്നുകൊണ്ടാണ്. ഇതിനര്‍ഥം, ലിബറല്‍ സംസ്‌കാരത്തെ വിമര്‍ശിക്കാതിരിക്കുകയും സവര്‍ണ ഹൈന്ദവ സംസ്‌കാരത്തെ മാത്രം വിമര്‍ശന വിധേയമാക്കുകയും ചെയ്യണം എന്നുമല്ല. എല്ലാ വിമര്‍ശനങ്ങള്‍ക്കും വ്യക്തതയുള്ള ഇസ്ലാമിക പരിപ്രേക്ഷ്യം ഉണ്ടാവണം എന്നതാണ്.

ഒന്നുകില്‍ ലിബറലിസത്തിന്റെ അനിയന്ത്രിത വ്യക്തിസ്വാതന്ത്ര്യത്തിന്റെ പക്ഷത്ത് അല്ലെങ്കില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യങ്ങളെ നിഷേധിക്കുന്ന തെറ്റായ പാരമ്പര്യങ്ങളുടെ പക്ഷത്ത് എന്ന ദുര്‍ഗതിയില്‍നിന്ന് നമുക്ക് പുറത്തു കടക്കാന്‍ കഴിയണം. മലേഷ്യന്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി അധ്യാപികയും ചിന്തകയുമായ ഡോക്ടര്‍ സീനത്ത് കൗസര്‍ എഴുതുന്നു:

എല്ലാ അര്‍ഥത്തിലും ഉള്ള ലിംഗനീതി ഉറപ്പുവരുത്തുന്ന സിദ്ധാന്തം ഇസ്ലാം ആണെന്ന് മനസ്സിലാക്കുന്ന നിരവധി സ്ത്രീകളുണ്ട്. വിദ്യാസമ്പന്നരും ഇസ്ലാമിനെക്കുറിച്ച് പൂര്‍ണ ധാരണയുള്ളവരുമായ ഇത്തരം സ്ത്രീകള്‍ ഫെമിനിസത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നങ്ങളെയും മനസ്സിലാക്കുന്നു. എന്നാല്‍, ആദര്‍ശവതിയായ മുസ്ലിം യുവതി വീടിനുള്ളില്‍ തന്നെ ഇരിക്കേണ്ടവളാണ് എന്ന ചില മുസ്ലിം കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും ഇടുങ്ങിയ കാഴ്ചപ്പാട് ഇവര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചെന്നുവരില്ല. ഇങ്ങനെയുള്ളവര്‍ നീതി ലഭിക്കാന്‍ എവിടേക്കാണ് തിരിയേണ്ടത്? തീര്‍ച്ചയായും അവര്‍ക്ക് നീതി നല്‍കാന്‍ ഇസ്ലാമിന് മാത്രമേ സാധിക്കൂ. അവര്‍ക്ക് വേണ്ടി തന്നെ ഇവിടെ ചില ചോദ്യങ്ങള്‍ ഉയര്‍ത്തട്ടെ: നബിയുടെ പത്‌നിമാരും മഹതികളായ സ്ത്രീ സഹാബികളും സമൂഹത്തിലെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെട്ടിട്ടില്ലേ? 'അങ്ങനെ ചെയ്തു എന്നതിനര്‍ഥം അവര്‍ സ്വന്തം കുടുംബങ്ങളിലെ ലിംഗ വ്യത്യാസങ്ങളും ലിംഗ ധര്‍മങ്ങളും മറന്നു എന്നാണോ?' ഒരിക്കലുമല്ല, നമ്മുടെ മുസ്ലിം സഹോദരന്മാര്‍ എന്തുകൊണ്ട് അവര്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കുന്നില്ല? ഒരുഭാഗത്ത് നബി സാധ്യമാകുന്ന സമയത്ത് സ്വന്തം ഭാര്യമാരുടെ വീട്ടില്‍ ജോലിയില്‍ സഹായിക്കുമായിരുന്നപ്പോള്‍ മറുഭാഗത്ത് നമ്മുടെ മുസ്ലിം പുരുഷന്മാര്‍ തങ്ങള്‍ക്ക് കുടിക്കാനുള്ള വെള്ളം പോലും സ്വയം പോയി എടുക്കുന്നില്ല. അതടക്കം കുടുംബത്തിന്റെ എല്ലാ ചെറുതും വലുതുമായ കാര്യങ്ങള്‍ നോക്കേണ്ടത് സ്ത്രീകളാണെന്ന് അവര്‍ ശഠിക്കുകയും എന്തെങ്കിലും വീഴ്ച വന്നാല്‍ അവരെ ക്രൂരമായി ശകാരിക്കുകയും ചെയ്യുന്നു. താന്‍ ചെയ്തു കൊടുക്കാന്‍ ബാധ്യസ്ഥമായ കാര്യങ്ങള്‍ക്കപ്പുറവും ചെയ്യുന്ന ഒരു സ്ത്രീയോടാണ് ഇങ്ങനെ പെരുമാറുന്നതെന്ന് ഓര്‍ക്കണം. അവര്‍ ഭൗതികമോ സാമൂഹികമോ ആയ വല്ല കാര്യങ്ങളും ചെയ്താലോ, ലഭിക്കുന്നത് വിമര്‍ശനം മാത്രം. ഇത് ഇസ്ലാമാണോ അതോ സമൂഹം ചില വേഷങ്ങള്‍ അവര്‍ക്ക് നെയ്തു കൊടുത്ത് അതിനെ ഇസ്ലാമികമെന്ന് വിളിക്കുന്നതാണോ? മുസ്ലിം സ്ത്രീയുടെ മുന്നിലെ വഴികള്‍ രണ്ടു വശങ്ങളിലേക്ക് നീങ്ങുന്നു. ഒന്ന് തീവ്ര സ്ത്രീപക്ഷവിചാരത്തിലേക്കും മറ്റേത് അങ്ങേയറ്റത്തെ അടിച്ചമര്‍ത്തലിലേക്കും. ഒരു വഴി തെരഞ്ഞെടുക്കാനാകാതെ സ്ത്രീ എത്രകാലം ആ നാല്‍ക്കവലയില്‍ നില്‍ക്കും?

രണ്ട് ആത്യന്തികതകളുടെ ദുരന്തങ്ങളാണ് ലോകം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. സ്ത്രീയുടെ സ്‌ത്രൈണമായ സവിശേഷതകളെയും മാതൃത്വത്തെയും മാനിക്കാത്ത അതിനെ അദൃശ്യവല്‍ക്കരിക്കുന്ന ഒരാലോചനയും യഥാര്‍ഥത്തില്‍ സ്ത്രീപക്ഷമല്ല, മനുഷ്യപക്ഷവുമല്ല. പക്ഷേ, സ്ത്രീയെ അവിടെ പരിമിതപ്പെടുത്താന്‍ ശ്രമിക്കുന്നത് നീതിയുമല്ല. ഇവിടെ ഇസ്ലാമിന്റെ സമന്വയത്തിന്റെയും നീതിയുടെയും വഴി സ്വന്തത്തിലും കുടുംബത്തിലും സമൂഹത്തിലും ഉയര്‍ത്തിപ്പിടിക്കുക എന്നതു മാത്രമാണ് മനുഷ്യരാശിയുടെ മുന്നിലുള്ള പോംവഴി.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media