സ്‌നേഹം ഭരണിയില്‍ സൂക്ഷിച്ച മധുരമാവരുത്

ടി. മുഹമ്മദ് വേളം
ഡിസംബര്‍ 2024

സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുക എന്നത് മനുഷ്യന് ശ്വാസോഛ്വാസം പോലെ അനിവാര്യമായ ഒന്നാണ്. ആദമിന് മാത്രമായി മുന്നോട്ടു കൊണ്ടുപോകാവുന്ന ഒന്നല്ല ജീവിതം; ഹവ്വക്ക് മാത്രമായും. ഇണയും മക്കളും മാതാപിതാക്കളും ഒക്കെച്ചേരുന്ന മനോഹരമായ ഒരു ചിത്രമാണത്. മനുഷ്യന്‍ മറ്റു പലതുമെന്നപോലെ സ്‌നേഹജീവി കൂടിയാണ്. സ്‌നേഹം കൊണ്ടു മാത്രം സഫലമാവുന്ന എന്തൊക്കെയോ തന്ത്രികള്‍ മനുഷ്യ മനസ്സിലുണ്ട്.

'മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍

ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..

പ്രണയത്തിനാല്‍ മാത്രമെരിയുന്ന ജീവന്റെ

തിരികളുണ്ടാത്മാവിനുള്ളില്‍....'

എന്ന കവി വരികള്‍ സത്യമാണ്. പ്രണയമെന്നിടത്ത് സനേഹമെന്നെഴുതിയാലും ആ സത്യം വിപുലമാവുക മാത്രമാണ് ചെയ്യുക. കാരണം, പ്രണയമെന്നത് സ്‌നേഹത്തിന്റെ ഒരു സവിശേഷ രൂപം മാത്രമാണ്. സ്‌നേഹം പ്രണയത്തിനുമപ്പുറം വിസ്തൃതിയുള്ള മനുഷ്യസത്യമാണ് - സ്‌നേഹത്തിന് സ്‌നേഹം തന്നെ വേണം, അതിനു പകരങ്ങളില്ല.

ഭക്ഷണം സഫലമാവുന്നത് അതിന്റെ ഭക്ഷിക്കലിലാണ്. സ്‌നേഹം അതിന്റെ അര്‍ഥമാര്‍ജിക്കുന്നത് അത് പ്രകടിപ്പിക്കുന്നതിലാണ്. പ്രകടിപ്പിക്കാന്‍ വേണ്ടി നല്‍കപ്പെട്ട ദിവ്യാനുഗ്രഹമാണ് സ്‌നേഹം. സ്‌നേഹപ്രകടനത്തിലെ പിശുക്കരാണ് ലോകത്തിലെ ഏറ്റവും വലിയ ലുബ്ധന്മാര്‍. മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ ഏല്‍പ്പിച്ച, കൊടുത്താല്‍ മാത്രം മറ്റൊരാള്‍ക്ക് ലഭിക്കുന്ന മുതലാണ് അയാള്‍ കൊടുക്കാതിരിക്കുന്നത്. സാമ്പത്തിക ദാരിദ്ര്യം പോലെ തന്നെ സമൂഹമനുഭവിക്കുന്ന മറ്റൊരു പ്രശ്‌നമാണ് സ്‌നേഹ ദാരിദ്ര്യം. ആളോഹരി സന്തോഷ നിരക്ക് കുറയുന്നതിന്റെ കാരണം സമൂഹത്തിന്റെ സ്‌നേഹ പിശുക്കാണ്. ഇതേ വിഭവങ്ങള്‍ കൊണ്ടുതന്നെ നമുക്ക് ഇതിനേക്കാള്‍ സന്തോഷമുള്ള ഒരു സമൂഹമായി മാറാന്‍ കഴിയും. അതിന് നമ്മുടെ ഉള്ളിലെ സ്‌നേഹത്തിന്റെ ഉറവകളെ ഒഴുക്കി വിട്ടാല്‍ മാത്രം മതി. സ്‌നേഹമെന്ന ഈ വിഭവത്തിന്റെ വിനിയോഗത്തെ കുറിച്ച് വികസന വിദഗ്ധര്‍ ചിന്തിക്കേണ്ടതുണ്ട്.

പ്രകടിപ്പിക്കപ്പെടാത്ത സ്‌നേഹം ഭരണിയില്‍ സൂക്ഷിച്ച മധുരം പോലെയാണ്. അതൊരിക്കലും മധുരിക്കുകയില്ല. സ്‌നേഹപ്രകടനം മാന്യതക്ക് നിരക്കാത്ത കാര്യമാണെന്നും പൗരുഷത്തിന് ചേരാത്ത കാര്യമാണെന്നുമൊക്കെയുള്ള തെറ്റിദ്ധാരണകള്‍ ആളുകള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. പൗരുഷത്തെക്കുറിച്ച അത്തരം സങ്കല്‍പങ്ങള്‍ മാറ്റിയെഴുതിയ മഹാ പുരുഷനായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബി. മകളുടെ കുഞ്ഞ് മരിച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞുകവിഞ്ഞ പ്രവാചകനോട് അതിന്റെ സാംഗത്യത്തെക്കുറിച്ച് അനുചരന്‍ ചോദിക്കുന്നുണ്ട്. 'ദൈവം മനുഷ്യനില്‍ നിക്ഷേപിച്ച കാരുണ്യമാണത്' എന്നാണ് പ്രവാചകന്‍ വിശദീകരിച്ചത്. കാരുണ്യത്തിന്റെ കണ്ണുനീര്‍. വികാരങ്ങള്‍ ഒട്ടുമേ പ്രകടിപ്പിക്കാതിരിക്കാനുള്ളതല്ല. അമിത വൈകാരികതകള്‍ അപകടകരമെന്നതു പോലെത്തന്നെ വികാരങ്ങള്‍ ഒട്ടും പ്രകടിപ്പിക്കാതിരിക്കുന്നതും ആരോഗ്യകരമല്ല. പോസിറ്റീവായ വികാരങ്ങള്‍ പ്രത്യേകിച്ചും. പ്രവാചകന്‍ മക്കളോടും ഭാര്യമാരോടും അനുചരന്മാരോടുമെല്ലാം വലിയ അളവില്‍ സ്‌നേഹം പ്രകടിപ്പിച്ചിരുന്ന പിതാവും ഭര്‍ത്താവും നേതാവുമായിരുന്നു. പ്രവാചകന്റെ മകളോടുള്ള സ്‌നേഹപ്രകടനത്തെക്കുറിച്ച് ആഇശ (റ) പറയുന്നു: 'ഫാത്തിമ തിരുസന്നിധിയിലേക്ക് വരുമ്പോള്‍ അവിടുന്ന് സ്‌നേഹപൂര്‍വം ഇരിപ്പിടം വിട്ട് എഴുന്നേല്‍ക്കും. അവളെ സ്വീകരിക്കാന്‍ വേണ്ടി മുമ്പോട്ട് ചെല്ലും. കരം ഗ്രഹിക്കും. എന്നിട്ട് അവളെ ചുംബിക്കുകയും അവിടുത്തെ ഇരിപ്പിടത്തില്‍ കൊണ്ടുപോയി ഇരുത്തുകയും ചെയ്യും. എന്നാല്‍, തിരുമേനി ഫാത്തിമയുടെ വീട്ടില്‍ ചെന്നാല്‍ ഇതേ അവസ്ഥ തന്നെയാണ് അവള്‍ക്കുമുണ്ടാവുക. പ്രവാചകന്‍ കടന്നുവന്നാല്‍ അവള്‍ എഴുന്നേറ്റ് അവിടുത്തെ സ്വീകരിച്ചാനയിക്കാന്‍ ഓടിച്ചെല്ലും. അവിടുത്തെ തൃക്കൈകള്‍ ഗ്രഹിക്കുകയും കവിളുകളില്‍ ചുംബനം അര്‍പ്പിക്കുകയും ചെയ്യും. എന്നിട്ട് അവിടുത്തെ ഉപവിഷ്ടനാക്കും' (അബൂദാവൂദ്)

പ്രവാചകന്‍ തന്റെ പേരമകനായ ഹസനെ ചുംബിച്ചു. അഖ്‌റഉബ്‌നു ഹാബിസ് എന്ന പ്രവാചകാനുചരന്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'എനിക്ക് 10 മക്കളുണ്ട്  ഞാന്‍ ഒന്നിനെയും ഒരിക്കലും ചുംബിച്ചിട്ടില്ല.' അപ്പോള്‍ അവിടുന്ന് അദ്ദേഹത്തിന്റെ നേര്‍ക്ക് തിരിഞ്ഞു പറഞ്ഞു: 'കരുണ കാണിക്കാത്തവന് കാരുണ്യം ലഭിക്കുകയില്ല.' കരുണ കാണിക്കാത്തവന് ലഭിക്കാതെ പോകുമെന്ന് പറഞ്ഞ കാരുണ്യം രണ്ടര്‍ഥത്തിലാകാം.  ഒന്ന്, ദൈവത്തിന്റെ കാരുണ്യമാകാം. മനുഷ്യരുടെ കാരുണ്യവുമാവാം. അല്ലെങ്കില്‍ രണ്ടിനെയും കുറിച്ചുമാവാം.

അനുചരന്മാരോടുള്ള സ്‌നേഹം പ്രവാചകന്‍ ഒരിക്കലും മറച്ചുവെച്ചിരുന്നില്ല. അതുകൊണ്ടാണ് ഓരോ അനുചരനും നബി മറ്റാരെക്കാളും അധികം തന്നെയാണ് സ്‌നേഹിക്കുന്നത് എന്ന് കരുതിയത്. 'സ്‌നേഹം അകത്തു മാത്രം സൂക്ഷിക്കാനുള്ളതല്ല. പുറത്ത് പ്രകടിപ്പിക്കാനുള്ളതാണ്' എന്നതാണ് പ്രവാചകന്റെ അധ്യാപനം. 'ഒരാള്‍ തന്റെ സഹോദരനെ സ്‌നേഹിക്കുന്നുവെങ്കില്‍ താന്‍ സ്‌നേഹിക്കുന്നുവെന്ന് അയാളോട് പറയട്ടെ' (തിര്‍മിദി, ബൈഹഖി). ഒരവസരത്തില്‍ ഒരാള്‍ പ്രവാചകന്റെ മുന്നിലൂടെ കടന്നുപോയി. ആളുകള്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു: 'ആ കടന്നുപോയ വ്യക്തിയെ അല്ലാഹുവിനു വേണ്ടി ഞാന്‍ സ്‌നേഹിക്കുന്നു.' അപ്പോള്‍ പ്രവാചകന്‍ ചോദിച്ചു: 'നീ അയാളെ അത് അറിയിച്ചുവോ?' അദ്ദേഹം 'ഇല്ലെ'ന്നു പറഞ്ഞപ്പോള്‍ 'എഴുന്നേറ്റ് ചെന്ന് അയാളെ അത് അറിയിക്കാന്‍' തിരുമേനി നിര്‍ദേശിച്ചു. അദ്ദേഹം അപ്രകാരം ചെയ്തു. അപ്പോള്‍ അയാള്‍ പറഞ്ഞു: 'ഏതൊരുവനു വേണ്ടി നീ എന്നെ സ്‌നേഹിച്ചുവോ അവന്‍ നിന്നെയും സ്‌നേഹിക്കട്ടെ' (തിര്‍മിദി, ബൈഹഖി).

സ്‌നേഹപ്രകടനത്തെ കുറിച്ച് പ്രമുഖ പണ്ഡിതന്‍ ഖുര്‍റം മുറാദ് എഴുതുന്നു: 'വികാരങ്ങള്‍ പൊട്ടിയൊഴുകുന്നതിന്റെ ഫലമായി അവക്ക് ചൈതന്യവും ചൂടും ഉണ്ടാവുന്നു. വികാരങ്ങള്‍ നെഞ്ചിനുള്ളില്‍ മറച്ചുവെക്കുകയാണെങ്കില്‍ അവ ക്രമേണ വീര്യം നശിച്ചു നിശ്ചേതനമായിത്തീരുന്നു. പശിമയും ചൈതന്യവും നഷ്ടപ്പെടുന്നു. അങ്ങനെ അത് നാമാവശേഷമായിത്തീരുന്നു.'

ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ നന്മ അവനെ/ അവളെ ന്യായമായ വഴിയില്‍ സന്തോഷിപ്പിക്കുക എന്നതാണ്. പ്രവാചകന്‍ പറഞ്ഞു: 'ഒരു മുസ്ലിം സഹോദരനെ സന്തോഷിപ്പിക്കുന്നവന്‍ എന്നെ സന്തോഷിപ്പിച്ചു. എന്നെ സന്തോഷിപ്പിച്ചവനെ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും.'

സന്തോഷം തലച്ചോറിലെ ചില ഹോര്‍മോണുകളുടെ ഡിസ്ചാര്‍ജിലൂടെ ഉണ്ടാവുന്നതാണ് എന്നാണ് ശാസ്ത്ര സിദ്ധാന്തം. സ്‌നേഹ പ്രകടനങ്ങള്‍ സന്തോഷ ഹോര്‍മോണുകള്‍ പുറപ്പെടുവിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. സന്തോഷ ദാരിദ്ര്യത്തിനുള്ള പ്രധാന പരിഹാരം സ്‌നേഹ പ്രകടനങ്ങള്‍ നല്‍കലും സ്വീകരിക്കലുമാണ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media