ഒരു വിവാഹത്തിന് 2 കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് മതി

പി.വി റഹ് മാബി/ ഫൗസിയ ഷംസ്
ഡിസംബര്‍ 2024
പ്രസ്ഥാന ഉത്തരവാദിത്വം, ജോലി, സാമൂഹിക സേവനം, കുടുംബം- വ്യത്യസ്തമായ റോളുകൾ ഒരുപോലെ കൈകാര്യം ചെയ്യുന്നതിനിടയിൽ അൽപസമയം പി.വി റഹ് മാബി ആരാമത്തോട് സംസാരിക്കുന്നു

എന്നെക്കുറിച്ചു തന്നെ പലപ്പോഴും ചിന്തിക്കാറുണ്ട്. പടച്ചവന്റെ അപാരമായ അനുഗ്രഹവും കാരുണ്യവും കൊണ്ട് പ്രയാസകരമല്ലാത്ത നിലയില്‍ ജീവിതം കൊണ്ടുപോകാനാവുന്നു എന്നാണെന്റെ വിശ്വാസം. എന്റെ ആരോഗ്യവും കഴിവും അവന്റെ മാര്‍ഗത്തില്‍ ഉഴിഞ്ഞുവെക്കാനുള്ള മനസ്സും അവന്റെ കനിവുകൊണ്ടുണ്ടായതാണ.് മനസ്സറിഞ്ഞ പ്രാര്‍ഥന മൂലമാകാം വിചാരിക്കാത്ത തലത്തില്‍ പടച്ചവന്റെ തൃപ്തിക്കൊത്ത കാര്യങ്ങള്‍ ചെയ്യാനുള്ള അവസരങ്ങള്‍ വന്നെത്താറുണ്ട്. അതില്‍ ഏറ്റം തൃപ്തി തോന്നിയത് മുറിയാനിരിക്കുന്ന കുടുംബ ബന്ധങ്ങള്‍, ദാമ്പത്യ ബന്ധങ്ങള്‍ കൂട്ടിയോജിപ്പിക്കാനായതാണ്. ഔദ്യോഗികമായി ഒരു കൗണ്‍സലറല്ലെങ്കിലും വായിച്ചു പഠിച്ചതിന്റെയും, ഖുര്‍ആനും സുന്നത്തും ആസ്പദമാക്കി സംസാരിച്ചതിന്റെയും അടിസ്ഥാനത്തില്‍ ബന്ധങ്ങള്‍ അകന്നു പോകുന്നതില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. പിന്നീട്, ഞങ്ങളെപ്പോലെ സന്തോഷത്തോടെ ജീവിക്കുന്നവര്‍ വളരെ അപൂര്‍വമായിരിക്കും എന്നവര്‍ പറയുമ്പോള്‍ വല്ലാത്ത സന്തോഷമാണ്. ദമ്പതിമാരുടെ സദാചാര പ്രശ്നങ്ങള്‍, കുടുംബത്തോട് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്ത അവസ്ഥ, അടുത്തടുത്ത പ്രസവം മൂലമുള്ള പ്രശ്നങ്ങള്‍ എന്നിവയില്‍ ഹദീസും ചരിത്രസംഭവങ്ങളും വെച്ചുകൊണ്ട് സംസാരിച്ച്, കുടുംബങ്ങളില്‍ സന്തോഷമുണ്ടാക്കാനായിട്ടുണ്ട്. പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് പോലെ നവ ദമ്പതികള്‍ അവര്‍ക്കെന്തെങ്കിലും പറഞ്ഞുതരണം എന്നാവശ്യപ്പെട്ട് വരും. ദാമ്പത്യ ജീവിതത്തില്‍ പരസ്പരം ഇടപഴകേണ്ടതെങ്ങനെയെന്നത് പറഞ്ഞു കൊടുത്തത് അവരുടെ ജീവിതത്തില്‍ ഫലിച്ചത് വല്ലാത്ത സംതൃപ്തിയാണ്. കൂടാതെ രോഗീ പരിചരണം, മരിച്ച വീടുകളില്‍ ബന്ധുക്കള്‍ക്ക് ജീവിത യാഥാര്‍ഥ്യം ബോധ്യപ്പെടും വിധം ദിക്റും ദുആയും ഉള്‍ക്കൊള്ളിച്ച് നടത്തുന്ന ക്ലാസ്സുകള്‍, പ്രസ്ഥാന ബന്ധമില്ലാത്ത പല മരണ വീടുകളിലും കുടുംബാംഗങ്ങള്‍ പിരിയുന്നതിനു മുമ്പേ ഒന്നുകൂടി ക്ലാസ്സ് എടുത്തു തരണമെന്ന് പറഞ്ഞ് വിളിക്കുന്നത്, ജീവിതത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഇത്തരം സംസാരം ഉപകരിച്ചു എന്ന പങ്കുവെക്കല്‍... ഇവയെല്ലാം ഘോരഘോരം പ്രസംഗിക്കുന്നതിനെക്കാള്‍ സംതൃപ്തി നല്‍കിയ കാര്യങ്ങളാണ്.  

കോളേജ് വിദ്യാര്‍ഥികള്‍ അവരുടെ ആവലാതികളുടെയും ആശങ്കകളുടെയും കെട്ടഴിക്കാറുണ്ട്. ആ സംസാരങ്ങള്‍ അവരുടെ ജീവിതത്തില്‍ വഴിത്തിരിവായെന്ന് പങ്കുവെക്കുമ്പോള്‍ മനസ്സ് നിറഞ്ഞിട്ടുണ്ട്. കുടുംബക്കാര്‍ക്കും ചുറ്റുവട്ടത്ത് വിവാഹിതരായി വന്ന യുവതികള്‍ക്കും ഖുര്‍ആന്‍ ക്ലാസ്സ് എടുത്തുകൊടുക്കുമ്പോഴും അങ്ങനെത്തന്നെ. പലപ്പോഴും മറ്റൊരു കുടുംബത്തിലെ അംഗമായി മാറാന്‍ കഴിയുന്നത് മയ്യിത്ത് കുളിപ്പിക്കുമ്പോഴാണ്. ഏതു പാതിരാത്രിയിലാണെങ്കിലും മരിച്ചവരുടെ ബന്ധുക്കള്‍ വരും. മയ്യിത്തിന്റെ പ്രിയപ്പെട്ടവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി കുളിപ്പിക്കുകയാണ് ചെയ്യുക. കഫന്‍ ചെയ്യുന്ന സമയത്തും കൂടെ നിര്‍ത്തും. അവരോട് പിന്നീടുള്ള അടുപ്പം, വിവാഹപ്രായമായവരുടെ വിവാഹം നടത്തിക്കൊടുക്കല്‍, കൈയിലില്ലെങ്കിലും മറ്റുള്ളവരില്‍നിന്ന് സമാഹരിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് വീട് നിര്‍മാണം, പുതുക്കിപ്പണിയല്‍, ചികിത്സ തുടങ്ങി ഭര്‍ത്താവിനൊപ്പം ചെയ്തുകൊടുത്തതും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതുമാണ് വലിയ സെമിനാറുകളോ സിമ്പോസിയങ്ങളോ പ്രഭാഷണങ്ങളോ നടത്തുന്നതിനെക്കാളും കൂടുതല്‍ ഫലം കിട്ടി എന്ന്് തോന്നുന്ന പ്രവര്‍ത്തനങ്ങള്‍.

ജോലി, പ്രസ്ഥാന പ്രവര്‍ത്തനം, കുടുംബ- അയല്‍പക്ക- മറ്റു വ്യക്തി ബന്ധങ്ങള്‍, ഭര്‍ത്താവിന്റെ രോഗം, ചികിത്സ, മരണം, മരണാനന്തരമുള്ള മുന്നോട്ടുപോക്ക്... ഇതിനിടയില്‍ ഇതൊക്കെ സാധിച്ചതിന് എന്റെ ചുറ്റുമുള്ളവര്‍ക്ക് വലിയ പങ്കുണ്ട്.

 

പാഠ്യ-പാഠ്യേതര കാലം

എനിക്ക് ഒട്ടും എഴുതാന്‍ കഴിയില്ല. പക്ഷേ, സംസാരിക്കാന്‍ കഴിയുമെന്ന് വളരെ ചെറുപ്പത്തിലേ എന്റെ ഉപ്പയും ഉമ്മയും പിന്നെ എന്റെ ഭര്‍ത്താവും തിരൂര്‍ക്കാട് കോളേജില്‍ പഠിപ്പിച്ച ചില അധ്യാപകരും മനസ്സിലാക്കിയിരുന്നു. സ്‌കൂള്‍ കാലത്ത് തന്നെ ഉപ്പ എന്നെക്കുറിച്ച് വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്നു. ജനനവും പ്രാഥമിക വിദ്യാഭ്യാസവും മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ്. നാലാം ക്ലാസ്സുവരെ അറബി മലയാളം മാത്രം പഠിപ്പിച്ച സുന്നി മദ്‌റസയിലാണ് പഠിച്ചത്. അന്ന് നബിദിന പരിപാടിയില്‍ പെണ്‍കുട്ടികളെയും സ്റ്റേജ് പരിപാടിയില്‍ പങ്കെടുപ്പിക്കും. ഞാനും പരിപാടികളില്‍ പങ്കെടുത്തിരുന്നു. വേങ്ങര മദ്‌റസയില്‍ പഠിച്ചുകൊണ്ടിരിക്കെ പഠന രീതി തൃപ്തികരമല്ലാത്തതിനാലും ജമാഅത്ത് മദ്‌റസയില്‍ പഠിപ്പിക്കണം എന്ന ആഗ്രഹമുള്ളതിനാലും ഉപ്പ ചേന്ദമംഗല്ലൂര്‍ ഹോസ്റ്റലില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചു. കെ.സി അബ്ദുല്ല മൗലവിയുടെ നിര്‍ദേശമനുസരിച്ചാണ് ഹോസ്റ്റലില്‍ നില്‍ക്കാതെ ഉമ്മയുടെ വീട്ടില്‍ നിന്ന് പഠിക്കാന്‍ തീരുമാനിച്ചത്.

ഏറ്റവും വലിയ വഴിത്തിരിവായത് സെക്കന്ററി പഠനത്തിനുശേഷം തിരൂര്‍ക്കാട് കോളേജില്‍ ചേര്‍ന്നതാണ്. പാഠ്യ- പാഠ്യേതര വിഷയങ്ങളില്‍ കോളേജില്‍ വലിയ അവസരങ്ങളാണ് കിട്ടിയത്. സാഹിത്യ സമാജത്തെക്കാളും ജി.ഐ.ഒ യോഗത്തെക്കാളും കോളേജ് പാര്‍ലമെന്റ് ആയിരുന്നു കഴിവുകള്‍ വളര്‍ത്താന്‍ സഹായിച്ചത്. ആ ആറു വര്‍ഷ എ.ഐ.സി കോഴ്സില്‍ ആദ്യ വര്‍ഷം ഒഴിച്ചുനിര്‍ത്തിയാല്‍ കോളേജ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയോ പ്രതിപക്ഷ നേതാവോ ആയി വാദിക്കാനും, വാദിച്ചു ജയിക്കാനും ചോദ്യം ചോദിച്ച് പ്രതിപക്ഷത്തെ പരാജയപ്പെടുത്താനും അവസരം കിട്ടി. ഒന്നിലും തോറ്റുകൊടുക്കരുതെന്ന വാശിയില്‍ രാത്രി മൂന്ന്-നാലു മണി വരെ വിഷയം പഠിച്ച,് പ്രതിപക്ഷം ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയണമെന്ന വാശിയില്‍ കോളേജിലും പുറത്തുമുള്ള പണ്ഡിതരായ ഉസ്താദുമാരുടെ വീട്ടില്‍ പോയി കിട്ടാവുന്നിടത്തോളം വിവരങ്ങള്‍ ശേഖരിച്ചും പുസ്തകങ്ങള്‍ വായിച്ചും പാര്‍ലമെന്റ് മന്ത്രിസഭയില്‍ വേണ്ടുന്ന കാര്യങ്ങള്‍ പഠിച്ചെടുക്കും. അക്കാലത്ത് ചര്‍ച്ചയായ ബഹുഭാര്യത്വം, അനന്തരാവകാശം, അടിമത്തം, മുസ് ലിം സ്ത്രീയുടെ വേഷം, സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്ക് കാരണമാക്കിയ പെരിസ്ട്രോയിക്ക, ഗ്ലാസ്നോസ്റ്റ് തുടങ്ങിയ ആനുകാലിക വിഷയങ്ങള്‍ ആയിരുന്നു ചര്‍ച്ച. ഇത്തരം വിഷയങ്ങള്‍ ജീവിതത്തില്‍ പിന്നീടും ഉപകാരപ്പെട്ടിട്ടുണ്ട്.

ജി.ഐ.ഒ സമ്മേളനങ്ങള്‍ അന്ന് കുട്ടികളായ ഞങ്ങള്‍ക്ക് നല്‍കിയ അവസരങ്ങള്‍ നിരവധിയായിരുന്നു. അന്ന് പലതും എഴുതുമായിരുന്നു. പാട്ടെഴുതലായിരുന്നു പ്രധാനം. 1986-1992 കാലയളവില്‍ കോളെജില്‍ ജി.ഐ.ഒക്കു വേണ്ടി മലപ്പുറം ജില്ല ഒരു പാട്ടു പുസ്തകം ഇറക്കിയിരുന്നു. 'പൂമൊട്ടുകള്‍' എന്ന പേരില്‍. അതിലെ പതിനാറ് പാട്ടില്‍ എട്ടെണ്ണം ഞാന്‍ എഴുതിയതാണ്. കൂടാതെ കഥാപ്രസംഗവും നാടകവും എഴുതിയിരുന്നു. 'കണ്ണീര്‍ പൂക്കള്‍' എന്നായിരുന്നു നാടകത്തിന്റെ പേര്. അധാര്‍മിക ജീവിതം, സ്ത്രീധനം തുടങ്ങിയവയായിരുന്നു നാടകത്തിന്റെ തീം. നാടകത്തില്‍, സ്ത്രീധന ദുരിതത്താല്‍ മരണത്തിന് കീഴടങ്ങുന്ന ഉമ്മയുടെ വേഷമായിരുന്നു എനിക്ക്. കോളേജിലെ പരിപാടികള്‍ കാണാന്‍ നാട്ടുകാരും വരും. കോളേജ് ചെയര്‍മാന്‍ എന്‍.എം ശരീഫ് മൗലവിയും ഭാര്യയും എ.എം മുഹമ്മദ് മൗലവിയും ഭാര്യയും സ്റ്റേജിന്റെ അടുത്തിരുന്ന് നാടകം വീക്ഷിക്കുന്നത് ഇപ്പോഴും ഓര്‍മയുണ്ട്. അന്ന് നാടകം കഴിഞ്ഞപ്പോള്‍ അവര്‍ അടുത്തു വന്ന് 'ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞല്ലോ' എന്നു പറഞ്ഞ് ഒറ്റയടി... അവരുടെ നിഷ്‌കളങ്ക സ്നേഹവും പ്രോത്സാഹനവും എന്നെ ഈ രൂപത്തില്‍ വാര്‍ത്തെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. സ്റ്റേജ് ഫിയര്‍ പാടേ ഇല്ലാതായത് അക്കാലത്താണ്. സ്പോര്‍ട്സിലടക്കം എല്ലാ ഇനങ്ങളിലും പങ്കെടുത്തിരുന്നു.

 

സ്പോര്‍ട്സും ബി.എഡ് കോളേജും

 

കലാ മത്സരങ്ങള്‍ പോലെ കായിക മത്സരങ്ങളും മുസ് ലിം പെണ്‍കുട്ടിക്ക് തടസ്സമല്ലെന്ന് ബോധ്യപ്പെടുത്താന്‍ പറ്റിയത് ബി.എഡിന് തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജില്‍ പഠിക്കുമ്പോഴായിരുന്നു. ഡിഗ്രിക്ക് സോഷ്യോളജി-ഇസ് ലാമിക് ഹിസ്റ്ററി ഡബിള്‍ മെയിന്‍ ആയിരുന്നു. ഖുര്‍ആനിന്റെ ഭാഷയായ അറബി പഠിക്കണമെന്ന ആഗ്രഹത്താല്‍ പി.ജി അറബിക്കിന് ചേര്‍ന്ന് ഒന്നാം വര്‍ഷമായപ്പോഴാണ് ബി.എഡിന് പ്രവേശനം ലഭിച്ചത്. തട്ടമിട്ടതിന്റെ പേരില്‍ കോളേജില്‍നിന്ന് പല പ്രയാസങ്ങളും അനുഭവിച്ചു. ഉപ്പയായിരുന്നു അപ്പോഴൊക്കെ ആശ്വാസം. പിന്നീട് പാലക്കാടും തൃശൂരും ബി.എഡിന് അവസരം വന്നെങ്കിലും അവിടെത്തന്നെ നിന്ന് ഇസ് ലാമിന്റെ പ്രതിനിധാനം ഉയര്‍ത്താന്‍ ശ്രമിക്കണമെന്ന ഉപ്പയുടെ തീരുമാനമായിരുന്നു തിരുവനന്തപുരത്ത് തന്നെ നില്‍ക്കാന്‍ കാരണം. 'എന്തിനാണീ തട്ടം?' എന്ന മനോഭാവമായിരുന്നു ക്രിസ്ത്യന്‍ മാനേജ്മെന്റിനു കീഴിലുള്ള കോളേജധികാരികള്‍ക്ക്. പക്ഷേ, തട്ടമിട്ട എന്റെ ഒരു പരിപാടി ഇല്ലാതെ അവിടത്തെ ഒരു കലാ-കായിക പരിപാടികളുടെയും സ്റ്റേജ് ഒഴിഞ്ഞു പോയിട്ടില്ല. ഒരു തിരുത്തായി മാറാന്‍ കഴിഞ്ഞെങ്കിലും തട്ടമിട്ട കുട്ടി എന്ന നിലക്ക് എന്നെ അഭിനന്ദിക്കുകയോ കൈപിടിക്കുകയോ ചെയ്യാത്ത പ്രിന്‍സിപ്പല്‍ ആയിരുന്നു. ഞാന്‍ വുദുവെടുത്ത്് നില്‍ക്കുന്ന സമയത്താണ് കുട്ടികള്‍ വന്ന് എന്നെ പ്രാക്ടീസിന് വിളിച്ചത്. പ്രാക്ടീസിനിടയില്‍ എന്റെ കാലിന്റെ മസില്‍ കയറി. നല്ല വേദന. ഞാന്‍ സ്‌ക്വാഡ് ലീഡറാണ്. എല്ലാവരുടെയും പതാക പിടിച്ചു ഞൊണ്ടിയാണ് മാര്‍ച്ച് പാസ്റ്റ് ചെയ്തത്. കുട്ടികള്‍ എന്നെ കളിയാക്കുന്നുണ്ടായിരുന്നു. ഞാന്‍ ഓടാന്‍ പോകുമ്പോള്‍ എന്റെ ക്ലാസ്സ് ടീച്ചര്‍ വന്നു ചോദിച്ചു: 'മോളേ, നിനക്ക് ഓടാന്‍ കഴിയുമോ?'

'ടീച്ചര്‍ പ്രാര്‍ഥിച്ചാല്‍ മതി, ഞാന്‍ ഓടിക്കോളാം' എന്നു പറഞ്ഞു. അങ്ങനെ 100, 200, 400, 800 മീറ്ററിലും ഓടി. ഒരു ഫുള്‍കൈ ചുരിദാര്‍ കിട്ടാന്‍ വേണ്ടി തിരുവനന്തപുരത്ത് എല്ലാ സ്ഥലത്തും അന്വേഷിച്ചു. കിട്ടിയില്ല. പക്ഷേ, എല്ലാ ഭാഗവും പിന്നുകൊണ്ട് മറച്ചു കുത്തിയിട്ടാണ് ഓടിയത്. പടച്ചോന്റെ അനുഗ്രഹത്താല്‍ എല്ലാത്തിനും ഫസ്റ്റ് കിട്ടി. 400 മീറ്ററിന് മാത്രം സെക്കന്‍ഡ്. അവസാനം സമ്മാനം തരുമ്പോള്‍ എന്നെ എന്നും അവഗണിച്ച പ്രിന്‍സിപ്പല്‍ 'സമ്മതിച്ചിരിക്കുന്നു' എന്ന് പറഞ്ഞത് ഇന്നും മറക്കാന്‍ കഴിയില്ല. ഫോണില്ലാത്ത അക്കാലത്ത് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ സമയത്താണ് എല്ലാ കാര്യങ്ങളും ഉപ്പയോട് പറയുക.

 

കുടുംബവും പ്രസംഗ പരിശീലനവും

ഉമ്മ, യു.കെ അബൂസഹ് ലയുടെ ഇഷ്ടപ്പെട്ട പാട്ടുകാരിയായി ചേന്ദമംഗല്ലൂര്‍ മദ്‌റസത്തുല്‍ ബനാത്തിലും ചേന്ദമംഗല്ലൂര്‍ മദ്‌റസയിലും വളരെയധികം പരിപാടികള്‍ അവതരിപ്പിച്ച ആളായിരുന്നു. കെ.സി.ആര്‍ രായിന്‍ മഹ്മൂദ് കെ.സിയുടെ സന്തത സഹചാരിയാണ്. കെ.സിയും കെ.സി.ആറുമാണ് ചേന്ദമംഗല്ലൂരില്‍ ജമാഅത്തിനെ വളര്‍ത്തിയത്. കെ.സി.ആറിന് ഏഴ് മക്കള്‍. ഒരാണും ആറ് പെണ്ണും. അതില്‍ മൂത്തത് ഇപ്പോള്‍ കെ.സി.ആര്‍ എന്നറിയപ്പെടുന്ന എന്റെ അമ്മാവന്‍. പെണ്‍മക്കളില്‍ മൂത്തയാളായിരുന്നു എന്റെ ഉമ്മ. ഭയങ്കര മതചിട്ടയുള്ള ആളായിരുന്നു. ക്ഷമയുടെ ഉടമ. ഖുര്‍ആനിനോടുള്ള അഗാധമായ സ്നേഹം. ഏത് പണിത്തിരക്കിലാണെങ്കിലും മൂന്നാല് പേജ് ഖുര്‍ആന്‍ ഓതിത്തീര്‍ക്കും. ഉമ്മ എന്നില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത.് ഉമ്മാക്ക് അപസ്മാര രോഗം ഉണ്ടായിരുന്നു. എനിക്ക് താഴെ രണ്ട് കുട്ടികള്‍ പ്രസവത്തിന് മുമ്പെ മരിച്ച സമയത്ത് ഉമ്മാക്ക് നല്ല ബ്ലീഡിങ് വന്ന് ഹോസ്പിറ്റലില്‍ കൊണ്ടുപോയി. ഡോക്ടറുടേതടക്കം രക്തം കയറ്റിയിട്ടാണ് അന്ന് ജീവന്‍ രക്ഷിച്ചത്. അന്ന് തലയിലെവിടെയോ രക്തം കട്ടപിടിച്ചതാണ് പിന്നെ അപസ്മാരമായി വന്നത് എന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഹോമിയോ ഡോക്ടറായ ഉപ്പയുടെ മരുന്നുകൊണ്ട് ചെറിയ മാറ്റം തോന്നിയിരുന്നു. പക്ഷേ, 45-ാമത്തെ വയസ്സില്‍ പെട്ടെന്ന് അസ്മാരം വന്നതോടെ ഉമ്മ യാത്രയായി. 'ഉമ്മാക്ക് ശുഹദാക്കളുടെ പരിവേഷം നല്‍കണേ നാഥാ' എന്നാണ് പ്രാര്‍ഥന.

ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്യാനുള്ള ശേഷി കിട്ടിയത് ഉമ്മയുടെ ജീവിതത്തില്‍ നിന്നാണ്. ഖത്തറില്‍നിന്ന് ഇക്കാക്ക കൊണ്ടുവന്ന വലിയ എഴുത്തുള്ള ഖുര്‍ആനായിരുന്നു ഉമ്മ ദിവസവും ഓതിക്കൊണ്ടിരുന്നത്. ഉമ്മയുടെ പാരായണം നിന്നുപോകാതിരിക്കാന്‍, അതിന്റെ ഫലം ഉമ്മാക്ക് കിട്ടണമെന്ന ഉദ്ദേശ്യത്തോടെ അന്നു മുതല്‍ ഇന്നു വരെ ആ ഖുര്‍ആനിലാണ് ഞാന്‍ ഓതുന്നത്.

 

എനിക്കായി പണിയിച്ച 

സ്പീച്ചിംഗ് ടേബിളും

വീട്ടിലെ അധ്യാപനവും

ഉമ്മയുടെ മയ്യിത്ത് കൊണ്ടുപോയ സമയത്ത് ഒന്നേകാല്‍ വയസ്സുള്ള മകനെയും കൊണ്ട് ഗേറ്റും പിടിച്ച് നിസ്സഹയായി നിന്ന രംഗം ഇന്നും മനസ്സിലുണ്ട്. ഭയങ്കര ഇഖ്ലാസോടെ എല്ലാവര്‍ക്കും സേവനം ചെയ്യുന്ന, വീടിന്റെ തൊടിയില്‍ നടന്ന് പാഷന്‍ ഫ്രൂട്ട,് പപ്പായ, മുരിങ്ങക്കായ എന്നിവ ശേഖരിക്കുന്ന, വീട്ടിലുള്ള പശുവിന്റെ പാല് കറക്കുന്ന, മോരുണ്ടാക്കുന്ന, ചുറ്റുമുള്ളവര്‍ക്ക് വിതരണം ചെയ്യുന്ന ഉമ്മ. പ്രസ്ഥാന പ്രവര്‍ത്തകര്‍ അടുത്തൊന്നുമില്ല, അപസ്മാരമുള്ളതുകൊണ്ട് മറ്റു പരിപാടികള്‍ക്കൊന്നും പോകാനും കഴിയില്ല. കെ.സി.ആറിന്റെ മകള്‍ എന്ന നിലയില്‍ പ്രസ്ഥാന പ്രവര്‍ത്തനം ഉമ്മ നടത്തിയത് മാസത്തില്‍ ഞാന്‍ ശനിയാഴ്ച കോളേജില്‍നിന്ന് വീട്ടില്‍ വരുമ്പോഴാണ്. 'കുഞ്ഞോള് വരുന്നുണ്ട്. കുഞ്ഞോളെ ക്ലാസ്സുണ്ട്.' അയല്‍പക്കക്കാരോടെല്ലാം ഉമ്മ പറയും. ഉമ്മയുടെ ഒറ്റക്കുള്ള സ്‌ക്വാഡ് പ്രവര്‍ത്തനം. അന്ന് ഉമ്മ വീട്ടീന്ന് പുറത്തിങ്ങും. വീടിന് വലിയ രണ്ട് വര്‍ക്ക് ഏരിയ ഉണ്ട്. വീട്ടില്‍ നിറയെ സ്ത്രീകളും കുട്ടികളും പരിപാടിക്ക് വരും. കടപ്പക്കല്ല് വിരിച്ച തറയില്‍ എല്ലാവരും വന്നിരിക്കും. അന്ന് ഉമ്മ സാരിയുടുക്കും. പച്ച സാരി. ആകെ രണ്ട് സാരിയേ ഉള്ളൂ. അതില്‍ പരാതിയില്ല. ഉപ്പ ഈ പരിപാടിക്ക് വേണ്ടി നൂറ് സ്റ്റീല്‍ ഗ്ലാസ്സ് കൊണ്ടുവെച്ചിട്ടുണ്ട്. വരുന്നവര്‍ക്ക് ഉമ്മ ഉരലില്‍ കുത്തിയ ഗോതമ്പ് പായസം ഉണ്ടാക്കും. അതൊഴിച്ചുകൊടുക്കാനാണ് ഗ്ലാസ്സ്.  

സ്പീച്ചിംഗ് ടേബിള്‍ അപൂര്‍വമായ കാലത്ത് എന്റെ ഉപ്പ വീട്ടില്‍ ആശാരിയെക്കൊണ്ട് സ്പീച്ചിംഗ് ടേബിള്‍ പണിയിച്ചിരുന്നു. എനിക്ക് പ്രസംഗം പറഞ്ഞ് പരിശീലിക്കാന്‍. അടുത്തകാലം വരെ അതവിടെ ഉണ്ടായിരുന്നു. തിരൂര്‍ക്കാട് കോളേജില്‍ ജി.ഐ.ഒ ക്ലാസ്സിനും സാഹിത്യസമാജത്തിനും പറഞ്ഞുതരുന്ന കാര്യങ്ങള്‍ വെച്ച് ഞാന്‍ ക്ലാസ്സെടുക്കും. ഉപ്പ അധ്യക്ഷനായിരിക്കും. ഉമ്മ ഖിറാഅത്ത് ഓതും. അവസാനം ഉപ്പയുടെ ദീര്‍ഘമായ പ്രാര്‍ഥന ഉണ്ടാകും. ഉപ്പ നാലഞ്ച് മണിക്കൂര്‍ പ്രസംഗിക്കുന്ന സുന്നി മൗലവിയായിരുന്നു. പിന്നീട് വായിച്ചു പഠിച്ച് ജമാഅത്തിലേക്ക് വന്നതാണ്. അങ്ങനെ വീട്ടില്‍നിന്ന് ഉപ്പയുടെ പരിശ്രമത്തിലൂടെ കിട്ടിയതാണ് പ്രസംഗിക്കാനുള്ള കഴിവ്. വീട്ടില്‍നിന്നുള്ള ഈ രീതികള്‍ കുട്ടിക്കാലം മുതലേ എന്നെ ഈ രൂപത്തില്‍ പരുവപ്പെടുത്തി എടുക്കുന്നതിനുള്ള ഉപാധികളായിട്ടുണ്ട്.

 

പെണ്ണുകാണല്‍

തിരൂര്‍ക്കാട് ഫൈനല്‍ പഠിക്കുന്ന സമയത്ത് വിവാഹം അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു. പക്ഷേ, വിവാഹം നീണ്ടുപോയത് എന്റെ ജീവിതത്തില്‍ ഏറ്റവും ഉചിതമായ ഒരാളെ തരാന്‍ വേണ്ടി അല്ലാഹു നീട്ടിവെച്ചതായിരുന്നു എന്നാണെന്റെ വിശ്വാസം. ഹോമിയോ ഡോക്ടറായ ഉപ്പയുടെ മുന്നില്‍ ചികിത്സക്കായി വരുന്ന സ്ത്രീകള്‍ സ്വര്‍ണാഭരണം കാണാന്‍ വേണ്ടി കഴുത്തും കാതും തുറന്നിട്ടു വരുന്നതുകൊണ്ട് ഉപ്പാക്ക് സ്വര്‍ണം അണിയുന്നതിനോട് ഭയങ്കര വെറുപ്പായിരുന്നു. എന്റെ ശരീരത്തില്‍ സ്വര്‍ണം അണിയിക്കില്ല എന്ന് ഉപ്പാക്ക് വാശിയായിരുന്നു. എന്റെ കാതു കുത്തിയിട്ടില്ല. ഇപ്പോഴും അങ്ങനെ തന്നെ. ഒരു തരി സ്വര്‍ണം തരില്ല എന്ന് പറഞ്ഞതിന്റെ പേരിലാണ് കല്യാണം നീണ്ടുപോയത്. വലിയ പ്രസ്ഥാനക്കാരുടെയും മറ്റും വിവാഹാലോചന വന്നിരുന്നു. 'പടച്ചവന്‍ ഹലാലാക്കിയത് എന്തിനാ ഉപ്പ ഹറാമാക്കുന്നത്' എന്നായിരുന്നു പലരുടെയും ചോദ്യം. പിന്നീട് അവരെ പല ഘട്ടങ്ങളിലായി എനിക്ക് കാണേണ്ടി വന്നിട്ടുണ്ട്.

കോഴിക്കോട് കാബറാ ഡാന്‍സ് സംഘടിപ്പിക്കുന്നതിനെതിരെ ജി.ഐ.ഒ സംഘടിപ്പിച്ച ധര്‍ണയില്‍ പ്രസംഗിക്കാന്‍ പോയ സമയത്താണ് പെണ്ണുകാണല്‍ ആവശ്യവുമായി ഐ.എം.ബിയിലെ എന്‍.പി കോയ സാഹിബ് എന്റെ പിന്നാലെ വന്നത്. ധര്‍ണക്ക് മുന്നോടിയായി മുതലക്കുളത്തെ ഹോട്ടല്‍ മാനേജറെ കണ്ട് ഇംഗ്ലീഷില്‍ സംസാരിക്കണം. അദ്ദേഹത്തോട് പറയേണ്ട കാര്യങ്ങള്‍ മനസ്സിലിട്ട്് ഓടുന്നതിനിടയിലാണ് ഈ വരവ്. ഒരു യെസ്/നോ ആയിരുന്നു കോയ സാഹിബിന്റെ ആവശ്യം. ഈ തിരക്കിനിടയില്‍ നിങ്ങള്‍ പൊയ്ക്കോളി എന്ന് പല പ്രാവശ്യം പറഞ്ഞെങ്കിലും വിടുന്ന മട്ടില്ല. അവസാനം രക്ഷപ്പെടാന്‍ ഒരു യെസ് പറഞ്ഞ് ഓടി...

സംതൃപ്ത ദാമ്പത്യത്തിന്റെ മധുരമായി ഇണയും തുണയുമായി മുത്തലിബ് സാഹിബ് എന്റെ ജീവിതത്തിലേക്ക് വന്നത് അങ്ങനെയാണ്. ഇസ്ലാഹിയയിലെ വിദ്യാര്‍ഥി, എസ്.ഐ.ഒവിന്റെ ഫുള്‍ടൈമര്‍, കോഴിക്കോട് വേങ്ങേരി മദ്‌റസയില്‍ അധ്യാപകന്‍ ഇതായിരുന്നു അന്നദ്ദേഹത്തിന്റെ പ്രൊഫൈല്‍.

ഉപ്പ എല്ലാ നിബന്ധനയും പറഞ്ഞു. 'കുട്ടിയെ വേണമെങ്കില്‍ തരാം; സ്വര്‍ണം ഒരു തരി തരില്ല. മഹ്റായി ഖുര്‍ആന്‍ മതി.' 1996 മാര്‍ച്ച് 12-നാണ് നിക്കാഹ്. അധ്യാപികയായുള്ള എന്റെ നിയമനം എംപ്ലോയ്മെന്റ് വഴിയായതിനാല്‍ ലീവെടുക്കാന്‍ പറ്റില്ല. ഉപ്പയും ഉമ്മയും ആങ്ങളയും മാത്രമാണ് ചേന്ദമംഗല്ലൂര്‍ പള്ളിയില്‍വെച്ച് നടന്ന നിക്കാഹിന് വന്നത്. മഹ് ർ രണ്ട് സ്വര്‍ണ വളയാണെന്ന് കണ്ടതോടെ ഉപ്പ തൊട്ടില്ല. സഹോദരന്‍ അതെടുത്ത് വീട്ടില്‍വന്ന് എന്റെ കൈയില്‍ ഇട്ടു. പക്ഷേ, അതിനെക്കുറിച്ച് ഉപ്പ പിന്നീട് ഒന്നും പറഞ്ഞില്ല. 'ഉപ്പയുടെ തിയറിയെ അല്ല. നിന്നെയാണ് കല്യാണം കഴിച്ചത്. അതുകൊണ്ടാണ് സ്വര്‍ണവള മഹറായി തന്നത്' എന്ന് അദ്ദേഹം തമാശയായി പലപ്പോഴും പറഞ്ഞു. എനിക്ക് മാത്രമല്ല, ഇക്കാക്ക കല്യാണം കഴിക്കുമ്പോഴും ഉപ്പ ആദര്‍ശം പാലിച്ചു. കല്യാണ ദിവസം ഇക്കാക്കയുടെ വധുവിന്റെ കാതില്‍ ചെറിയൊരു സ്വര്‍ണക്കമ്മല്‍ ഉണ്ടായിരുന്നു. ''ഉപ്പാന്റെ മോള്‍ക്ക്് ആ സ്വര്‍ണം വേണ്ടാ''യെന്ന് പറഞ്ഞ് അതവിടെ അഴിച്ചുവെപ്പിച്ചാണ് വീട്ടിലേക്ക് അവരെ കൂട്ടിക്കൊണ്ടുവന്നത്. ചെറുപ്പത്തിലേയുള്ള ഇത്തരം ആദര്‍ശജീവിതങ്ങള്‍ കണ്ടായിരുന്നു എന്റെ വളര്‍ച്ച.

 

വിവാഹവും 

കെ.എസ്.ആര്‍.ടി.സി ടിക്കറ്റും

കല്യാണം നടത്താന്‍ തീരുമാനിച്ചതിന്റെ തൊട്ടു മുമ്പൊരു ഞായറാഴ്ച കോഴിക്കോട് മുതലക്കുളത്ത് ഞാന്‍ പ്രസംഗിക്കേണ്ട പരിപാടിയുണ്ട്. അദ്ദേഹത്തിന്റെ ഉപ്പ പരിപാടി കാണാന്‍ വന്നപ്പോള്‍ എന്റെ വീട്ടിലും വന്നു. എന്റെ ഉപ്പായോട് അദ്ദേഹം ചോദിച്ചു: 'ഞാന്‍ റഹ്മാബിയെ അങ്ങ് കൂട്ടട്ടെ'യെന്ന്. ആചാരങ്ങളും ആര്‍ഭാടങ്ങളും ഇഷ്ടപ്പെടാത്ത എന്റെ ഉപ്പക്ക് പൂര്‍ണ സമ്മതം. മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലം. ഇക്ക കോഴിക്കോട് പള്ളിയിലാണ്. അദ്ദേഹത്തിന് ഈ വിവരമൊന്നും അറിയില്ല. 'നമുക്ക് കോഴിക്കോട് എത്തിയാല്‍ ബൂത്തില്‍ കയറി അവനോട് വിവരം പറയാ'മെന്ന് അദ്ദേഹത്തിന്റെ ഉപ്പ. ഞാന്‍ എന്തു ചെയ്യേണ്ടൂ എന്ന ആശങ്കയില്‍ ഉമ്മയെ നോക്കി. ഇക്കയുടെ ഉപ്പയെ വലിയ പരിചയമൊന്നും ഇല്ലല്ലോ. 'എന്റെ കുട്ടി പോയ്‌ക്കോ' എന്ന്  ഉമ്മ സ്നേഹത്തോടെ തലയാട്ടി. എനിക്കാകെ ആധിയായി.

നിക്കാഹിന് പെങ്ങന്മാര്‍ കൊണ്ടുതന്ന സാരി ഞാനുടുത്തു. അങ്ങനെ അദ്ദേഹത്തിന്റെ ഉപ്പായുടെ കൂടെ കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് കയറി. വയനാട്ടിലേക്കുള്ള ആദ്യ യാത്രയാണ്. ഞാന്‍ മുന്നിലും ഉപ്പ പിന്നിലും. ബസ്സിന്റെ മുന്‍ഭാഗം ഡ്രൈവറുടെ സീറ്റടക്കം വയനാട് ചുരം കയറുന്നതിനനുസരിച്ച് അഗാധമായ കൊക്കയിലേക്ക് പോകുന്ന പോലെ. ഇതെന്റെ അവസാന യാത്രയായിരിക്കുമെന്ന ആധിയില്‍ ശഹാദത്ത് കലിമ ചൊല്ലി കണ്ണിറുക്കിയിരുന്നു. അവിടെയെത്തി എന്നെ കണ്ടപ്പോഴാണ് വീട്ടുകാര്‍ പോലും വിവരം അറിയുന്നത്. മാറ്റിയിടാന്‍ ഡ്രസ്സ് പോലും എടുത്തിട്ടില്ല. ആരുടേതോ ഒരു മാക്സിയിട്ടു. പിറ്റേന്ന് ഇക്കാക്ക വന്നതിനു ശേഷം ബത്തേരി ടൗണില്‍ പോയാണ് ഡ്രസ്സ് വാങ്ങിയത്. സ്വര്‍ണം മാത്രമല്ല, യാതൊരുവിധ ആര്‍ഭാടവുമില്ലാതെ കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ രണ്ട് ടിക്കറ്റ് ചാര്‍ജ് കൊണ്ട് ഉപ്പയുടെ ആഗ്രഹം പോലെ അനുഗൃഹീത ചടങ്ങ് നടന്നു.

 

കുടുംബം, പ്രസ്ഥാനം

 മുത്തലിബ് സാഹിബ് എന്റെ ജീവിതത്തില്‍ വന്നതോടെ കുടുംബജീവിതത്തിലും പ്രാസ്ഥാനികമായും ജോലി സംബന്ധമായും പ്രചോദനവും പ്രോത്സാഹനവുമായി കൂടെ നിന്നു. ഞാന്‍ പരിപാടികള്‍ക്ക് പോകുന്ന ദിവസവും പിറ്റേന്നും ഇക്ക പരിപാടികളൊന്നും ഏറ്റെടുക്കില്ല. എനിക്ക് പ്രസംഗിക്കുമ്പോള്‍ ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്ന ഖുര്‍ആന്‍, ഹദീസ്, കഥ ഉള്‍പ്പെടെയുള്ള മെറ്റീരിയലുകള്‍ തരും. പ്രസംഗിക്കുന്നത് ശ്രദ്ധിച്ച് കേള്‍ക്കും. അതിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുകയും അനുമോദിക്കുകയും ചെയ്യും. പ്രസംഗം ഉഷാറായി എന്ന് വിചാരിച്ച് തിരിച്ചുവരുമ്പോഴായിരിക്കും ഞാന്‍ വരുത്തിയ അബദ്ധങ്ങള്‍ ചൂണ്ടിക്കാണിച്ചുതരിക. അത് പിന്നീടുള്ള പ്രസംഗത്തിന് ഗുണകരമാവും. ഇക്കാക്ക് ഖുതുബക്കാവശ്യമായ റഫറന്‍സിന് ഞാനും സഹായിക്കും. മക്കള്‍ ചെറുതായപ്പോള്‍ ചിലപ്പോഴൊക്കെ അവരെ നോക്കി വീട്ടിലിരിക്കും. അല്ലെങ്കില്‍ അവര്‍ക്കാവശ്യമായ ഭക്ഷണം കൊടുത്തും അവരെ എടുത്തും സ്റ്റേജിന്റെ അടുത്തു തന്നെയുണ്ടാവും. ഖുര്‍ആന്‍ പഠിക്കാന്‍ രണ്ടുപേരും ഒരു തഫ്സീര്‍ ആണ് വായിക്കുക. രാവിലെ നമസ്‌കാരവും ഓത്തും കഴിഞ്ഞാല്‍ രണ്ടാളും ഒന്നിച്ചാണ് അടുക്കളയിലേക്ക് പോവുക. അടുപ്പില്‍ തീ കൂട്ടാന്‍ ഇക്കാക്ക് ഭയങ്കര ഇഷ്ടമാണ്; പത്തിരി പരത്താനും. അടുക്കളപ്പണിക്കിടയിലാണ് പത്രവും പ്രബോധനവും ഒക്കെ വായന. പണിത്തിരക്കിനിടയില്‍ എന്റെ വായന നടക്കാതെ പോകരുതെന്ന് കരുതി ഇക്ക ഉച്ചത്തില്‍ വായിക്കും. എല്ലാ കാര്യത്തിനും അദ്ദേഹം സഹായിക്കുന്നതുകൊണ്ട് പ്രസ്ഥാന പരിപാടികള്‍ക്കു വേണ്ടിയല്ലാതെ കാര്യമായ ലീവൊന്നും സ്‌കൂളില്‍ നിന്നെടുക്കേണ്ടി വന്നിട്ടില്ല. ട്രിപ്പ്, ടൂര്‍, കലോത്സവം... എല്ലാ പരിപാടികള്‍ക്കും കഴിയുന്നത്ര പങ്കെടുക്കാറുണ്ട്. ഒന്നിലും നോ പറഞ്ഞിട്ടില്ല. പക്ഷേ, അല്ലാഹു എനിക്ക് തന്ന മനോഹരമായ ആ ജീവിതഘട്ടം കഴിഞ്ഞു.

 

ജോലിയും ഡ്രൈവിംഗും

 

ഇക്കാന്റെ മരണശേഷം ഞാനനുഭവിച്ച പ്രയാസം യാത്രയായിരുന്നു. ഏത് രാത്രിയിലും കൂടെവരുന്ന ആളാണ് ഇല്ലാതായത്. സ്‌കൂളിലേക്കും വീട്ടിലേക്കും പ്രയാസം നിറഞ്ഞ വഴിയാണ്. യാത്ര പ്രയാസമായപ്പോള്‍ കാര്‍ ഡ്രൈവിംഗ് പഠിച്ചു. ബൈക്കിന്റെ പിന്നിലിരിക്കാന്‍ പേടിയുള്ള ഞാന്‍ കാര്‍ ഡ്രൈവ് ചെയ്ത് മക്കളെ സ്‌കൂളിലേക്കും ബീച്ചിലേക്കും സാധനം വാങ്ങാനും ജോലിക്കും സ്വയം ഡ്രൈവ് ചെയ്ത് പോകുന്നു. മക്കള്‍ വലുതായ ശേഷം വീട്ടുകാര്യങ്ങളില്‍ സഹായിക്കുന്നതു കൊണ്ട് കൂടുതല്‍ വായിക്കാനും പഠിക്കാനും സമയം കിട്ടുന്നുണ്ട്. ജോലിയുള്ളത് വലിയ അനുഗ്രഹമായി. ഇക്കാക്കയുടെ മരണശേഷം അദ്ദേഹത്തിന്റെയും എന്റെയും സഹോദരന്മാരെ ബുദ്ധിമുട്ടിക്കാതെ എല്ലാ കാര്യങ്ങളും ചെയ്ത് അഭിമാനത്തോടെ ജീവിക്കാന്‍ പറ്റുന്നത് ജോലിയുള്ളതുകൊണ്ടാണ്.

 

മക്കളോടൊപ്പം

ഞങ്ങള്‍ തിരക്കിലാവുമ്പോള്‍ മക്കള്‍ വഴിതെറ്റിപ്പോകാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കൗമാരത്തിലെ ശാരീരിക മാറ്റം, എതിര്‍ലിംഗത്തോടുള്ള താല്‍പര്യം, മാതാപിതാക്കളോട് തോന്നുന്ന വെറുപ്പ്, ഓരോരുത്തര്‍ക്കും കിട്ടേണ്ടത് കിട്ടുന്നില്ലെന്ന തോന്നല്‍, ഹോമോ സെക്്ഷ്വല്‍ പ്രോബ്ലംസ്- ഈ കാര്യങ്ങളെല്ലാം മക്കള്‍ നാലാളെയും പ്രത്യേകം വിളിച്ച് പറഞ്ഞുകൊടുത്തിട്ടുണ്ട്. പ്രണയത്തില്‍ പെട്ടുപോയാല്‍ പിന്നീട് മുറിച്ചുമാറ്റാനുള്ള പ്രയാസങ്ങളെ കൗണ്‍സലിംഗ് ക്ലാസ്സിലെ അനുഭവത്തിലൂടെ അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അല്‍ഹംദുലില്ലാഹ്... തിരക്കുപിടിച്ച ജീവിതത്തോട് മക്കള്‍ സഹകരിക്കുന്ന രീതിയില്‍ തന്നെയാണ് ഭക്ഷണ കാര്യത്തിലും മറ്റും. എന്നും സമൃദ്ധമായ ഭക്ഷണം വേണം, വീട്ടില്‍ തന്നെ ഉണ്ടാക്കണം എന്ന രീതിയൊന്നും ഇല്ല. വെറൈറ്റി ഫുഡുകളുടെ കാലമാണ.് അവര്‍ക്കാവശ്യമുള്ളത് ഉണ്ടാക്കാന്‍ സമയമുണ്ടെങ്കില്‍ വീട്ടില്‍ ഉണ്ടാക്കും. അല്ലെങ്കില്‍ ഇഷ്ടമുള്ള ഭക്ഷണം കഴിപ്പിക്കാന്‍ വേണ്ടി പുറത്തേക്ക് കൂട്ടിക്കൊണ്ടുപോകും. ഫ്രണ്ട്സിന്റെ കൂടെ പോകുമ്പോഴും മറ്റെവിടെയെങ്കിലും പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചാലും പോകേണ്ട എന്ന് തടസ്സം നില്‍ക്കാറില്ല. കടുംപിടിത്തങ്ങള്‍ ഒന്നും ഉപയോഗിക്കാറില്ല. ഇഷ്ടമുള്ളിടത്തൊക്കെ അയക്കും. പക്ഷേ, എവിടെയാണ,് എങ്ങനെയാണ് പോകുന്നത് എന്ന് ചോദിക്കും. അവരെ കൂട്ടിപ്പിടിക്കാനുള്ള ഉപാധിയായിട്ടാണ് ഇതൊക്കെ കാണുന്നത്.

 

അയല്‍പക്കക്കാര്‍

കുടുംബ ചുറ്റുപാടുകള്‍ക്കായി എന്റെ സമയത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നതില്‍ അയല്‍പക്കക്കാരുടെ സഹായങ്ങളും സൗഹൃദങ്ങളും ഏറെ സഹായിച്ചിട്ടുണ്ട്. അയല്‍വാസികള്‍ എന്റെ മക്കളെ നല്ലപോലെ ശ്രദ്ധിച്ചിട്ടുണ്ട്. ഞാനെന്തിനാണ് പോകുന്നതെന്ന് അവര്‍ക്ക് അറിയാം. ഞാന്‍ വരാന്‍ വൈകിയാലും വീട്ടില്‍ ഇല്ലാത്ത സമയത്തും മക്കളെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയോ എന്റെ വീട്ടില്‍ വന്നു നില്‍ക്കുകയോ ചെയ്യും. ഭക്ഷണം വീട്ടിലേക്ക് എത്തിച്ചു കൊടുക്കും. ഇക്ക എപ്പോഴും പറയാറുണ്ട്, ഭക്ഷണംകൊണ്ട് തള്ളാണ് എന്ന്. അങ്ങനെ ഒരു ആത്മബന്ധം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഉപ്പ, ഉമ്മ, ഭര്‍ത്താവ്, കുടുംബം എന്നോട് അഡ്ജസ്റ്റ് ചെയ്തുനിന്ന പ്രിയപ്പെട്ട മക്കള്‍, ഭര്‍ത്താവിന്റെ ഉപ്പ, ഉമ്മ, അയല്‍വാസികള്‍ അവര്‍ക്കെല്ലാവര്‍ക്കും എന്നെ ഇങ്ങനെയാക്കുന്നതില്‍ വലിയ പങ്കുണ്ട്. അതിനാല്‍ ഓരോ ദിവസവും ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങളില്‍ എനിക്ക് വിശാലത തരണേ, എന്റെ നാവിലെ കെട്ട് നീ അഴിച്ചു തരണേ, ഞാന്‍ പറയുന്നത് മറ്റുള്ളവര്‍ക്ക് മനസ്സിലാവണേ നാഥാ എന്നപ്രാര്‍ഥനയാണ്.

***

ജി.ഐ.ഒ കാമ്പസ് കൺവീനർ, ജി.ഐ.ഒ സെക്രട്ടറി, ജി.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് എന്നിങ്ങനെ തുടങ്ങി ജമാഅത്തെ ഇസ്ലാമി വനിതാ സംസ്ഥാന പ്രസിഡണ്ട്, ജമാഅത്തെ ഇസ്ലാമി ശൂറ സെക്രട്ടറി,
ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭ അംഗം, ഒതയമംഗലം മഹല്ല് ജമാഅത്ത് വകുപ്പ് മേധാവി, അൽ ഇസ്ലാഹ് ഗവെർണിങ് ബോഡി മെമ്പർ, പീപ്പിൾ സ് ഫൗണ്ടേഷൻ ട്രസ്റ്റ് മെമ്പർ, ടീൻ ഇന്ത്യ-മലർവാടി രക്ഷാധികാരി എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന പി.വി റഹ്മാബി പറഞ്ഞു നിർത്തി.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media